Tuesday, March 23, 2010

മുസ്ലിം പ്രതിനിധാനത്തിന്റെ രോഗാവസ്ഥകള്‍




ഇന്ത്യയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഒരു സിനിമയാണ് മൈ നൈം ഈസ് ഖാന്‍. ഐ.പി.എല്‍ ക്രിക്കറ്റില്‍ പാക്ക് കളിക്കാരുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനും സവര്‍ണ സേനാ നേതാവ് ബാല്‍താക്കറയും തമ്മില്‍ പരസ്യമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. മുസ്ലിം എന്ന നിലക്ക് അസാധാരണമായ അനുഭവങ്ങള്‍ക്ക് ശാരീരികമായി വിധേയമായ ഒരു വ്യക്തി കൂടിയാണ് ഷാറൂഖ് ഖാന്‍. നമ്മുടെ സിനിമ രംഗത്ത് നടക്കുന്ന വിഴുപ്പലക്കല്‍ വിവാദങ്ങളുടെ അര്‍ത്ഥശൂന്യതയില്‍ നിന്നും ഏറെ അകലെയാണ് കൃത്യമായ രാഷ്ട്രീയ ബോധത്തോടെ നടത്തുന്ന ബോളിവുഡ് വിവാദങ്ങള്‍. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മുസ്ലിം ആയതിന്റെ പേരില്‍ മാത്രം അടിവസ്ത്രം അഴിക്കേണ്ടി വന്ന പ്രശസ്തരായ ആളുകളായിരുന്നു എ.പി.ജെ അബ്ദുല്‍ കലാം, ഷാറൂഖ് ഖാന്‍, മമ്മുട്ടി എന്നിവര്‍. കൂട്ടത്തില്‍ പേരിനൊരു അറബി രുചിയുള്ളതിനാല്‍ തമിഴ് ബ്രഹ്മണനായ കമാല്‍ ഹസന്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. ഈ തിക്താനുഭവങ്ങളില്‍ നിന്നും വികസിച്ചെടുത്ത ഒരാശയമായിരുന്നു മൈ നൈം ഈസ് ഖാന്‍. ഒരു വ്യത്യസ്ഥമായ വഴിയെന്ന നിലയില്‍ (ബോളിവുഡില്‍) ചില മാറ്റങ്ങള്‍ക്ക് സംവിധായകന്‍ കരണ്‍ ജൌഹര്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ പരമ്പാരഗതമായ വാര്‍പ്പു മാതൃകകളെ കുടഞ്ഞെറിയാന്‍ കഴിയാത്തവിധം പിടിമുറുക്കിയ ആധിപത്യ പൊതുബോധമെന്ന അടിച്ചേല്‍പ്പിക്കപ്പെട്ട പരിമിതിക്കകത്തുതന്നെയാണ് ഈ സിനിമയും സ്ഥിതിചെയ്യുന്നത്. 'ഞാനൊരു ഭീകരവാദിയല്ല' എന്ന പ്രഖ്യാപനം ഇതിനു തെളിവാണ്. ഇത് നിരന്തരമായി തെളിയിച്ചുകൊണ്ടുമാത്രമാണ് ഒരു മുസ്ലിമിന് പൊതുബോധത്തെ തൃപ്ത്തിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന് തന്നെയാണ് ഈ സിനിമ വ്യക്തമാക്കുന്നത്. ഞാന്‍ ഭീകരവാദിയല്ല എന്ന തെളിയിക്കലില്‍ മറ്റുള്ളവര്‍ ആവാമെന്ന ധ്വനിയില്‍ നിന്നാണ് ഈ സിനിമയും പൊതുബോധത്തിലേക്കുള്ള പാലം നിര്‍മിച്ചിട്ടുള്ളത്. സാധാരണ ഒരു മുസ്ലിമിന് ഭീകരവാദിയാകാതിരിക്കാന്‍ കഴിയുകയില്ലെന്നും അഥവാ ഭീകരവാദിയാകാതിരിക്കണമെങ്കില്‍ മാനസിക, ശാരീരികമായ വൈകല്യങ്ങള്‍ക്കോ രോഗാവസ്ഥകള്‍ക്കോ വിധേയമാകണമെന്നുള്ള പൊതുവായ കാഴ്ച്ചപാടു തന്നെയാണ് ഇത് മുന്നോട്ട് വെക്കുന്നത്. റിസ്വാന്‍ ഖാന്‍ (ഷാറൂഖ്) ആസ്പര്‍ഗ്രേസ് സിന്‍ഡ്രം എന്ന രോഗം ബാധിച്ചത്കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് നല്ല മുസ്ലിമാവാന്‍ സാധിച്ചത്. ആരോഗ്യമുള്ള (ചീൃാമഹ) ഒരു മുസ്ലിമിന് നല്ല മുസ്ലിമാവാന്‍കഴിയുകയില്ല. റിസ്വാന്‍ ഖാനെ കുത്തിപ്പരിക്കേല്‍പ്പിക്കുന്നതും പള്ളിയില്‍ 'ത്രീവ്രവാദ ക്ളാസുകള്‍' നടത്തുന്നതും നോര്‍മലായ മുസ്ലിംകളാണ്. സാധാരണ ഗതിയില്‍ മുസ്ലിം/ദലിത് പ്രതിനിധാനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഹിംസാത്മകമായ അപരസ്ഥാനങ്ങളെയാണ്. ജൈവശാസ്ത്രപരമായ ഉന്മൂലനത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയുമാണ് ഈ പ്രതിനിധാനങ്ങള്‍ മെരുക്കപ്പെടുന്നത്. ജൈവശാസ്ത്രപരമായ ബലഹീനതകള്‍ വഹിക്കുന്നതോടൊപ്പം തന്നെ നിരവധി സന്തുലിത (ആമഹമിരല)മായ ഇടപാടുകളിലൂടെയാണ് ഈ കഥാപാത്രം തന്റെ അസാധാരണമായ ജീവിതഗതിയെ നിയന്ത്രിച്ച് നിര്‍ത്തുന്നത്. മന്ദിര (കാജോള്‍) എന്ന ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിക്കുന്നതിലൂടെയാണ് ഈ സെക്യുലര്‍ സന്തുലിതത്വം പാലിക്കപ്പെടുന്നത്. മതപരമായ ജീവിതത്തെ ചിലസമയങ്ങളില്‍ കോമാളിത്തരമായി ചിത്രീകരിച്ചുകൊണ്ടും