Thursday, May 5, 2011

ഭാവിരാഷ്‌ട്രീയം കാമ്പസുകളില്‍ നിന്നും രൂപപ്പെടും;

">ശിഹാബ്‌ പൂക്കോട്ടൂര്‍/മുഹ്‌സിന്‍ പരാരി, പി കെ സാദിഖ്‌


എസ്‌.ഐ.ഒ മുപ്പതാം വയസ്സിലേക്ക്‌ കടക്കുമ്പോഴാണ്‌ താങ്കള്‍ നേതൃത്വത്തിലേക്ക്‌ വരുന്നത്‌. എസ്‌.ഐ.ഒവിന്റെ കഴിഞ്ഞ കാല പ്രയാണങ്ങളെ എങ്ങനെയാണ്‌ വിലയിരുത്തുന്നത്‌?


ഇരുപതാം നൂറ്റാണ്ടിലെ സവിശേഷമായ ഒരു ചരിത്ര സന്ദര്‍ഭത്തിലാണ്‌ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നത്‌. അജയ്യമായ ദാര്‍ശനിക പദ്ധതിയെന്ന്‌ കൊട്ടിയാഘോഷിച്ചിരുന്ന കമ്യൂണിസത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തകര്‍ച്ച, രാഷ്‌ട്രീയാത്മീയതയുടെ (Political Spirituality) മുന്നേറ്റം എന്ന്‌ മിഷേല്‍ ഫൂക്കോ വിശേഷിപ്പിച്ച ഇറാനിലെ ജനകീയ ഇസ്‌ലാമിക വിപ്ലവങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായ വര്‍ധിത ആവേശത്തോടുകൂടിയ ഇസ്‌ലാമിക നവജാഗരണ മുന്നേറ്റങ്ങള്‍, ഇത്തരം മാറ്റങ്ങളിലെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും പങ്കാളിത്തം എന്നിവ നല്‍കിയ ഊര്‍ജമാണ്‌ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ എന്ന ആശയത്തിന്‌ ബീജാവാപം നല്‍കിയത്‌. മതേതരാനന്തര ലോകം (Post Secular) എന്ന്‌ സാമൂഹിക ശാസ്‌ത്രജ്ഞര്‍ വിശദീകരിക്കുന്ന പ്രതിഭാസത്തിന്റെ തുടക്കമായി പലരും ആ ഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട്‌. മതേതര പൊതുമണ്ഡലത്തിന്റെ ഊട്ടുപുരകള്‍ (Feeding Ground) എന്നറിയപ്പെട്ടിരുന്ന കാമ്പസുകളില്‍ തന്നെയാണ്‌ ഇതിന്റെ പ്രതിഫലനങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ ദൃശ്യമായത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടു തുടങ്ങി. ഇന്ത്യയില്‍ അതുവരെ നിലനിന്നിരുന്ന രാഷ്‌ട്രീയ ഘടനയിലും സംവിധാനങ്ങളിലും വലിയ രീതിയിലുള്ള അവിശ്വാസം പ്രകടമായിത്തുടങ്ങിയ കാലംകൂടിയായിരുന്നു അത്‌. ദേശത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ അരികുകളിലേക്ക്‌ തള്ളിമാറ്റപ്പെടുകയോ നിശ്ശബ്‌ദരാക്കപ്പെടുകയോ ചെയ്‌തവര്‍ പുതിയ ചോദ്യങ്ങളുയര്‍ത്തുന്ന സന്ദര്‍ഭമാണിത്‌. സാമൂഹിക പുനര്‍നിര്‍മാണത്തെക്കുറിച്ച ആലോചനകള്‍ ശക്തമായി തുടങ്ങുന്നതും വ്യതിരിക്തമായ ദാര്‍ശനിക പദ്ധതികളെക്കുറിച്ചുള്ള തീക്ഷ്‌ണമായ സംവാദങ്ങള്‍ ഇന്ത്യയിലെ സാമൂഹിക ശ്രേണിയിലെ ഏറ്റവും അടിത്തട്ടില്‍ നിന്ന്‌ ഉച്ചത്തിലുയര്‍ന്നുവന്നതും ഈ ഘട്ടത്തിലാണ്‌. ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനം ഇന്ത്യയില്‍ രൂപംകൊള്ളുന്നതും ഈ സന്ദര്‍ഭത്തിലാണ്‌. പേര്‌ സൂചിപ്പിക്കുന്നതുപോലെ ഇസ്‌ലാമിന്റെ സൗന്ദര്യത്തെയും അനുഭൂതികളെയും ദാര്‍ശനിക ഗാംഭീര്യത്തെയും സര്‍ഗാത്മകമായി ആവിഷ്‌ക്കരിച്ച്‌ മുന്നേറുക എന്നതാണ്‌ എസ്‌.ഐ.ഒ സ്വീകരിച്ച നിലപാട്‌. പ്രമാണങ്ങളെ കാലത്തിന്റെയും ദേശത്തിന്റെയും സാഹചര്യങ്ങളില്‍ നിന്ന്‌ വികസിപ്പിച്ച്‌ ജീവന്‍ നല്‍കിയ എസ്‌.ഐ.ഒവിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ മാതൃകകള്‍ സൃഷ്‌ടിച്ചതങ്ങനെയാണ്‌. ദാര്‍ശനിക മേഖലകളിലും പ്രവര്‍ത്തന ശൈലിയിലും വ്യതിരിക്തമായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ എസ്‌.ഐ.ഒവിന്‌ സാധിച്ചിട്ടുണ്ട്‌. ഇസ്‌ലാമിനെ ആത്മവിശ്വാസത്തോടെ പ്രതിനിധീകരിക്കാനുള്ള ബോധ്യങ്ങള്‍ വിദ്യാര്‍ഥി സമൂഹത്തിന്‌ പകര്‍ന്നു നല്‍കുന്നതിലും എസ്‌.ഐ.ഒ വലിയ തോതില്‍ വിജയിച്ചിട്ടുണ്ട്‌.



പുതിയ പ്രവര്‍ത്തനകാലയളവിലെ ആന്തരികവും ബാഹ്യവുമായ ഇടപെടലുകളുടെ മുന്‍ഗണനാക്രമങ്ങള്‍? അവയെ നിര്‍ണയിച്ച അടിസ്ഥാനങ്ങള്‍ എന്തൊക്കെയാണ്‌?


ആഭ്യന്തര തലത്തില്‍ രണ്ടു സുപ്രധാനമായ ഊന്നലുകളാണ്‌ ഈ കാലയളവില്‍ സ്വീകരിക്കുന്നത്‌. അതില്‍ ഒന്നാമത്തേത്‌, അംഗങ്ങളുടെ നേതൃശേഷിയെയും വ്യക്തിത്വത്തെയും ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിപോഷിക്കുക എന്നതാണ്‌. എസ്‌.ഐ.ഒ ഉള്‍ക്കൊള്ളുന്നത്‌ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ യുവവിഭവശേഖരത്തെയാണ്‌. അവരെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാവി നേതൃത്വമാകാന്‍ പ്രാപ്‌തിയുള്ളവരാക്കുന്ന ആത്മീയവും ഭൗതികവുമായ കരുത്ത്‌ അവരില്‍ വികസിപ്പിക്കുക എന്നത്‌ പാര്‍ട്ടിയുടെ പ്രഥമ പരിഗണന തന്നെയാണ്‌. രണ്ടാമത്തേത്‌ ഘടനാപരമായ വികസനമാണ്‌. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും പ്രവര്‍ത്തനങ്ങളുടെ ഫലം കൂടുതല്‍ ജനവിഭാഗങ്ങളിലെത്തിക്കുന്നതിനും വേണ്ടി കൂടുതല്‍ വികേന്ദ്രീകൃതമായ പ്രവര്‍ത്തന ശൈലിയാണ്‌ ഈ പ്രവര്‍ത്തന കാലയളവില്‍ സ്വീകരിക്കാന്‍ പോകുന്നത്‌. ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലക്ക്‌ അത്‌ സുപ്രധാനമായ തീരുമാനമാണ്‌.


പൊതു പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ രണ്ടു പ്രധാന നയങ്ങളിലാണ്‌ എസ്‌.ഐ.ഒ ഇപ്പോള്‍ ഊന്നുന്നത്‌. അതില്‍ ഒന്ന്‌, കാമ്പസ്‌ രാഷ്‌ട്രീയത്തെ സംബന്ധിച്ച പരമ്പരാഗത തീര്‍പ്പുകളെ പൊളിച്ചെഴുതുക എന്നതാണ്‌. കാമ്പസ്‌ രാഷ്‌ട്രീയം എന്നാല്‍ കാമ്പസ്‌ യൂനിയന്‍ ഇലക്‌ഷനുകളാണ്‌ എന്ന ലഘൂകരണത്തെ മറികടന്ന്‌ കാമ്പസിന്റെ കല, ആത്മീയത, അക്കാദമിക്‌സ്‌, പരിസ്ഥിതി, മറ്റു സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക്‌ കടന്നു ചെല്ലുന്ന മാതൃകാ രാഷ്‌ട്രീയ സംസ്‌കാരത്തെ കൂടുതല്‍ സജീവമാക്കുക എന്നതാണ്‌ അതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.


രണ്ടാമത്തേത്‌, ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്‌ത സാമൂഹിക, ലിംഗ, മത, ജാതി വിഭാഗങ്ങളുമായി ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുക എന്നതാണ്‌. അവരുമായി യോജിക്കുന്ന പൊതുവായ ഇടം വികസിപ്പിക്കും. ഇത്തരത്തില്‍ കക്ഷി രാഷ്‌ട്രീയത്തില്‍ നിന്ന്‌ മാറി വ്യത്യസ്‌തമായ പ്രതിരോധ ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വേദിയില്‍ പരിചയപ്പെടുത്തുക എന്നതും സമഭാവനയോടെ സഹകരിക്കുക എന്നതും ഈ പ്രവര്‍ത്തന കാലയളവിലെ മുഖ്യനയമായി എസ്‌.ഐ.ഒ വികസിപ്പിക്കും. സാമൂഹിക രാഷ്‌ട്രീയ സാഹചര്യങ്ങളോട്‌ ആദര്‍ശപരമായി സംവദിക്കാനുള്ള ആര്‍ജവമാണ്‌ ഇതിലൂടെ പ്രകടിപ്പിക്കുന്നത്‌. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നയപരമായ വികാസത്തിന്റെ ഒരു കണ്ണിചേരല്‍ കൂടി ഇതിലൂടെ എസ്‌.ഐ.ഒ സാധ്യമാക്കുന്നു. എസ്‌.ഐ.ഒവിന്റെ വൈവിധ്യത്തെ കൂടുതല്‍ പ്രകാശിപ്പിക്കാന്‍ ഈ നയപരമായ ഊന്നലിലൂടെ സാധ്യമാകുന്നു. തഹ്‌രീര്‍ സ്‌ക്വയര്‍, തുനീഷ്യ തുടങ്ങിയവിടങ്ങളില്‍ ഇത്തരത്തിലുള്ള മുന്നേറ്റത്തിന്‌ മതത്തിനുള്ള പ്രാപ്‌തിയെ ഉപയോഗിച്ചതുപോലെയുള്ള വിപ്ലവമാതൃകയാണ്‌ ഇസ്‌ലാമിന്റെ ഭാഗത്ത്‌ നിന്നു എസ്‌.ഐ.ഒ സാധ്യമാക്കി തീര്‍ക്കുന്നത്‌.



കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തിലെ കാമ്പസുകളില്‍ ഇടപെടുന്ന പ്രസ്ഥാനമെന്ന നിലയില്‍ ഏത്‌ രീതിയിലുള്ള മാറ്റമാണ്‌ കാമ്പസുകളില്‍ എസ്‌.ഐ.ഒ സാധ്യമാക്കിയത്‌?


കേരളത്തിലെ കാമ്പസുകളില്‍ ജനാധിപത്യവല്‍ക്കരണത്തിന്‌ ഏറെ സഹായകരമാവുന്ന രീതിയിലുള്ള ഇടപെടലുകളാണ്‌ എസ്‌.ഐ.ഒ നടത്തിയത്‌. പാര്‍ട്ടി ഓഫീസുകളായി പ്രവര്‍ത്തിക്കുന്ന പല കാമ്പസുകളിലും കയറിച്ചെല്ലാനും ജനാധിപത്യപരമായ ഇടെപടലുകള്‍ നടത്താനും എസ്‌.ഐ.ഒവിന്‌ സാധിച്ചു. സര്‍ഗാത്മക കാമ്പസ്‌ എന്ന എസ്‌.ഐ.ഒവിന്റെ മുദ്രാവാക്യം കാമ്പസുകള്‍ സ്വീകരിച്ചു. കേരളത്തിലെ കാമ്പസുകളെ അടക്കിഭരിച്ചിരുന്ന ഇടത്‌ ഫാഷിസ്റ്റ്‌ രാഷ്‌ട്രീയത്തിനെതിരായി ക്രിയാത്മക പ്രതിപക്ഷമായി മാറാനും എസ്‌.ഐ.ഒവിന്‌ സാധിച്ചിട്ടുണ്ട്‌. പുതിയ സാഹചര്യത്തില്‍ ഈ രാഷ്‌ട്രീയ മുന്നേറ്റത്തെ മുന്നോട്ട്‌ കൊണ്ടുപോകുന്നതിനൊപ്പം കേരളത്തിലെ കാമ്പസുകള്‍ക്ക്‌ പുതിയൊരു രാഷ്‌ട്രീയ ഭാവുകത്വത്തെ (Sensibility) പരിചയപ്പെടുത്താനാണ്‌ എസ്‌.ഐ.ഒ ആഗ്രഹിക്കുന്നത്‌. ദേശ രാഷ്‌ട്രത്തെ മുന്‍നിര്‍ത്തി, അവകാശങ്ങളെ കുറിച്ച്‌ മാത്രം സംവദിക്കുന്ന, യൂനിയന്‍ ഇലക്‌ഷന്‍ മാത്രം ലക്ഷ്യംവെക്കുന്ന വിദ്യാര്‍ഥി രാഷ്‌ട്രീയ ശൈലിക്കുപകരം വിദ്യാര്‍ഥികളുടെ ആത്മീയ രാഷ്‌ട്രീയ ബൗദ്ധിക തലങ്ങളെ അഭിമുഖീകരിക്കുന്ന പുതിയൊരു പ്രവര്‍ത്തന ശൈലി കാഴ്‌ച്ചവെക്കണമെന്നാണ്‌ എസ്‌.ഐ.ഒ ആഗ്രഹിക്കുന്നത്‌.



തീര്‍ത്തും അരാഷ്‌ട്രീയമായ കാമ്പസുകളില്‍ എസ്‌.ഐ.ഒവിന്റെ ഇടപെടലുകള്‍ ദുര്‍ബലമായി പോവുകയല്ലേ ചെയ്യുന്നത്‌?


കാമ്പസുകള്‍ തീര്‍ത്തും അരാഷ്‌ട്രീയമെന്ന വാദത്തോട്‌ തന്നെ യോജിപ്പില്ല. മുഖ്യധാരാ മതേതര രാഷ്‌ട്രീയത്തിന്റെ ജീര്‍ണതകളും ആശയപരമായ ദൗര്‍ബല്യങ്ങളും ചൂണ്ടിയാണ്‌ പലരും കാമ്പസിനെ കുറിച്ചും പൊതുസമൂഹത്തെക്കുറിച്ചുമെല്ലാം അരാഷ്‌ട്രീയം എന്ന്‌ വിളിക്കുന്നത്‌. അങ്ങനെ നോക്കുകയാണെങ്കില്‍ അത്‌ ശരിയുമാണ്‌. പക്ഷേ, മറുവശത്ത്‌ മതധാര്‍മിക പ്രസ്ഥാനങ്ങളും, സ്‌ത്രീ, പരിസ്ഥിതി, ദലിത്‌ രാഷ്‌ട്രീയ ബോധമുണര്‍ത്തുന്ന രാഷ്‌ട്രീയ ചലനങ്ങളും കാമ്പസുകളില്‍ ഇന്ന്‌ പ്രബലമാണ്‌. എസ്‌.ഐ.ഒ തന്നെ നടത്തിയ ബിനായക്‌സെന്‍ കാമ്പയിന്‍, ഗസ്സ ഐക്യദാര്‍ഢ്യദിനം, ഇറോം ഷര്‍മിള കാമ്പയിന്‍, ഫിലിംഫെസ്റ്റിവെല്‍, മനുഷ്യാവകാശ കൂട്ടായ്‌മകള്‍ എന്നിവക്ക്‌ കാമ്പസുകളില്‍ വലിയ വിദ്യാര്‍ഥി പിന്തുണയാണ്‌ ലഭിച്ചത്‌. ഇന്ന്‌ മറ്റു വിദ്യാര്‍ഥി സംഘടനകളും അതേ വഴി പിന്തുടരുന്നുണ്ട്‌. മതേതര ഇടതുഭാവനകളില്‍ നിന്ന്‌ വ്യത്യസ്‌തമായ രാഷ്‌ട്രീയ മുന്നേറ്റങ്ങളെയാണ്‌ അരാഷ്‌ട്രീയം എന്ന്‌ വിളിക്കുന്നതെങ്കില്‍ അത്‌ കണ്ണടച്ച്‌ ഇരുട്ടാക്കല്‍ മാത്രമാണ്‌. പിന്നെ ക്യൂബയെക്കുറിച്ചും ഫ്രാന്‍സിലെ വിപ്ലവത്തെക്കുറിച്ചും പറയുന്നത്‌ രാഷ്‌ട്രീയവും തഹ്‌രീര്‍ സ്‌ക്വയറിനെക്കുറിച്ച്‌ സംസാരിക്കുന്നത്‌ അരാഷ്‌ട്രീയവുമെന്ന ധാരണ ലോകത്ത്‌ രാഷ്‌ട്രീയ ഭൂപടത്തില്‍ തന്നെ വന്നുക്കൊണ്ടിരിക്കുന്ന പാരഡൈം ഷിഫ്‌റ്റുകളെ കാണാതെ/കണ്ടില്ലെന്ന്‌ നടിച്ചുകൊണ്ടുള്ള സെക്യുലര്‍ ഭീതികള്‍ മാത്രമാണ്‌. തീര്‍ത്തും നവീനമായ ഒരു ജൈവരാഷ്‌ട്രീയം സാവധാനമാണെ ങ്കിലും കാമ്പസുകളില്‍ രൂപപ്പെട്ടുവരുന്നുണ്ട്‌.



