Tuesday, August 17, 2010
മതരാഷ്ട്രീയ ഇടപെടലുകളും പി.ബി വെളിപാടുകളും
ന്യൂനപക്ഷ വര്‍ഗീയവല്‍കരണവും മതരാഷ്ട്രീയ ഇടപെടലുകളും ചെറുത്തുതോല്‍പിക്കാനും ഇതിനെതിരെ ബോധവല്‍കരണ പരിപാടികള്‍ നടത്താനും സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അനുവാദം നല്‍കിയിരിക്കുകയാണല്ലോ. രണ്ട് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ തീരുമാനം മാര്‍ക്സിസ്റ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്. പശ്ചിമബംഗാളില്‍ 26 ശതമാനം വരുന്ന മുസ്ലിംകള്‍ പാര്‍ട്ടിയെ കൈവെടിഞ്ഞതിന്റെ ഫലമായി വന്‍ തകര്‍ച്ച നേരിട്ടിരിക്കുന്നു. മതവിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ വേണ്ടി പാര്‍ട്ടി ഔദ്യോഗിക തിരുത്തല്‍ രേഖ തയാറാക്കുകയും ചെയ്തിരിക്കുന്നു. കേരളത്തില്‍നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളാണ് മതരാഷ്ട്രീയ ഇടപെടലിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുള്ളത്. കിനാലൂരിലെ വ്യവസായത്തിന്റെ പേരില്‍ അടിച്ചേല്‍പിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ തുറന്നെതിര്‍ക്കുന്നതോടെയാണ് പ്രായോഗിക പുരോഗമന രാഷ്ട്രീയത്തില്‍ മതേതര വ്യവഹാരങ്ങള്‍ ബീഭത്സമായി നിറഞ്ഞാടിയത്. വികസന വിരുദ്ധര്‍, വര്‍ഗീയ വാദികള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ എന്നിങ്ങനെ ഇസ്ലാമിനെക്കുറിച്ച് നേരത്തെയുള്ള നിര്‍മിതികള്‍ കവലകള്‍ തോറും പ്രഭാഷണ വിഷയങ്ങളായി. നേരത്തെ മേമ്പൊടിക്ക് വേണ്ടി ഭൂരിപക്ഷ വര്‍ഗീയത എന്ന്കൂടി ഇവര്‍ ചേര്‍ത്തു പറയാറുണ്ടായിരുന്നു. പക്ഷേ, ഇത്തവണ അടവുനയങ്ങളെല്ലാം കാറ്റില്‍പറത്തി ഇസ്ലാമിക രാഷ്ട്രീയത്തിന്റെ സുനാമി വരവിനെക്കുറിച്ചുള്ള മുന്നറിയിപ്പിലാണ് ഇവര്‍ ബദ്ധശ്രദ്ധരായത്. 'മതം' എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് വളരെ മോശം എന്ന നിര്‍മിതിയാണ്. 'മത'മെന്ന പദത്തിലൂടെ ഇസ്ലാമിനെയും മുസ്ലിംകളെയുമാണ് പൊതുവ്യവഹാരങ്ങള്‍ (ഇടത് പുരോഗമന ചിന്ത) വിവക്ഷിക്കുന്നത്.
2003ലാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരളത്തില്‍ നിലവില്‍ വരുന്നത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളില്‍ ജനപക്ഷ രാഷ്ട്രീയമെന്ന പ്രഖ്യാപനത്തിലൂന്നിയാണ് ആ സംഘടന ഇടപെട്ടു തുടങ്ങിയത്. ഇതിനുശേഷമുള്ള കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് സാംസ്കാരിക മുനിയാണ്ടികളുടെ ആശങ്കകള്‍ 'മതം പൊതുമണ്ഡലത്തില്‍ ഇടപെടുന്നു' എന്നതായിരുന്നു. ഇവിടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഏതാണെന്ന് വ്യക്തമാണ്. ഇപ്പോള്‍ പിണറായി വിജയനും തോമസ് ഐസകും വി.എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും മതത്തിന്റെ പൊതുവായ രംഗപ്രവേശത്തെ വര്‍ഗീയ വാദമായി ചിത്രീകരിക്കുന്നു. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് ഈയാരോപണങ്ങള്‍ ശക്തിപ്പെട്ടു തുടങ്ങിയത്. ആധുനികതയുടെ അപരത്വമായി നിലനില്‍ക്കുന്ന ഇസ്ലാമിനെയാണ് വര്‍ഗീയവാദം എന്നതിലൂടെ പരിചയപ്പെടുത്തുന്നത്.