ഇത് നിലനിര്‍ത്തപ്പെടുന്നുണ്ട്. മുമ്പ് സിനിമയില്‍ നല്ല മുസ്ലിമിന് ആരോഗ്യമുള്ളതോടൊപ്പം ചില സന്തുലിത(പൊതുബോധവുമായി)ങ്ങളും രാജിയാവലുകളും ചേര്‍ത്ത് നേരെയാക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നിരുന്നത്. ഹിന്ദുവായ ഉയര്‍ന്നജാതിയില്‍പെട്ട ഒരു സ്ത്രീയെ വിവാഹം കഴിക്കുക, മുസ്ലിംകളെ ചീത്തപറയുക തുടങ്ങി നിരവധി ചാഞ്ചാട്ടങ്ങളിലൂടെയാണ് മുസ്ലിം കഥാപാത്രത്തിന്റെ 'നന്മ' നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ നല്ല മുസ്ലിമിന് ബയോളജിക്കലായി തന്നെ ന്യൂനതകള്‍ നിര്‍മിക്കുകയും അത്കൊണ്ട് മാത്രം അയാള്‍ക്ക് ആക്രമണോത്സുക സ്വഭാവം പ്രകടിപ്പിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു എന്ന രീതിയിലാണ് മുസ്ലിം/ദലിത് കഥാപാത്രങ്ങളെ ഇപ്പോള്‍ രൂപപ്പെടുത്തുന്നത്. എങ്കില്‍ പോലും ചില സമയങ്ങളില്‍ വയലന്‍സ് ആകാനുള്ള സാധ്യതകള്‍ ഉണ്ടാവുകയും അതിനെയും നിയന്ത്രിച്ച് നിര്‍ത്തുക എന്ന ചിന്തയില്‍ നിന്നാണ് റിസ്വാന്‍ ഖാന്റെ കൂടെ മന്ദിര എന്ന കഥാപാത്രം ജീവിത പങ്കാളിയാവുന്നത്. നമ്മുടെ സിനിമ വളരെയധികം ക്രൂരമായ രീതിയിലാണ് ഇസ്ലാമികമായ രാഷ്ട്രീയ വശങ്ങളെ കയ്യടക്കിവെച്ചിരിക്കുന്നത്. നല്ല (ജൈവശാസ്ത്രപരമായി) മുസ്ലിം ചീത്ത (കഥാപാത്രം) മുസ്ലിമായും ചീത്ത (ജൈവശാസ്ത്രപരമായി) നല്ല മുസ്ലിം കഥാപാത്രവുമായാണ് ഇതിലൂടെ ചിത്രീകരിക്കപ്പെടുന്നത്. വംശീയമായ ഉന്മൂലനത്തിന് പാകപ്പെടുത്തപ്പെട്ട ഒരു പ്രത്യയ ശാസ്ത്രമായിട്ടാണ് ഇത്തരം സിനിമകള്‍ പ്രവര്‍ത്തിക്കുന്നത്.
മുസ്ലിമിന്റെ മൂലധനം
മലയാളത്തില്‍ പുറത്തിറങ്ങിയ രജ്ഞിത്ത് സംവിധാനം ചെയ്ത ടി.പി രാജീവിന്റെ 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന സിനിമയിലും ഈ യുക്തി പ്രവര്‍ത്തിക്കുന്നതായി കാണാന്‍ കഴിയും. നല്ല മുസ്ലിമായി ചിത്രീകരിക്കുന്നത് മന്ത്രവാദ ചികിത്സക്കാരനായ ഒരു മുസ്ലിയാരെയാണ്. ഇദ്ദേഹം ജൈവശാസ്ത്രപരമായി വൈകല്യമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ 'നല്ല' എന്ന ഇമേജ് ലഭിക്കുന്നത്. അദ്ദേഹമാണ് വേലായുധന്‍ എന്ന കുറ്റവാളിയെ സമര്‍ത്ഥമായി കെണിയില്‍ അകപ്പെടുത്തുന്നത്. എന്നാല്‍ ചീത്ത മുസ്ലിമായി ചിത്രീകരിക്കുന്നത് ജൈവികമായി ദൃഢഗാത്രനായ അഹ്മ്മദ് ഹാജി (മമ്മുട്ടി) എന്ന കഥാപാത്രത്തെയാണ്. മുസ്ലിം കഥാപാത്രത്തിന്റെ രോഗ/ആരോഗ്യ അവസ്ഥകളിലൂടെയാണ് നല്ലയും ചീത്തയുമായ നിര്‍മിതികള്‍ രൂപപ്പെടുന്നത്. മമ്മുട്ടി അവതരിപ്പിക്കുന്ന മൂന്ന് കഥാപാത്രങ്ങളും ആരോഗ്യമുള്ളതായതുകൊണ്ട് അവരില്‍ ചീത്തമുസ്ലിമിന്റെ നിര്‍മിതികള്‍ തന്നെയാണ് നടത്തിയിട്ടുള്ളത്. അഹമ്മദ് ഹാജിയുടെ മകന്‍ ഖാലിദ് അഹമ്മദാണ് മാണിക്യമെന്ന സ്ത്രീയെ കൊലപ്പെടുത്തിയിട്ടുള്ളത്. പാതിമുസ്ലിമായ ഹരിദാസ് അഹമ്മദ് അന്യന്റെ ഭാര്യയെ കൂടെ പൊറുപ്പിക്കുന്നവനാണ്. മൂന്ന് ശക്തരായ മുസ്ലിം കഥാപാത്രങ്ങളിലും നെഗറ്റിവിറ്റിയാണ് സന്നിവേശിപ്പിച്ചിട്ടുള്ളത്. ജൈവികവും സ്വാഭാവികവുമായ ഉണര്‍വുകളെ ക്രൂരമായ ആവിഷ്കാരങ്ങളിലൂടെയാണ് അപരവത്കരണത്തിന് വിധേയമാക്കുന്നത്. പാലേരിമാണിക്യത്തില്‍ തന്നെ ഖാലിദ് അഹമ്മദിന്റെ സ്കോളര്‍ഷിപ്പിനെ (ജ്ഞാനാധികാരം) ചോദ്യംചെയ്യുകയും കുറ്റ്യകൃത്യങ്ങളുടെ തുടര്‍ച്ചകള്‍ മുസ്ലിം സമുദായത്തിന്റെ പുതിയ തലമുറയില്‍ കൂടെ ചാര്‍ത്തുകയും ചെയ്യുന്നുണ്ട്. അലീഗഢില്‍ (മലയാളസിനിമക്ക് അലീഗഢ് ഭീകരവാദത്തിന്റെ കേന്ദ്രമാണ്) പോയി ഉന്നത പഠനം നടത്തിയ പുതിയ മുസ്ലിം തലമുറകളെകൂടി നെഗറ്റിവിറ്റിയുടെ വാര്‍പ്പുമാതൃകകളിലൂടെ വരിഞ്ഞുമുറുക്കുകയും ഇവര്‍ വിവരം കയ്യടക്കുന്നതോടൊപ്പം അപകടകരമായ പ്രവണതകള്‍ വര്‍ദ്ധിക്കുന്നുവെന്നും ഇതിലൂടെ ബോധ്യപ്പെടുത്തുന്നു. അലീഗഢ്മുസ്ലിം സര്‍വ്വകലാശാല (കൂടുതല്‍ ന്യൂനപക്ഷ സമുദായം പഠിക്കുന്ന കലാലയം)യോട് പ്രത്യേക വിരോധം മലയാള സിനിമയില്‍ കാണാന്‍ കഴിയുന്നതാണ്. ദൈവനാമത്തില്‍ എന്ന ആര്യാടന്‍ ശൌക്കത്തിന്റെ സിനിമയിലെ അന്‍വര്‍ എന്ന കഥാപാത്രവും അലീഗഢില്‍ നിന്ന് പഠനം കഴിഞ്ഞെത്തി തീവ്രവാദ ചിന്തയിലേക്ക് നയിക്കപ്പെടുകയും സ്ഫോടന പരമ്പരകള്‍ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ്. അലീഗഢിന്റെ സെന്റര്‍ മലപ്പുറത്ത് തുടങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ സംഘപരിവാര്‍ അതിനെതിരെ ശക്തമായ പ്രക്ഷേഭവുമായി രംഗത്ത് വന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും കേന്ദ്രം മറ്റൊരു തീവ്രവാദ കേന്ദ്രത്തില്‍ സ്ഥാപിക്കുന്നത് ദേശവിരുദ്ധ പ്രക്രിയയായിട്ടാണ് അവര്‍ മനസ്സിലാക്കിയത്. മുസ്ലിംകളുടെ സാംസ്കാരിക തലസ്ഥാനമായ കോഴിക്കോട് വ്യാവസായിക തലസ്ഥാനമായ കോയമ്പത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളോട് മുഖ്യധാരാ സമീപനം സംഘ്പരിവാര്‍ വീക്ഷണത്തെയാണ് ബലപ്പെടുത്തുന്നത്. മുസ്ലിംകളുടെ/ദലിതുകളുടെ സ്കോളര്‍ഷിപ്പിനോടും പോലും ആളിക്കത്തുന്ന വിരോധമാണ് ഇതിലൂടെ പ്രകടമാവുന്നത്. മുസ്ലിംകളുടെ സാംസ്കാരിക സാമ്പത്തിക വൈജ്ഞാനിക മൂലധനങ്ങളെ സ്വയം നാശത്തിന്റെ ഹേതുവായി നമ്മുടെ പൊതുബോധം രൂപപ്പെടുത്തുന്നത്. പാലേരിമാണിക്യത്തിലെ ഖാലിദ് അഹമ്മദിന്റെ കഥാപാത്രത്തില്‍ നെഗറ്റിവിറ്റി സന്നിവേശിപ്പിക്കന്നതിലൂടെ സംഘപരിവാര്‍ പ്രക്ഷോഭങ്ങളെ സാധൂകരിക്കുക കൂടി ചെയ്യുന്നുണ്ട്. ലൌജിഹാദ് വിവാദവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടാണ്. മൈ. നയിം. ഈസ് ഖാന്‍, പാലേരിമാണിക്യം എന്നീ സിനിമകളിലെ മുസ്ലിം സ്കോളര്‍ഷിപ്പിനോടും, ആരോഗ്യത്തോടും(ബയോളജിക്കലായി)പുലര്‍ത്തിയ സമീപനം തന്നെയാണ് കേരളത്തില്‍ ശക്തിപെട്ട് ഇന്ത്യയില്‍ ഒട്ടാകെ പടര്‍ന്ന മുസ്ലിം വംശീയ ഉന്മൂലനത്തിന്റെ ഹോളോകാസ്റായ ലൌ ജിഹാദ് വിവാദത്തിലും ഉണ്ടായിരുന്നത്. എം.ടി അന്‍സാരിയുടെ 'മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍' എന്ന പുസ്തകത്തില്‍ ദലിതനില്‍ നിന്നും വിഭിന്നമായി 'മൂലധനം' കൈവശമുള്ള മുസ്ലിമിന്റെ പരിണിതി തകഴിയുടെ 'ചെമ്മീന്‍' എന്ന നോവലിനെ മുന്‍നിര്‍ത്തി പ്രതിപാദിക്കുന്നുണ്ട്. മുസ്ലിമിന്റെ മൂലധനം സ്വയം നാശത്തിലേക്കുള്ള വഴിയായി തീരുന്നു. സമ്പത്തുള്ള പരീകുട്ടിയുടെ അന്ത്യം ഇങ്ങനെയാണ് സംഭവിക്കുന്നത്. പുതിയ സമ്പത്ത് വ്യവസ്ഥ എന്നത് വിജ്ഞാന സമ്പത്ത് വ്യവസ്ഥയാണ്. വിജ്ഞാനമാണ് അധികാരത്തെ നിര്‍ണയിക്കുന്നത്. ഇവിടെ വിജ്ഞാനവും സമ്പത്തും (രണ്ട് കാലങ്ങളിലുള്ള അധികാര നിര്‍ണയത്തിന്റെ മാനദണ്ഡങ്ങള്‍) പാലേരിമണിക്യം എന്ന സിനിമയില്‍ മുസ്ലിമിന്റെ നാശത്തിന് കാരണമാകുന്നു. സമ്പത്ത് വ്യവസ്ഥ എന്ന മൂലധനമുള്ള അഹമ്മദ് ഹാജിയും വിജ്ഞാന മൂലധനമുള്ള ഖാലിദ് അഹമ്മദും സ്വയം നാശം തെരഞ്ഞെടുക്കുന്നു. വിജ്ഞാനത്തിന് മേലുള്ള അധികാരം സവര്‍ണ മേല്‍കോയ്മക്ക് മാത്രം അവകാശപ്പെട്ടിരുന്നിടത്ത് 'നികൃഷ്ടരായ' ജനവിഭാഗങ്ങള്‍ വര്‍ദ്ധിക്കുകയും ജ്ഞാനാധിക്കാരത്തെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് 'ലൌ ജിഹാദ്' ഉടലെടുക്കുന്നത്. മുസ്ലിമിന്റെ പ്രണയ(ബയോളജിക്കല്‍)ത്തെപ്പോലും അകറ്റി നിര്‍ത്തേണ്ട അസാധാരണമായ ഒരിടപാടായിട്ടാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടത്. ജൈവശാസ്ത്രപരമായി ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യുക എന്ന നാസിസ്റ് യുക്തിയുടെ സാധൂകരണമാണ് ഇതിലൂടെ നിര്‍വ്വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. റോമിയോ ജിഹാദ്, ലൌജിഹാദ്, ക്ളിനിക്കല്‍ ജിഹാദ് എന്നിവയിലൂടെയുടെയും