ഒരു ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനമെന്ന നിലയില്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും അണിനിരത്താന്‍ എസ്‌.ഐ.ഒവിന്‌ സാധിച്ചിട്ടുണ്ടോ?


ഈ ചോദ്യം തന്നെയും ഇസ്‌ലാമിന്റെ ചലനാത്മകതയെ പരിഗണിക്കാതെയുള്ളതാണ്‌. ജനങ്ങള്‍ (അന്നാസ്‌) ആണ്‌ ഇസ്‌ലാമിന്റെ അഭിസംബോധിതര്‍. ആ നിലയിലാണ്‌ എസ്‌.ഐ.ഒ അതിന്റെ പ്രവര്‍ത്തനങ്ങളെയും ആസൂത്രണം ചെയ്യുന്നത്‌. ഒരു ബഹുസ്വരസമൂഹത്തിലെ ഇസ്‌ലാമിക പ്രതിനിധാനം എങ്ങനെ എന്നതിന്റെ തികവുറ്റ മാതൃകകള്‍ ഇസ്‌ലാമിക സമൂഹത്തിന്‌ മുന്നില്‍ നടന്ന്‌ എസ്‌.ഐ.ഒ കാണിച്ചുനല്‍കിയിട്ടുണ്ട്‌. വൈവിധ്യങ്ങളെ അംഗീകരിക്കുക, ആശീര്‍വദിക്കുക എന്നതിനപ്പുറം യാതൊരു കര്‍തൃത്വ മനോഭാവവുമില്ലാതെ സാഹോദര്യത്തിന്റെയും സമഭാവനയുടെയും അടിസ്ഥാനത്തില്‍ വിവിധ സാമൂഹിക രാഷ്‌ട്രീയ വിഭാഗങ്ങളുമായി ചേര്‍ന്ന്‌ നിന്ന്‌ പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ സൃഷ്‌ടിക്കുക എന്നതിനാണ്‌ എസ്‌.ഐ.ഒ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്‌. വ്യത്യസ്‌ത മത-ജാതി വിഭാഗങ്ങളില്‍ പെടുന്ന ആളുകളെ സംഘടനയില്‍ ഉള്‍ക്കൊള്ളുക എന്നതിലപ്പുറം ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന നൈതിക/ധാര്‍മിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സാമൂഹിക മുന്നേറ്റം സാധ്യമാക്കാനാകുമോ എന്നാണ്‌ എസ്‌.ഐ.ഒ അന്വേഷിക്കുന്നത്‌. ഇന്ത്യയുടെ സവിശേഷമായ ജാതി/സാമുദായിക അധികാര ശ്രേണിയില്‍ പുറമ്പോക്കുകളില്‍ കഴിയുന്ന വിഭാഗങ്ങളെ മുന്‍നിര്‍ത്തിയുള്ള രാഷ്‌ട്രീയ മുന്നേറ്റം കാമ്പസുകളിലും സാധ്യമാവണമെന്ന്‌ എസ്‌.ഐ.ഒ ആഗ്രഹിക്കുന്നു. ഈ അര്‍ഥത്തില്‍ സവിശേഷമായ രാഷ്‌ട്രീയ ഭാവനയെ രൂപപ്പെടുത്തുന്ന രീതിയിലുള്ള വിപുലമായ ഒരു വിദ്യാര്‍ഥി കണ്‍വെന്‍ഷന്‍ ഈ മീഖാത്തില്‍ സംഘടിപ്പിക്കണമെന്നും എസ്‌.ഐ.ഒ ആഗ്രഹിക്കുന്നുണ്ട്‌.



ഒരു വൈജ്ഞാനിക സമുദായം (Knowledge Community) എന്ന രീതിയില്‍ മുസ്‌ലിം സമുദായത്തിലെ വിദ്യാര്‍ഥികള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണല്ലോ ഇന്നു നാമുള്ളത്‌. ഇതിനെ എസ്‌.ഐ.ഒ എങ്ങനെയാണ്‌ അഭിമുഖീകരിക്കുന്നത്‌?


വിവിധ വൈജ്ഞാനിക മേഖലകളിലും വൈജ്ഞാനിക സംവാദങ്ങളിലും സജീവ സാന്നിധ്യമായി മുസ്‌ലിം സമുദായത്തിലെ വിദ്യാര്‍ഥികള്‍ മാറിയിട്ടുണ്ട്‌. വൈജ്ഞാനിക മൂലധനം ആര്‍ജിച്ചുകൊണ്ട്‌ ആത്മവിശ്വാസത്തോടുകൂടി നടത്തുന്ന ഇത്തരം മുന്നേറ്റങ്ങള്‍ ആധിപത്യ മുഖ്യധാരക്ക്‌ സൃഷ്‌ടിച്ച അസ്വസ്ഥതകളാണ്‌ ലൗ ജിഹാദ്‌ വിവാദത്തിലൂടെ കേരളത്തില്‍ പുറത്ത്‌ ചാടിയത്‌. വൈജ്ഞാനിക സമുദായം എന്ന രീതിയിലുള്ള ഇടപെടലുകള്‍ക്ക്‌ എസ്‌.ഐ.ഒ വലിയ പ്രാധാന്യമാണ്‌ നല്‍കുന്നത്‌. കേരളീയ പൊതുമണ്ഡലത്തെ വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ട്‌ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര, എസ്‌.ഐ.ഒവിന്റെ മുഖപത്രമായ കാമ്പസ്‌ അലൈവ്‌, എസ്‌.ഐ.ഒ പുറത്തിറക്കിയ ക്ലാസ്‌മേറ്റ്‌സ്‌, ബഷീറിന്റെ എഴുത്തറകള്‍ തുടങ്ങിയ പുസ്‌തകങ്ങള്‍ ഈ അര്‍ഥത്തില്‍ കേരളത്തില്‍ ചര്‍ച്ചയായി തുടങ്ങിയിട്ടുണ്ട്‌. ഇവയെ മുന്നോട്ട്‌ കൊണ്ടുപോകുന്നതോടൊപ്പം വൈജ്ഞാനിക ഉല്‍പാദന പ്രക്രിയയില്‍ (Knowledge Production) ഇടപെടുന്ന വിദ്യാര്‍ഥി കൂട്ടായ്‌മകള്‍ രൂപവത്‌കരിക്കണമെന്ന്‌ എസ്‌.ഐ.ഒ ആഗ്രഹിക്കുന്നുണ്ട്‌. വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നവരും ഗവേഷണ താല്‍പര്യമുള്ളവരുമായ വിദ്യാര്‍ഥികളുടെ ഒരു വേദി ഇതിനായി രൂപവത്‌കരിക്കും. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഗവേഷണ സ്വഭാവത്തോടുകൂടിയുള്ള പുതിയ അന്വേഷണങ്ങള്‍ക്ക്‌ എസ്‌.ഐ.ഒ തുടക്കമിടും. അതിന്റെ ഭാഗമായി ഇസ്‌ലാമിക്‌ അക്കാഡമിക്‌ കോണ്‍ഫറന്‍സ്‌ വിപുലമായ രീതിയില്‍ സംഘടിപ്പിക്കണമെന്ന്‌ എസ്‌.ഐ.ഒ ആഗ്രഹിക്കുന്നു.



വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളോട്‌ എസ്‌.ഐ.ഒവിന്റെ പ്രതികരണം എന്തായിരിക്കും?


വിദ്യാര്‍ഥി-വിദ്യാഭ്യാസ പ്രശ്‌നങ്ങളെ എസ്‌.ഐ.ഒ സവിശേഷമായി തന്നെ അഭിമുഖീകരിക്കാറുണ്ട്‌. ആരുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങളാണ്‌ സമരകോലാഹലങ്ങളായി കേരളത്തില്‍ ഉയര്‍ന്നുവരുന്നത്‌ എന്ന ചോദ്യം പ്രസക്തമാണ്‌. ഉദാഹരണമായി കേരളത്തില്‍ കുറച്ചുകാലങ്ങളായി സ്വാശ്രയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമാണ്‌ വലിയ കോലാഹലങ്ങള്‍ ഉയര്‍ത്താറുള്ളത്‌. എന്നാല്‍, ഇത്‌ വിദ്യാഭ്യാസ മേഖലയിലെ ചെറിയൊരു ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമാണ്‌. ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്‌ കേരളത്തില്‍. ഇതിനെ അഭിമുഖീകരിക്കണമെന്ന്‌ എസ്‌.ഐ.ഒ ആഗ്രഹിക്കുന്നു. സ്വകാര്യം, പൊതു എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളുയര്‍ത്തി വിദ്യാഭ്യാസ പ്രശ്‌നങ്ങളെ സമീപിക്കുന്നതിനുപകരം വൈജ്ഞാനിക മേഖലയിലെ വിവിധ സാമൂഹിക-സാമുദായിക വിഭാഗങ്ങളുടെ പങ്കാളിത്തം (ഘടനാപരവും ഉള്ളടക്കപരവുമായ) എന്നിവകൂടി കേരളത്തിന്റെ മുഖ്യധാരയില്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന്‌ ആഗ്രഹിക്കുന്നുണ്ട്‌. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വലിയ രീതിയിലുള്ള സംവരണ അട്ടിമറി കാലങ്ങളായി നടക്കാറുണ്ട്‌. എന്നാല്‍, ഇത്‌ ഒരു പ്രശനമായി ആരും ഉയര്‍ത്തിക്കൊണ്ടുവരാറില്ല. ഇതുപോലെ വിദ്യാഭ്യാസ മേഖലയിലെ പ്രാദേശികവും സാമുദായികവുമായ വിവേചനങ്ങളെക്കൂടി ഉയര്‍ത്തിക്കൊണ്ടുവരാന്‍ എസ്‌.ഐ.ഒ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ നീതി, ഗുണനിലവാരം, പ്രാപ്യത(Accessi-blity), പുതിയ അവസരങ്ങള്‍ ലഭ്യമാക്കുക എന്നിവ മുന്‍നിര്‍ത്തിയുള്ള ഇടപെടലുകളായിരിക്കും എസ്‌.ഐ.ഒ നടത്തുന്നത്‌.



വിദ്യാഭ്യാസ മേഖലയില്‍ ആഗോളീകരണം സൃഷ്‌ടിച്ച മാറ്റങ്ങളെ എങ്ങനെയാണ്‌ നോക്കിക്കാണുന്നത്‌?


ആഗോളീകരണം വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധികള്‍ മാത്രമാണ്‌ സൃഷ്‌ടിച്ചത്‌ എന്ന വാദത്തോട്‌ എസ്‌.ഐ.ഒവിന്‌ യോജിപ്പില്ല. ആഗോളീകരണം വിദ്യാഭ്യാസ മേഖലയില്‍ വലിയ സാധ്യതകളും വെല്ലുവിളികളും സൃഷ്‌ടിച്ചിട്ടുണ്ട്‌. ഇതിനെ രണ്ടിനെയും കണ്ടുകൊണ്ടുള്ള സമീപനങ്ങളായിരിക്കും എസ്‌.ഐ.ഒ സ്വീകരിക്കുക. വിദ്യാഭ്യാസ മേഖലയില്‍ വരുന്ന ഗുണപരമായ മാറ്റങ്ങളെയും അവസരങ്ങളെയും സ്വീകരിക്കുകയും അത്‌ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള വഴികള്‍ നിര്‍ദേശിക്കുകയും ചെയ്യുക എന്നതാണ്‌ എസ്‌.ഐ.ഒവിന്റെ സമീപനം. അതോടൊപ്പം പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ക്ക്‌ അവസരങ്ങള്‍ നഷ്‌ടപ്പെടുത്തുന്ന വിധമുള്ള വിദ്യാഭ്യാസ മേഖലയിലെ പകല്‍കൊള്ളയെ ചെറുക്കാനും എസ്‌.ഐ.ഒ മുന്‍നിരയിലുണ്ടാവും.



എസ്‌.ഐ.ഒ വളരെ വ്യവസ്ഥാപിതമായി തന്നെ കലാ സങ്കേതങ്ങളുടെ പ്രോത്സാഹനവും വിനിയോഗവും നടത്തുന്ന സംഘടനയാണ്‌. കലക്ക്‌ ഊന്നല്‍ കൊടുക്കുന്ന ഈ പൈതൃകത്തിന്റെ അടിസ്ഥാനം?


ഒരേസമയം മതയാഥാസ്ഥിതികതയുടെ പ്രതിലോമ നിലപാടിനോടുള്ള തിരുത്തും നവോത്ഥാനത്തെ സംബന്ധിച്ച മതേതരനാട്യത്തോടുള്ള കലാപവുമാണ്‌ എസ്‌.ഐ.ഒവിന്റെ കലാ-സാഹിത്യ ഇടപെടലുകള്‍. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പൈതൃകം തന്നെ കലാസങ്കേതങ്ങളോട്‌ ക്രിയാത്മകമായ സമീപനം ആണ്‌ പുലര്‍ത്തിയത്‌. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഒരു ജനകീയ പ്രസ്ഥാനമായി വളര്‍ന്നുവന്നതില്‍ ഇമാം ഹസനുല്‍ ബന്നാ പ്രോത്സാഹിപ്പിച്ചെടുത്ത നാടകവേദി വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. അതിന്റെ തന്നെ ഊര്‍ജത്തില്‍ തുനീഷ്യയിലും മറ്റു അറബ്‌ രാജ്യങ്ങളിലുമുണ്ടായ വിപ്ലവങ്ങളില്‍ സംഗീതം പോലുള്ളവ ചെലുത്തിയ സ്വാധീനം എടുത്തു പറയേണ്ടതാണ്‌. എല്‍ ഗനറല്‍ എന്ന ഇസ്‌ലാമിസ്റ്റ്‌ റാപ്‌ ബാന്റ്‌ ആണ്‌ തുനീഷ്യയില്‍ വിപ്ലവത്തിന്‌ തിരി കൊളുത്തിയത്‌. ഈ പൈതൃകത്തെയാണ്‌ എസ്‌.ഐ.ഒ നെഞ്ചോട്‌ ചേര്‍ത്തു പിടിക്കുന്നത്‌. കഴിഞ്ഞ ഒരു പതിറ്റാണ്ടായി എസ്‌.ഐ.ഒവിന്റെ കലാ ഇടപെടലുകളെ സംഘടിപ്പിക്കുന്ന സംവേദനവേദി മത സംവിധാനങ്ങളില്‍, കേരളത്തിലെ ആദ്യത്തെ കലാവേദിയാണ്‌ എന്നു തന്നെ പറയാം. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തില്‍ സ്വാധീനം ചെലുത്തിയ, മത മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടുള്ള വിവിധ കലാരൂപങ്ങളെ സംരക്ഷിക്കുകയും അതുവഴി നവോത്ഥാനത്തെ സംബന്ധിച്ച വ്യാജസെക്യുലര്‍ നാട്യങ്ങളെ പൊളിക്കുക എന്ന ധാര്‍മിക ബാധ്യതയും എസ്‌.ഐ.ഒ ഏറ്റെടുത്തിരിക്കുന്നു.



സമൂഹ പുനര്‍നിര്‍മാണത്തിന്‌ വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണല്ലോ എസ്‌.ഐ.ഒവിന്റെ ലക്ഷ്യം. ഈ അര്‍ഥത്തില്‍ സംഘടനയുടെ വ്യാപനത്തിന്‌ സംഘടനയില്‍ അണിചേര്‍ന്നിട്ടുള്ളവരുടെ ശാക്തീകരണത്തിനും എസ്‌.ഐ.ഒ സ്വീകരിക്കുന്ന വഴികളെന്താണ്‌?


സംഘടനാ വൃത്തത്തില്‍ അണിചേര്‍ന്നവരുടെ വ്യക്തി വിശുദ്ധിയും വൈജ്ഞാനികവും സദാചാരപരവും ആത്മീയവുമായ വളര്‍ച്ചയും എസ്‌.ഐ.ഒവിന്റെ മുന്‍ഗണനാ ക്രമങ്ങളില്‍ പ്രാധാന്യമുള്ള ഒന്നാണ്‌. കാരണം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളിലേക്ക്‌ വിശാലമായ അര്‍ഥത്തില്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണ്‌ എസ്‌.ഐ.ഒവിന്റെ ലക്ഷ്യം. ഇതിന്‌ ഉതകുന്ന രീതിയില്‍ ഒരാളുടെ വ്യക്തിത്വ രൂപവത്‌കരണം സാധ്യമാകുന്നത്‌ എസ്‌.ഐ.ഒവിലൂടെയാണ്‌. അതുകൊണ്ടാണ്‌ മറ്റൊരു സംഘടനക്കും ഇല്ലാത്തവിധം പ്രാദേശിക സംഘാടനത്തിനും പ്രവര്‍ത്തനത്തിനും എസ്‌.ഐ.ഒ വലിയ രീതിയിലുള്ള പ്രാധാന്യം നല്‍കുന്നത്‌. ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തോട്‌ ചേര്‍ന്നുനില്‍ക്കുന്നവരുടെ വ്യക്തിത്വരൂപവത്‌കരണം, സംസ്‌കരണം, സംഘടനയുടെ വ്യാപനം എന്നിവയാണ്‌ പ്രാദേശിക സംഘടനത്തിലൂടെ ലക്ഷ്യം വെക്കുന്നത്‌.


============


(ശിഹാബ്‌ പൂക്കോട്ടൂര്‍: മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ സ്വദേശി. അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ശാന്തപുരം, ഇംഗ്ലീഷ്‌ ആന്റ്‌ ഫോറിന്‍ ലാംഗ്വേജ്‌ യൂനിവേഴ്‌സിറ്റി ഹൈദരാബാദ്‌, യൂനിവേഴ്‌സിറ്റി ഓഫ്‌ മദ്രാസ്‌, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കി. അറബിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും, സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കി. `ആധിപത്യത്തിന്റെ സവര്‍ണ മുഖങ്ങള്‍' എന്ന പേരില്‍ പുസ്‌തകം രചിച്ചിട്ടുണ്ട്‌).