ഹമാസ് ഫലസ്ത്വീനില്‍ അധികാരത്തിലേറിയതും ലബനാനിലെ ഹിസ്ബുല്ലയുടെ വിജയവും തുര്‍ക്കിയിലെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ മുന്നേറ്റവും പാശ്ചാത്യ ലിബറല്‍ ചിന്താ പദ്ധതികള്‍ വിലയിരുത്തിയത് പോലെയാണ് ഇന്ത്യയില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളെ ഉദാര സവര്‍ണ മതേതര കാഴ്ചപ്പാടുകളും വിശകലനം ചെയ്യുന്നത്. 'കഴിഞ്ഞ രണ്ടു മൂന്ന് ദശകങ്ങള്‍ മതരാഷ്ട്രീയത്തിന്റെയും ജാതിരാഷ്ട്രീയത്തിന്റെയും വസന്തകാലമാണ്' (കെ.എന്‍ പണിക്കര്‍: മാര്‍ക്സിസ്റ് സംവാദം ലക്കം 36 പേജ് 21) എന്ന വാദവും ആഗോളവ്യാപകമായ ഇസ്ലാമിന്റെ മുന്നേറ്റത്തെ കൂടി മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഇസ്ലാമിക രാഷ്ട്രീയത്തിനെതിരെ ഇടതു വിമര്‍ശനങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ന്യൂനപക്ഷ
വര്‍ഗീയവല്‍കരണം
ഒരു രാഷ്ട്രത്തിന്റെ രൂപവത്കരണത്തിനു പിന്നിലുള്ള 'ജനകീയാംഗീകാര'മാണ് രാഷ്ട്രത്തെ ഒരാധുനിക പ്രതിഭാസമാക്കിതീര്‍ക്കുന്നത്. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും ഗാതഗത സൌകര്യങ്ങളും അച്ചടിശാലയും റോഡുകളും റെയില്‍വെയും മറ്റുമാണ് ജനങ്ങള്‍ക്കിടയില്‍ യഥാര്‍ഥ ദേശീയബോധം സൃഷ്ടിക്കുന്നതിന് നിമിത്തമായത്. ആധുനികതയും അതിന്റെ അനുബന്ധങ്ങളും നിര്‍മിച്ചെടുത്തതും സുരക്ഷിതമാക്കിയതും വരേണ്യരുടെ അധികാരവും രാഷ്ട്രീയവുമായിരുന്നു. രാഷ്ട്രീയ ആധുനികതയുടെ പടിവാതില്‍ക്കല്‍ എത്തിയിരുന്ന യൂറോപ്പ് ദേശീയതയെ പരിഗണിച്ചത് സംസ്കാരത്തിന്റെയും വംശത്തിന്റെയും സംജ്ഞകളിലായിരുന്നു. ദേശീയ രാഷ്ട്രം എന്നതു സര്‍വപ്രധാനമായി ക്രിസ്തീയമായിരുന്നു. സ്പെയിനിലെ ദേശീയതയുടെ ഏകീകരണം ജൂതന്മാരെ തള്ളിക്കൊണ്ടുള്ള 'നിഷ്കാസനപത്ര'ത്തിലൂടെയായിരുന്നു. ഒന്നുകില്‍ ക്രിസ്ത്യാനികളാവുക അല്ലെങ്കില്‍ നാടുവിടുക എന്നായിരുന്നു ദേശീയ സ്പെയിന്‍ ജൂതന്മാര്‍ക്ക് നല്‍കിയ അന്ത്യശാസനം. ദേശത്തില്‍ ഉള്‍കൊള്ളുകയോ അപരങ്ങളായി നിലനില്‍ക്കുകയോ ചെയ്യുക എന്ന രണ്ട് അധികാര ഘടനകളിലൂടെ മാത്രമായിരുന്നു യൂറോപ്പിലെ മുഴുവന്‍ രാജ്യങ്ങളും ആധുനിക ദേശരാഷ്ട്രം നിര്‍മിച്ചത്. 1499ല്‍ സ്പാനിഷ് സ്റേറ്റ് മുസ്ലിംകള്‍ക്ക് നല്‍കിയതും അതേ സന്ദേശമായിരുന്നു. ന്യൂനപക്ഷങ്ങള്‍/മുസ്ലിംകള്‍ പൊതുവായ വ്യവഹാരങ്ങളോട് ചേരാത്തതിനാല്‍ സ്വയം തന്നെ വര്‍ഗീയമാവാനാണ് അതിനുസാധിക്കുക എന്ന യുക്തി ഇതിലൂടെ ചരിത്രപരമായി അവര്‍ സ്ഥാപിച്ചെടുത്തു. 'അധമവംശങ്ങളെ ഭൂതലത്തില്‍നിന്ന് ഒഴിവാക്കുക വഴി സാമ്രാജ്യവാദം നാഗരികതക്ക് ഒരു സേവനമാണ് ചെയ്തത്' എന്ന ആശയം പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചിന്തയില്‍ വ്യാപകമായി സ്ഥാനം പിടിച്ചിട്ടുണ്ട്.
