Showing posts with label chengara. Show all posts
Showing posts with label chengara. Show all posts

Tuesday, March 9, 2010

നമ്മളെപ്പോഴും നന്മ നിറഞ്ഞവരായിരിക്കണമെന്നു വിചാരിക്കുന്നത് എന്തുകൊണ്ട്?


സിവില്‍ സമൂഹത്തിന്റ നിരന്തരമായ സമരങ്ങളാണ് ജനാധിപത്യത്തെ കൂടുതല്‍ വിപുലമാക്കുന്നത്. ആളും അര്‍ത്ഥവുമുള്ളവരുടെ ആഘോഷമായി മാറിയ അതിസമര്‍ത്ഥരായ ചിലയാളുകള്‍ 'അസമര്‍ത്ഥരായ' അനേകമാളുകളെ നിയന്ത്രിച്ചു നിര്‍ത്തുന്ന ഒരു സംവിധാനമാണ് ജനാധിപത്യം. കേന്ദ്രീകൃതമായ അധികാരഘടനയും അതിനെതന്നെ ശക്തമായി നിലനിര്‍ത്തുന്ന രക്ഷാകര്‍തൃബോധത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ഇടപെടലുകളാണ് മുഖ്യധാര എന്നവിളിപ്പേരില്‍ അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവിടത്തെ അധികാരകേന്ദ്രത്തില്‍ പ്രതിഷ്ഠിച്ച രക്ഷാകര്‍തൃത്വത്തെ കേന്ദ്രമാക്കി വികസിച്ചുവന്നവയോ അല്ലെങ്കില്‍ അവയെ പ്രതിഫലിപ്പിക്കുന്നതോ അല്ലാത്ത എല്ലാ ഇടപെടലുകളും അശുദ്ധമാകുന്നു. ഇവിടത്തെ പൊതുബോധത്തെയും പൊതുമണ്ഡലത്തെയും വേലിക്കെട്ടി സംരക്ഷിക്കുന്ന രാഷ്ട്രവ്യവഹാരങ്ങള്‍ക്കകത്ത് സ്ഥിതിചെയ്യുന്നവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരുന്നത്. ശുദ്ധവും മാന്യവും വിവേകമുള്ളതുമായ ഒരു ഏര്‍പ്പാടായിട്ടാണ് രാഷ്ട്രീയപ്രവര്‍ത്തനത്തെ വിലയിരുത്തുന്നത്. ഇവിടെ സംരക്ഷിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന മൂല്യങ്ങള്‍ക്ക് പുറത്തുനിന്നുയരുന്നതിനെ അശുദ്ധമാക്കി ചിത്രീകരിക്കുകയും ചെയ്യുന്നു. വേലിക്കകത്ത് സ്ഥിതിചെയ്യുന്ന എഴുത്ത്, വിശകലനരീതി, ഇടപെടലുകള്‍, സമരങ്ങള്‍ തുടങ്ങിയവയെ മുഖ്യധാരാ രാഷ്ട്രീയ ഇടപാടുകളായി കാണുന്നു. മലബാര്‍ സ്വാതന്ത്യ്ര പോരാട്ടങ്ങളെ മതഭ്രാന്ത്, ലഹള, പൊട്ടിത്തെറി തുടങ്ങിയ പദാവലികളിലൂടെയാണ് കോളോണിയല്‍ കോളോണിയലാനന്തര ദേശീയ ചരിത്രമെഴുത്തുകളിലും വിശകലനരീതികളിലും നിരീക്ഷിക്കപ്പെടുന്നതെന്ന് എം.ടി അന്‍സാരി സൂചിപ്പിക്കുന്നുണ്ട്. ലഹളയും പൊട്ടിത്തെറിയമായിരുന്നില്ലെന്ന് പ്രഖ്യാപിച്ച് പാപമുക്തമായി ശുദ്ധീകരിക്കപ്പെട്ടതിനു ശേഷമാണ് മുഖ്യധാരയുടെ അംഗീകാര മുസ്ലിം വിഭാഗങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. മുസ്ലിംകളുടെ പ്രസക്തമായ ചെറുത്തുനില്‍പ്പുകളെ എടുത്തുച്ചാട്ടമായും വിഢിത്തമായും പിന്നീട് തീവ്രവാദവും ഭീകരവാദവുമായി ചിത്രീകരിക്കാനും പൊതുരാഷ്ട്രീയ മാധ്യമങ്ങളും