Monday, September 20, 2010



my book
about facsism,and analysing dominent ideaology in film ,culture,history and politics

Friday, August 20, 2010

സി.പി.എം ഉയര്‍ത്തുന്നത് വര്‍ഗ്ഗരാഷ്ട്രീയമല്ല; വര്‍ഗ്ഗീയ രാഷ്ട്രീയമാണ്


മതമില്ലാതെ മതേതരത്വത്തിന് നിലനില്‍ക്കാനാവില്ല. (തലാല്‍ അസദ്)
ഭിന്നമതത്തെയും സംസ്കാരങ്ങളെയും ജാതികളെയും ഏക മതധാരയിലേക്ക് സ്വീകരിച്ചുകൊണ്ടാണ് മതേതരത്വം അതിന്റെ പ്രകടമായ ഹിംസ നിര്‍വഹിക്കുന്നത്. ഏക മതത്തെയും ജാതിയെയും കുറിച്ചുള്ള ആശങ്കകളും ആശകളും രൂപപ്പെടുത്തുകയും അതിനകത്ത് സ്ഥിതിചെയ്യുന്നതിനെ സംരക്ഷിച്ച് നിര്‍ത്തുകയും അതെല്ലാത്തമുഴുവന്‍ സ്വരങ്ങളെയും അന്യവല്‍കരിക്കുകയുമാണ് മതേതരത്വം ചെയ്യുന്നത് എന്ന് ഏറെ പഠനങ്ങളിലൂടെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ വ്യത്യസ്തങ്ങളായ വായനകളെയും പത്രങ്ങളെയും ഏക ധാരയിലേക്ക് സ്വാംശീകരിക്കുന്നതില്‍ 'ദ ഹിന്ദു' പത്രത്തിനുള്ള പങ്കിനെ കുറിച്ച് എം.എസ് പാണ്ഡ്യന്‍ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വിശേഷിച്ചും സി.പി.എം ചെറുതായി ഉയര്‍ന്നു വന്ന സമരപോരാട്ടങ്ങളെയും സംഘര്‍ഷങ്ങളുടെയും തങ്ങളുടെ അസാമാന്യമായ പുരോഗമന സ്വാംശീകരിണത്തിലൂടെ തങ്ങളുടേതാക്കുകയോ അല്ലെങ്കില്‍ അസന്നിഹിതമാക്കുകയോ ചെയ്തിട്ടുണ്ട്. ബി.ജെ.പിയെക്കുറിച്ചുള്ള സി.പി.എമ്മിന്റെ വിമര്‍ശം അത് തീവ്ര ഹിന്ദുത്വത്തെ പരസ്യമായി പ്രകടിപ്പിക്കുന്നുവെന്നും നാഷനല്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വം സ്വീകരിക്കുന്നുവെന്നുമാണ്. ഗുജറാത്ത് കലാപം നടത്തിയ നരേന്ദ്രമോഡിയും കലാപത്തിന് ശേഷം കാവിസാരിയെടുത്ത് ഗംഗയില്‍ മുങ്ങിയ സോണിയാജിയെയും ഇതിനുദാഹരണമായി അവര്‍ ചൂണിക്കാണിക്കാറുണ്ട്. ബി.ജെ.പിയുടെ സവര്‍ണതയെയും കോണ്‍ഗ്രസിന്റെ ദേശീയതയ്ക്കുമപ്പുറത്ത് സി.പി.എമ്മിന്റെ പുരോഗമന നാട്യത്തില്‍ ഉള്ളടങ്ങിയ സ്വാംശീകരണ ഹിംസയെക്കുറിച്ച് അധികപേരും വേണ്ടത്ര ബോധവാന്മാരായിട്ടില്ല. ഇന്ത്യയില്‍ ഹിംസാത്മകമായി പകര്‍ന്നാടിയ ഫാഷിസ്റ് പ്രചരണങ്ങളും സംഘ് മീഡിയകളുടെ കപടനീതിവിളികളുമുണ്ടായ ഏത് വിവാദകാലത്തും സി.പി.എം നിലയുറപ്പിച്ചിട്ടുള്ളത് ന്യൂനപക്ഷ വിരുദ്ധഭാഗത്തായിരുന്നു. ശരീഅത്ത് വിവാദം മുതല്‍ ബാബരി വിഷയത്തിലും ഒടുവില്‍ കേരളത്തില്‍ അരങ്ങേറിയ മുസ്്ലിം വിരുദ്ധ പ്രചരണങ്ങള്‍ വരെ എടുത്തു പരിശോധിച്ചുനോക്കിയാല്‍ കാവിക്കും ചുവപ്പിനും തമ്മില്‍ ഭിന്നസ്വരങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രവാചകനിന്ദാപരമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍സ്കോളേജിലെ പ്രൊഫ. ജോസഫിന്റെ കൈവെട്ടിമാറ്റിയ നടപടിയെ മതസംഘടനകള്‍ കൂട്ടായും ഒറ്റക്കായും അപലപിക്കുകയും അതിനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ടായിരുന്നു. ഇസ്്ലാമിക നീതി നടപ്പാക്കാന്‍ കൊതിക്കുന്ന താലിബാനിസ്റുകളുടെ നാടായി കേരളം മാറിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍- എന്ന സി.പി.എമ്മിന്റെ പ്രസ്താവനയിലൂടെ കൈപ്പത്തി വെട്ടിമാറ്റിയതിലൂടെ ഇസ്്ലാമിക നീതിയാണ് നടപ്പാക്കിയതെന്ന് ധ്വനിപ്പിക്കുന്നു. ഇതിനെ ചുവട്പിടിച്ച് യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ നടത്തിയ മതനിരപേക്ഷ കേരളം ജനപക്ഷ രാഷ്ട്രീയം എന്ന കാമ്പയിനിലും എസ്.എഫ്.ഐ കാമ്പസുകളില്‍ നടത്തിയ ഇലക്ഷന്‍ പ്രചരണത്തിലും ഈ യുക്തിയെയായിരുന്നു അവരും വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിലൂടെ സമൂഹത്തില്‍ പുറമേക്ക് നിലനിന്നിരുന്ന സൌഹൃദങ്ങളിലും രാഷ്ട്രീയ സംവാദങ്ങളിലും മതം ഒരു കീറാമുട്ടിയായി മാറുകയും ഇസ്്ലാം ഒരു കാടത്തമായി നിലനില്‍ക്കുകയും ചെയ്തു. സാമ്പത്തിക സംവരണമെന്ന പിന്നാക്ക വിരുദ്ധമായ പ്രസ്താവനയിലൂടെ ലൌജിഹാദാനന്തര കേരളത്തില്‍ എന്‍.എസ്.എസ് ന്യൂനപക്ഷ വിരുദ്ധ പ്രചരണത്തിന് വീണ്ടും തുടക്കമിട്ടപ്പോള്‍ അതിനെ ആശയപരമായും രാഷ്ട്രീയപരമായും പിന്താങ്ങിയവര്‍ ഇടതുപക്ഷകക്ഷികളായിരുന്നു. ഇതിലൂടെയാണ് സി.പി.എം നിലനിര്‍ത്തിയിരുന്ന (കേരളത്തില്‍) പുകമറകള്‍ക്കപ്പുറത്തുള്ള രാഷ്ട്രീയ അജണ്ടകള്‍ മറനീക്കി പുറത്ത് വരുന്നത്. കിനാലൂരിലെ ജനവിരുദ്ധ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മതമൌലികവാദ സംഘടനകള്‍ നഷ്ടപ്പെടുത്തിയ കോടികളുടെ അഴിമതിയുടെ അധികാരസുഖത്തിനുവേണ്ടി പരസ്യമായ ന്യൂനപക്ഷ പ്രസ്താവനകളിലും വ്യാപകമായ കാമ്പയിനുകളിലൂടെയും സി.പി.എം ഏറെ മുന്നേറുകയാണുണ്ടായത്. സംഘ് പരിവാര്‍ പോലും അമ്പരന്ന് നില്‍ക്കുന്ന തരത്തില്‍ മോഡിക്ക് പഠിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തയ്യാറായി. തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്്ലാമോഫോബിയ ഉല്‍പ്പാദിപ്പിക്കുന്ന പടിഞ്ഞാറിന്റെ അധീശ യുക്തിയെ പിന്താങ്ങുന്ന തരത്തില്‍ കാടിളക്കിയുള്ള ചിന്നംവിളികളായിരുന്നു പുരോഗമന രാഷ്ട്രീയത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. സ്വന്തം പാര്‍ട്ടിയിലുള്ള സ്വത്വവാദികളെയും (മുസ്്ലിംകളായ) വെറുതെവിട്ടില്ല. പാര്‍ട്ടിയുടേത് ശുദ്ധവര്‍ഗ്ഗ രാഷ്ട്രീയമാണെന്നും അതെല്ലാത്ത ഏത് മുസ്ലിം, ദലിത് രാഷ്ട്രീയവും ഭീകരവാദമാണെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ദലിത് ഭീകരവാദം എന്ന പദാവലി കേരളത്തില്‍ വികസിപ്പിച്ച് കൊണ്ടുവന്ന ഇടതുപക്ഷം ഇന്ത്യയില്‍ ഔദ്യോഗികമായി ആഘോഷിക്കുന്ന ഇസ്്ലാമിക ഭീകരവാദത്തെ ഏറ്റെടുക്കാനും വളര്‍ത്തിയെടുക്കാനും തയ്യാറായി. കൈവെട്ട് കേസ് എന്ന പിടിവള്ളിയിലൂടെ മുസ്്ലിം സമുദായത്തെ സമ്മര്‍ദ്ദത്തിലാക്കനും സമുദായ സംഘടനകളെ ശുദ്ധി തെളിയിക്കല്‍ കര്‍മ്മം നിര്‍വ്വഹിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. ലീഗും ലീഗിന്റെ ഏഴാംകൂലികളായ മതസംഘടനകളും ചേര്‍ന്ന് രാജിവിനേക്കാള്‍ വലിയ രാജഭക്തിതെളിയിച്ചു. അശോക് സിംഗാളിന്റെയും ലീഗ് നേതാക്കളുടെയും ശബ്ദത്തിന് മാറ്റമില്ലാതെ വന്നു. സമുദായം കത്തുന്ന സന്ദര്‍ഭത്തില്‍ കഴുക്കോല്‍ ഊരിയെടുക്കുക എന്നതായിരുന്നു ലീഗ് മിക്കസന്ദര്‍ഭങ്ങളിലും ചെയ്തിരുന്നത്. ആ അബദ്ധം മതസംഘടനകളുടെ പിന്‍ബലത്തോടെ കൂടുതല്‍ ആവേശപൂര്‍വ്വം നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിച്ചതിലൂടെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദ തന്ത്രമാണ് വിജയം കണ്ടത്. കേരള രാഷ്ട്രീയത്തില്‍ ഭിന്നകൊടികളും ഏക അജണ്ടയും എന്ന ദൌര്‍ബല്യം മുഴച്ച് നിന്നു. ഏവരുടെയും ഏകാത്മകതയിലൂടെ മതേതരത്വം അതിന്റെ നിലനില്‍പ്പിനെ കൂടുതല്‍ സുഖകരമാക്കുകയും ഏകധാരയില്‍ വ്യത്യസ്തങ്ങളായ രാഷ്ട്രീയ ശൈലികളെ കെട്ടിയിടുകയും ചെയ്തതിലൂടെ മതേതരത്വത്തിന്റെ ഉള്ളില്‍ നിറഞ്ഞുനിന്നിരുന്ന (ഭിന്നകൊടികളിലും മുദ്രാവാക്യങ്ങളിലും) മതമാണ് വിജയിച്ചത്. ഈയൊരുപശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് മഅ്ദനിവിഷയത്തെയും നമ്മള്‍ മനസ്സിലാക്കേണ്ടത്. തടിയന്റെവിട നസീര്‍ താന്‍ മഅ്ദനിക്കെതിരെ മൊഴികൊടുത്തിട്ടില്ലെന്ന് പരസ്യമായി പറയുകയും രഹസ്യമായി മഅ്ദനിക്കതിരെ മൊഴികൊടുക്കുകയും ചെയ്ത ദുരൂഹതയില്‍ നിന്നാണ് ബാംഗ്ളൂര്‍ സ്ഫോടനകേസിലെ പ്രതിയായി മഅ്ദനി അവതരിക്കുന്നത്. ഒരു കേസിലെ ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കുമില്ലാത്ത പ്രാധാന്യവും കൊടുംഭീകരവാദവും അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കുന്നതില്‍ സംഘ് മീഡിയകളും കേരള പോലീസും ഒരുപോലെ ജാഗ്രതപാലിച്ചിരുന്നു. മുമ്പ് സൂഫിയാ മഅ്ദനിയുടെ അറസ്റിലും മഅ്ദനിയുടേതന്നെ കോയമ്പത്തൂര്‍ അറസ്റിലും പുലര്‍ത്തിയ മതേതര ജാഗ്രതകാത്ത് സൂക്ഷിക്കുന്നതില്‍ എല്ലാ ഭരണകൂട സംവിധാനങ്ങളും മാധ്യമങ്ങളും ഏറെ സൂക്ഷ്മത പാലിച്ചു! ഒമ്പതരകൊല്ലം നിരപരാധിയായ ഒരാള്‍ (ആയുസ്സിന്റെ വലിയൊരുസമയം) ജയില്‍ വാസത്തില്‍ നിന്നു മോചിതനായി തിരിച്ചുവന്നപ്പോള്‍ ഗവണ്‍മെന്റിന്റെ മുഴുവന്‍ പരിവാരങ്ങളും ഏത് രീതിയിലാണോ ആഹ്ളാദപൂര്‍വ്വംകൊണ്ടാടിയത് അതിനേക്കാള്‍ ആഘോഷപൂര്‍വ്വം വീണ്ടുമൊരു ജയില്‍ വാസത്തിന് അദ്ദേഹത്തെ യാത്രയയച്ചു. അന്‍വാറുശ്ശേരിക്കു ചുറ്റും കര്‍ഫ്യു പ്രഖ്യാപിക്കുകയും അനാഥമക്കളുടെ അന്നം മുടക്കുകയും ദുരൂഹമായ ബാഗുകള്‍ കലാലയത്തിനകത്ത് ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ പോലീസ് സൃഷ്ടിച്ചത് കേവലം ഭീതിതമായൊരു അന്തരീക്ഷം മാത്രമല്ല. നേരത്തെ തന്നെ ഇന്ത്യയിലെ പോലീസിനെക്കുറിച്ചുള്ള ആരോപണമാണ് കമ്മ്യൂണലൈസ് ചെയ്യപ്പെട്ടു എന്നത്. പോലീസിന്റെ കാക്കിക്കുള്ളില്‍ കാവിയാണ് കൂടുതലുള്ളതെന്നും തെളിയിക്കാന്‍ കിട്ടിയ ഏത് സന്ദര്‍ഭത്തിലും അവരത് തെളിയിച്ചിട്ടുണ്ട്. പലസന്ദര്‍ഭങ്ങളിലായി ഇതിനെ അവര്‍ സാധൂകരിച്ചിട്ടുണ്ട്. നിരവധി ഭീകരവിരുദ്ധ നിയമങ്ങളില്‍ അറസ്റ് ചെയ്യപ്പെട്ടവരില്‍ 97 ശതമാനവും മുസ്്ലിം സമുദായത്തില്‍പെട്ടവരാണ്. സ്വതന്ത്രാനന്തര ഇന്ത്യയില്‍ നടന്ന മുവായിരത്തിലധികം വര്‍ഗ്ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടത് 90 ശതമാനവും മുസ്്ലിംകളും കലാപങ്ങളില്‍ അറസ്റ് ചെയ്യപ്പെട്ടവരില്‍ 80 ശതമാനവും ഈ സമുദായത്തില്‍പെട്ടര്‍ തന്നെയായിരുന്നു! ഈ നിയമനിര്‍വ്വഹണത്തിലുള്ള അസന്തുലിതത്വമാണ് വളര്‍ന്ന് വികസിച്ച് ഭീകരതയിലേക്ക് നീങ്ങുന്നത്. നിരന്തരമായി തുടരുന്ന നീതിഷേധങ്ങള്‍, അരക്ഷിതാവസ്ഥ, അവഹേളനം (വിശദമായ വിവരങ്ങള്‍ക്ക് സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നോക്കുക) മുസ്്ലിം സമുദായത്തെ പിന്നാക്കാവസ്ഥയിലേക്കെത്തിക്കുന്നതിന് വളരെവലിയ കാരണമായിട്ടുണ്ട്. ഇതിനെ ക്രമപ്രവൃദ്ധമായി മാറ്റിയെടുക്കുന്നതിനുപകരം ഇസ്്ലാമോഫോബിയയെന്ന ട്രന്‍ഡിന് കീഴടങ്ങാനാണ് ഇന്ത്യയിലെ ഭരണകൂടം തയ്യാറാവുന്നത്. അതിന്റെ മുഴുവന്‍ മെക്കാനിസങ്ങളെയും അതിനനുസരിച്ച് ക്രമപ്പെടുത്താനുള്ള തീവ്രയത്നത്തിലാണ് (മൊസാദിന്റെ സഹായത്തോടെ) കേന്ദ്ര ഭരണകൂടം. സാമ്രാജ്യത്വ വിരോധം, ഇസ്രേയല്‍ വിരോധം തുടങ്ങിയ പദാവലികള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുകയും എന്നാല്‍ പ്രയോഗതലത്തില്‍ അവരോട് രാജിയാവുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് സി.പി.എം കേരളത്തില്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്. ബാല്‍താക്കറെയും പ്രമോദ് മുത്തലിക്കും നരേന്ദ്രമോഡിയും (നിരവധി കേസുകളില്‍ പ്രതികളായ) വാഴുന്ന ഒരു രാജ്യത്ത് മഅ്ദനി ഭീകരവാദിയാവുന്നതില്‍ പ്രവര്‍ത്തിക്കുന്ന യുക്തി മതേതര ആശങ്കകളെ താങ്ങിനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയാത്തതുകൊണ്ടാണ്. രോഗം ബാധിച്ച് കിടക്കുന്ന മഅ്ദനി അറസ്റ്റിന് വിസ്സമ്മതിക്കുന്നതിനെക്കുറിച്ച് വാചാലാരാവുന്ന സംഘ്ബുജികള്‍ ഗുജറാത്തിലെ ആഭ്യന്തര മന്ത്രി അമിത്ഷാ ഒളിവില്‍ പോയതിനെക്കുറിച്ച മൌനം പാലിക്കുകയും ചെയ്യുന്നു. കര്‍ണ്ണാടകയില്‍ നിന്നും അറസ്റ് വാറണ്ടുള്ളത് കൊണ്ടാണ് മഅ്ദനിയെ അറസ്റ് ചെയ്യാന്‍ ഞങ്ങള്‍ സഹായമൊരുക്കുന്നതെന്ന് ഇപ്പോള്‍ കുമ്പസരിക്കുന്നവര്‍ക്ക് രാഷ്ട്രീയ ഇഛ്ാശക്തിയുണ്ടെങ്കില്‍ കേരളത്തില്‍ നിരവധി കേസുകളുള്ള തൊഗാഡിക്കെതിരെയും മുത്തലിക്കിനെതിരെയും വാറണ്ട് പുറപ്പെടുവിക്കാന്‍ കഴിയുമോ? മഅ്ദനിയുടെ അറസ്റ്റ് കേരളത്തില്‍ രൂപപ്പെട്ടുവരുന്ന സാമുദായിക ധ്രൂവികരണത്തെക്കുറിച്ചും മാധ്യമസദാചാരത്തെക്കുറിച്ചും കൂടുതല്‍ ഗൌരവത്തോടെ ആലോചിക്കേണ്ടിയിരിക്കുന്നു. വിദൂരുമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന സി.പി.എമ്മിന്റെ വര്‍ഗ്ഗീയരാഷ്ട്രീയത്തെ മുതലെടുത്ത് വിളവെടുക്കുന്നത് സംഘ്പരിവാറാണ്. സംഘ്പരിവാറിന്റെ ഭീക്ഷണിക്കുമുന്നില്‍ ആക്ഷന്‍ പ്ളാനുകള്‍ രൂപപ്പെടുത്തുന്നവരായി സി.പി.എമ്മും കേരള പോലീസും മാറിയിരിക്കുന്നു. വര്‍ക്കലയില്‍ ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശിവസേന, സി.പി.എം പോലീസ് എന്നിവരുടെ പങ്ക് വളരെ വ്യക്തമായിരുന്നു. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പേരില്‍ മതനിരപേക്ഷമേനി നടിച്ചവര്‍ മുസ്്ലിംകള്‍ പെരുകുന്നതിലും ഹിന്ദുക്കള്‍ കുറയുന്നതിലും അസ്വസ്ഥരാവുകയും ചെയ്യുന്നതിലൂടെ പ്രഖ്യാപിക്കപ്പെടുന്നത് ശുദ്ധവര്‍ഗ്ഗീയ രാഷ്ട്രീയമാണ്! മതേതര പുരോഗമന വ്യവഹാരങ്ങളെക്കുറിച്ച് ഗൌരവമായ പുനര്‍വായനകളും പുതിയ അന്വേഷണങ്ങളും ബദല്‍ രാഷ്ട്രീയ പ്രവേശനങ്ങളും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനൊക്കെയും വര്‍ഗ്ഗീയവാദ പദാവലികളില്‍ ഒതുക്കിനിര്‍ത്താന്‍ മാത്രം പാകത്തില്‍ കേരളത്തിലെ സൌഹൃദങ്ങള്‍ക്കും രാഷ്ട്രീയ മേഖലകള്‍ക്കും കനത്ത വിള്ളലുകള്‍ വീണിട്ടുണ്ട്. അതിന്റെ പഴുതുകള്‍ അടക്കാന്‍ എല്ലാവരും ഒന്നിച്ച് അധ്വാനിക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ അഹ്മദാബദുകള്‍ ഇവിടെ ആവര്‍ത്തിക്കപ്പെടും. അത് നികത്താന്‍ സി.പി.എമ്മിനു ബാധ്യതയുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ നാല്പത് ശതമാനത്തോളം മുസ്്ലിം-ക്രസ്ത്യന്‍ വോട്ടുകളുള്ള ഒറ്റ മണ്ഡലത്തിലും സി.പി.എമ്മിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. സി.പി.എമ്മിന്റെ പഴയമാഞ്ചസ്റര്‍ തൊഴിലാളികളുടെ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെയും പുതിയ വര്‍ഗ്ഗീരാഷ്ട്രീയത്തിന്റെയും പ്രതിശബ്ദങ്ങളാണ് ഇതിലൂടെ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് തുടര്‍ന്ന് കഴിഞ്ഞാല്‍ ചുവപ്പ് കൊടി റയില്‍ വേ സ്റേഷനുകളിലും റോഡ് ഗതാഗത പണികള്‍ നടക്കുന്ന സ്ഥലങ്ങളിലും മാത്രം കാണാന്‍ കഴിയുന്ന ഒരപൂര്‍വ്വ വസ്തുവായി മാറും.