പ്രകൃതി ശാസ്ത്രങ്ങള്‍, ദര്‍ശനം, നരവംശപഠനം, സാഹിത്യം, സിനിമ തുടങ്ങിയ എല്ലാ രംഗങ്ങളിലും ഈ ആശയം ഒരുപോലെ പ്രകടമായിരുന്നു. യൂറോപ്യന്‍ ആധുനിക മതേതര ചരിത്രം രണ്ട് ഇരകളുടെ ('അധമവംശങ്ങളു'ടെ) ചരിത്രത്തെ ഒന്നിച്ചു കൊണ്ടുവരുന്നു. ആഭ്യന്തര ശത്രുക്കളും/ബാഹ്യശത്രുക്കളുമാ(ജൂതന്മാരും മുസ്ലിംകളും)യിട്ടാണ് ഇതിനെ വിഭജിച്ചത്. യൂറോ കേന്ദ്രിതമായ പൊതുവ്യവഹാരങ്ങളില്‍ ഉള്‍ച്ചേരാന്‍ സാധിക്കാത്ത ഇസ്ലാമിനെ ആധുനികതയെ ചെറുക്കുന്നവരും ശത്രുക്കളുമായി നിര്‍മിച്ചെടുത്തുവെന്ന് മഹ്മൂദ് മംദാനി (ഏീീറ ങൌഹെശാ, ആമറ ങൌഹെശാ) നിരീക്ഷിക്കുന്നുണ്ട്. കറുത്ത വര്‍ഗക്കാരുടെയും മുസ്ലിംകളുടെയും ചരിത്രവും ഇതിനു സമാനമായി ഇന്ത്യയിലും അമേരിക്കയിലും രൂപപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ കോളനികളില്‍ വംശീയതയും വംശനാശവും നടന്നിരുന്നു. കൂട്ടക്കൊല, രോഗങ്ങള്‍, കുടിയൊഴിപ്പിക്കല്‍ എന്നിവയിലൂടെ തദ്ദേശീയ അമേരിക്കക്കാരെ ഏതാണ്ട് പൂര്‍ണമായി ഉന്മൂലനം ചെയ്തതിന് ശേഷമാണ് ദേശീയതയും ആധുനികതയും അമേരിക്കയില്‍ സ്ഥാപനങ്ങളായി നിലവില്‍ വരുന്നത്. ആധുനിക വിരുദ്ധ മതമൌലികവാദത്തിന് (ഇസ്ലാമിന്) അസാധാരണമായ നശീകരണ ശേഷിയുണ്ടെന്നും സ്വന്തം ജീവനുള്‍പ്പെടെ (ചാവേര്‍) അവര്‍ ഹനിക്കുമെന്നും പ്രചരിപ്പിച്ചുകൊണ്ടാണ് അവര്‍ ഭീകരവാദ തിയറി ഉണ്ടാക്കുന്നത്.
ഇടതു പുരോഗമന വാദവും മതവും
ആധുനികതയുടെ നിര്‍മിതികള്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ അതിന്റേതായ വകഭേദങ്ങളോടെ അപരത്വങ്ങളെ നിലനിര്‍ത്തുകയും രാഷ്ട്രീയ/അധികാര ഘടന പ്രത്യേകമായി കേന്ദ്രീകരിക്കുകയും ചെയ്യുന്നു. മതം എന്നുപറയുമ്പോള്‍ ചില പ്രത്യേക വിവക്ഷകളാണ് ഇവിടത്തെ അധികാര ഘടന കല്‍പിച്ചു നല്‍കിയിരിക്കുന്നത്. 'മതം മനുഷ്യവാകാശങ്ങള്‍ ലംഘിക്കുന്നു'വെന്ന കെ.ഇ.എന്നിന്റെ പ്രസ്താവന ഏത് മതത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിലനില്‍ക്കുന്ന/നിലനിര്‍ത്തിയ പശ്ചാത്തലം വ്യക്തമാക്കിത്തരും. മതം എന്നതിലൂടെ ട്രീറ്റ് ചെയ്യുന്നത് ഇസ്ലാമിനെയും മതേതരം, ആധുനികം തുടങ്ങിയ പദാവലികളിലൂടെ ട്രീറ്റ് ചെയ്യുന്നത് സവര്‍ണ മൂല്യങ്ങളെയു(പുരോഗമനം)മാണ്. രാഷ്ട്രീയപരമായി മതം മോശം എന്നൊരര്‍ഥം ഇവിടെ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. മതത്തിന്റെ ആഗമനം (അധമവംശങ്ങളുടെ ഇടപെടല്‍) രാഷ്ട്രീയ വിശുദ്ധിയെ തകര്‍ക്കുമെന്ന് തന്നെയാണ് ഇടതു/വലതു പുരോഗമനത്തിന്റെ ആവര്‍ത്തനങ്ങളിലൂടെ വ്യക്തമാക്കുന്നത്. ഇടതു മതേതരചിന്തക്ക് ബ്രാഹ്മണിസത്തെ മാറ്റിനിര്‍ത്തി നിരുപാധികമായ ഒരു ചിന്തയെക്കുറിച്ചോ മതത്തെക്കുറിച്ചോ സംസാരിക്കാന്‍ സാധിക്കുകയില്ല. എം.