തയ്യാറായിട്ടുണ്ട് (ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കുക). സാമ്പ്രദായിക ഇടതുപക്ഷത്തിന്റെ ചരിത്ര വിശകലന രീതികളെ നോക്കുകുത്തികളാക്കി കൊണ്ടായിരുന്നു ചെങ്ങറയിലെ ജാതിഅധിഷ്ഠിത സമരങ്ങള്‍. വര്‍ഗ്ഗ വിശകലന രീതികള്‍ക്ക് പുറത്തു നടന്ന ഈ സമര രീതിയെ തുടക്കത്തില്‍ തന്നെ മാറ്റിനിര്‍ത്തുവാന്‍ പൊതുസമൂഹം വളരെയധികം ശ്രദ്ധിച്ചിരുന്നു. ചെങ്ങറയിലെ ജനങ്ങലെ ഉപരോധത്തിലൂടെ പീഡിപ്പിക്കുന്നതിന് ഈ അകറ്റി നിര്‍ത്തല്‍ ബോധം സഹായകമായിട്ടുണ്ട്. ളാഹാ ഗോപാലന്റെ 'പിടിപ്പുകേട്', 'അശ്രദ്ധ' എന്നിവയാണ് ചെങ്ങറസമരം വേണ്ടത്ര വിജയംവരിക്കാതെ പോയതെന്നാണ് സാമ്പ്രദായിക വിശകലനം. ഇത്തരം ജനകീയമായ വിപ്ളവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കാനുള്ള ശേഷിയില്ലാത്തവരായിട്ടാണ് കീഴാള ജനതയെ വിലയിരുത്തപ്പെടുന്നത്. അഥവാ ഇപ്രകാരമുള്ള സമരങ്ങള്‍ മുന്നോട്ടു കൊണ്ടുപോയാല്‍ അശ്രദ്ധയും പിടിപ്പുകേടും കാരണം പരാജയപ്പെടുകയും ചെയ്യും. സാമ്പ്രദായിക സമരരീതികള്‍ എത്രതന്നെ പരാജയപ്പെട്ടാലും അതുപിടിപ്പുകേടുകൊണ്ടും അശ്രദ്ധകൊണ്ടുമായിരുന്നുവെന്ന് ആരോപിക്കപ്പെടാറില്ല. കേസുകളില്‍ ളാഹാഗോപാലന്‍ കൃത്യമായി ഹാജരാവാത്തത് അശ്രദ്ധമൂലമായിരുന്നുവെന്നാ (അങ്ങാടിയിലിറങ്ങിയാല്‍ തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവരാണ് ഇത് പറയുന്നത്)ണ് പ്രചരിപ്പിക്കപ്പെടുന്നത്. ഈ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള കഴിവ് തൊലികറുത്തവനും, മാപ്പിളക്കും, കീഴാള ജനവിഭാഗങ്ങള്‍ക്കും ഇല്ലായെന്നാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്വന്തം കാര്യം നോക്കാന്‍ കഴിയുന്ന യോഗ്യത (മെറിറ്റ്) ഇല്ലാത്തവരാണ് കീഴാള ജാതിക്കാരും മാപ്പിളമാരുമെന്ന കോളോണിയലാനന്തര ചരിത്രത്തിന്റെ കൈകാര്യ കര്‍ത്താക്കളും മീഡിയകളും പറഞ്ഞുകൊണ്ടിരിക്കുന്നത്. കീഴാള/മുസ്ലിം ഇടപെടലുകള്‍ക്ക് വിജയിക്കാന്‍ കഴിവില്ലാത്തവരും, അവരുടെമേല്‍ നേരത്തെ ആരോപിക്കപ്പെട്ട അശുദ്ധിവാദങ്ങളെ നിരന്തരം തെളിയിക്കേണ്ടവരുമായിട്ടാണ് പൊതുവേ വിലയിരുത്തുന്നത്. എന്‍.എസ് മാധവന്റെ 'മുബൈ'യിലെ അസീസിന്റെതുപോലത്തെ അവസ്ഥകളാണ് മുസ്ലിം രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍.
'മിസ്റര്‍ അസീസ് അല്ലേ'? പ്രമീള പതുക്കെ വളരെ പതുക്കെ പ്രേമത്തുടക്കത്തിലെ കാമുകിയെപോലെ മന്ത്രിച്ചു.
'അതേ'
'അച്ഛന്റെ പേര്'?
'ബീരാന്‍ കുഞ്ഞ്'
അമ്മ?
'ഫാത്തിമ'
രണ്ടുപേരും ഇപ്പോഴുമുണ്ടോ?