Tuesday, August 17, 2010

മതരാഷ്ട്രീയ ഇടപെടലുകളും പി.ബി വെളിപാടുകളും






ന്യൂനപക്ഷ വര്‍ഗീയവല്‍കരണവും മതരാഷ്ട്രീയ ഇടപെടലുകളും ചെറുത്തുതോല്‍പിക്കാനും ഇതിനെതിരെ ബോധവല്‍കരണ പരിപാടികള്‍ നടത്താനും സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അനുവാദം നല്‍കിയിരിക്കുകയാണല്ലോ. രണ്ട് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ തീരുമാനം മാര്‍ക്സിസ്റ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്. പശ്ചിമബംഗാളില്‍ 26 ശതമാനം വരുന്ന മുസ്ലിംകള്‍ പാര്‍ട്ടിയെ കൈവെടിഞ്ഞതിന്റെ ഫലമായി വന്‍ തകര്‍ച്ച നേരിട്ടിരിക്കുന്നു. മതവിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ വേണ്ടി പാര്‍ട്ടി ഔദ്യോഗിക തിരുത്തല്‍ രേഖ തയാറാക്കുകയും ചെയ്തിരിക്കുന്നു. കേരളത്തില്‍നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളാണ് മതരാഷ്ട്രീയ ഇടപെടലിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുള്ളത്. കിനാലൂരിലെ വ്യവസായത്തിന്റെ പേരില്‍ അടിച്ചേല്‍പിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ തുറന്നെതിര്‍ക്കുന്നതോടെയാണ് പ്രായോഗിക പുരോഗമന രാഷ്ട്രീയത്തില്‍ മതേതര വ്യവഹാരങ്ങള്‍ ബീഭത്സമായി നിറഞ്ഞാടിയത്. വികസന വിരുദ്ധര്‍, വര്‍ഗീയ വാദികള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ എന്നിങ്ങനെ ഇസ്ലാമിനെക്കുറിച്ച് നേരത്തെയുള്ള നിര്‍മിതികള്‍ കവലകള്‍ തോറും പ്രഭാഷണ വിഷയങ്ങളായി. നേരത്തെ മേമ്പൊടിക്ക് വേണ്ടി ഭൂരിപക്ഷ വര്‍ഗീയത എന്ന്കൂടി ഇവര്‍ ചേര്‍ത്തു പറയാറുണ്ടായിരുന്നു. പക്ഷേ, ഇത്തവണ അടവുനയങ്ങളെല്ലാം കാറ്റില്‍പറത്തി ഇസ്ലാമിക രാഷ്ട്രീയത്തിന്റെ സുനാമി വരവിനെക്കുറിച്ചുള്ള മുന്നറിയിപ്പിലാണ് ഇവര്‍ ബദ്ധശ്രദ്ധരായത്. 'മതം' എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് വളരെ മോശം എന്ന നിര്‍മിതിയാണ്. 'മത'മെന്ന പദത്തിലൂടെ ഇസ്ലാമിനെയും മുസ്ലിംകളെയുമാണ് പൊതുവ്യവഹാരങ്ങള്‍ (ഇടത് പുരോഗമന ചിന്ത) വിവക്ഷിക്കുന്നത്.
2003ലാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരളത്തില്‍ നിലവില്‍ വരുന്നത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളില്‍ ജനപക്ഷ രാഷ്ട്രീയമെന്ന പ്രഖ്യാപനത്തിലൂന്നിയാണ് ആ സംഘടന ഇടപെട്ടു തുടങ്ങിയത്. ഇതിനുശേഷമുള്ള കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് സാംസ്കാരിക മുനിയാണ്ടികളുടെ ആശങ്കകള്‍ 'മതം പൊതുമണ്ഡലത്തില്‍ ഇടപെടുന്നു' എന്നതായിരുന്നു. ഇവിടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഏതാണെന്ന് വ്യക്തമാണ്. ഇപ്പോള്‍ പിണറായി വിജയനും തോമസ് ഐസകും വി.എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും മതത്തിന്റെ പൊതുവായ രംഗപ്രവേശത്തെ വര്‍ഗീയ വാദമായി ചിത്രീകരിക്കുന്നു. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് ഈയാരോപണങ്ങള്‍ ശക്തിപ്പെട്ടു തുടങ്ങിയത്. ആധുനികതയുടെ അപരത്വമായി നിലനില്‍ക്കുന്ന ഇസ്ലാമിനെയാണ് വര്‍ഗീയവാദം എന്നതിലൂടെ പരിചയപ്പെടുത്തുന്നത്.
ഹമാസ് ഫലസ്ത്വീനില്‍ അധികാരത്തിലേറിയതും ലബനാനിലെ ഹിസ്ബുല്ലയുടെ വിജയവും തുര്‍ക്കിയിലെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ മുന്നേറ്റവും പാശ്ചാത്യ ലിബറല്‍ ചിന്താ പദ്ധതികള്‍ വിലയിരുത്തിയത് പോലെയാണ് ഇന്ത്യയില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളെ ഉദാര സവര്‍ണ മതേതര കാഴ്ചപ്പാടുകളും വിശകലനം ചെയ്യുന്നത്. 'കഴിഞ്ഞ രണ്ടു മൂന്ന് ദശകങ്ങള്‍ മതരാഷ്ട്രീയത്തിന്റെയും ജാതിരാഷ്ട്രീയത്തിന്റെയും വസന്തകാലമാണ്' (കെ.എന്‍ പണിക്കര്‍: മാര്‍ക്സിസ്റ് സംവാദം ലക്കം 36 പേജ് 21) എന്ന വാദവും ആഗോളവ്യാപകമായ ഇസ്ലാമിന്റെ മുന്നേറ്റത്തെ കൂടി മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഇസ്ലാമിക രാഷ്ട്രീയത്തിനെതിരെ ഇടതു വിമര്‍ശനങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ന്യൂനപക്ഷ
വര്‍ഗീയവല്‍കരണം
ഒരു രാഷ്ട്രത്തിന്റെ രൂപവത്കരണത്തിനു പിന്നിലുള്ള 'ജനകീയാംഗീകാര'മാണ് രാഷ്ട്രത്തെ ഒരാധുനിക പ്രതിഭാസമാക്കിതീര്‍ക്കുന്നത്. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും ഗാതഗത സൌകര്യങ്ങളും അച്ചടിശാലയും റോഡുകളും റെയില്‍വെയും മറ്റുമാണ് ജനങ്ങള്‍ക്കിടയില്‍ യഥാര്‍ഥ ദേശീയബോധം സൃഷ്ടിക്കുന്നതിന് നിമിത്തമായത്. ആധുനികതയും അതിന്റെ അനുബന്ധങ്ങളും നിര്‍മിച്ചെടുത്തതും സുരക്ഷിതമാക്കിയതും വരേണ്യരുടെ അധികാരവും രാഷ്ട്രീയവുമായിരുന്നു. രാഷ്ട്രീയ ആധുനികതയുടെ പടിവാതില്‍ക്കല്‍ എത്തിയിരുന്ന യൂറോപ്പ് ദേശീയതയെ പരിഗണിച്ചത് സംസ്കാരത്തിന്റെയും വംശത്തിന്റെയും സംജ്ഞകളിലായിരുന്നു. ദേശീയ രാഷ്ട്രം എന്നതു സര്‍വപ്രധാനമായി ക്രിസ്തീയമായിരുന്നു. സ്പെയിനിലെ ദേശീയതയുടെ ഏകീകരണം ജൂതന്മാരെ തള്ളിക്കൊണ്ടുള്ള 'നിഷ്കാസനപത്ര'ത്തിലൂടെയായിരുന്നു. ഒന്നുകില്‍ ക്രിസ്ത്യാനികളാവുക അല്ലെങ്കില്‍ നാടുവിടുക എന്നായിരുന്നു ദേശീയ സ്പെയിന്‍ ജൂതന്മാര്‍ക്ക് നല്‍കിയ അന്ത്യശാസനം. ദേശത്തില്‍ ഉള്‍കൊള്ളുകയോ അപരങ്ങളായി നിലനില്‍ക്കുകയോ ചെയ്യുക എന്ന രണ്ട് അധികാര ഘടനകളിലൂടെ മാത്രമായിരുന്നു യൂറോപ്പിലെ മുഴുവന്‍ രാജ്യങ്ങളും ആധുനിക ദേശരാഷ്ട്രം നിര്‍മിച്ചത്. 1499ല്‍ സ്പാനിഷ് സ്റേറ്റ് മുസ്ലിംകള്‍ക്ക് നല്‍കിയതും അതേ സന്ദേശമായിരുന്നു. ന്യൂനപക്ഷങ്ങള്‍/മുസ്ലിംകള്‍ പൊതുവായ വ്യവഹാരങ്ങളോട് ചേരാത്തതിനാല്‍ സ്വയം തന്നെ വര്‍ഗീയമാവാനാണ് അതിനുസാധിക്കുക എന്ന യുക്തി ഇതിലൂടെ ചരിത്രപരമായി അവര്‍ സ്ഥാപിച്ചെടുത്തു. 'അധമവംശങ്ങളെ ഭൂതലത്തില്‍നിന്ന് ഒഴിവാക്കുക വഴി സാമ്രാജ്യവാദം നാഗരികതക്ക് ഒരു സേവനമാണ് ചെയ്തത്' എന്ന ആശയം പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചിന്തയില്‍ വ്യാപകമായി സ്ഥാനം പിടിച്ചിട്ടുണ്ട്.
പ്രകൃതി ശാസ്ത്രങ്ങള്‍, ദര്‍ശനം, നരവംശപഠനം, സാഹിത്യം, സിനിമ തുടങ്ങിയ എല്ലാ രംഗങ്ങളിലും ഈ ആശയം ഒരുപോലെ പ്രകടമായിരുന്നു. യൂറോപ്യന്‍ ആധുനിക മതേതര ചരിത്രം രണ്ട് ഇരകളുടെ ('അധമവംശങ്ങളു'ടെ) ചരിത്രത്തെ ഒന്നിച്ചു കൊണ്ടുവരുന്നു. ആഭ്യന്തര ശത്രുക്കളും/ബാഹ്യശത്രുക്കളുമാ(ജൂതന്മാരും മുസ്ലിംകളും)യിട്ടാണ് ഇതിനെ വിഭജിച്ചത്. യൂറോ കേന്ദ്രിതമായ പൊതുവ്യവഹാരങ്ങളില്‍ ഉള്‍ച്ചേരാന്‍ സാധിക്കാത്ത ഇസ്ലാമിനെ ആധുനികതയെ ചെറുക്കുന്നവരും ശത്രുക്കളുമായി നിര്‍മിച്ചെടുത്തുവെന്ന് മഹ്മൂദ് മംദാനി (ഏീീറ ങൌഹെശാ, ആമറ ങൌഹെശാ) നിരീക്ഷിക്കുന്നുണ്ട്. കറുത്ത വര്‍ഗക്കാരുടെയും മുസ്ലിംകളുടെയും ചരിത്രവും ഇതിനു സമാനമായി ഇന്ത്യയിലും അമേരിക്കയിലും രൂപപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ കോളനികളില്‍ വംശീയതയും വംശനാശവും നടന്നിരുന്നു. കൂട്ടക്കൊല, രോഗങ്ങള്‍, കുടിയൊഴിപ്പിക്കല്‍ എന്നിവയിലൂടെ തദ്ദേശീയ അമേരിക്കക്കാരെ ഏതാണ്ട് പൂര്‍ണമായി ഉന്മൂലനം ചെയ്തതിന് ശേഷമാണ് ദേശീയതയും ആധുനികതയും അമേരിക്കയില്‍ സ്ഥാപനങ്ങളായി നിലവില്‍ വരുന്നത്. ആധുനിക വിരുദ്ധ മതമൌലികവാദത്തിന് (ഇസ്ലാമിന്) അസാധാരണമായ നശീകരണ ശേഷിയുണ്ടെന്നും സ്വന്തം ജീവനുള്‍പ്പെടെ (ചാവേര്‍) അവര്‍ ഹനിക്കുമെന്നും പ്രചരിപ്പിച്ചുകൊണ്ടാണ് അവര്‍ ഭീകരവാദ തിയറി ഉണ്ടാക്കുന്നത്.
ഇടതു പുരോഗമന വാദവും മതവും
ആധുനികതയുടെ നിര്‍മിതികള്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ അതിന്റേതായ വകഭേദങ്ങളോടെ അപരത്വങ്ങളെ നിലനിര്‍ത്തുകയും രാഷ്ട്രീയ/അധികാര ഘടന പ്രത്യേകമായി കേന്ദ്രീകരിക്കുകയും ചെയ്യുന്നു. മതം എന്നുപറയുമ്പോള്‍ ചില പ്രത്യേക വിവക്ഷകളാണ് ഇവിടത്തെ അധികാര ഘടന കല്‍പിച്ചു നല്‍കിയിരിക്കുന്നത്. 'മതം മനുഷ്യവാകാശങ്ങള്‍ ലംഘിക്കുന്നു'വെന്ന കെ.ഇ.എന്നിന്റെ പ്രസ്താവന ഏത് മതത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിലനില്‍ക്കുന്ന/നിലനിര്‍ത്തിയ പശ്ചാത്തലം വ്യക്തമാക്കിത്തരും. മതം എന്നതിലൂടെ ട്രീറ്റ് ചെയ്യുന്നത് ഇസ്ലാമിനെയും മതേതരം, ആധുനികം തുടങ്ങിയ പദാവലികളിലൂടെ ട്രീറ്റ് ചെയ്യുന്നത് സവര്‍ണ മൂല്യങ്ങളെയു(പുരോഗമനം)മാണ്. രാഷ്ട്രീയപരമായി മതം മോശം എന്നൊരര്‍ഥം ഇവിടെ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. മതത്തിന്റെ ആഗമനം (അധമവംശങ്ങളുടെ ഇടപെടല്‍) രാഷ്ട്രീയ വിശുദ്ധിയെ തകര്‍ക്കുമെന്ന് തന്നെയാണ് ഇടതു/വലതു പുരോഗമനത്തിന്റെ ആവര്‍ത്തനങ്ങളിലൂടെ വ്യക്തമാക്കുന്നത്. ഇടതു മതേതരചിന്തക്ക് ബ്രാഹ്മണിസത്തെ മാറ്റിനിര്‍ത്തി നിരുപാധികമായ ഒരു ചിന്തയെക്കുറിച്ചോ മതത്തെക്കുറിച്ചോ സംസാരിക്കാന്‍ സാധിക്കുകയില്ല. എം.എന്‍ റോയ് (നരേന്ദ്രനാഥ് ഭട്ടാചാര്യ), സി.പി.എമ്മിന്റെ പ്രഥമ ജനറല്‍ സെക്രട്ടറി തീവ്ര ഹിന്ദു ഗ്രൂപ്പില്‍നിന്നാണ് മാര്‍ക്സിസ്റ് പാര്‍ട്ടിയിലേക്ക് കടന്നുവരുന്നത്. വളരെ റേഷനലായ/സുഖലോലുപമായ വലതുപക്ഷത്തെ ഇന്ത്യയിലെ ആധുനികതയെ കേഡര്‍വല്‍കരിക്കുകയാണ് അദ്ദേഹം ചെയ്തത്.* മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെയും സെക്രട്ടറിമാരുടെയും മുഖ്യമന്ത്രിമാരുടെയും ലിസ്റുകള്‍ എടുത്താല്‍ ഈ യുക്തിയിലൂടെ ആരുടെ ദേശവും ആശയവുമായിരുന്നു ഇതുവരെ സംരക്ഷിച്ചുനിര്‍ത്തിയെതെന്ന് ബോധ്യമാവും. സവര്‍ണ വിഭാഗങ്ങളിലുള്ളവര്‍ക്കും സവര്‍ണരാവാന്‍ ശ്രമിക്കുന്നവര്‍ക്കും മാത്രമാണ് ഇതില്‍ സ്ഥാനമുള്ളത്. ഐക്യകേരളത്തില്‍ രൂപപ്പെട്ട കമ്മ്യൂണിസ്റ് മുന്നേറ്റത്തെക്കുറിച്ചുള്ള നിരീക്ഷണവും ഇവിടെ ശ്രദ്ധേയമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ എന്‍.എസ്.എസുമായുള്ള ബന്ധം വിശദീകരിക്കുന്നതും ഇ.എം.എസിനെ മുഖ്യമന്ത്രിയാക്കുന്നതിലും പ്രവര്‍ത്തിച്ച യുക്തിയെക്കുറിച്ച് രാമചന്ദ്രന്‍ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്. എം.എന്റെ (എം.എന്‍ ഗോവിന്ദന്‍ നായര്‍) കുടുംബത്തിന് എന്‍.എസ്.എസുമായുള്ള ബന്ധം, എം.എന്റെ പന്തളത്തെ മുളയ്ക്കല്‍ കുടുംബത്തെയും എം.എന്റെ പിതാവ് ആലപ്പുഴ സനാതന ഹൈസ്കൂളില്‍ പഠിപ്പിച്ചിരുന്ന വി.ആര്‍ നാരായണ പിള്ളയെയും ഒഴിച്ച് നിര്‍ത്തി എന്‍.എസ്.എസിന്റെ ചരിത്രം എഴുതുക തന്നെ സാധ്യമല്ല. ആ ചരിത്രത്തിന്റെ പിന്‍ബലത്തിലാണ് ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ ഇന്റര്‍മീഡിയറ്റിന് തോറ്റ എം.എന്‍ 1928, 29ല്‍ പന്തളം എന്‍.എസ്.എസ് ഹൈസ്കൂളില്‍ അധ്യാപകനായതും ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള കേര കര്‍ഷക സംഘവുമായി നടന്നപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറി ആയതും. (കലഹം കവര്‍ന്ന കാലം 24: മാധ്യമം ആഴ്ച്ചപതിപ്പ്) ഈ യോഗ്യത തന്നെയാണ് ആദ്യത്തെ പാര്‍ട്ടി സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതിന് പിന്നിലും പ്രവര്‍ത്തിച്ചത്. 1957ലെ കമ്മ്യൂണിസ്റ് വിപ്ളവത്തെ വിലയിരുത്തിക്കൊണ്ടദ്ദേഹം പറയുന്നതും ശ്രദ്ധിക്കുക. "മൂന്ന് വലിയ നായര്‍ നേതാക്കള്‍. എം.