എന്‍ റോയ് (നരേന്ദ്രനാഥ് ഭട്ടാചാര്യ), സി.പി.എമ്മിന്റെ പ്രഥമ ജനറല്‍ സെക്രട്ടറി തീവ്ര ഹിന്ദു ഗ്രൂപ്പില്‍നിന്നാണ് മാര്‍ക്സിസ്റ് പാര്‍ട്ടിയിലേക്ക് കടന്നുവരുന്നത്. വളരെ റേഷനലായ/സുഖലോലുപമായ വലതുപക്ഷത്തെ ഇന്ത്യയിലെ ആധുനികതയെ കേഡര്‍വല്‍കരിക്കുകയാണ് അദ്ദേഹം ചെയ്തത്.* മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെയും സെക്രട്ടറിമാരുടെയും മുഖ്യമന്ത്രിമാരുടെയും ലിസ്റുകള്‍ എടുത്താല്‍ ഈ യുക്തിയിലൂടെ ആരുടെ ദേശവും ആശയവുമായിരുന്നു ഇതുവരെ സംരക്ഷിച്ചുനിര്‍ത്തിയെതെന്ന് ബോധ്യമാവും. സവര്‍ണ വിഭാഗങ്ങളിലുള്ളവര്‍ക്കും സവര്‍ണരാവാന്‍ ശ്രമിക്കുന്നവര്‍ക്കും മാത്രമാണ് ഇതില്‍ സ്ഥാനമുള്ളത്. ഐക്യകേരളത്തില്‍ രൂപപ്പെട്ട കമ്മ്യൂണിസ്റ് മുന്നേറ്റത്തെക്കുറിച്ചുള്ള നിരീക്ഷണവും ഇവിടെ ശ്രദ്ധേയമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ എന്‍.എസ്.എസുമായുള്ള ബന്ധം വിശദീകരിക്കുന്നതും ഇ.എം.എസിനെ മുഖ്യമന്ത്രിയാക്കുന്നതിലും പ്രവര്‍ത്തിച്ച യുക്തിയെക്കുറിച്ച് രാമചന്ദ്രന്‍ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്. എം.എന്റെ (എം.എന്‍ ഗോവിന്ദന്‍ നായര്‍) കുടുംബത്തിന് എന്‍.എസ്.എസുമായുള്ള ബന്ധം, എം.എന്റെ പന്തളത്തെ മുളയ്ക്കല്‍ കുടുംബത്തെയും എം.എന്റെ പിതാവ് ആലപ്പുഴ സനാതന ഹൈസ്കൂളില്‍ പഠിപ്പിച്ചിരുന്ന വി.ആര്‍ നാരായണ പിള്ളയെയും ഒഴിച്ച് നിര്‍ത്തി എന്‍.എസ്.എസിന്റെ ചരിത്രം എഴുതുക തന്നെ സാധ്യമല്ല. ആ ചരിത്രത്തിന്റെ പിന്‍ബലത്തിലാണ് ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ ഇന്റര്‍മീഡിയറ്റിന് തോറ്റ എം.എന്‍ 1928, 29ല്‍ പന്തളം എന്‍.എസ്.എസ് ഹൈസ്കൂളില്‍ അധ്യാപകനായതും ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള കേര കര്‍ഷക സംഘവുമായി നടന്നപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറി ആയതും. (കലഹം കവര്‍ന്ന കാലം 24: മാധ്യമം ആഴ്ച്ചപതിപ്പ്) ഈ യോഗ്യത തന്നെയാണ് ആദ്യത്തെ പാര്‍ട്ടി സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതിന് പിന്നിലും പ്രവര്‍ത്തിച്ചത്. 1957ലെ കമ്മ്യൂണിസ്റ് വിപ്ളവത്തെ വിലയിരുത്തിക്കൊണ്ടദ്ദേഹം പറയുന്നതും ശ്രദ്ധിക്കുക. "മൂന്ന് വലിയ നായര്‍ നേതാക്കള്‍. എം.എന്‍ ഗോവിന്ദന്‍ നായര്‍, മന്നത്ത് പത്മനാഭന്‍, പട്ടം നാണുപിള്ള, എന്നിവര്‍ സവര്‍ണരെ കോണ്‍ഗ്രസിന്റെ എതിര്‍പക്ഷത്തേക്ക് ധ്രുവീകരിച്ചു. കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ജയിച്ച ക്രിസ്ത്യാനികള്‍ വെറും നാലുപേര്‍ മാത്രം. ജയിച്ചവരില്‍ 90% ഹിന്ദുക്കളായിരുന്നു. (ബി.