നിര്‍വ്വഹിക്കപ്പെട്ടത് സാമൂഹികമായ ഒരു പലേരിമാണിക്യം തന്നെയാണ്. ലൌജിഹാദ് മുസ്ലിമിനെ 'നല്ല മുസ്ലിം' എന്ന കാറ്റഗറിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉപയോഗിക്കപ്പെട്ടതായിരുന്നു. നല്ല മുസ്ലിം ചീത്ത മുസ്ലിം എന്ന് തരം തിരിച്ചതിന് ശേഷം നല്ലവാനാകാനുള്ള ശ്രമങ്ങള്‍ തന്നെയാണ് മുഴുവന്‍ മുസ്ലിംകളും നിര്‍വഹിക്കേണ്ടത് എന്നാണ് പൊതുസമൂഹം പ്രഖ്യാപിക്കുന്നത്. നന്മ സ്വയം സ്ഥാപിക്കുന്നവരും അടിസ്ഥാനപരമായി നന്മയുള്ളവരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെയാണ് ലൌ ജിഹാദ് വിവാദവും ഈ രണ്ട് സിനിമകളും നിര്‍മിക്കപ്പെട്ടിട്ടുള്ളത്. മുസ്ലിം/ദലിത് എന്നിവരുടെ പ്രണയം, ആരോഗ്യം തുടങ്ങിയ ജൈവാവസ്ഥകളും വിജ്ഞാനം, കഴിവ്, എന്ന അധികാരവസ്ഥകളും ഒരുപോലെ നിര്‍വഹിക്കുന്നത് ഭീകരമായ ഉള്ളടക്കങ്ങളാണ്. ഈ ഭീകരമായ ഉള്ളടക്കങ്ങളെ തേച്ചുമായ്ക്കുന്നതിനാണ് രോഗം, വൈകല്യം, കോമാളി, ദൌര്‍ബല്യം തുടങ്ങിയ വാര്‍പ്പുമാതൃകള്‍ അവരില്‍ സന്നിവേശിപ്പിക്കുന്നത്. കൂടുതല്‍ ആരോഗ്യാവസ്ഥയുള്ള മുസ്ലികളെ, അവര്‍ വസിക്കുന്ന സ്ഥലങ്ങളെ(കഴിവ്, വിദ്യാഭ്യാസം...)ശുദ്ധീകരിക്കുകയോ അല്ലെങ്കില്‍ ചില വൈകല്യങ്ങള്‍ ബോധപൂര്‍വ്വമായി നിര്‍മിച്ചെടുക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യുന്നു. കേരളം ഭീകരവാദികളുടെ ആസ്ഥാനമെന്ന പ്രചരണം മുസ്ലിം ആരോഗ്യാവസ്ഥക്കെതിരെയുള്ള അസ്വസ്ഥ പൂര്‍ണ്ണമായ ചില പ്രഖ്യാപനങ്ങളാണ്.
മൈ നൈം ഈസ് ഖാന്‍ എന്ന സിനിമയില്‍ റിസ്വാന്‍ഖാന്‍ എന്ന കഥാപാത്രത്തിന്‍മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടരോഗമാണ് ആസ്പര്‍ഗ്രേസ്സിന്‍ഡ്രോം. എങ്കില്‍ പോലും നിരന്തരമായ തെളിയിക്കല്‍ ഇവിടെ നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കണം. ദേശം, ദേശത്തിന്റെ ആകൃതിയിലുള്ള ശരീര നിര്‍മിതികള്‍ എന്നിവക്കകത്തുനിന്നും പുറത്ത് കടന്ന ഒരു രൂപമായിട്ടാണ് ഇത്തരം കഥാപാത്രങ്ങളെ മുഖ്യധാരാ കൈകാര്യം ചെയ്യാറുള്ളത്. ശരീരത്തിന്റെ ദേശസാമ്യമായ രൂപങ്ങളെല്ലാത്തവയെല്ലാം ഉന്മൂലനം ചെയ്യുക എന്നതായിരുന്നു ഹിറ്റലര്‍ സ്വീകരിച്ചിരുന്നത്. മുസ്ലിമിന്റെ രോഗം വിഭ്രാന്തി, പൊട്ടിത്തെറി, എന്നിവ എങ്ങനെയാണ് ദേശവിരുദ്ധമായതെന്ന് മലബാര്‍ ദേശീയതയുടെ ഇടപാടപകള്‍ എം.ടി അന്‍സാരി സൂചിപ്പിക്കുന്നുണ്ട്. സമരങ്ങള്‍, പോരാട്ടങ്ങള്‍, ഭരണം തുടങ്ങിയവയൊന്നും നോര്‍മലായ ഒരു മുസ്ലിമിനും സ്വാഭാവികമായും ഏറ്റെടുക്കാന്‍ സാധിക്കുകയില്ല. കഴിവ് കുറഞ്ഞവരും കോമാളികളുമായിട്ടാണ് പൊതുസമൂഹം ഇവരെ വിലയിരുത്തുന്നത്. "മാപ്പിളമാര്‍ ദുരിതപൂര്‍ണ്ണമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളുടെ ഭാരവും പേറി, ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ സൃഷ്ടിച്ചതിന്, ദേശത്തെ വിഭജിക്കുന്നതിനുതന്നെ, കുറ്റവാളികളായി ചിത്രീകരിക്കപ്പെട്ട്, സമുദായത്തെക്കുറിച്ചുള്ള അവരുടെ ധാരണ തന്നെ 'വര്‍ഗ്ഗീയത'യായി മുദ്രയടിക്കപ്പെട്ട്, സംസാരം/ആഖ്യാനം നിറവേറ്റാനുള്ള ഒരു അവസ്ഥയിലേ ആയിരുന്നില്ല. അവരെ നീതീകരിക്കുന്ന ഒരു യുക്തിയും ഉണ്ടായിരുന്നില്ല, വിശേഷിച്ചും ദേശീയ പുനര്‍നിര്‍മാണത്തിന്റെ നെഹ്രുവിയന്‍ കാലഘട്ടത്തില്‍. ഏകീകൃതമായ രാഷ്ട്രത്തിന് ഭീഷണിയുയര്‍ത്തിക്കൊണ്ടല്ലാതെ തങ്ങളുടെ ജീവിതങ്ങള്‍ കരുപ്പിടിപ്പിക്കുവാന്‍ ഒരുപക്ഷേ, ഇപ്പോള്‍ പോലും മാപ്പിളമാര്‍ക്ക് കഴിയില്ല. അവരെ അതുകൊണ്ട് ന്യൂന-പ്രജകള്‍ (ങശിൌ ടൌയഷലര) ആയി വിവരിക്കാം, സാധാരണ പൌരന്‍മാര്‍(ിീൃാമഹ ഇശശ്വേലി) ആയി പരിഭാഷപ്പെടുത്തേണ്ടവരായി, സ്വതേഭംശ്രം സംഭവിച്ചവരും(ഛൃഴശിമൃശഹ്യ അയലൃൃമി) അതുകൊണ്ട് ഒരിക്കലും സ്വാഭാവിക/സാധാരണ ഇന്ത്യാക്കാരല്ലാതെയും.'' (എം.ടി അന്‍സാരി.)
അവരുടെ ആരോഗ്യമായ അവസ്ഥകളെ, രാഷ്ട്രീയമായ ഉള്ളടക്കങ്ങളെ ചീത്തയാരോപിച്ച് മാറ്റി നിര്‍ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചെങ്ങറ സമരം പരാജയപ്പെടാന്‍ കാരണം ളാഹാ ഗോപാലന്റെ 'കഴിവുകേടും' അശ്രദ്ധയുമൂലമാണ് എന്നാണ് ആരോപിക്കപ്പെട്ടത്. ആധിപത്യപരമായ ഭീകരയുക്തികളാണ് മുസ്ലിം/ദലിത് സമൂഹത്തെ മെരുക്കിയെടുക്കുക എന്ന കര്‍ത്തവ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ ഷാരൂഖ് തന്നെ നിര്‍മിച്ച സിനിമ ബാല്‍താക്കറയുടെ യുക്തിയെയാണ് അബോധമായിട്ടെങ്കിലും പിന്താങ്ങുന്നത്.

Tuesday, March 9, 2010

നമ്മളെപ്പോഴും നന്മ നിറഞ്ഞവരായിരിക്കണമെന്നു വിചാരിക്കുന്നത് എന്തുകൊണ്ട്?


സിവില്‍ സമൂഹത്തിന്റ നിരന്തരമായ സമരങ്ങളാണ് ജനാധിപത്യത്തെ കൂടുതല്‍ വിപുലമാക്കുന്നത്. ആളും അര്‍ത്ഥവുമുള്ളവരുടെ ആഘോഷമായി മാറിയ അതിസമര്‍ത്ഥരായ ചിലയാളുകള്‍ 'അസമര്‍ത്ഥരായ' അനേകമാളുകളെ നിയന്ത്രിച്ചു നിര്‍ത്തുന്ന ഒരു സംവിധാനമാണ് ജനാധിപത്യം. കേന്ദ്രീകൃതമായ അധികാരഘടനയും അതിനെതന്നെ ശക്തമായി നിലനിര്‍ത്തുന്ന രക്ഷാകര്‍തൃബോധത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ഇടപെടലുകളാണ് മുഖ്യധാര എന്നവിളിപ്പേരില്‍ അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവിടത്തെ അധികാരകേന്ദ്രത്തില്‍ പ്രതിഷ്ഠിച്ച രക്ഷാകര്‍തൃത്വത്തെ കേന്ദ്രമാക്കി വികസിച്ചുവന്നവയോ അല്ലെങ്കില്‍ അവയെ പ്രതിഫലിപ്പിക്കുന്നതോ അല്ലാത്ത എല്ലാ ഇടപെടലുകളും അശുദ്ധമാകുന്നു. ഇവിടത്തെ പൊതുബോധത്തെയും പൊതുമണ്ഡലത്തെയും വേലിക്കെട്ടി സംരക്ഷിക്കുന്ന രാഷ്ട്രവ്യവഹാരങ്ങള്‍ക്കകത്ത് സ്ഥിതിചെയ്യുന്നവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരുന്നത്. ശുദ്ധവും മാന്യവും വിവേകമുള്ളതുമായ ഒരു ഏര്‍പ്പാടായിട്ടാണ് രാഷ്ട്രീയപ്രവര്‍ത്തനത്തെ വിലയിരുത്തുന്നത്. ഇവിടെ സംരക്ഷിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന മൂല്യങ്ങള്‍ക്ക് പുറത്തുനിന്നുയരുന്നതിനെ അശുദ്ധമാക്കി ചിത്രീകരിക്കുകയും ചെയ്യുന്നു. വേലിക്കകത്ത് സ്ഥിതിചെയ്യുന്ന എഴുത്ത്, വിശകലനരീതി, ഇടപെടലുകള്‍, സമരങ്ങള്‍ തുടങ്ങിയവയെ മുഖ്യധാരാ രാഷ്ട്രീയ ഇടപാടുകളായി കാണുന്നു. മലബാര്‍ സ്വാതന്ത്യ്ര പോരാട്ടങ്ങളെ മതഭ്രാന്ത്, ലഹള, പൊട്ടിത്തെറി തുടങ്ങിയ പദാവലികളിലൂടെയാണ് കോളോണിയല്‍ കോളോണിയലാനന്തര ദേശീയ ചരിത്രമെഴുത്തുകളിലും വിശകലനരീതികളിലും നിരീക്ഷിക്കപ്പെടുന്നതെന്ന് എം.ടി അന്‍സാരി സൂചിപ്പിക്കുന്നുണ്ട്. ലഹളയും പൊട്ടിത്തെറിയമായിരുന്നില്ലെന്ന് പ്രഖ്യാപിച്ച് പാപമുക്തമായി ശുദ്ധീകരിക്കപ്പെട്ടതിനു ശേഷമാണ് മുഖ്യധാരയുടെ അംഗീകാര മുസ്ലിം വിഭാഗങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. മുസ്ലിംകളുടെ പ്രസക്തമായ ചെറുത്തുനില്‍പ്പുകളെ എടുത്തുച്ചാട്ടമായും വിഢിത്തമായും പിന്നീട് തീവ്രവാദവും ഭീകരവാദവുമായി ചിത്രീകരിക്കാനും പൊതുരാഷ്ട്രീയ മാധ്യമങ്ങളും തയ്യാറായിട്ടുണ്ട് (ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കുക). സാമ്പ്രദായിക ഇടതുപക്ഷത്തിന്റെ ചരിത്ര വിശകലന രീതികളെ നോക്കുകുത്തികളാക്കി കൊണ്ടായിരുന്നു