എന്‍ ഗോവിന്ദന്‍ നായര്‍, മന്നത്ത് പത്മനാഭന്‍, പട്ടം നാണുപിള്ള, എന്നിവര്‍ സവര്‍ണരെ കോണ്‍ഗ്രസിന്റെ എതിര്‍പക്ഷത്തേക്ക് ധ്രുവീകരിച്ചു. കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ജയിച്ച ക്രിസ്ത്യാനികള്‍ വെറും നാലുപേര്‍ മാത്രം. ജയിച്ചവരില്‍ 90% ഹിന്ദുക്കളായിരുന്നു. (ബി.ജെ.പി ഒരുകാലത്തും ഈ നാട്ടില്‍ ക്ളെച്ച് പിടിക്കില്ല.'' കമ്മ്യൂണിസ്റ് പാര്‍ട്ടിയുള്ളിടത്ത് വര്‍ഗ്ഗീയ ഫാസിസ്റുകള്‍ വളരുന്നില്ല എന്ന ന്യായത്തെയാണ് ഇത് ചോദ്യം ചെയ്യുന്നത്. അതിനേക്കാള്‍ സുന്ദരമായി ആ അജണ്ട വളരെ 'അച്ചടക്കത്തോടുകൂടി' സി.പി.എം നടപ്പാക്കുന്നുണ്ട്. "സംവരണ മണ്ഡലങ്ങളില്‍ വെറും 25 ശതമാനത്തില്‍ മാത്രമേ കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് നിയമസഭാഗംങ്ങള്‍ ഉണ്ടായുള്ളു. അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗം 1957-ല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിക്കൊപ്പമായിരുന്നില്ല. 1957ലെ കമ്മ്യണിസ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവഷിഷ്ടം മാത്രമായരുന്നു. ഇ.എം.എസിന്റെ വിപ്ളവത്തില്‍ അടിസ്ഥാന വര്‍ഗ്ഗം ഉണ്ടായിരുന്നില്ല. മുന്‍കാല പ്രാബല്യത്തോടെ നമുക്ക് ചോദിക്കാം 1957ല്‍ അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്ന് എത്രപേര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായിരുന്നു. നായന്‍മാരുടെ ശിപായി ലഹളയായിരുന്നു 1957''. (കലഹം കവര്‍ന്ന കാലം 24: മാധ്യമം ആഴ്ച്ചപതിപ്പ്) ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അധീശ വ്യവഹാരത്തെ വ്യവസ്ഥാപിതമായി നിലനിര്‍ത്തുന്നതില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ബംഗാളില്‍ സി.പി.എമ്മിന്റെ മുഴുവന്‍ മുഖ്യമന്ത്രിമാരും സെക്രട്ടറിമാരും ബ്രാഹ്മണരായിരുന്നു. കേരളത്തില്‍ 90 ശതമാനം ഇതേ വിഭാഗത്തില്‍ പെട്ടവര്‍ തന്നെയാണ് (ഉന്നതജാതിക്കാര്‍) അധികാര പദവികളിലെത്തിയത്. ജാതി അയിത്തങ്ങള്‍ പ്രകടമായിരുന്ന കാലത്ത് ചിരട്ടയില്‍ ചായകൊടുത്തിരുന്ന അധഃസ്ഥിതര്‍ക്ക് / മുസ്ലിംകള്‍ക്ക് ഇന്നും ചില ചിരട്ട സീറ്റുകള്‍ മാത്രം നല്‍കി അയിത്തം നിലനിര്‍ത്തുകയാണ് ഇടതു പാര്‍ട്ടികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കണ്ണൂരില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സംരക്ഷിച്ചു നിര്‍ത്തുന്നത് ഉന്നത ജാതിക്കാരെയും അവരുടെ മേല്‍ക്കോയ്മയെയുമാണ്. ഒരു ഉന്നതജാതിക്കാരനും വെട്ടേറ്റ് രക്തസാക്ഷിയാകാത്ത ഇത്തരം സംഘര്‍ഷങ്ങള്‍ ആര്‍.എസ്.എസും സി.പി.എമ്മും ഒരുപോലെ ഐക്യപ്പെടുന്നത് ഉന്നതജാതിക്കാരുടെ സുഖസൌകര്യങ്ങള്‍ക്ക് വേണ്ടി താഴ്ന്ന ജാതിക്കാര്‍ സ്വയം ത്യജിക്കണമെന്ന അധീശയുക്തിയിലാണ്.
സോവിയറ്റ് റഷ്യയുടെ തകര്‍ച്ചക്കുശേഷം യൂറോപ്യന്‍ ഇടതുചിന്തയും ഇടതു ചിന്തകരും വ്യത്യസ്ഥതകളെ ഉള്‍കൊള്ളുന്നതിനെക്കുറിച്ചാണ് വാചാലരായത്. വൈവിധ്യമായ ഭാഷ, മത, ജാതി, വര്‍ണ ഗ്രൂപ്പുകളെ അഭിമുഖീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുന്ന വിശാലമായ ഇടതുബോധത്തെക്കുറിച്ചും ഇടതുവീക്ഷണങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ദൌര്‍ബല്യത്തെ ഇതിലൂടെ പരിഹരിക്കുന്നതിനെക്കുറിച്ചുമാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഹെബര്‍മാസ്, ഏണസ്റോ ലക്ളോവ്, ചാന്റെല്‍ മോഫ് തുടങ്ങിയവര്‍ സമര്‍പ്പിക്കുന്ന സര്‍വരെയും ഉള്‍ക്കൊള്ളുന്ന ഇടതുചക്രവാളമെന്ന (ഘലള വീൃശ്വീി) കാഴ്ച്ചപ്പാട് സോവിയറ്റാനന്തര ഇടതു ചിന്തയുടെ വളര്‍ച്ചയെ കാണിക്കുന്നതാണ്. പക്ഷേ, അവര്‍ പോലും ഇസ്ലാമടക്കമുള്ള യൂറോപ്യന്‍ കുടിയേറ്റ മതസാന്നിധ്യങ്ങളെ ഉള്‍ക്കൊള്ളണമെന്ന് പറയുന്നത്, രസകരമായ ഒരു യുക്തി അവതരിപ്പിച്ചാണ്. നമ്മള്‍ 'ഇടത്' എന്നത് വികസിപ്പിച്ചില്ലെങ്കില്‍, ഇവരെല്ലാം, 'വലതുപക്ഷ'ക്കാരായിത്തീരുമെന്നാണ് ആ യുക്തി! ഇങ്ങനെ 'ചരിത്രത്തിന്റെ ഭാരം' പരിഹാസ്യമായ രീതിയില്‍ നിരന്തരം നവ ഇടതു ചിന്തകര്‍ ഏറ്റെടുക്കുന്നുണ്ടെന്നത്, നമ്മുടെ നാട്ടിലെ 1850 മോഡല്‍ മാഞ്ചസ്റര്‍ തൊഴിലാളിയെ മാത്രം കാണുന്ന സാദാ സഖാക്കള്‍ കാണാത്തത് മുഖ്യമായും മേല്‍ജാതി ഏര്‍പ്പാടാണ് അവരുടെ 'വിപ്ളവ പ്രവര്‍ത്തനം' എന്നതിനാലാണ്.
അപ്പോഴാണ് നമ്മുടെ സവര്‍ണ സഖാക്കള്‍ 'ശുദ്ധ വര്‍ഗരാഷ്ട്രീയ'ത്തെക്കുറിച്ച് വിടുവായത്തം പറയുന്നത്. സാധ്യമായ ബഹുസ്വരതയെ സ്വാംശീകരിക്കുന്നതിലൂടെ ഇടതു വീക്ഷണങ്ങളെ പുഷ്ടിപ്പെടുത്തുന്നതിനെ സംബന്ധിച്ച് ഗൌരവമായ വിലയിരുത്തലുകള്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. വര്‍ഗരാഷ്ട്രീയത്തിലൂടെ മുസ്ലിംകളെയും അധഃസ്ഥിത ജനവിഭാഗങ്ങളെയും അഭിമുഖീകരിക്കാന്‍ കഴിയില്ലെന്നും ഉന്നതജാതികളുടെ ദേശരൂപവത്കരണത്തിനാണ് ചരിത്രത്തില്‍ വര്‍ഗരാഷ്ട്രീയം സഹായകമായിട്ടുള്ളതെന്നും ബോധ്യമാവുന്നുണ്ട്. ആധുനികത ഇസ്ലാമിനെ അഭിമുഖീകരിക്കുന്നില്ല. ആധുനിക ദേശരാഷ്ട്രവും ലിബറല്‍ ചിന്താപദ്ധതിയും ഇസ്ലാമിനെ അപരമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സ്വാതന്ത്യ്രത്തിനു ശേഷം നടന്ന ദേശീയത രൂപവത്കരണത്തില്‍ മുസ്ലിംകളെ മാറ്റിനിര്‍ത്തുകയും ഹിന്ദു-മുസ്ലിം ഐക്യം എന്നതിലൂടെ ഉന്നതജാതിക്കാരുടെ ചിഹ്നകളെ മുസ്ലിംകള്‍ ചോദ്യം ചെയ്യാതിരിക്കാന്‍ ശ്രമിക്കുകയുമാണ് ഗാന്ധിയടക്കമുള്ളവര്‍ ചെയ്തതെന്ന് ജി. അലോഷ്യസ് നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ പുരോഗമന താല്‍പര്യവും മാര്‍ക്സിസ ദര്‍ശനവും വിസ്ഥാപനം ചെയ്തത് മുസ്ലിംകളെയും സ്ഥാപനവല്‍കരിച്ചത് ഉദാര ഹിന്ദുത്വത്തെയുമാണ്.
ഇന്ത്യയിലെ ഇടതുപക്ഷവും മുസ്ലിംകളും
ഇസ്ലാമിന് കമ്യൂണിസവുമായി ആദര്‍ശപരമായ വിയോജിപ്പുകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും അപരമായികണ്ട മോഡേണിറ്റിയുടെ തന്നെ ഭാഗമാകാനാണ് മാര്‍ക്സിസ്റ് പാര്‍ട്ടിക്കും സാധിച്ചത്. അപരിഷ്കൃത ജനവിഭാഗത്തിന്റെ അപരിഷ്കൃത നിയമം എന്നാണ് ശരീഅത്ത് വിവാദകാലത്ത് 'മാര്‍ക്സിസ്റ്' ഇസ്ലാമിനെ വിലയിരുത്തിയത്. പി.ബി കൂടി തീരുമാനിച്ചതായിരുന്നു ശരീഅത്ത് വിവാദത്തില്‍ ഹിന്ദു ഭൂരിപക്ഷത്തെ കൂടെ നിര്‍ത്താന്‍. അപരിഷ്കൃതമായ നിയമമെന്ന മോഡേണിറ്റിയുടെ നിര്‍മിതി തന്നെയായിരുന്നു ഇ.എം.എസും ഉപയോഗിച്ചത്. ഇ.എം.എസിന്റെയും ഹിന്ദുത്വത്തിന്റെയും ഭാഷ ഇക്കാര്യത്തില്‍ ഒരേ പോലെ തോന്നിച്ചു. ഒ.ബി.സിക്ക് 27 ശതമാനം സംവരണം നല്‍കണമെന്ന ശിപാര്‍ശയുള്ള മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെയും പടനയിച്ചത് ഇടതു ചിന്തകരും ബുദ്ധിജീവികളുമായിരുന്നു. ഇന്ത്യയുടെ സാമൂഹിക ഭാവന മുസ്ലിം-ദലിത് വിരുദ്ധമായി വികസിപ്പിച്ചതിന്റെ പിന്നില്‍ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. ഈ വിവാദങ്ങളില്‍നിന്ന് വേണ്ടത്ര ജനപിന്തുണയാര്‍ജിച്ച് രാമജന്മഭൂമി പ്രശ്നം സജീവമാക്കാന്‍ സംഘ്ശക്തികള്‍ക്ക് ആശയപരമായ പിന്‍ബലം നല്‍കിയത് മാര്‍ക്സിസ്റ് പുരോഗമന വൃത്തങ്ങള്‍ കൂടിയായിരുന്നു. ശരീഅത്ത് വിവാദ കാലത്ത് ഏകസിവില്‍കോഡ് വാദം ഉയര്‍ത്തിയതും ഇടതുപക്ഷമായിരുന്നു. ഒരൊറ്റ ജനത ഒരൊറ്റ നിയമം എന്ന് ബാല്‍താക്കറെ പറയുന്നതിനു മുമ്പ് ഇ.എം.എസ് നമ്പൂതിരിപ്പാട് ശരീഅത്ത് വിവാദകാലത്ത് ഇത് വാദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സംഘശക്തികളുടെ നേതൃത്വത്തില്‍ വര്‍ഗീയ കലാപങ്ങള്‍ വ്യാപകമാകാനുള്ള രണ്ട് കാരണങ്ങളായിരുന്നു ശരീഅത്ത് വിവാദവും ഏകസിവില്‍കോഡ് വാദവും അതിനോടനുബന്ധിച്ച് അരങ്ങേറിയ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും. ഇന്ത്യയിലെ വര്‍ഗീയ ധ്രുവീകരണത്തില്‍ ഇടത് പാര്‍ട്ടികളുടെ പങ്ക് എത്ര പുരോഗമന മുഖംമൂടിയണിഞ്ഞാലും മറക്കാന്‍ സാധിക്കുകയില്ല. ഇന്ത്യയില്‍ ബാബരിയുടെ തകര്‍ച്ചയോടെ ശക്തിപ്പെട്ടുവന്ന ന്യൂനപക്ഷ പ്രതിരോധങ്ങളെ സ്വീകരിക്കാതിരിക്കാന്‍ കഴിയാത്തവിധം സി.പി.എം സമ്മര്‍ദത്തിലകപ്പെട്ടു. ബാബരിക്ക് മുമ്പ് ഇസ്ലാമിനെ അപരിഷ്കൃതമായും മുസ്ലിംകളുടെ മതനിയമങ്ങളെയും രാഷ്ട്രീയ കൂട്ടായ്മകളെയും വര്‍ഗീയവുമായും വിലയിരുത്തിയിരുന്നവര്‍ 1992ന് ശേഷം രാഷ്ട്രീയ അടവ് നയം പ്രഖ്യാപിച്ചു. മുസ്ലിം പേര് മാറ്റി വന്നാല്‍ നിങ്ങളെ ഞങ്ങള്‍ സ്വീകരിക്കാമെന്ന് സേട്ടു സാഹിബിന് സുര്‍ജിത്ത് വാക്കു കൊടുത്തു. ഐ.എന്‍.എല്‍ രൂപീകൃതമാവുകയും രാഷ്ട്രീയമായി ഇടതുപക്ഷത്തെ 16 വര്‍ഷമായി സഹായിച്ചു കൊണ്ടിരുന്നിട്ടും 'അപരിഷ്കൃത'രെ മുന്നണിയിലെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഈ അടവ് നയത്തിലൂടെ രൂപപ്പെട്ടതാണ് മുസ്ലിം രാഷ്ട്രീയത്തെ അടുപ്പിക്കുക, അതിനുവേണ്ടി സാമ്രാജ്യത്വ വിരുദ്ധ കാര്‍ഡുകളിറക്കുക എന്നത്. യാസര്‍ അറഫാത്തിനെ ഞമ്മന്റെ ആളാക്കുന്നതും സദ്ദാമിനെ സഖാവാക്കുന്നതും ഇസ്രയേലിന്റെ ചട്ടമ്പിത്തരത്തില്‍ പ്രതിഷേധ പരിപാടി നടത്തുന്നതുമെല്ലാം ഈ അടവുനയത്തിന്റെ രാഷ്ട്രീയ പുറംപൂച്ചുകളായിരുന്നു. സാമ്രാജത്വ വിരോധം രക്തത്തില്‍ ലയിച്ചുചേര്‍ന്നതായിരുന്നുവെങ്കില്‍ പശ്ചിമബംഗാളില്‍ അത് പ്രകടമാകേണ്ടിയിരുന്നു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാത്രം ഫലസ്ഥീനും ഇറാഖും പറയുന്നവര്‍ ഇരട്ടത്താപ്പുതന്നെയാണ് ഈ വിഷയത്തില്‍ പുലര്‍ത്തിയിരുന്നത്. സാമ്രജ്വത ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ധാരളമായി ഉല്‍പ്പാദിപ്പിക്കുന്നത് കൊല്‍ക്കത്തയില്‍ നിന്നാണ്. സോവ്യയറ്റ് റഷ്യ അഫ്ഗാനിസ്ഥാനെ അക്രമിച്ചപ്പോഴും ചൈന ടിബറ്റിനെ കീഴ്പ്പെടുത്തിയപ്പോഴും സാമ്രാജത്വ വിരോധം ഇവര്‍ പ്രകടിപ്പിച്ചിരുന്നില്ല. സോവിയറ്റ് റഷ്യയെ തകര്‍ത്ത അമേരിക്കയോടുള്ള വിദ്വേശം എന്നതിനപ്പുറം ഒരാശയമെന്ന നിലയില്‍ വളര്‍ന്നു വികസിച്ചിട്ടില്ല. തൊണ്ണൂറുകളില്‍ ഉയര്‍ന്ന് വികസിച്ച മുസ്ലിം ഉണര്‍വുകളെ ഹൈജാക്ക് ചെയ്യാനുള്ള സി.പി.എമ്മിന്റെ വെറും വാക്കുകളാണ് സാമ്രാജ്യത്വ വിരോധം. മുപ്പത് വര്‍ഷമായി ബംഗാള്‍ ഭരിക്കുന്ന സി.പി.എം അവിടത്തെ മുസ്ലിം ന്യൂനപക്ഷത്തിന് വേണ്ടി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ മടിച്ചത് (സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നോക്കുക) ചേര്‍ത്തു വായിക്കുക.
വീണ്ടും സി.പി.എം ശരീഅത്ത് വിവാദം പൊടിതട്ടി പുറത്തെടുത്തിരിക്കുന്നു. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ജനകീയ പിന്തുണയും രാഷ്ട്രീയ ഇടപെടലുകളും ശക്തിപ്പെട്ട് വരുന്നതിനാല്‍ അവര്‍ അസ്വസ്ഥരാണ്. ലൌ ജിഹാദ് വിഷയത്തിലും സാമ്പത്തിക സംവരണ വിഷയത്തിലും പ്രതിരോധത്തിലാവേണ്ടിയിരുന്ന മുസ്ലിം സമുദായം ആശയപരമായ കടന്നാക്രമണത്തിലൂടെ അതിനെ നേരിട്ടതിനു പിന്നില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചിന്തയും മാധ്യമങ്ങളുമുണ്ട് എന്ന അസ്വസ്ഥഭരിതമായ തിരിച്ചറിവുകളാണ് പെരുന്നയില്‍ പോയി പുഷ്പാര്‍ച്ചന നടത്താന്‍ അവരെ പ്രേരിപ്പിച്ചത്. എല്ലാ മുഖംമൂടികളും അഴിച്ചുവെച്ച് സി.പി.എം അതിന്റെ തനിനിറത്തില്‍ വെളിപ്പെട്ടിരിക്കുന്നു. നെഹ്റുവിയന്‍ പ്രൊജക്ടിന്റെ പരാജയത്തിനു ശേഷം ഉയര്‍ന്നുവന്ന മുസ്ലിം/അധഃസ്ഥിത ചോദ്യങ്ങളെ ശരിയായ ദിശയില്‍ അഭിമുഖീകരിക്കാന്‍ കഴിയുന്നവര്‍ക്കാണ് രാഷ്ട്രീയമായി നിലനില്‍പുണ്ടാവുകയുള്ളൂ എന്ന സത്യം അവര്‍ അറിഞ്ഞിരിക്കുന്നത് നന്ന്.

