Showing posts with label ലവ് ജിഹാദ്. Show all posts
Showing posts with label ലവ് ജിഹാദ്. Show all posts

Friday, January 15, 2010

മുസ്ലിം: അപനിര്‍മിതികളുടെ ചരിത്രം


ചരിത്രപരമായ അപനിര്‍മിതികളിലൂടെയാണ് ചിലപദങ്ങള്‍ വ്യവഹരിക്കപ്പെടാറുള്ളത്. ജിഹാദ് എന്ന പദം അത്തരത്തില്‍ രൂപപ്പെട്ടുവന്നതാണ്. അപനിര്‍മിതികള്‍ ചരിത്രത്തില്‍ അധികാരമുള്ളവര്‍ രൂപപ്പെടുത്തുമ്പോള്‍ പാര്‍ശ്വവല്‍കൃതര്‍ സ്വാഭാവികമായും രൂപ്പെടുന്നു. ശത്രുക്കളെ നിര്‍മിക്കാനും ഗൂഢമായ ചരിത്ര പ്രയോഗങ്ങള്‍ ധാരാളമായി ഉപയോഗപ്പെടുത്താറുണ്ട്. യൂറോ അമേരിക്കന്‍ കേന്ദ്രീകൃതമായ ചരിത്രമെഴുത്തില്‍ ആഫ്രിക്കയെയും മധ്യപൌരസ്ത്യ ഇസ്ലാമിനെയും ചില പ്രത്യേക വാര്‍പ്പ് മാതൃകകളലൂടെയാണ് അവതരിപ്പിക്കുന്നത്. ആഫ്രിക്കക്കാരെ കുറിച്ച് നേരത്തെയുള്ള ചിത്രീകരണത്തെയും മുസ്ലികളെക്കുറിച്ചുള്ള സമകാല സംവാദത്തെയും താരതമ്യപ്പെടുത്തിയാല്‍ വ്യത്യാസം തെളിഞ്ഞ് കാണാവുന്നതാണ്. ആധുനികതയിലെത്താന്‍ ശേഷിയില്ലാത്ത ജനങ്ങളായി ശീതസമരകാലത്തെ ആഫ്രിക്കക്കാര്‍ മുദ്രകുത്തപ്പെട്ടിരുന്നു. ശീതസമരത്തിനു ശേഷം അതിവേഗം ആഗോളവല്‍ക്കരിപ്പെടുന്ന ലേകത്തില്‍ പൂര്‍വാധുനികതയുടെ കാതല്‍സ്ഥാനം ഇസ്ലാമിനും മധ്യപൌരസ്ത്യ ദേശത്തിനും നല്‍കപ്പെട്ടു. കറുത്ത ആഫ്രിക്കയെയും മധ്യപൌരസ്ത്യ ഇസ്ലാമിനെയും സമകാല കാഴ്ച്ചപാടിലെ വ്യത്യാസം ഇതുമാത്രം ആധുനികതയോ കൈവരിക്കാന്‍ ആഫ്രിക്ക ശേഷിയില്ലാത്തവര്‍ മാത്രമാണെങ്കില്‍ ഇസ്ലാമിന്റെ കാതല്‍ഭാഗം ആധുനികതയെ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്തവര്‍ മാത്രമല്ല, ആധുനികതയുടെ പ്രതിരോധകര്‍ കൂടിയാണ് കാണപെടുന്നത്. ആഫ്രിക്കക്കാര്‍ സ്വയം ഇരകളായിത്തീരുകയാണെങ്കില്‍ മറ്റുള്ളവരെ കൂടി താഴോട്ട് വലിച്ചിഴക്കുന്നവരാണ് മുസ്ലിംകള്‍. 9/11 മുമ്പുള്ള ആഫ്രിക്കന്‍ ഭീകരതയെയും അതിനുശേഷമുള്ള ആഗോള ഭീകരതയെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ രസകരമായ ഒരു സമാന്തരത കാണാം. ഇന്നത്തെ ആഗോള ചര്‍ച്ചകളിലെന്നപോലെ ആഫ്രിക്കന്‍ ചര്‍ച്ചകളിലും ഭീകരതയുടെ ആഗോള വ്യാപനത്തെ മുഖ്യമായോ മുഴുവനായോ അന്വേഷിച്ചത് ആഭ്യന്തര വിശദീകരണങ്ങള്‍ക്കുവേണ്ടിയായിരുന്നു. ആഫ്രിക്കന്‍ ഗോത്രവാദികളെയും മുസ്ലിം മതമൌലിക വാദികളെയും ഒരേ ശത്രു മൂഷയിലാണ് അവതരിച്ചിട്ടുള്ളത്. മധ്യകാല ചരിത്രത്തിലും സമകാല നിരീക്ഷണങ്ങളിലും ക്രൈസ്തവാധിപത്യത്തിലുള്ള നിരീക്ഷണത്തിലും ഇസ്ലാമിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീവ്രവാദി ക്രിസ്ത്യന്‍ ശത്രുത ആദ്യം ലക്ഷ്യമിട്ടിരുന്നത് മുഴുവന്‍ ക്രിസ്തീയരോടുമായിരുന്നു. അതില്‍ തന്നെ മുസ്ലിംകളില്‍ കേന്ദ്രീകൃതമായതിലാണ് കൂടുതല്‍ മേല്‍കൈ നേടിയത്. കുരിശ്് യുദ്ധത്തോടെയാണ് ഫലസ്തീന്‍ പഴയ വേദത്തിലെ വാഗ്ദത്തഭൂമി അല്ലാതാവുകയും പരിശുദ്ധഭൂമിയായിത്തീകരുകയും ചെയ്യുന്നത്. കുരിശ് യുദ്ധത്തോടെ ക്രൈസ്തവ ലോകം പൊതുശത്രുവിനെ നിര്‍വചിക്കുകയും അവിശ്വാസികള്‍ക്കെതിരായ ശാശ്വത യുദ്ധാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു പിശാചിന്റെ ആള്‍രൂപമായാണ,് വെറും ഒറ്റൊരു ശത്രവുവായല്ല കുരിശുയുദ്ധക്കാര്‍ മുസ്ലിംകളെ ദുര്‍ഭൂത വല്‍ക്കരിച്ചത്. അവിശ്വാസികളായ മുസ്ലികള്‍ക്ക് മരണസ്വാതന്ത്യ്രം ഉണ്ടായിരുന്നില്ല. മതമാറ്റവും മരണവും തമ്മില്‍ തെരഞ്ഞെടുക്കുവാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. കാരണം പരിവര്‍ത്തനത്തിന് അയോഗ്യരായാണ് അവരെ കണ്ടത്. അവരുടെ ഉല്‍മൂലനം പോപ്പുമാര്‍ ഉല്‍ബോധനം ചെയ്തിരുന്നു. "ഒരു അവിശ്വാസിയെ കൊല്ലുന്നത് മനുഷ്യഹത്യയല്ല, തിന്മഹത്യയാണ് ദുഷ്ടതയുടെ നാശം. ഒരു ബഹുദൈവ വിശ്വാസിയുടെ മരണം ക്രിസ്തീയ മഹിമയാണ്. അതില്‍ മഹത്വ വല്‍ക്കരിക്കപ്പെടുന്നത് ക്രിസ്തുവാണ്''. (ഉദ്ദരണം: ഗുഡ് മുസ്ലിം ബാഡ് മുസ്ലിം മഹമൂദ് മംദാനി) മുഖാമുഖമുള്ള യുദ്ധങ്ങളില്‍ വേണ്ടത്ര വിജയം കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ല. കോളോണിയലാനന്തര ഘട്ടത്തില്‍ നിരവധി ചതിപ്രയോഗങ്ങള്‍ക്ക് അവര്‍ തയ്യാറായി. 1492 കൊളമ്പസ് തുടങ്ങിവെച്ച മിഷണറി അധിനിവേഷത്തിന് ശേഷം പരോക്ഷമായ മിഷണറി ചാരക്കൂട്ടങ്ങളെ മുസ്ലിം ലോകത്തേക്ക് നിയോഗിച്ചു. മുസ്ലിം രാജ്യങ്ങളിലെ നേതാക്കന്‍മാരെ വശീകരിക്കുവാന്‍ 'ലൌ കുരിശ്' യുദ്ധങ്ങള്‍ ആസൂത്രണം ചെയ്തു. അവരുടെ വലയില്‍ മുസ്ലിം രാജ്യങ്ങളിലെ മിക്ക ശൈഖുമാരും നേതാക്കന്‍മാരും അകപ്പെടുകയും ചെയ്തു. മതപരിവര്‍ത്തനത്തിന് പ്രണയം