ജെ.പി ഒരുകാലത്തും ഈ നാട്ടില്‍ ക്ളെച്ച് പിടിക്കില്ല.'' കമ്മ്യൂണിസ്റ് പാര്‍ട്ടിയുള്ളിടത്ത് വര്‍ഗ്ഗീയ ഫാസിസ്റുകള്‍ വളരുന്നില്ല എന്ന ന്യായത്തെയാണ് ഇത് ചോദ്യം ചെയ്യുന്നത്. അതിനേക്കാള്‍ സുന്ദരമായി ആ അജണ്ട വളരെ 'അച്ചടക്കത്തോടുകൂടി' സി.പി.എം നടപ്പാക്കുന്നുണ്ട്. "സംവരണ മണ്ഡലങ്ങളില്‍ വെറും 25 ശതമാനത്തില്‍ മാത്രമേ കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് നിയമസഭാഗംങ്ങള്‍ ഉണ്ടായുള്ളു. അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗം 1957-ല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിക്കൊപ്പമായിരുന്നില്ല. 1957ലെ കമ്മ്യണിസ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവഷിഷ്ടം മാത്രമായരുന്നു. ഇ.എം.എസിന്റെ വിപ്ളവത്തില്‍ അടിസ്ഥാന വര്‍ഗ്ഗം ഉണ്ടായിരുന്നില്ല. മുന്‍കാല പ്രാബല്യത്തോടെ നമുക്ക് ചോദിക്കാം 1957ല്‍ അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്ന് എത്രപേര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായിരുന്നു. നായന്‍മാരുടെ ശിപായി ലഹളയായിരുന്നു 1957''. (കലഹം കവര്‍ന്ന കാലം 24: മാധ്യമം ആഴ്ച്ചപതിപ്പ്) ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അധീശ വ്യവഹാരത്തെ വ്യവസ്ഥാപിതമായി നിലനിര്‍ത്തുന്നതില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ബംഗാളില്‍ സി.പി.എമ്മിന്റെ മുഴുവന്‍ മുഖ്യമന്ത്രിമാരും സെക്രട്ടറിമാരും ബ്രാഹ്മണരായിരുന്നു. കേരളത്തില്‍ 90 ശതമാനം ഇതേ വിഭാഗത്തില്‍ പെട്ടവര്‍ തന്നെയാണ് (ഉന്നതജാതിക്കാര്‍) അധികാര പദവികളിലെത്തിയത്. ജാതി അയിത്തങ്ങള്‍ പ്രകടമായിരുന്ന കാലത്ത് ചിരട്ടയില്‍ ചായകൊടുത്തിരുന്ന അധഃസ്ഥിതര്‍ക്ക് / മുസ്ലിംകള്‍ക്ക് ഇന്നും ചില ചിരട്ട സീറ്റുകള്‍ മാത്രം നല്‍കി അയിത്തം നിലനിര്‍ത്തുകയാണ് ഇടതു പാര്‍ട്ടികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കണ്ണൂരില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സംരക്ഷിച്ചു നിര്‍ത്തുന്നത് ഉന്നത ജാതിക്കാരെയും അവരുടെ മേല്‍ക്കോയ്മയെയുമാണ്. ഒരു ഉന്നതജാതിക്കാരനും വെട്ടേറ്റ് രക്തസാക്ഷിയാകാത്ത ഇത്തരം സംഘര്‍ഷങ്ങള്‍ ആര്‍.എസ്.എസും സി.പി.എമ്മും ഒരുപോലെ ഐക്യപ്പെടുന്നത് ഉന്നതജാതിക്കാരുടെ സുഖസൌകര്യങ്ങള്‍ക്ക് വേണ്ടി താഴ്ന്ന ജാതിക്കാര്‍ സ്വയം ത്യജിക്കണമെന്ന അധീശയുക്തിയിലാണ്.