*

Thursday, June 10, 2010

പര്‍ദപ്പേടിയുടെ രാഷ്ട്രീയം


'കേരളത്തിലെ കാമ്പസുകള്‍ക്ക് അതിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. മതനിരപേക്ഷ മൂല്യങ്ങള്‍ ഏറെ മാനിച്ചിരുന്ന സ്ഥലങ്ങളില്‍ മതചിഹ്നങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മഫ്തകള്‍ വ്യാപിക്കുകയും അതിനെ അഭിമാനത്തിന്റെ ചിഹ്നമായി അണിയുകയും ചെയ്യുന്നു.' ഒരു പ്രമുഖ ഇടതുപക്ഷ ബുദ്ധിജീവിയുടെ നിരീക്ഷണമാണിത്. അപരവത്കരണത്തിന്റെ മതവും ജാതിയും എന്ന വിഷയത്തില്‍ തിരൂരില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ പങ്കെടുത്ത് ഒരു ബി.ജെ.പി നേതാവ് പറഞ്ഞതിങ്ങനെയാണ്: 'കേരളത്തിലെ വളര്‍ന്നുവരുന്ന തലമുറയില്‍ അഭ്യസ്ത വിദ്യരായ വര്‍ഗീയവാദികളെ സൃഷ്ടിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്'. ഈ രണ്ട് നിരീക്ഷണങ്ങളും കേന്ദ്രീകരിക്കുന്ന ഒരു ബിന്ദുവുണ്ട്. വിജ്ഞാന മൂലധനം കരസ്ഥമാക്കാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷ, പിന്നാക്ക സമുദായത്തിനെതിരെയുള്ള മതനിരപേക്ഷതയുടെയും അതില്‍ ഉള്ളടങ്ങിയിട്ടുള്ള 'മത'ത്തിന്റെയും അസഹിഷ്ണുതയാണ് ഇതിലൂടെ മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇത് പുതുതലമുറയുടെ ഭീതിദമായ ഒരു മാറ്റമായിട്ടാണ് ഇവിടെ നിരീക്ഷിക്കപ്പെടുന്നത്. പുരോഗമന നാട്യവും സംഘ്പരിവാര്‍ മൂല്യങ്ങളും ചേര്‍ന്ന് അഴിഞ്ഞാടിയ നിരവധി സന്ദര്‍ഭങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അതിലേറ്റവും വലിയ രണ്ട് ഉദാഹരണങ്ങളായിരുന്നു ശരീഅത്ത് വിവാദവും മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും. എത്രമേല്‍ പിന്നാക്ക വിരുദ്ധമാണ് ഹിന്ദുത്വവും അതിന്റെ അനുബന്ധ ദേശ നിര്‍മിത വ്യവഹാരങ്ങളുമെന്ന് അതിലൂടെ ബോധ്യപ്പെട്ടതാണ്. കേരളത്തില്‍ ലൌ ജിഹാദ് വര്‍ഗീയ ഫാഷിസ്റുകള്‍ വ്യാപകമായി പ്രചരിപ്പിച്ചപ്പോള്‍ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞത്, ലൌ ജിഹാദ് കേരളത്തിലെ കലാലയങ്ങളിലില്ല എന്നല്ല മറിച്ച്, കാമ്പസുകളില്‍ മത മൌലികവാദികള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്. ഇവിടെയും ഈ ഐക്യപ്പെടലുകള്‍ നമുക്ക് കാണാന്‍ കഴിയും.
പര്‍ദയെയും ശിരോവസ്ത്രത്തെയും പാശ്ചാത്യര്‍ അപരചിഹ്നങ്ങളായിട്ടാണ് കാണുന്നത്. ഇത്തരം വസ്ത്രങ്ങളോട് വംശീയമായൊരു വെറുപ്പ് വ്യാപകമായി അവിടങ്ങളില്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. ടോയ്ലറ്റിന്റെ ആകൃതി വരെ മഫ്തയിട്ട പെണ്‍കുട്ടിയുടേത് പോലെ ഇമേജ് ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചതും ഈ വികാരം തന്നെയാണ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതും ഈ ഇമേജുകളെയായിരുന്നു. കൊളോണിയല്‍ ഇമേജുകളാണ് ഇവിടത്തെ മുസ്ലിംകളെയും അവരുടെ ചിഹ്നങ്ങളെയും അപരവത്കരിക്കാന്‍ തുടങ്ങിയത്. മലയാള മാധ്യമങ്ങളുടെ ജാതി വളരെ വ്യക്തമായ സന്ദര്‍ഭമായിരുന്നു സൂഫിയാ മഅ്ദനിക്കെതിരെയുള്ള മുറവിളികള്‍. ഇത് സൂഫിയാ എന്ന വ്യക്തിയില്‍ ഒതുങ്ങിനില്‍ക്കാതെ അവര്‍ ധരിക്കുന്ന പര്‍ദക്കെതിരെ നെഗറ്റീവ് ഇമേജ് വളര്‍ത്താനും ശ്രമിച്ചു. ഇതിന്റെ അനുരണനങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ പോലും മഫ്തക്കെതിരെയും പര്‍ദക്കെതിരെയും ഹിംസാത്മകമായ നടപടികളെടുക്കാന്‍ വളരെയെളുപ്പത്തില്‍ സാധിക്കുന്നത്. ആലപ്പുഴയിലെ ബിലിവേഴ്സ് സ്കൂളില്‍ മഫ്തയിട്ട പെണ്‍കുട്ടിയെ പുറത്താക്കിയതും തൊടുപുഴയില്‍ പ്രവാചകനിന്ദ നടത്തിയതും മഫ്ത ധരിച്ച അധ്യാപികയുടെ നേരെ രോഷത്തോടെ പ്രതികരിക്കുന്നതും അത് പിടിച്ച് വലിച്ചെറിയുന്നതും നേരത്തെ തന്നെ സമൂഹത്തില്‍ നിര്‍മിച്ചെടുത്ത വാര്‍പ്പു മാതൃകകള്‍ വളര്‍ന്നു വികസിക്കുമ്പോഴാണ്.
പൊതുമണ്ഡലത്തില്‍ ദാസ്യപ്പണി ചെയ്യുന്ന എഴുത്തുകാരും ഈ മൂല്യങ്ങളില്‍ ഒന്നിക്കുന്നതായി കാണാന്‍ സാധിക്കും. ഹമീദ് ചേന്ദമംഗല്ലൂരിന്റെയും എം.എന്‍ കാരശ്ശേരിയുടെയും പര്‍ദയെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ സംഘ്പരിവാര്‍/ പുരോഗമന നാട്യങ്ങളില്‍നിന്ന് ഭിന്നമാകുന്നില്ല. 'പര്‍ദ ധരിക്കുന്നത് മതതീവ്രവാദമായും' (ഹമീദ് ചേന്ദമംഗല്ലൂര്‍, പര്‍ദയുടെ മനഃശാസ്ത്രം) 'ആകെ മൂടിപ്പുതച്ച് കൊണ്ട് കൂടെ നടക്കുന്നത് സ്വന്തം ഭാര്യയാണോ മറ്റു വല്ലവന്റെയും ഭാര്യയാണോ എന്നറിയാന്‍ മറ്റുള്ളവര്‍ക്ക് വഴിയുണ്ടാവില്ല' (ഉമ്മമാര്‍ക്ക് വേണ്ടി ഒരു സങ്കട ഹരജി, എം.എന്‍ കാരശ്ശേരി) തുടങ്ങിയ നിരീക്ഷണങ്ങള്‍ മതേതര മൂല്യങ്ങളെ ശരിവെക്കുന്നുവെന്ന് മാത്രമല്ല, അതിനകത്ത് ഒതുങ്ങിയിരിക്കുന്ന മതത്തെയും തൃപ്തിപ്പെടുത്തുന്നുണ്ട്. മതേതരമെന്നാല്‍ സര്‍വരും അവരുടെ വിശ്വാസാചാരങ്ങള്‍ ഏറ്റവും ശക്തമായി പാലിക്കുമ്പോള്‍ നിലനില്‍ക്കുന്നതാണെന്ന് ഏറെ ആഘോഷപൂര്‍വം നമ്മള്‍ പറയാറുണ്ട്. പക്ഷേ, ചില പ്രത്യേക വിഭാഗങ്ങള്‍ ഇതില്‍നിന്ന്പുറത്താണെന്ന് അബോധമായിട്ടെങ്കിലും നമ്മള്‍ സമ്മതിക്കുകയാണ്.
എസ്.ഐ.ഒ നടത്തിയ ഫിലിം സ്റഡീ ക്യാമ്പില്‍, ക്യാമ്പംഗങ്ങളോട് മതേതരയായ ഒരു പെണ്‍കുട്ടിയുടെ വസ്ത്രവും പേരും ഡിസൈന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ മുഴുവനാളുകളും ശിരോവസ്ത്രമില്ലാത്ത പെണ്‍കുട്ടിയെയാണ് ഡിസൈന്‍ ചെയ്തത്. സെക്യുലറായ ഒരു വ്യക്തിയുടെ രൂപം നമ്മുടെ മുന്നില്‍ വളരെ നേരത്തെ തന്നെ നിര്‍മിക്കപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ടാണ് ഈ രൂപ കല്‍പനകള്‍ ഉണ്ടായത്. ഒരു സുഹൃത്തിന്റെ കുഞ്ഞിന് പേരിടുന്നതിനെക്കുറിച്ച് കാമ്പസിലെ കുറെയാളുകളെ വിളിച്ചുകൂട്ടി അഭിപ്രായം ചോദിച്ചു. അദ്ദേഹം കുട്ടിക്ക് നല്‍കാന്‍ ആഗ്രഹിച്ച് പേര് ശേബയാണെന്ന് പറഞ്ഞപ്പോള്‍ ഉടനെ വിദ്യാര്‍ഥികള്‍ അഭിപ്രായം പറഞ്ഞു: കുറച്ചുകൂടി മതേതരമായ പേരാകുന്നതാണ് നല്ലത്. മതേതരമായ പേര് നിര്‍ദേശിക്കാന്‍ പറഞ്ഞപ്പോള്‍ 'ദുര്‍ഗ' എന്നായിരുന്നു മറുപടി. ഈ സംഭവത്തിലൂടെയും പുറത്ത് വരുന്നത് ഇമേജ് ചെയ്യപ്പെട്ട മതേതരത്വത്തിന്റെ രൂപങ്ങള്‍ തന്നെയാണ്. ആരാണ് മതേതരമാവുന്നത്, ആര്‍ക്കാണ് മതേതരമാവാന്‍ സാധിക്കാത്തത് എന്നത് ഇതിലൂടെ വ്യക്തമാണ്.
മതേതര മൂല്യങ്ങള്‍ക്കു ടിപ്പണി നടത്തുന്ന കാരശ്ശേരിയുടെ വീടിന്റെ പേര് 'അമ്പാടി' എന്നാണ്. ദാറുസ്സലാം എന്ന പേരിന് തീവ്രവാദ ചുവയുണ്ടെന്നും അമ്പാടിക്കുള്ളത് മതേതര രുചിയാണെന്നും പറയുന്ന വ്യക്തിയാണ് പര്‍ദക്കെതിരെ കൃമിക്കടിയുമായി രംഗത്ത് വന്നിരിക്കുന്നത്. യുക്തിവാദികളുടെ വീടിന്റെ പേരുകള്‍, അവരുടെ മക്കളുടെ പേരുകള്‍ എന്നിവ ശ്രദ്ധിച്ചാലും ഈ കാര്യം ബോധ്യമാവുന്നതാണ്. മതേതരമെന്ന കുടിലില്‍ വിശ്രമിക്കാന്‍ അവകാശമുള്ളത് ഒരു മതത്തിനു മാത്രമാണെന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും സാധ്യമായ ഒരു സെക്യുലര്‍ ഇടത്തെയാണ് നമ്മള്‍ അന്വേഷിക്കേണ്ടത്. നമ്മുടെ കലാലയങ്ങളില്‍/ സമൂഹത്തില്‍ സര്‍വര്‍ക്കും ഇടപെടാന്‍ പറ്റുന്ന രീതിയില്‍ 'മതേതരം' വികസിച്ചിരുന്നോ? ഇടതു മതേതര വിദ്യാര്‍ഥി സംഘടനകള്‍ പ്രതിനിധാനം ചെയ്തിരുന്ന മൂല്യങ്ങള്‍ ആരുടേതായിരുന്നു? എന്തുകൊണ്ടാണ് കാമ്പസുകളില്‍ ശിരോവസ്ത്രവും മത സംഘടനകളും (ഇവര്‍ ഉദ്ദേശിക്കുന്നത് ഇസ്ലാമിക വിദ്യാര്‍ഥി രാഷ്ട്രീയത്തെയാണ്) വ്യാപകമായത്? ഈ ചോദ്യങ്ങളുടെ വിശകലനത്തിലൂടെ സത്യസന്ധമായി ഒരാള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നത് ഏറെ വികസിച്ച ഒരു രാഷ്ട്രീയത്തിലേക്കാണ്.
ലോകത്ത് പര്‍ദ ആത്മവിശ്വാസത്തിന്റെയും ഫാഷന്റെയും വസ്ത്രമായി ഏറെ പ്രചാരം നേടിയത് ഇറാന്‍ വിപ്ളവത്തിനു ശേഷമാണ്. പര്‍ദ ധരിച്ച സ്ത്രീകള്‍ ഏകാധിപത്യത്തിനെതിരെ പോരാടിയ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിച്ചതോടെയാണ് പര്‍ദ വ്യാപകമാകാന്‍ തുടങ്ങിയത്. പക്ഷേ, ഇന്ത്യയില്‍ ഇത് വ്യാപകമായത് (പ്രത്യേകിച്ചും കേരളത്തില്‍) ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെയാണ്. പര്‍ദക്ക് ഒരു കേവല വസ്ത്രമെന്നതിലുപരി പ്രതിരോധത്തിന്റെ മാനം കൂടിയുണ്ട്. ഈ പ്രതിരോധത്തിനെതിരെയുള്ള അസഹിഷ്ണുതയാണ് പര്‍ദ പേടിയുടെ പിന്നിലെ രാഷ്ട്രീയം. സ്ത്രീ സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട ഒരു പ്രശ്നം മാത്രമല്ലയിത്.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെയാണ് മുസ്ലിം രാഷ്ട്രീയവും മുസ്ലിംകള്‍ നടത്തുന്ന പത്ര പ്രസിദ്ധീകരണങ്ങളും വര്‍ധിക്കാന്‍ തുടങ്ങിയത്. ദേശനിര്‍മിതിയുടെ അനുബന്ധങ്ങളായ കോണ്‍ഗ്രസ്, കമ്യൂണിസം, ഗാന്ധിസം തുടങ്ങിയ ചരിത്ര വിശകലന രീതികളില്‍നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്നും വേറിട്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ ഏറെ ശ്രമങ്ങള്‍ നടന്ന സന്ദര്‍ഭമായിരുന്നു അത്. മുസ്ലിംകള്‍ നടത്തുന്ന പത്രങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ധിച്ചതും ഈ സമയത്തായിരുന്നു. മുസ്ലിം പ്രസിദ്ധീകരണങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, പര്‍ദയുടെ വര്‍ധന ഇവയുടെ അഭാവത്തില്‍ വളര്‍ന്നു വികസിച്ച ദൃശ്യപരതയുടെ ചട്ടകൂടുകള്‍ക്ക് ശക്തമായ ആഘാതമായിരുന്നു ഈ മുന്നേറ്റങ്ങള്‍. ദൃശ്യപ്പെടാന്‍ ചില നിശ്ചിത രൂപങ്ങളാണ് ഇവിടെ നിര്‍മിച്ചിട്ടുള്ളത്. അതിനകത്തുനിന്നും പുറത്ത് കടക്കുന്ന ഏതു പ്രവര്‍ത്തനങ്ങളെയും വസ്ത്രങ്ങളെയും ദേശനിര്‍മിതിയുടെ പുറത്തുള്ള ശരീരങ്ങളായി അപരവത്കരിക്കുന്നതാണ്.
ഒടുവില്‍ ബെല്‍ജിയം ശിരോവസ്ത്രം നിരോധിച്ചപ്പോഴും ഇന്ത്യയിലെ പരമോന്നത നീതിപീഠം പര്‍ദയെ പരാമര്‍ശിച്ചപ്പോഴും നിരത്തിയ കാരണങ്ങള്‍ ഐഡന്റിറ്റി വ്യക്തമല്ല എന്നതായിരുന്നു. ഇന്ത്യയില്‍ ഏറെ സ്വീകാര്യത നേടിയ നെഹ്റുവിയന്‍ പ്രോജക്ട്, കീഴാള ജനവിഭാഗങ്ങളോട് 'ദേശത്തിന്റെ നിര്‍മിതിക്ക് വേണ്ടി ഐഡന്റിറ്റികള്‍ ത്യജിക്കണം' (നെഹ്റു-ഉമാല മൃല വേല ലാുേഹല ീള ങീറലൃി കിറശമ) എന്നാണ് പറഞ്ഞത്. ഐഡന്റിറ്റികള്‍ സ്വയം ത്യജിച്ചവര്‍ ന്യായമായ പ്രതിരോധത്തിന് വേണ്ടി സ്വയം വെളിപ്പെടാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ കലിതുള്ളുന്നവര്‍ യഥാര്‍ഥത്തില്‍ പറയുന്നത് നിങ്ങള്‍ ദൃശ്യപ്പെടാതെ സ്വയം ത്യാഗം ചെയ്യണമെന്നാണ്. അവര്‍ സ്വയം ത്യജിച്ച് നിര്‍മിക്കുന്ന ദേശം ആരുടേതാണെന്ന ചോദ്യത്തോടെ പര്‍ദയും ഇസ്ലാമിക രാഷ്ട്രീയവും ശക്തമായി രംഗത്തുവന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ ശേഷിപ്പുകളില്‍ കെട്ടിപ്പൊക്കിയ അധികാരത്തിന്റെ/ എഴുത്തിന്റെ പൊതു വ്യവഹാരങ്ങളുടെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ്. നിരന്തരം സംശയിച്ചുകൊണ്ടാണ് സ്ഥിരീകരിക്കപ്പെട്ട സ്ഥാനപ്പെടുത്തലുകളെ മാറ്റിമറിക്കാന്‍ ഈ രംഗപ്രവേശത്തിനു സാധിച്ചത്. ഈ രംഗപ്രവേശത്തോടെ ഇന്ത്യയില്‍ രൂപപ്പെട്ടുവന്ന സംഘര്‍ഷമാണ് 'സ്ഥിതി' സംരക്ഷകരെ അലട്ടുന്നത്.
വരേണ്യ സ്ത്രീവാദ ധാരകളുടെ സമന്വയത്തിലൂടെ രൂപപ്പെട്ട കുത്തകാധീശത്വത്തെ അപനിര്‍മിക്കാന്‍ പാരമ്പര്യ മതേതര വീക്ഷണങ്ങള്‍ അപര്യാപ്തമാണ്. അവഗണിത ജനവിഭാഗങ്ങളുടെ ചരിത്ര പ്രവേശനത്തെ സഹായിച്ച ഈ ഇടപെടല്‍ മൂലമാണ് അറുപതുകളില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്ര മാനിഫെസ്റോകളും സമര പ്രതിരോധ പ്രസ്ഥാനങ്ങളും രൂപപ്പെടുത്താന്‍ സാധ്യമായത്. ഇതേസമയം പിന്നാക്ക ജനവിഭാഗങ്ങളിലെ സ്ത്രീകളെ കുറിച്ചുള്ള നേരിയ സൂചനകള്‍ പോലും ഉന്നയിക്കാത്ത കേരളീയ സ്ത്രീവാദങ്ങള്‍ സവര്‍ണ ഉദാര പുരുഷന്മാരോട് ശൃംഗരിക്കുന്നതാണ്. അതുകൊണ്ടാണ് പര്‍ദക്കെതിരെ ഉദാര സ്ത്രീവാദികളും സ്വത്വ രാഷ്ട്രീയ വാദികളും ഏകോപിക്കുന്നത്. ഇസ്ലാമിന്റെ ഉള്ളടക്കങ്ങളിലുള്ള രാഷ്ട്രീയത്തെ ക്രൂരമായി തമസ്കരിക്കുകയും പകരം സാംസ്കാരിക ഇസ്ലാമിനെ പ്രമോട്ട് ചെയ്യുകയും ചെയ്യുന്നതില്‍ ഉദാര മാനവിക രാഷ്ട്രീയം പോലെതന്നെ സ്വത്വ രാഷ്ട്രീവും അപകടകരമായ പ്രവണതകളാണ് പിന്തുടരുന്നത്. ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം എന്നിവയിലുള്ള രാഷ്ട്രീയധ്വനികള്‍ക്ക് പകരം മുസ്ലിം സാമുദായികതയുടെ സാംസ്കാരിക സ്വത്വങ്ങളില്‍ അതിനെ തളച്ചിടാനാണ് സ്വത്വരാഷ്ട്രീയവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ഉണര്‍വുകളില്‍ 'മതനിരപേക്ഷത'ക്ക് വേണ്ടതിലധികം അസ്വസ്ഥതകളുണ്ടാകുമ്പോള്‍, മതേതരം വേണ്ടത്ര സഹിഷ്ണുത ചില പ്രത്യേക വിഭാഗങ്ങളോട് പുലര്‍ത്തുന്നില്ല എന്നുതന്നെയാണ് മനസ്സിലാവുന്നത്. അവരവരുടെ വാദങ്ങളെ തുറന്നു പ്രചരിപ്പിക്കാനുള്ള പുതിയ രാഷ്ട്രീയ അന്വേഷണങ്ങള്‍ സാധ്യമാകുന്ന ഒരിടം മതനിരപേക്ഷതയുടെ കാവല്‍ക്കാര്‍ തുറന്നിട്ടില്ല. ശിരോവസ്ത്രം ധരിക്കുന്നവര്‍ക്കും നമസ്കരിക്കുന്നവര്‍ക്കും ഇടം കൊടുക്കാന്‍ കഴിയാത്തവിധം ആധിപത്യ മൂല്യങ്ങള്‍ കുടില്‍കെട്ടി താമസമുറപ്പിച്ചതായിരുന്നു നമ്മുടെ മതേതര ദേശനിര്‍മിതി വ്യവഹാരങ്ങള്‍. ശിരോവസ്ത്രം ധരിക്കുമ്പോള്‍ മതേതരമല്ലാതാവുകയും ശിരോവസ്ത്രമില്ലാതാവുമ്പോള്‍ മതേതരമാവുകയും ചെയ്യുന്ന വിവേചനപരമായ യുക്തി തന്നെയാണ് മതേതരത്വം പാലിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ ലോകത്ത് ഏറ്റവും വിശാലമാക്കിയത് വ്യത്യസ്ത ധാരകളെ ഉള്‍ക്കൊള്ളാനുള്ള അതിന്റെ ശേഷിയായിരുന്നു. പക്ഷേ ആ കരുത്തിനെ ചോര്‍ത്തിക്കളയുന്ന രീതിയിലാണ് പല ജനവിഭാഗങ്ങളെയും അത് ഉള്‍ക്കൊണ്ടിരിക്കുന്നത്. ഈ നാട്യങ്ങള്‍ക്ക് നേരെയുള്ള കൂര്‍ത്ത ചോദ്യങ്ങളാണ് വിശാലമായ ഒരു രാഷ്ട്രീയ മുന്‍കൈക്ക് ശക്തിയേകുന്നത്