ചെങ്ങറയിലെ ജാതിഅധിഷ്ഠിത സമരങ്ങള്‍. വര്‍ഗ്ഗ വിശകലന രീതികള്‍ക്ക് പുറത്തു നടന്ന ഈ സമര രീതിയെ തുടക്കത്തില്‍ തന്നെ മാറ്റിനിര്‍ത്തുവാന്‍ പൊതുസമൂഹം വളരെയധികം ശ്രദ്ധിച്ചിരുന്നു. ചെങ്ങറയിലെ ജനങ്ങലെ ഉപരോധത്തിലൂടെ പീഡിപ്പിക്കുന്നതിന് ഈ അകറ്റി നിര്‍ത്തല്‍ ബോധം സഹായകമായിട്ടുണ്ട്. ളാഹാ ഗോപാലന്റെ 'പിടിപ്പുകേട്', 'അശ്രദ്ധ' എന്നിവയാണ് ചെങ്ങറസമരം വേണ്ടത്ര വിജയംവരിക്കാതെ പോയതെന്നാണ് സാമ്പ്രദായിക വിശകലനം. ഇത്തരം ജനകീയമായ വിപ്ളവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കാനുള്ള ശേഷിയില്ലാത്തവരായിട്ടാണ് കീഴാള ജനതയെ വിലയിരുത്തപ്പെടുന്നത്. അഥവാ ഇപ്രകാരമുള്ള സമരങ്ങള്‍ മുന്നോട്ടു കൊണ്ടുപോയാല്‍ അശ്രദ്ധയും പിടിപ്പുകേടും കാരണം പരാജയപ്പെടുകയും ചെയ്യും. സാമ്പ്രദായിക സമരരീതികള്‍ എത്രതന്നെ പരാജയപ്പെട്ടാലും അതുപിടിപ്പുകേടുകൊണ്ടും അശ്രദ്ധകൊണ്ടുമായിരുന്നുവെന്ന് ആരോപിക്കപ്പെടാറില്ല. കേസുകളില്‍ ളാഹാഗോപാലന്‍ കൃത്യമായി ഹാജരാവാത്തത് അശ്രദ്ധമൂലമായിരുന്നുവെന്നാ (അങ്ങാടിയിലിറങ്ങിയാല്‍ തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവരാണ് ഇത് പറയുന്നത്)ണ് പ്രചരിപ്പിക്കപ്പെടുന്നത്. ഈ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള കഴിവ് തൊലികറുത്തവനും, മാപ്പിളക്കും, കീഴാള ജനവിഭാഗങ്ങള്‍ക്കും ഇല്ലായെന്നാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്വന്തം കാര്യം നോക്കാന്‍ കഴിയുന്ന യോഗ്യത (മെറിറ്റ്) ഇല്ലാത്തവരാണ് കീഴാള ജാതിക്കാരും മാപ്പിളമാരുമെന്ന കോളോണിയലാനന്തര ചരിത്രത്തിന്റെ കൈകാര്യ കര്‍ത്താക്കളും മീഡിയകളും പറഞ്ഞുകൊണ്ടിരിക്കുന്നത്. കീഴാള/മുസ്ലിം ഇടപെടലുകള്‍ക്ക് വിജയിക്കാന്‍ കഴിവില്ലാത്തവരും, അവരുടെമേല്‍ നേരത്തെ ആരോപിക്കപ്പെട്ട അശുദ്ധിവാദങ്ങളെ നിരന്തരം തെളിയിക്കേണ്ടവരുമായിട്ടാണ് പൊതുവേ വിലയിരുത്തുന്നത്. എന്‍.എസ് മാധവന്റെ 'മുബൈ'യിലെ അസീസിന്റെതുപോലത്തെ അവസ്ഥകളാണ് മുസ്ലിം രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍.
'മിസ്റര്‍ അസീസ് അല്ലേ'? പ്രമീള പതുക്കെ വളരെ പതുക്കെ പ്രേമത്തുടക്കത്തിലെ കാമുകിയെപോലെ മന്ത്രിച്ചു.
'അതേ'
'അച്ഛന്റെ പേര്'?
'ബീരാന്‍ കുഞ്ഞ്'
അമ്മ?
'ഫാത്തിമ'
രണ്ടുപേരും ഇപ്പോഴുമുണ്ടോ?
'ഇല്ല, കഴിഞ്ഞതിന്റെ മുമ്പത്തെ കൊല്ലം ഒരുമാസം ഇടവിട്ട് രണ്ടുപേരും മരിച്ചു'
സ്വന്തമായി ഭൂസ്വത്ത്?
'ഇല്ല, എന്നെ ഐ.ടിയില്‍ പഠിപ്പിക്കുവാനും പിന്നെ അനിയന് അബൂദാബിയിലേക്ക് വിസയെടുക്കാനും വേണ്ടി പറമ്പുകളെല്ലാം വില്‍ക്കേണ്ടിവന്നു.'
അപ്പോള്‍ കരം അടച്ച രസീതുകള്‍ കയ്യില്‍ കാണില്ലേ?
'ഇല്ല'
നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഭൂമിയുള്ളതായി യാതൊരു തെളിവുമില്ല, അല്ലേ?
'ഇല്ല, എന്റെ റേഷന്‍ കാര്‍ഡ്'
ഈ അന്വേഷണം അതിനെക്കുറിച്ചാണ്. ആദ്യം നിങ്ങള്‍ ഇന്ത്യക്കാരനാണെന്ന് ബോധ്യമാകണമല്ലോ, പിന്നെയല്ലേ റേഷന്‍ കാര്‍ഡ്?
ഇതുനല്ല കളി, ഒരു ദിവസം ഉറക്കത്തില്‍ നിന്നും നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യക്കാരിയാണെന്ന് തെളിയിക്കുവാന്‍ പറഞ്ഞാല്‍ സഹോദരി എന്ത് ചെയ്യും.?