ആയുധമാക്കിയ ഗൂഢാലോചനയുടെ ഒരുപാടുകാലത്തെ ചരിത്രം ലോകത്തിന് പറയാനുണ്ട്. സമകാല മുസ്ലിംലോകം അതിരൂക്ഷമായ രീതിയില്‍ അപരവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. പൊതുബോധത്തില്‍ നിന്നകറ്റപ്പെടുക എന്ന ആഗോളവും ദേശീയവുമായ ഒരു നിര്‍മിതിക്കകത്താണ് ലോകത്തും ഇന്ത്യയിലും മുസ്ലിംകള്‍ ജീവിക്കുന്നത്. 'നാഗരികതകളുടെ സംഘട്ടനം എടുത്തിട്ടുള്ള മുസ്ലിം രോക്ഷത്തിന്റെ വേരുകള്‍' എന്ന ലഗിസിന്റെ 1990ലെ ലേഖനത്തിലെ അവസാന ഭാഗത്തുനിന്നാണ്. സാമുവല്‍ ഹണ്ടിംങ്ടന് ഇതേ ആശയത്തിന്റെ രണ്ടാമത്തേയും കൂടുതല്‍ പരുഷവുമായ പാഠഭേദത്തിനു പ്രചോദനമേകിയത് ലെഗിസിന്റെ ലേഖനമാണ്. അമേരിക്കന്‍ നയാവിഷ്ക്കരണ വിഭാഗവുമായി ഇദ്ദേഹത്തിന്റെ ബന്ധങ്ങള്‍ വിയറ്റ്നാം യുദ്ധകാലം മുതല്‍ തുടങ്ങിയതാണ്. ഇസ്ലാമികം, ജൂദായോ ക്രിസ്ത്യന്‍ എന്നിങ്ങനെ ലെഗിസ് തന്നെ വിവരിച്ച രണ്ട് നാഗരികതകള്‍ തമ്മിലുള്ള ബന്ധങ്ങളെ ചരിത്രപരമായ കാര്യങ്ങളില്‍ നാം പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും ഹണ്ടിംഗ്ടെണ്‍ ആ പ്രണയത്തെ വ്യാപകമാക്കി. ഹണ്ടിംഗ്ടെണ്‍ എഴുതി "ഈ ലോകത്തിലെ അടിസ്ഥാന സംഘട്ടനത്തിന്റെ ഉറവിടം പ്രാഥമികമായി ആദര്‍ശപരമോ സാമ്പത്തികമോ ആയിരിക്കില്ല എന്നതാണ് എന്റെ പ്രണയം. മാനവരാശിയുടെ മഹാവിഭജനവും സംഘട്ടനത്തിന്റെ പ്രഭലമായ ഉറവിടവും സാംസ്കാരികമായിരിക്കും. ലോകകാര്യങ്ങലില്‍ ഏറ്റവും ശക്തരായ അഭിനേതാക്കള്‍ ക്രിസ്തീയ രാഷ്ട്രങ്ങളാവുകയും ചെയ്തു. എന്നാല്‍ ആഗോള രാഷ്ട്രീയത്തിന്റെ പ്രഥമ പ്രധാന സംഘട്ടനങ്ങള്‍ സംഭവിക്കുന്നത് വിവിധ നാഗരിതകളില്‍ ഉള്‍പ്പെടുന്ന രാഷ്ട്രങ്ങളും ഗ്രൂപ്പുകളും തമ്മിലായിരിക്കും. നാഗരികതയുടെ സംഘട്ടനം ആഗോള രാഷ്ട്രീയത്തിലെ പ്രബല ഘടകമായിരിക്കും. നാഗരികതകള്‍ തമ്മിലുള്ള അതിര്‍ത്തിരേഖകള്‍ ആയിരിക്കും ഭാവിയിലെ പോരാട്ടമുഖങ്ങള്‍''. രണ്ട് ആശയങ്ങലിലാണ് ഹണ്ടിംടെന്‍ന്റെ വാദഗതികള്‍ അധിഷ്ഠിതമായിരിക്കുന്നത്. ഒന്ന് ശീതസമരത്തിന്റെ അന്ത്യത്തോടെ ആദര്‍ശത്തിന്റെ ഇരുമ്പുമറയെ പ്രതിസ്ഥാപിച്ചിരിക്കുന്നത് സംസ്കാരത്തിന്റെ പട്ടുമറയായാണ്. പട്ടുമറ ഉയര്‍ത്തപ്പെട്ടിരിക്കുന്നത് ഇസ്ലാമിന്റെ രക്തപങ്കിലമായ അതിര്‍ത്തികളിലാണ്. ഒരു ശത്രുനാഗരികതയുടെ പരിവേശത്തിലാണ് ഹണ്ടിംഗ്ടെന്‍ ഇസ്ലാമിനെ അവതരിപ്പിച്ചിരിക്കുന്നത്. ഈ വീക്ഷണപ്രകാരം മുസ്ലിംകള്‍ ചീത്തയാവാനേ നിവിര്‍ത്തിയുള്ളു. ചീത്തയെന്ന പരികല്‍പനക്കനുയോജ്യമായ മുസ്ലിം സാംസ്കാരിക ചിഹ്നങ്ങള്‍ നെഗറ്റീവായി ഉപയോഗിക്കപ്പെട്ടു. ആക്രമണം, അമിത ലൈംഗികത, നാഗരികതയോടുള്ള വെറുപ്പ് എന്നിവ ചരിത്രമെഴുത്തില്‍, കാഴ്ച്ചകളില്‍ മുസ്ലിം വാര്‍പ്പുകളായി അവതരിപ്പിക്കപ്പെട്ടു. പ്രണയമല്ല വഞ്ചനയാണ് മുസ്ലിം പുരുഷന്റെ സ്ത്രീയുമായുള്ള ഇടപാടുകള്‍ക്ക് അമിതലൈംഗികതയുമായി മാത്രം ബന്ധമുള്ളു എന്ന നെഗറ്റിവിറ്റി പൊതുബോധത്തില്‍ അള്ളിപിടിച്ചിരുന്നു. ഇന്ത്യയിലും ഇതില്‍ നിന്നും വ്യത്യസ്തമായ പൊതുബോധം കാണാന്‍ കഴിയുകയില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അന്തര്‍ധാരയായി ഇന്ത്യയില്‍ വര്‍ത്തിക്കുന്നത് സവര്‍ണ പൊതുബോധമാണ്. മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇത് വളരെ തെളിയിക്കപ്പെടുകയുണ്ടായി. ഡല്‍ഹി സര്‍വ്വകലാശാലയുടെ പ്രമുഖരായ സാമൂഹ്യ ശാസ്ത്രജ്ഞന്‍മാരുടെ ഒത്താശകളുടെ പേരില്‍ ജാതിക്കാരായ വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ നടത്തിയ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ വളരെ പ്രാമുഖ്യത്തോടെ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. കോളേജ് വിദ്യാര്‍ഥികളുടെ പ്രകടനത്തിന്റെ ചിത്രത്തില്‍ തൊഴില്‍ രഹിതരായ ഭര്‍ത്താക്കന്‍മാരെ ഞങ്ങള്‍ക്കുവേണ്ട എന്ന പ്ളക്കാര്‍ഡ് വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇംഗ്ളീഷ് പത്രങ്ങളുടെ വായനക്കാര്‍ക്ക് (പ്രധാനമായും മേല്‍ജാതിക്കാര്‍ തന്നെ) ഈ വാക്യത്തിന്റെ വൈരുദ്ധ്യം മനസ്സിലാവാതെ പോയി. ഈ പ്രക്ഷോഭങ്ങളുടെ പൊതുബോധം തന്നെയായിരുന്നു അവരെ നയിച്ചത്. മറ്റുപിന്നാക്ക ജാതിയില്‍പ്പെട്ടവര്‍ക്ക് (ഒ.ബി.സി) പട്ടികജാതിക്കാരില്‍ നിന്നും സംവരണമേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനമാണ് മണ്ഡല്‍ വിരുദ്ധപ്രക്ഷോഭങ്ങള്‍ക്ക് കാരണമായത്. സര്‍ക്കാറിന്റെ ഉന്നത ഉദ്യോഗങ്ങളിലേക്ക് സംവരണം ഏര്‍പ്പെടുത്തിയാല്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള സ്ഥാനങ്ങളുടെ പങ്ക് ആനുപാതികമായി കുറയുമായിരുന്നു. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി ഡല്‍ഹിസര്‍വ്വകലാശലയിലെ ഹോസ്റലുകളില്‍ വിദ്യാര്‍ഥികള്‍ പൊട്ടിയൊലിക്കുകയും നഗരത്തിലെ തെരുവുകളില്‍ പ്രക്ഷുബ്ദ്ധാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതേസമയം വിദ്യാര്‍ഥിനികള്‍ തങ്ങള്‍ക്കുവേണ്ടിയല്ല പ്രതികരിച്ചത് തങ്ങളുടെ വരും കാല ഭര്‍ത്താക്കന്‍മാര്‍ക്കുവേണ്ടിയായിരുന്നു. മേല്‍ ജാതിക്കാരായ ഐ.എ.എസ് ഭര്‍ത്താക്കന്‍മാരെ തങ്ങള്‍ക്കു ലഭിക്കുകയില്ല എന്നാണ് പ്ളകാര്‍ഡ് പറഞ്ഞത്. അതിലൂടെ മറ്റൊരു കാര്യവും അവര്‍ പറഞ്ഞു വെച്ചു. ഐ.എ.എസില്‍ പുതുതായി സ്ഥാന ലബ്ധി ഉണ്ടാവുന്ന ഒ.ബി.സി ദലിത് വിഭാഗങ്ങളില്‍പെട്ടവര്‍ ഒരിക്കലും അവരുടെ സമര്‍ത്തരായ ഭര്‍ത്താക്കന്മാരാവുകയില്ല എന്ന കാര്യം.
മുസ്ലിം വംശീയ ചിഹ്നങ്ങള്‍ മതാനുഷ്ഠാനങ്ങള്‍ വളരെ വികൃതമാക്കി മുഖ്യധാരയില്‍ ചേര്‍ക്കുകയോ അല്ലെങ്കില്‍ പുറത്ത് നിര്‍ത്തുകയോ ചെയ്യുന്ന പ്രക്രിയ ഇന്ത്യന്‍ പൊതുബോധത്തില്‍ വ്യാപകമാണ്. പ്രണയം എന്ന പൊതുബോധ വ്യവഹാരത്തില്‍ മുസ്ലിംകള്‍ സ്ഥാനത്ത് ചെല്ലുമ്പോള്‍ മാറ്റിനിര്‍ത്തപ്പെടാന്‍ വേണ്ടിയാണ്. ലോകത്തുതന്നെ നെഗറ്റിവിറ്റിയുടെ മോഡലായി സ്വീകരിച്ച ജിഹാദ് എന്ന പദത്തിലേക്ക് അതിനെ കൂട്ടിച്ചേര്‍ക്കുന്നത് നിഗൂഢത സന്നിവേശിപ്പിക്കുമ്പോള്‍ സ്വീകരണത്തിന് പകരം തിരസ്കരണം എന്നതിന് സാധ്യത കൂടുകയാണ് ചെയ്യുന്നത്. കാമ്പസിലെയും സമൂഹത്തിലെയും രാഷ്ട്രീയ മേഖലകളില്‍ മുസ്ലിം/മുസ്ലിംകള്‍ കര്‍തൃ സ്ഥാനത്തേക്ക് നയിക്കപ്പെടുമ്പോള്‍ നമ്മുടെ പൊതുബോധം അതിനെ തീവ്രവാദം/ഭീകരവാദം എന്ന പദത്തിലേക്ക് വേഗം ചേര്‍ത്തു നിര്‍ത്തുന്നത് മാറ്റിനിര്‍ത്താന്‍ എളുപ്പത്തില്‍ സാധിക്കും എന്നതുകൊണ്ടാണ്. അതോടുകൂടി സമുദായം സെക്യുലര്‍ ചായ്പുകളിലേക്ക് തിരിച്ചുകയറുകയോ അല്ലെങ്കില്‍ സ്വയം പ്രതിരോധിക്കുകയോ ചെയ്യും. സെപ്തംപര്‍ 30ന് കെ.പി ശങ്കരന്‍ ഡി.ജിപിയോട് 'ലൌജിഹാദ്' എന്ന സംഘടനയെ കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിടുന്നതോടെ ആരംഭിക്കുന്നതല്ല വാതകോലാഹലങ്ങല്‍. മറിച്ച് കോടതിയും പോലീസും ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുബോധങ്ങള്‍ സവര്‍ണ കേന്ദ്രീകൃതമാണ്. അപരവല്‍ക്കരിക്കപ്പെട്ട ദലിദ്/മുസ്ലിം സംഘടനകളിലും സമൂഹത്തിലും സ്വാധീനം ഉറപ്പിക്കുമ്പോള്‍ സെക്യലര്‍ എന്ന ഐഡന്റിറ്റിയുടെ തനിനിറം ബോധ്യമാവുന്നു. മതതീവ്രവാദം/മതവര്‍ഗീയം എന്ന് എസ്.