Thursday, April 1, 2010

കേരളാ മോഡല്‍ വികസനവും സാഗര്‍ ഹോട്ടലും



അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ആശ്വാസങ്ങളോട് അസാമാന്യമായ അസഹിഷ്ണുതകളോടുകൂടിയാണ് ഇവിടത്തെ സംഘ്ശക്തികളും അവരുടെ പിന്‍ബലമായ സമൂഹങ്ങളും പെരുമാറിക്കൊണ്ടിരിക്കുന്നത്. 'കേരളാ മോഡല്‍' എന്നറിയപ്പെടുന്ന വികസന സങ്കല്‍പങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്ന കര്‍തൃത്വമാതൃകകളില്‍ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട അധസ്ഥിതരായ ആള്‍ക്കൂട്ടങ്ങള്‍ തൊഴില്‍ തേടിയും ജീവിതം മുന്നോട്ടുകൊണ്ടുപോകുവാനും കണ്ടെത്തിയ വഴിയാണ് പ്രവാസം. ഭരണകൂടത്തിന്റെ ഉദ്യോഗങ്ങള്‍ മുഴുവന്‍ മേല്‍ജാതിക്കാരായവര്‍ പിടിച്ചടക്കുകയും ഭരണകൂടത്തിന്റെ അവഗണനയ്ക്ക് കൂടുതല്‍ പാത്രമാവുകയും ചെയ്തപ്പോഴാണ് ന്യൂനപക്ഷ സമൂഹങ്ങള്‍ പ്രവാസം ഒരു തൊഴിലായി തെരഞ്ഞെടുക്കുന്നത്. അപരിഷ്കൃതരായവരുടെ തൊഴിലിടം എന്ന നിലയില്‍ ഗള്‍ഫിനോട് പരിഹാസം നിറഞ്ഞ സമീപനമായിരുന്നു നമ്മുടെ സിനിമകള്‍ അടക്കമുള്ള മാധ്യമങ്ങള്‍ പുലര്‍ത്തിയിരുന്നത്. ഗള്‍ഫില്‍ നിന്നും വന്നവര്‍ കോമാളികളായും തങ്ങളുടെ 'തനിമ'കളോട് ചേരാത്തവരുമായിട്ടായിരുന്നു അവരെ ചിത്രീകരിച്ചിരുന്നത്. മേല്‍ജാതിക്കാരായ യുവാക്കള്‍ ഗള്‍ഫിലും, പുതുതായി രൂപപ്പെട്ടുവരുന്ന മറ്റുതൊഴിലിടങ്ങളിലും, നിര്‍മാണ പ്രക്രിയകകളിലും സജീവമായതോടെയാണ് പ്രവാസവും ഗള്‍ഫും ഒരു മാന്യമായ സ്ഥലമായി മാറിയത്. ജോലി തേടി ഗള്‍ഫിലെത്തുന്നവരുടെ ദുരന്തഭൂമിയായും ജോലിയോടെ ഗള്‍ഫിലെത്തുന്നവരുടെ വാഗ്ദത്ത ഭൂമിയായും ഇന്നത് മാറിക്കഴിഞ്ഞിരിക്കുന്നു. 'കേരളാ മോഡല്‍' വികസനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പൊതുവെ സാമ്പത്തിക ചരിത്രത്തിന്റെ മൂല്യനിര്‍ണ്ണയത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ കുടുങ്ങികിടക്കുമ്പോള്‍ ചോദിക്കപ്പെടാതെ പോകുന്നത് ഇത്തരമൊരു മോഡല്‍ ആരെ അഭിസംബോധന ചെയ്യുന്നു/ചെയ്തിരുന്നു എന്നാണ്. സിനിമകള്‍ മാത്രമല്ല ഇത്തരം സാമ്പത്തിക/രാഷ്ട്രീയ വ്യവഹാരങ്ങളും ആരൊക്കെയോ നിരന്തരം അഭിസംബോധന ചെയ്യുന്നുണ്ട്. ആരുടെയോക്കെയോ വികസനത്തില്‍, സ്വപ്നങ്ങളില്‍, ഈ മാതൃകയ്ക്ക് ഒരു റോളുണ്ടായിരിക്കണം. 'കേരളാ മോഡല്‍' ആരെയെല്ലാം പ്രതിനിധാനം ചെയ്തിരുന്നില്ല എന്നത് ധാരാളമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ആദിവാസികള്‍, ദലിതര്‍, തീരദേശമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍, മലബാറിലെ മാപ്പിളമാര്‍, തുടങ്ങിയ അരിക് ജീവിതങ്ങളെ ഈ മാതൃകയുടെ പുറം ലോകമായി നാം കണ്ടെത്തിയിട്ടുണ്ട്. വിജ്ഞാനം, സാമ്പത്തികം തുടങ്ങിയ മൂലധനങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്നും നിരന്തരമായി അവരെ തടയുന്നതുകൂടിയായിരുന്നു ഏറെ കൊട്ടിഘോഷിക്കപ്പെട്ട 'കേരളാ മോഡല്‍'. ഈ കൂട്ടിക്കിഴിക്കല്‍ എന്താണ് കാണിച്ചുതരുന്നത്? നമ്മുടെ സിനിമകളും സാഹിത്യങ്ങളും, വരേണ്യ നിരൂപണങ്ങളും നിര്‍മിക്കുന്ന ഉദാത്തകര്‍തൃത്വങ്ങള്‍ തന്നെയാണ് കേരളമാതൃകയുടെയും ഉദാത്തകര്‍തൃത്വങ്ങള്‍ എന്നതുതന്നെയാണ്. സേവനമേഖലയുടെ അധീശത്വവുമായി ബന്ധപ്പെട്ടാണ് 'കേരളാ മോഡലി'ന്റെ വിജയം നിലനിന്നിരുന്നത് എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ 'കേരളാ മോഡല്‍' എന്നു നാം പേരിട്ടുവിളിക്കുന്ന വികസന പദ്ധതികള്‍ കേരളത്തിലെ ഒരു വലിയ ജനവിഭാഗത്തിന്റെ അധികാരത്തെയും അധീശ്വത്വത്തെയും നിലനിര്‍ത്താന്‍ സഹായിച്ചുവെന്നര്‍ത്ഥം. ഇതേ വിഭാഗത്തിന്റെ സൌന്ദര്യചട്ടകൂടുകള്‍ക്കകത്താണ് നമ്മുടെ സിനിമകളുടെയും സാഹിത്യങ്ങളുടെയും സംസ്കാരത്തിന്റെയും നന്മതിന്മകള്‍ നിര്‍വചിക്കപ്പെട്ടതും.
നിര്‍മാണമേഖലയുടെ അഭാവത്തില്‍ നിര്‍മിക്കപ്പെട്ട 'കേരളാ മോഡലി'നെ നിലനിര്‍ത്തുന്നത് തൊഴിലിന്റെ കയറ്റുമതി/ഇറക്കുമതിയിലൂടെയാണ്. കേരളത്തിന്റെ വരുമാനത്തിന്റെ ഏറിയപങ്കും കേരളത്തിനു പുറത്ത് ജോലിചെയ്യുന്ന മലയാളിയുടേതാണ്. കേരളത്തിനകത്താകട്ടെ രണ്ടുതരത്തില്‍ തൊഴില്‍ അദൃശ്യമാകുന്നു. ഒന്ന് അസംഘടിത മേഖലയില്‍ എന്ന നിലയില്‍. രണ്ട് പുറത്തു നിന്നും ഇറക്കുമതി ചെയ്യുന്ന തൊഴിലാളികള്‍ ഏര്‍പ്പെടുന്നവ എന്ന തരത്തില്‍. ഈ അദൃശ്യതയാണ് തൊഴില്‍ മേഖലയെ എളുപ്പത്തില്‍ സംഘടിതമേഖലയാക്കി മാറ്റുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അദൃശ്യമായ ഒരു വലിയ ലോകം താങ്ങി നിര്‍ത്തിയ ഒരു ജനവിഭാഗത്തിന്റെ വികസനത്തെയും സ്വപ്നങ്ങളെയുമാണ് നാം 'കേരളാ മോഡല്‍' എന്നുവിളിച്ചത്. ഈയൊരു ലോകത്തിനോടുള്ള സേവനമേഖലാ മധ്യവര്‍ഗ്ഗത്തിന്റെ മാറിമാറിവരുന്ന നിലപാടുകളെ അടയാളപ്പെടുത്താന്‍ ഗള്‍ഫ് കുടിയേറ്റം ഉദാഹരണമാക്കാവുന്നതാണ്. പുറലോകവുമായിബന്ധപ്പെട്ട് മുഖ്യധാരയില്‍ നിന്ന് അകന്ന് പുറംലോകത്തായവര്‍ കൂടിച്ചേര്‍ന്നാണ് സമാന്തരമായ സംസ്കാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനവും രൂപീകരിച്ചത്. അവരുടെ ചരിത്രം നിര്‍മിച്ചതും എഴുതിയതും സാംസ്കാരികമായ മൂലധനങ്ങള്‍ വളരെ കാലത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം ആര്‍ജിച്ചെടുത്തതും, സമ്പത്തും, വിജ്ഞാനവും അവരിലേക്ക് നീങ്ങാന്‍ തുടങ്ങിയതും സമാന്തരമായ അധ്വാനങ്ങളിലൂടെയാണ്. കേരളത്തിലെ മുസ്ലിംകളുടെ സാമ്പത്തികവും വൈജ്ഞാനികവുമായ പുരോഗതിക്ക് പിന്നില്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത പുറംലോകബന്ധവും 'പുറംലോകത്തു' നിന്നുള്ള ചെറുത്തുനില്‍പ്പുകളിലൂടെയുമാണ്. മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയുടെയും അവകാശവാദങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ലാത്ത വിധം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതസംഘടനകള്‍, സമാന്തരമായ മതവിദ്യാഭ്യാസ സംവിധാനങ്ങള്‍, ആരാധനാലയങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പുറംലോകത്തുള്ളവരുടെ സ്വപ്രയത്നങ്ങളിലൂടെയാണ് രൂപീകരിക്കപ്പെട്ടത്.മുസ്ലിം നഗരങ്ങള്‍ക്കും ഈ പ്രത്യേകതയുള്ളതായി നമുക്ക് ബോധ്യപ്പെടും. കേരളത്തിലെ ഭൂരിപക്ഷം നഗരങ്ങളും ഗ്രാമങ്ങളും സ്റേറ്റിന്റെ അപ്പാരറ്റസുകളായി നിലനില്‍ക്കുമ്പോള്‍ 'കേരളാ മോഡല്‍' എന്നതിനകത്ത് പ്രബലമായി കഴിയുമ്പോള്‍ മുസ്ലിം/ന്യൂനപക്ഷ പ്രദേശങ്ങള്‍, നഗരങ്ങള്‍ എന്നിവ ഇതിനുപുറത്തു നിന്നും വികസിച്ചതായിരുന്നു.