സോവിയറ്റ് റഷ്യയുടെ തകര്‍ച്ചക്കുശേഷം യൂറോപ്യന്‍ ഇടതുചിന്തയും ഇടതു ചിന്തകരും വ്യത്യസ്ഥതകളെ ഉള്‍കൊള്ളുന്നതിനെക്കുറിച്ചാണ് വാചാലരായത്. വൈവിധ്യമായ ഭാഷ, മത, ജാതി, വര്‍ണ ഗ്രൂപ്പുകളെ അഭിമുഖീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുന്ന വിശാലമായ ഇടതുബോധത്തെക്കുറിച്ചും ഇടതുവീക്ഷണങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ദൌര്‍ബല്യത്തെ ഇതിലൂടെ പരിഹരിക്കുന്നതിനെക്കുറിച്ചുമാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഹെബര്‍മാസ്, ഏണസ്റോ ലക്ളോവ്, ചാന്റെല്‍ മോഫ് തുടങ്ങിയവര്‍ സമര്‍പ്പിക്കുന്ന സര്‍വരെയും ഉള്‍ക്കൊള്ളുന്ന ഇടതുചക്രവാളമെന്ന (ഘലള വീൃശ്വീി) കാഴ്ച്ചപ്പാട് സോവിയറ്റാനന്തര ഇടതു ചിന്തയുടെ വളര്‍ച്ചയെ കാണിക്കുന്നതാണ്. പക്ഷേ, അവര്‍ പോലും ഇസ്ലാമടക്കമുള്ള യൂറോപ്യന്‍ കുടിയേറ്റ മതസാന്നിധ്യങ്ങളെ ഉള്‍ക്കൊള്ളണമെന്ന് പറയുന്നത്, രസകരമായ ഒരു യുക്തി അവതരിപ്പിച്ചാണ്. നമ്മള്‍ 'ഇടത്' എന്നത് വികസിപ്പിച്ചില്ലെങ്കില്‍, ഇവരെല്ലാം, 'വലതുപക്ഷ'ക്കാരായിത്തീരുമെന്നാണ് ആ യുക്തി! ഇങ്ങനെ 'ചരിത്രത്തിന്റെ ഭാരം' പരിഹാസ്യമായ രീതിയില്‍ നിരന്തരം നവ ഇടതു ചിന്തകര്‍ ഏറ്റെടുക്കുന്നുണ്ടെന്നത്, നമ്മുടെ നാട്ടിലെ 1850 മോഡല്‍ മാഞ്ചസ്റര്‍ തൊഴിലാളിയെ മാത്രം കാണുന്ന സാദാ സഖാക്കള്‍ കാണാത്തത് മുഖ്യമായും മേല്‍ജാതി ഏര്‍പ്പാടാണ് അവരുടെ 'വിപ്ളവ പ്രവര്‍ത്തനം' എന്നതിനാലാണ്.
അപ്പോഴാണ് നമ്മുടെ സവര്‍ണ സഖാക്കള്‍ 'ശുദ്ധ വര്‍ഗരാഷ്ട്രീയ'ത്തെക്കുറിച്ച് വിടുവായത്തം പറയുന്നത്. സാധ്യമായ ബഹുസ്വരതയെ സ്വാംശീകരിക്കുന്നതിലൂടെ ഇടതു വീക്ഷണങ്ങളെ പുഷ്ടിപ്പെടുത്തുന്നതിനെ സംബന്ധിച്ച് ഗൌരവമായ വിലയിരുത്തലുകള്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. വര്‍ഗരാഷ്ട്രീയത്തിലൂടെ മുസ്ലിംകളെയും അധഃസ്ഥിത ജനവിഭാഗങ്ങളെയും അഭിമുഖീകരിക്കാന്‍ കഴിയില്ലെന്നും ഉന്നതജാതികളുടെ ദേശരൂപവത്കരണത്തിനാണ് ചരിത്രത്തില്‍ വര്‍ഗരാഷ്ട്രീയം സഹായകമായിട്ടുള്ളതെന്നും ബോധ്യമാവുന്നുണ്ട്. ആധുനികത ഇസ്ലാമിനെ അഭിമുഖീകരിക്കുന്നില്ല. ആധുനിക ദേശരാഷ്ട്രവും ലിബറല്‍ ചിന്താപദ്ധതിയും ഇസ്ലാമിനെ അപരമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സ്വാതന്ത്യ്രത്തിനു ശേഷം നടന്ന ദേശീയത രൂപവത്കരണത്തില്‍ മുസ്ലിംകളെ മാറ്റിനിര്‍ത്തുകയും ഹിന്ദു-മുസ്ലിം ഐക്യം എന്നതിലൂടെ ഉന്നതജാതിക്കാരുടെ ചിഹ്നകളെ മുസ്ലിംകള്‍ ചോദ്യം ചെയ്യാതിരിക്കാന്‍ ശ്രമിക്കുകയുമാണ് ഗാന്ധിയടക്കമുള്ളവര്‍ ചെയ്തതെന്ന് ജി. അലോഷ്യസ് നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ പുരോഗമന താല്‍പര്യവും മാര്‍ക്സിസ ദര്‍ശനവും വിസ്ഥാപനം ചെയ്തത് മുസ്ലിംകളെയും സ്ഥാപനവല്‍കരിച്ചത് ഉദാര ഹിന്ദുത്വത്തെയുമാണ്.