എഫ്.ഐ പോലെത്തെ സംഘടനകള്‍ പറയുമ്പോള്‍ ഒരു ഭാഗത്തേക്ക് മാത്രം ചായ്വ് പ്രകടിപ്പിക്കുന്നത് സവര്‍ണ പൊതുബോധത്തില്‍ നിന്ന് മുക്തമാവാത്തത് കൊണ്ടാണ്. പ്രണയമാര്‍ക്കറ്റുകള്‍ ഒരുക്കുന്ന, പ്രണയ ദിവസങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന ന്യൂനപക്ഷങ്ങള്‍ നടത്തുന്ന മനോരമ, മംഗളം ദിനപത്രങ്ങളും ഒത്തുതീര്‍പ്പുകള്‍ക്ക് നിര്‍ബന്ധിതരാവുന്നത് ഈ ബോധത്തിന്റെ കൂടെ നില്‍ക്കാനാണ്. ഈഴവ നവോഥാനം സവര്‍ണ മാതൃകയില്‍ നടപ്പിലാക്കി എന്ന വിമര്‍ശം നാരായണ ഗുരുവിനെ കുറിച്ച് നിലവിലുള്ള പോലെത്തെതന്നെയാണ് കൌമുദി പ്രസ്തുത മാതൃകയില്‍ പേന ചലിപ്പിക്കുന്നത്. മാതൃഭൂമി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഗൃഹാതുര്‍ത്തങ്ങളാണ് പൊതുബോധത്തിന്റെ പ്രഖ്യാപനമായി തീരുന്നത്. ഒരുപാട് പേരുകളില്‍ ഒരു പത്രം എന്നുതന്നെയാണ് ഫലത്തില്‍ സംഭവിക്കുന്നത്. മുസ്ലിം, ദലിത് വിമര്‍ശനത്തില്‍ ഏതായാലും ഈ വാദം ശരിയാണ്.
സവര്‍ണ പൊതുബോധത്തിന്റെ ചരിത്രഘടത്തില്‍ നിന്ന് പത്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ഏകപക്ഷീയമായി ഇടപ്പെടുകയോ മൌനമവലംബിക്കുകയോ ചെയ്യുക എന്നതാണ് പൊതു ബോധത്തെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗ്ഗം.
ദേശം, വംശം എന്നീ സംജ്ഞനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടവരുടെ അവശേഷിപ്പുകള്‍ പോലും തോണ്ടിയെടുക്കുകയാണ്. ആര്‍ത്തട്ടഹിസിക്കുന്നത് ആഘോഷമായി ചിത്രീകരിക്കുകായാണ് ഇവിടെ. സവര്‍ണ പൊതുബോധത്തിന് ജയ് വിളിക്കുന്ന മാധ്യമങ്ങളും കോടതിയും രാഷ്ട്രീയ പാര്‍ട്ടികളും പൊട്ടിച്ച നുണബോംബാണ് ലൌ ജിഹാദ്. ഈ പൊതുബോധത്തിനെതിരെയുള്ള പ്രതിരോധമാണ് യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം.
വാല്‍കഷ്ണം
ഒരു പാട്ടാളക്കാരന്റെ കമന്റ്: മോഹന്‍ലാലിന് ലെഫ്. കേണല്‍ പദവി നല്‍കിയത് അദ്ദേഹത്തിന് ദേശ സ്നേഹമുള്ളത് കൊണ്ടാണ്. മമ്മൂട്ടിയൊക്കെ ലാദന്റെ ആളാ-അതാണ് ലൌ ജിഹാദ്.