തിരുവനന്തപുരവും, എറണാകുളവും മറ്റു പ്രധാന നഗരങ്ങളും 'കേരളാ മോഡല്‍' എന്നതില്‍ ഉള്‍പ്പെടുകയും അതിന്റെ അദൃശ്യ യുക്തിയെ പിന്താങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ കോഴിക്കോട് നഗരം ഇതില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു. കോഴിക്കോടിനെ 'കേരളാ മോഡലി'ല്‍ ഉള്‍പ്പെടുത്തുക എന്ന പൊതുഅജണ്ടകളുടെ ഭാഗമായി ഇതിന്റെ അദൃശ്യ സാന്നിദ്ധ്യമായ വാരേണ്യ ജനവിഭാഗം നിരവധി എഴുത്തുകളും ഇടപെടലുകളും നടത്തിയിട്ടുണ്ട്. കോഴിക്കോട് ഒരു നഗരമെന്നതിലുപരി ഒരു ജനവിഭാഗത്തിന്റെ നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്ര നിര്‍മിതിയുടെയും അതിലൂടെ നേടിയെടുത്ത കച്ചവടമെന്ന പൌരാണിക (അറബികളുമായി) ഇടപാടുകളിലൂടെയും പിന്നീട് അധസ്ഥിതരുടെ അഭയകേന്ദ്രമായ ഗള്‍ഫ് എന്ന തൊഴിലിടങ്ങളില്‍ നിന്നും നേടിയെടുത്ത സമ്പത്തും കൂടിച്ചേര്‍ന്ന ഒരു പ്രതീകമാണ് ഈ നഗരം. കോഴിക്കോട് നഗരം 'കേരളാ മോഡലി'ന് പുറത്ത് നില്‍ക്കുന്നത് കൊണ്ട് അത് അപകടവും അപരിഷ്കൃതവുമാണ്. അത്കൊണ്ട് പൊതുധാരയില്‍ ലയിച്ചുചേരാന്‍ അതിന് സാധിക്കേണ്ടതുണ്ട് എന്നാണ് സംഘപരിവാര്‍ അടക്കമുള്ള മുഖ്യധാര ആര്‍ത്തുവിളിക്കുന്നത്. മലബാര്‍ വിദ്യാഭ്യാസ മേഖലയില്‍ അനുഭവിക്കുന്ന പിന്നാക്കാവസ്ഥയ്ക്ക് കാരണം മാറിമാറി വരുന്ന സര്‍ക്കാറുകള്‍ സീറ്റ് വര്‍ദ്ധിപ്പിക്കാത്തതിന്റെ കാരണം 'കേരളാ മോഡല്‍' എന്ന വികസന സംജ്ഞയില്‍ അത് ഉള്‍പ്പെടുകയില്ലെന്ന് പൊതുധാരയുടെ വിശ്വാസമായിരുന്നു. ഈ വിഷയത്തില്‍ എസ്.ഐ.ഒ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധങ്ങള്‍ നടത്തിയതിനോട് മുഖ്യധാര പ്രതികരിക്കാത്തത് രണ്ട് കാരണങ്ങള്‍ കൊണ്ടായിരുന്നു. വികസനങ്ങളില്‍ വേണ്ടത്ര ശീലിച്ചിട്ടില്ലാത്ത പാര്‍ശ്വവല്‍കൃതരുടെ ഉന്നമനമാണിത് കൊണ്ട് ലക്ഷ്യംവെക്കുന്നതെന്നും, നിലനില്‍ക്കുന്ന മൂലധന (വിജ്ഞാനം/സമ്പത്ത്) ഉടമകളോട് കലഹിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ശക്തിവരുമെന്നുമുള്ള കാരണങ്ങള്‍കൊണ്ടാണ്, ഒരു സാംസ്കാരിക/രാഷ്ട്രീയ ധാരയും ഇതിനോട് ക്രിയാത്മകമായി പ്രിതികരിക്കാതിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ഈ കാരണങ്ങള്‍ പരോക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്.
മാപ്പിള അനുഭവങ്ങളോടും ആശ്വാസങ്ങളോടും സമൂഹം പുലര്‍ത്തിവന്ന നിസ്സംഗതകളാണ് കോഴിക്കോടിനെ കേന്ദ്രീകരിച്ച് സംഘ്പരിവാര്‍ തുടങ്ങിയ ആക്രമണങ്ങളില്‍ പ്രതിഫലിക്കുന്നത്. കോഴിക്കോട് പരിപാടികള്‍ക്ക് വന്നാല്‍ ഇവിടെ അപകടമൊന്നുമില്ലെന്ന് ഇടക്കിടെ വീട്ടിലേക്ക് വിളിച്ച് പറയുന്നവരാണ് കേരളത്തിലെ മുഖ്യ സാംസ്കാരിക നായകരിലധികവും പട്ടാളം പള്ളിയിലേക്ക് കല്ലെറിഞ്ഞപ്പോഴും, തര്‍ബ്ബിയത്ത് (പുതുമുസ്ലിംകളുടെ പഠനകേന്ദ്രം)ലേക്ക് മാര്‍ച്ച് നടത്തിയപ്പോഴും (കേരളത്തില്‍ കൂടുതല്‍ മതപരിവര്‍ത്തന കേന്ദ്രം ഔദ്യോഗികമായി ആര്യസമാജ്യത്തിനാണ് ഉള്ളത്) സംഘ്പരിവാര്‍ തിട്ടൂരങ്ങളെ അപലപിക്കാന്‍ നമ്മുടെ സാംസ്കാരിക മുനിയാണ്ടികളിലധികവും തയ്യാറായിട്ടില്ല. കോഴിക്കോട് ജീവിക്കുന്ന പ്രമുഖനായ എഴുത്തുകാരനെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് ക്ഷണിച്ചപ്പോള്‍ ഹമാസ് ഭീകരവാദികളാണെന്നും, മുസ്ലിംകള്‍ മധ്യനൂറ്റാണ്ടില്‍ ചെയ്ത പാതകങ്ങള്‍ക്ക് അര്‍ഹിച്ച ശിക്ഷയാണ് ഇസ്രായേല്‍ ഇപ്പോള്‍ നല്‍കുന്നതെന്നും പറഞ്ഞ് പരിപാടിയില്‍ നിന്ന് ഒഴിഞ്ഞു നിന്നു. മറ്റൊരു മതേതര നാട്യമുള്ള ചരിത്രകാരന്‍ ലൌ ജിഹാദിനെതിരെ ഒപ്പുശേഖരണത്തിനു വിളിച്ചപ്പോള്‍ അതില്‍ വാസ്തവമുണ്ടെന്ന ചരിത്രപരമായ നിഗമനത്തിലാണ് അദ്ദേഹമെത്തിയത്. ഇതാണ് കോഴിക്കോടിന്റെ പൊതുവായ സാംസ്കാരിക വൃത്തങ്ങളുടെ സ്വഭാവം. സ്വാഭാവികമായ അദ്ധ്വാനം കൊണ്ട് നിര്‍മിച്ചെടുത്ത മുസ്ലിം/സാംസ്കാരിക/രാഷ്ട്രീയ/സാമ്പത്തിക/വൈജ്ഞാനിക പ്രദേശങ്ങളെയും സമൂഹത്തെയും ഒറ്റതിരിച്ച് വേട്ടയാടുകായെന്ന ഉത്തരേന്ത്യന്‍ സംഘ് അജണ്ടകളാണ് കോഴിക്കോട് കേന്ദ്രീകരിച്ചും നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട് മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടല്‍ ജീവനക്കാരന്‍ ബാത്ത്റൂമില്‍ മൊബൈല്‍വെച്ച് സ്ത്രീകളുടെ നഗ്നത പകര്‍ത്താന്‍ ശ്രമിച്ചു എന്ന കാരണത്താല്‍വലിയ ഒച്ചപ്പാടുകളും വിവാദങ്ങളും നടക്കുകയുണ്ടായി. കുറ്റവാളിയെ പിടികൂടിയിട്ടും, ഹോട്ടല്‍ ഉടമ പരസ്യമായി മാപ്പ് പറഞ്ഞിട്ടും സംഘ്പരിവാര്‍ ഹോട്ടല്‍ തുറക്കാന്‍ (മറ്റു സംഘടനകള്‍ മുഴുവന്‍ പ്രതിഷേധങ്ങഷളില്‍ നിന്ന് പിന്മാറി) അനുവദിക്കുന്നില്ല. (ഒടുവില്‍ ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു)കോഴിക്കോടിന്റെ സാംസ്കാരിക മേല്‍ക്കോയ്മയെ നിരന്തരമായ പ്രകോപനങ്ങളിലൂടെ കീഴ്പ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുക (തൊഗാഡിയയെ കോഴിക്കോടില്‍ കൊണ്ടുവരികയും അത്യന്തം പ്രകോപനപരമായ പ്രസംഗം നടത്തിക്കുകയും) എന്നത് ഒരു ഗൂഢോദ്ദേശ്യത്തിന്റെ ഭാഗം തന്നെയാണ്. എസ്.ഐ.ഒ നടത്തുന്ന എരിഞ്ഞിപ്പാലത്തുള്ള വിദ്യാര്‍ഥി ഹോസ്റലിനെതിരെയും ആര്‍.എസ്.എസുകാര്‍ ഭീഷണിയുമായി രംഗത്ത് വന്നിട്ടുണ്ട്. 'നീയൊക്കെ ആദ്യം ഇവിടെ ഹോസ്റല്‍ പണിയും പിന്നെ പള്ളിയും പണിയും അതൊന്നും ഇവിടെ നടക്കില്ല' എന്നു പറഞ്ഞുകൊണ്ടാണ് ഹോസ്റലിനെതിരെ സംഘ്പരിവാര്‍ രംഗത്ത് വന്നിരിക്കുന്നത്. ഞങ്ങള്‍ ഇവിടെയുള്ള ക്രിസ്ത്യന്‍ ധ്യാനകേന്ദ്രം പൂട്ടിച്ചവരാണ് പിന്നെയാണോ നിങ്ങളുടെ ഹോസ്റല്‍ എന്നാണ് ആക്രോശിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയെ ഹിംസാത്മകമായി നേരിടുന്ന (അഹമ്മദാബാദ്, ബാംഗ്ളൂരില്‍ അരങ്ങേറിയ കലാപങ്ങള്‍, ഇവിടെ മുസ്ലിംകള്‍ക്ക് നേരിയ മേല്‍ക്കോയ്മ ഉണ്ടായിരുന്നു) രീതിതന്നെയാണ് ഇവിടെയും പുലര്‍ത്തിയത്. മാവൂര്‍റോഡിലെ ആളുകളെ ഞങ്ങള്‍ക്ക് പേടിയാണ് അത്കൊണ്ട് ചില ഒരുക്കങ്ങള്‍ (സായുധമായ) നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് എന്നാണ് പ്രദേശത്തുകാരനായ ആര്‍.എസ്.എസ് നേതാവ് ഫോണില്‍ വിളിച്ച് പറഞ്ഞത്. മാവൂര്‍ റോഡ് കോഴിക്കോട് നഗരത്തിലെ തന്നെ സുപ്രധാനമായ ഒരു സ്ഥലമാണ്. മുസ്ലിം ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, സുഗന്ധവ്യാപാരങ്ങള്‍, പുസ്തക ശാലകള്‍, മതസംഘടനകളുടെ കാര്യാലയങ്ങള്‍ തുടങ്ങി ഏതൊരു മുസ്ലിം പ്രദേശങ്ങളെപോലെയും (ഡല്‍ഹി ജുമാമസ്ജിദിനു സമീപം, ഹൈദരാബാദ് മക്കാ മസ്ജിദിനു സമീപം) സമാനതപുലര്‍ത്തന്ന രീതിയാണ് കോഴിക്കോടിലെ മാവൂര്‍റോഡിനുള്ളത്. ഇതിനെയാണ് പേടിപ്പെടുത്തുന്നവരുടെ കേന്ദ്രമായി കാണുന്നതും. തടിയന്റെവിട നസീറിനെ ബാംഗ്ളൂരില്‍ ചോദ്യം ചെയ്തപ്പോള്‍ ഒരു ദേശീയ ചാനല്‍ (കോഴിക്കോട് സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ എന്ന് സംശയം ജനിപ്പിക്കുന്ന രീതിയില്‍) മാവൂര്‍ റോഡിലുള്ള പള്ളികളും മതസംഘടനാ കേന്ദ്രങ്ങളുമാണ് കാണിച്ചിരുന്നത്. ഈ ഭീകരമായ കാഴ്ച്ചപ്പാടുകളിലൂടെയും, ഉപരോധങ്ങളിലൂടെയും, ഭീഷണികളിലൂടെയും വികസിച്ചുവന്ന സങ്കീര്‍ണ്ണമായ ഒരവസ്ഥയുടെ വക്കിലാണ് ഈ മുസ്ലിം സാംസ്കാരിക കേന്ദ്രം നിലനില്‍ക്കുന്നത്. ഒളവണ്ണയില്‍ കന്യസ്ത്രീകളെ ആക്രമിച്ചതും ക്രിസ്ത്യന്‍ മതകേന്ദ്രങ്ങള്‍ക്കെതിരെ ഭീഷണിയുയര്‍ത്തിയതും ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. കോഴിക്കോടിന്റെ ചിലഭാഗങ്ങളില്‍ മുസ്ലിം ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും പ്രഖ്യാപിത വിലക്കുകള്‍ ഉണ്ട്. കൃത്യമായ രാഷ്ട്രീയ/സാംസ്കാരിക പ്രതിരോധങ്ങള്‍ രൂപപ്പെട്ടുവന്നിട്ടില്ലെങ്കില്‍ ഭീതിതമായ ഒരന്ത്യത്തിലേക്ക് ഈ നഗരവും അതിലുള്ളടങ്ങിയ സംസ്കാരങ്ങളും ചെന്നുചേരുമെന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.