ഇന്ത്യയിലെ ഇടതുപക്ഷവും മുസ്ലിംകളും
ഇസ്ലാമിന് കമ്യൂണിസവുമായി ആദര്‍ശപരമായ വിയോജിപ്പുകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും അപരമായികണ്ട മോഡേണിറ്റിയുടെ തന്നെ ഭാഗമാകാനാണ് മാര്‍ക്സിസ്റ് പാര്‍ട്ടിക്കും സാധിച്ചത്. അപരിഷ്കൃത ജനവിഭാഗത്തിന്റെ അപരിഷ്കൃത നിയമം എന്നാണ് ശരീഅത്ത് വിവാദകാലത്ത് 'മാര്‍ക്സിസ്റ്' ഇസ്ലാമിനെ വിലയിരുത്തിയത്. പി.ബി കൂടി തീരുമാനിച്ചതായിരുന്നു ശരീഅത്ത് വിവാദത്തില്‍ ഹിന്ദു ഭൂരിപക്ഷത്തെ കൂടെ നിര്‍ത്താന്‍. അപരിഷ്കൃതമായ നിയമമെന്ന മോഡേണിറ്റിയുടെ നിര്‍മിതി തന്നെയായിരുന്നു ഇ.എം.എസും ഉപയോഗിച്ചത്. ഇ.എം.എസിന്റെയും ഹിന്ദുത്വത്തിന്റെയും ഭാഷ ഇക്കാര്യത്തില്‍ ഒരേ പോലെ തോന്നിച്ചു. ഒ.ബി.സിക്ക് 27 ശതമാനം സംവരണം നല്‍കണമെന്ന ശിപാര്‍ശയുള്ള മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെയും പടനയിച്ചത് ഇടതു ചിന്തകരും ബുദ്ധിജീവികളുമായിരുന്നു. ഇന്ത്യയുടെ സാമൂഹിക ഭാവന മുസ്ലിം-ദലിത് വിരുദ്ധമായി വികസിപ്പിച്ചതിന്റെ പിന്നില്‍ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. ഈ വിവാദങ്ങളില്‍നിന്ന് വേണ്ടത്ര ജനപിന്തുണയാര്‍ജിച്ച് രാമജന്മഭൂമി പ്രശ്നം സജീവമാക്കാന്‍ സംഘ്ശക്തികള്‍ക്ക് ആശയപരമായ പിന്‍ബലം നല്‍കിയത് മാര്‍ക്സിസ്റ് പുരോഗമന വൃത്തങ്ങള്‍ കൂടിയായിരുന്നു. ശരീഅത്ത് വിവാദ കാലത്ത് ഏകസിവില്‍കോഡ് വാദം ഉയര്‍ത്തിയതും ഇടതുപക്ഷമായിരുന്നു. ഒരൊറ്റ ജനത ഒരൊറ്റ നിയമം എന്ന് ബാല്‍താക്കറെ പറയുന്നതിനു മുമ്പ് ഇ.എം.എസ് നമ്പൂതിരിപ്പാട് ശരീഅത്ത് വിവാദകാലത്ത് ഇത് വാദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സംഘശക്തികളുടെ നേതൃത്വത്തില്‍ വര്‍ഗീയ കലാപങ്ങള്‍ വ്യാപകമാകാനുള്ള രണ്ട് കാരണങ്ങളായിരുന്നു ശരീഅത്ത് വിവാദവും ഏകസിവില്‍കോഡ് വാദവും അതിനോടനുബന്ധിച്ച് അരങ്ങേറിയ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും. ഇന്ത്യയിലെ വര്‍ഗീയ ധ്രുവീകരണത്തില്‍ ഇടത് പാര്‍ട്ടികളുടെ പങ്ക് എത്ര പുരോഗമന മുഖംമൂടിയണിഞ്ഞാലും മറക്കാന്‍ സാധിക്കുകയില്ല. ഇന്ത്യയില്‍ ബാബരിയുടെ തകര്‍ച്ചയോടെ ശക്തിപ്പെട്ടുവന്ന ന്യൂനപക്ഷ പ്രതിരോധങ്ങളെ സ്വീകരിക്കാതിരിക്കാന്‍ കഴിയാത്തവിധം സി.പി.എം സമ്മര്‍ദത്തിലകപ്പെട്ടു. ബാബരിക്ക് മുമ്പ് ഇസ്ലാമിനെ അപരിഷ്കൃതമായും മുസ്ലിംകളുടെ മതനിയമങ്ങളെയും രാഷ്ട്രീയ കൂട്ടായ്മകളെയും വര്‍ഗീയവുമായും വിലയിരുത്തിയിരുന്നവര്‍ 1992ന് ശേഷം രാഷ്ട്രീയ അടവ് നയം പ്രഖ്യാപിച്ചു. മുസ്ലിം പേര് മാറ്റി വന്നാല്‍ നിങ്ങളെ ഞങ്ങള്‍ സ്വീകരിക്കാമെന്ന് സേട്ടു സാഹിബിന് സുര്‍ജിത്ത് വാക്കു കൊടുത്തു. ഐ.എന്‍.