'.... ഞാനെന്റെ പേരുപറയും. അത്രതന്നെ, എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റ് പേരുതന്നെയാണ്. പ്രമീള ഗോഖ്ലെ മഹാരാഷ്ട്രക്കാരി, ഹിന്ദു, ചിത്പവന്‍ ബ്രഹ്മണന്‍, മനസ്സിലായോ'? (മുംബെയ്, എന്‍.എസ് മാധവന്‍)
സ്വയം തെളിയിക്കാന്‍ ബാധ്യതയുള്ള ഒരു സമൂഹം എങ്ങനെയാണ് സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. നിരന്തരം തെളിയിക്കുക എന്നതുതന്നെയാണ് ഇസ്ലാമിക രാഷ്ട്രീയത്തിനകത്ത് പ്രവര്‍ത്തിക്കുന്നത്. ആസൂത്രിതമായ ഭീകരവേട്ട സന്ദര്‍ഭങ്ങളിലെല്ലാം മുസ്ലിം ലീഗ് അടക്കമുള്ള മുസ്ലിം സംഘടനകള്‍ നടത്തുന്ന കാമ്പയിനുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. 'മതം തീവ്രവാദമല്ല, സമാധാനമാണ്' 'ഇസ്ലാം സമാധാനത്തിന്റെ മതം' തുടങ്ങിയ കാമ്പയിനുകളിലൂടെ തെളിയിക്കല്‍ പ്രക്രിയയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ എന്താണ് എന്ന് നിരന്തരം സ്ഥാപിച്ച് കൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയ ശൈലി ആത്യന്തികമായി സവര്‍ണ്ണബോധത്തെയാണ് തൃപ്തിപ്പെടുത്തുന്നത്. പുരോഗമന ഇടതുപക്ഷ സംഘടനകള്‍ പോലും മതത്തെക്കുറിച്ച് നിരന്തരം 'തെളിവ്' ആവശ്യപ്പെടുന്നതായി അവരുടെ കാമ്പയിനുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. ശുദ്ധി സമൂഹത്തില്‍ നിലനില്‍ക്കുന്ന ബോധത്തിന്റെ നിര്‍മിതിയാണ്. നിലനില്‍ക്കുന്ന അധികാര രൂപങ്ങളുടെ നിഴല്‍ അവയില്‍ വീണ് കിടപ്പുണ്ട്. എല്ലാ സമൂഹങ്ങളിലും ഇത്തരം ശുദ്ധിവാദങ്ങളെ സനാതനമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കും. അവ ലംഘിക്കാനുള്ള നീക്കങ്ങളെ വളരെ ആസൂത്രതിമായി മാറ്റിമറിക്കാനും 'യോഗ്യത' തെളിയിക്കാന്‍ ആവശ്യപ്പെട്ട് വിലക്ക് കല്‍പ്പിക്കാനും മുഖ്യധാര തയ്യാറാവും. കള്ളം പറയുക എന്നതാണ് കീഴാള രാഷ്ട്രീയത്തിന്റെ അടിത്തറയായി ഇവിടത്തെ രക്ഷാകര്‍തൃത്വ ബോധം കാത്തുസൂക്ഷിക്കുന്ന മുഖ്യധാരാ വിഭാഗങ്ങള്‍ കാണുന്നത്. ഭര്‍ത്താവ് ജയിലില്‍ അകപ്പെടുമ്പോള്‍ വീട്ടില്‍ കുത്തിയിരുന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കേണ്ട ഒരു മുസ്ലിം സ്ത്രീ (സൂഫിയാ മഅ്ദനി) പൊതുഇടത്തിലേക്ക് ഇറങ്ങിയതിനെ സദാചാര വിരുദ്ധവും എടുത്തുച്ചാട്ടവുമായിട്ടാണ് നിരീക്ഷിക്കപ്പെട്ടത്. അവള്‍ക്ക് സത്യതന്തത തെളിയിക്കാനുള്ള ബാധ്യതയുണ്ട്. ആധുനികമായ ടെക്നോളജി (മൊബൈല്‍) പോലും ഉപയോഗിക്കുന്നതില്‍ കള്ളമില്ലെന്ന് തെളിയിക്കേണ്ടതുണ്ട്. കളമശ്ശേരി ബസ്സ് കത്തിക്കലിലെ പ്രതി കളുമായി ഫോണിലൂടെ ബന്ധപ്പെട്ടുവെന്ന തെളിവ് സത്യസന്ധതയില്ലായ്മയുടെ ഉദാഹരണമായി ചൂണ്ടിക്കാട്ടാന്‍ മാധ്യമങ്ങളും മുഖ്യധാരാ ചിഹ്നങ്ങളും തയ്യാറായി. പൊതുമണ്ഡലത്തെ അശുദ്ധമാക്കാനുള്ള ഒരു മുസ്ലിം സ്ത്രീയുടെ രാഷ്ട്രീയമായ നീക്കങ്ങളെ എടുത്തുച്ചാട്ടമായും കള്ളത്തരമായും വ്യഖ്യാനിക്കപ്പെടുന്നതിലെ സവര്‍ണ്ണ ശുദ്ധിവാദങ്ങളുടെ യുക്തി വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. ആദ്യം അസ്ഥിത്വം തെളിയിക്കണം പിന്നീട് സത്യസന്തതയും സദാചാര വിശുദ്ധിയും ആവശ്യമാവുന്നത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാണ്. കേരളത്തില്‍ അനേകം സ്ത്രീകള്‍ പൊതുരംഗത്തിറങ്ങിയപ്പോള്‍ ഇല്ലാതിരുന്ന ആരോപണങ്ങള്‍ സൂഫിയയുടെയും (മുസ്ലിം സ്ത്രീ) സി.കെ ജാനുവിന്റെയും (ആദിവാസി) രംഗപ്രവേശത്തോടെ സജീവമാവുകയുണ്ടായി. ആദിവാസികള്‍ക്ക് ഗവണ്‍മെന്റ് സഹായധനം നല്‍കിയാല്‍ അവര്‍ മദ്യപിക്കുമെന്നും വൃത്തിയുള്ളവീടുകള്‍ അവര്‍ അശുദ്ധിയാക്കുമെന്നുമായിരുന്നു പൊതുസമൂഹം അവരെക്കുറിച്ച് വിലയിരുത്തിയത്. മധ്യവര്‍ഗ്ഗം ഏറ്റവും കൂടുതല്‍ മദ്യപിക്കുന്ന (റേഷനരിയേക്കാള്‍) ഒരുനാട്ടിലാണ് ഈ ആരോപണമെന്ന് നാം ഓര്‍ക്കണം. അവരുടെ അവകാശ പോരാട്ടങ്ങളെ ഹിംസാത്മകമായി ഭരണകൂടത്തിന് നേരിടാന്‍ സാധിച്ചത് രക്ഷാകര്‍തൃത്വത്തിന് പുറത്തുള്ള ഒരു സമരരീതിക്കും വിജയിക്കാന്‍ യോഗ്യതയില്ലെന്ന യുക്തി ശക്തിപ്പെട്ടതുകൊണ്ടാണ്. ഇവിടെ പിടിമുറുക്കിയിട്ടുള്ള കര്‍തൃബോധങ്ങള്‍ക്കപ്പുറത്ത് വികസിച്ചുവരുന്ന ഉയര്‍ത്തേഴ്നേല്‍പ്പുകളെ സനാതന ശുദ്ധിവാദങ്ങള്‍കൊണ്ടാണ് സവര്‍ണ്ണര്‍ നേരിട്ടുവരുന്നത്. യു.