എല്‍ രൂപീകൃതമാവുകയും രാഷ്ട്രീയമായി ഇടതുപക്ഷത്തെ 16 വര്‍ഷമായി സഹായിച്ചു കൊണ്ടിരുന്നിട്ടും 'അപരിഷ്കൃത'രെ മുന്നണിയിലെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഈ അടവ് നയത്തിലൂടെ രൂപപ്പെട്ടതാണ് മുസ്ലിം രാഷ്ട്രീയത്തെ അടുപ്പിക്കുക, അതിനുവേണ്ടി സാമ്രാജ്യത്വ വിരുദ്ധ കാര്‍ഡുകളിറക്കുക എന്നത്. യാസര്‍ അറഫാത്തിനെ ഞമ്മന്റെ ആളാക്കുന്നതും സദ്ദാമിനെ സഖാവാക്കുന്നതും ഇസ്രയേലിന്റെ ചട്ടമ്പിത്തരത്തില്‍ പ്രതിഷേധ പരിപാടി നടത്തുന്നതുമെല്ലാം ഈ അടവുനയത്തിന്റെ രാഷ്ട്രീയ പുറംപൂച്ചുകളായിരുന്നു. സാമ്രാജത്വ വിരോധം രക്തത്തില്‍ ലയിച്ചുചേര്‍ന്നതായിരുന്നുവെങ്കില്‍ പശ്ചിമബംഗാളില്‍ അത് പ്രകടമാകേണ്ടിയിരുന്നു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാത്രം ഫലസ്ഥീനും ഇറാഖും പറയുന്നവര്‍ ഇരട്ടത്താപ്പുതന്നെയാണ് ഈ വിഷയത്തില്‍ പുലര്‍ത്തിയിരുന്നത്. സാമ്രജ്വത ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ധാരളമായി ഉല്‍പ്പാദിപ്പിക്കുന്നത് കൊല്‍ക്കത്തയില്‍ നിന്നാണ്. സോവ്യയറ്റ് റഷ്യ അഫ്ഗാനിസ്ഥാനെ അക്രമിച്ചപ്പോഴും ചൈന ടിബറ്റിനെ കീഴ്പ്പെടുത്തിയപ്പോഴും സാമ്രാജത്വ വിരോധം ഇവര്‍ പ്രകടിപ്പിച്ചിരുന്നില്ല. സോവിയറ്റ് റഷ്യയെ തകര്‍ത്ത അമേരിക്കയോടുള്ള വിദ്വേശം എന്നതിനപ്പുറം ഒരാശയമെന്ന നിലയില്‍ വളര്‍ന്നു വികസിച്ചിട്ടില്ല. തൊണ്ണൂറുകളില്‍ ഉയര്‍ന്ന് വികസിച്ച മുസ്ലിം ഉണര്‍വുകളെ ഹൈജാക്ക് ചെയ്യാനുള്ള സി.പി.എമ്മിന്റെ വെറും വാക്കുകളാണ് സാമ്രാജ്യത്വ വിരോധം. മുപ്പത് വര്‍ഷമായി ബംഗാള്‍ ഭരിക്കുന്ന സി.പി.എം അവിടത്തെ മുസ്ലിം ന്യൂനപക്ഷത്തിന് വേണ്ടി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ മടിച്ചത് (സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നോക്കുക) ചേര്‍ത്തു വായിക്കുക.
വീണ്ടും സി.പി.എം ശരീഅത്ത് വിവാദം പൊടിതട്ടി പുറത്തെടുത്തിരിക്കുന്നു. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ജനകീയ പിന്തുണയും രാഷ്ട്രീയ ഇടപെടലുകളും ശക്തിപ്പെട്ട് വരുന്നതിനാല്‍ അവര്‍ അസ്വസ്ഥരാണ്. ലൌ ജിഹാദ് വിഷയത്തിലും സാമ്പത്തിക സംവരണ വിഷയത്തിലും പ്രതിരോധത്തിലാവേണ്ടിയിരുന്ന മുസ്ലിം സമുദായം ആശയപരമായ കടന്നാക്രമണത്തിലൂടെ അതിനെ നേരിട്ടതിനു പിന്നില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചിന്തയും മാധ്യമങ്ങളുമുണ്ട് എന്ന അസ്വസ്ഥഭരിതമായ തിരിച്ചറിവുകളാണ് പെരുന്നയില്‍ പോയി പുഷ്പാര്‍ച്ചന നടത്താന്‍ അവരെ പ്രേരിപ്പിച്ചത്. എല്ലാ മുഖംമൂടികളും അഴിച്ചുവെച്ച് സി.പി.എം അതിന്റെ തനിനിറത്തില്‍ വെളിപ്പെട്ടിരിക്കുന്നു. നെഹ്റുവിയന്‍ പ്രൊജക്ടിന്റെ പരാജയത്തിനു ശേഷം ഉയര്‍ന്നുവന്ന മുസ്ലിം/അധഃസ്ഥിത ചോദ്യങ്ങളെ ശരിയായ ദിശയില്‍ അഭിമുഖീകരിക്കാന്‍ കഴിയുന്നവര്‍ക്കാണ് രാഷ്ട്രീയമായി നിലനില്‍പുണ്ടാവുകയുള്ളൂ എന്ന സത്യം അവര്‍ അറിഞ്ഞിരിക്കുന്നത് നന്ന്.
*
Subscribe to:
Post Comments (Atom)
No comments:
Post a Comment