പി ഭരിക്കുന്ന മായാവതിയെ അഴിമതിക്കാരിയായും ഭരിക്കാന്‍ കഴിയാത്തവളുമായ ഭരണാധികാരിയായിട്ടാണ് പൊതുവേ ചിത്രീകരിക്കപ്പെടാറുള്ളത്. ഇവിടത്തെ മുഖ്യധാരപാര്‍ട്ടികളുടെ ജില്ലാകമ്മറ്റികള്‍ക്കുള്ള ആസ്തിപോലും ബി.എസ്.പി ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ മായാവതിക്ക് ഭരിക്കാന്‍ യോഗ്യതയില്ല. ഉത്തരേന്ത്യയില്‍ ഏറെ വികസിച്ചുവന്ന വര്‍ഗ്ഗീയകലാപങ്ങള്‍ ഒരു പരിധിവരെ തടയിടാന്‍ മായാവതിക്കും മൂലായംസിംഗ് യാദവിനെപോലുള്ള ഭരണാധികാരികള്‍ക്കും സാധിച്ചിട്ടുണ്ട്. പക്ഷേ, ഇവര്‍ക്ക് 'പിടിപ്പുകേടും' 'കഴിവില്ലായ്മയും' ധാരാളമുള്ളവരായിട്ടാണ് വിലയിരുത്തുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ധാരാളം ഭരണാധികാരികള്‍ ഇന്ത്യയിലുണ്ട്. പക്ഷേ അവരെ ടാര്‍ഗറ്റ് ചെയ്യുന്നതിനുപകകരം മായാവതിയിലും ലാലുപ്രസാദിലും കേന്ദ്രീകരിക്കുന്നത് എന്തുകൊണ്ടാണ്?. വളരെ നന്നായി ഇന്ത്യന്റയില്‍വയെ ലാഭത്തിലേക്ക് നയിച്ച അഡ്മിനിസ്ട്രേറ്ററു കൂടിയായ ലാലുപ്രസാദ് യാദവിനെ കോമാളിയായി കാണുവാനായിരുന്നു പൊതുസമൂഹത്തിന് താല്‍പര്യം. ഭരിക്കാന്‍ കൊള്ളാത്തവര്‍ നികൃഷ്ടജാതികള്‍ എന്ന മനുസ്മൃതികള്‍ തന്നെയാണ് നമ്മുടെ പൊതുബോധത്തില്‍ ഓളം വെട്ടിക്കൊണ്ടിരിക്കുന്നത്. ദലിത് സംഘടനകളെക്കുറിച്ചും പൊതുവായി രൂപപ്പെട്ടുവന്ന ബോധം അവര്‍ തമ്മില്‍ തല്ലുന്നവരും നിരവധി ഗ്രൂപ്പുകളും ഐക്യമില്ലാത്തവരും, ഒന്നിച്ചുനില്‍ക്കാന്‍ കഴിവില്ലാത്തവരുമാണ് എന്നാണ്. ഇവിടെ ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നതുമായ എല്ലാ പാര്‍ട്ടികളിലും നിരവധി ഗ്രൂപ്പുകളും അവര്‍ തമ്മില്‍ വടംവലികളും ധാരാളമുണ്ട്. മതസംഘടനകള്‍ക്കിടയിലും ഈ സ്പധ നിലനില്‍ക്കുന്നുണ്ട്. പക്ഷേ ദലിതരെ മാത്രം തമ്മില്‍ തല്ലുന്നവരും, യോഗ്യതയില്ലാത്തവരുമായി ചിത്രീകരിക്കുന്നത് എന്ത്കൊണ്ടാണ്. സംഘടിക്കാനുള്ള കഴിവ് അവര്‍ക്കില്ലെന്ന് വിധിച്ചത് കൊണ്ടാണ് കണ്ണൂരിലെ പയ്യന്നൂരില്‍ ഓട്ടോ ഡ്രൈവറായ ചിത്രലേഖയെ കൈകാര്യം ചെയ്തതിന് ഇടതുപക്ഷപാര്‍ട്ടികള്‍ പറഞ്ഞത് അവര്‍ സദാചാരമില്ലാത്തവരും മദ്യപിക്കുന്നവരുമാണ് എന്നാണ്. ദലിത് സത്രീ വിട്ടിലിരിക്കുകയാണ് വേണ്ടത്, ഓട്ടോ ഓടിക്കാന്‍ സ്ത്രീക്ക് അവകാശമില്ല. സി.ഐ.ടിയുവില്‍ ചേര്‍ന്നാല്‍ പോലും ഈ ശുദ്ധിവീണ്ടെടുക്കാന്‍ കഴിയുന്നില്ല. അത്കൊണ്ടാണ് സി.ഐ.ടിയുവില്‍ അംഗമായിരിക്കുമ്പോഴും അവര്‍ മര്‍ദ്ദിക്കപ്പെട്ടതും ഓട്ടോ അഗ്നിക്കിരയാക്കിയതും. മദ്യപിച്ച് പോലീസിനെ അടിച്ചുവെന്നതാണ് അവര്‍ക്കുമേലുള്ള മറ്റൊരാരോപണം. (കേരളത്തിലെ ഏറ്റവും വലിയ ചെത്തുതൊഴിലാളി സംഘടനയുള്ള പാര്‍ട്ടിയാണിത് പറയുന്നത്). മദ്യപിക്കുക എന്നത് മുഴുവന്‍ ആളുകള്‍ ചെയ്യുമ്പോഴും ഒരുപോലെ തെറ്റാവണം. അത് ദലിത് സ്ത്രീ ചെയ്യുമ്പോള്‍ മാത്രമെങ്ങനെയാണ് കൈകാര്യം ചെയ്യപ്പേടേണ്ട തിന്മയാവുന്നത്. മുസ്ലിംകളുടെ സ്നേഹത്തില്‍ കളങ്കമുണ്ട്. അവര്‍ ചതിയന്‍മാരാണ്. അവരുടെ സ്നേഹത്തില്‍ ചോരയുടെയും കളവിന്റെയും മിശ്രിതങ്ങളുണ്ട്. ലൌജിഹാദ് വാദം ഉയര്‍ത്തപ്പെടുന്നത് ഇങ്ങനെയാണ്. കളങ്കമുള്ള സ്നേഹനാട്യങ്ങളാണ് മുസ്ലിംകളുടേതെന്ന പ്രചാരണമാണ് ഇതിലൂടെ മുന്നേറിയത്. പൊതുസമൂഹത്തില്‍ രക്ഷാകര്‍തൃ കേന്ദ്രത്തിലൂടെ വികസിച്ചുവന്ന അധികാരഘടനകള്‍ക്കപ്പുറത്തുള്ള എല്ലാ ചെറുതും വലുതുമായ ശ്രമങ്ങളെ, ചെറുത്തുനില്‍പ്പുകളെ അശുദ്ധമാക്കി, പൊട്ടിത്തെറികള്‍, എടുത്തുച്ചാട്ടം, കളങ്കം, കളവ്, മദ്യപാനം, സദാചാരമില്ലായ്മ, യോഗ്യതക്കുറവ്, കോമാളി തുടങ്ങിയ പദനിര്‍മിതികളിലൂടെ നേരിടുമ്പോള്‍ ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി ഇവയെ വിലയിരുത്തേണ്ടിവരും. അധസ്ഥിതരുടെ ഈ 'കളങ്കം' ഒരു രാഷ്ട്രീയ പ്രതിരോധം കൂടിയാണ്. ഇവിടെ വികസിച്ചുനില്‍ക്കുന്ന ക്രൂരമായ അധികാരഘടനയെ ദുര്‍ബലപ്പെടുത്താന്‍ ഈ അശുദ്ധവാദികള്‍ക്കാണ് കഴിയുക.