'ഇല്ല, കഴിഞ്ഞതിന്റെ മുമ്പത്തെ കൊല്ലം ഒരുമാസം ഇടവിട്ട് രണ്ടുപേരും മരിച്ചു'
സ്വന്തമായി ഭൂസ്വത്ത്?
'ഇല്ല, എന്നെ ഐ.ടിയില്‍ പഠിപ്പിക്കുവാനും പിന്നെ അനിയന് അബൂദാബിയിലേക്ക് വിസയെടുക്കാനും വേണ്ടി പറമ്പുകളെല്ലാം വില്‍ക്കേണ്ടിവന്നു.'
അപ്പോള്‍ കരം അടച്ച രസീതുകള്‍ കയ്യില്‍ കാണില്ലേ?
'ഇല്ല'
നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഭൂമിയുള്ളതായി യാതൊരു തെളിവുമില്ല, അല്ലേ?
'ഇല്ല, എന്റെ റേഷന്‍ കാര്‍ഡ്'
ഈ അന്വേഷണം അതിനെക്കുറിച്ചാണ്. ആദ്യം നിങ്ങള്‍ ഇന്ത്യക്കാരനാണെന്ന് ബോധ്യമാകണമല്ലോ, പിന്നെയല്ലേ റേഷന്‍ കാര്‍ഡ്?
ഇതുനല്ല കളി, ഒരു ദിവസം ഉറക്കത്തില്‍ നിന്നും നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യക്കാരിയാണെന്ന് തെളിയിക്കുവാന്‍ പറഞ്ഞാല്‍ സഹോദരി എന്ത് ചെയ്യും.?
'.... ഞാനെന്റെ പേരുപറയും. അത്രതന്നെ, എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റ് പേരുതന്നെയാണ്. പ്രമീള ഗോഖ്ലെ മഹാരാഷ്ട്രക്കാരി, ഹിന്ദു, ചിത്പവന്‍ ബ്രഹ്മണന്‍, മനസ്സിലായോ'? (മുംബെയ്, എന്‍.എസ് മാധവന്‍)
സ്വയം തെളിയിക്കാന്‍ ബാധ്യതയുള്ള ഒരു സമൂഹം എങ്ങനെയാണ് സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. നിരന്തരം തെളിയിക്കുക എന്നതുതന്നെയാണ് ഇസ്ലാമിക രാഷ്ട്രീയത്തിനകത്ത് പ്രവര്‍ത്തിക്കുന്നത്. ആസൂത്രിതമായ ഭീകരവേട്ട സന്ദര്‍ഭങ്ങളിലെല്ലാം മുസ്ലിം ലീഗ് അടക്കമുള്ള മുസ്ലിം സംഘടനകള്‍ നടത്തുന്ന കാമ്പയിനുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. 'മതം തീവ്രവാദമല്ല, സമാധാനമാണ്' 'ഇസ്ലാം സമാധാനത്തിന്റെ മതം' തുടങ്ങിയ കാമ്പയിനുകളിലൂടെ തെളിയിക്കല്‍ പ്രക്രിയയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ എന്താണ് എന്ന് നിരന്തരം സ്ഥാപിച്ച് കൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയ ശൈലി ആത്യന്തികമായി സവര്‍ണ്ണബോധത്തെയാണ് തൃപ്തിപ്പെടുത്തുന്നത്. പുരോഗമന ഇടതുപക്ഷ സംഘടനകള്‍ പോലും മതത്തെക്കുറിച്ച് നിരന്തരം 'തെളിവ്' ആവശ്യപ്പെടുന്നതായി അവരുടെ കാമ്പയിനുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. ശുദ്ധി സമൂഹത്തില്‍ നിലനില്‍ക്കുന്ന ബോധത്തിന്റെ നിര്‍മിതിയാണ്. നിലനില്‍ക്കുന്ന അധികാര രൂപങ്ങളുടെ നിഴല്‍ അവയില്‍ വീണ് കിടപ്പുണ്ട്. എല്ലാ സമൂഹങ്ങളിലും ഇത്തരം ശുദ്ധിവാദങ്ങളെ സനാതനമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കും. അവ ലംഘിക്കാനുള്ള നീക്കങ്ങളെ വളരെ ആസൂത്രതിമായി മാറ്റിമറിക്കാനും 'യോഗ്യത' തെളിയിക്കാന്‍ ആവശ്യപ്പെട്ട് വിലക്ക് കല്‍പ്പിക്കാനും മുഖ്യധാര തയ്യാറാവും. കള്ളം പറയുക എന്നതാണ് കീഴാള രാഷ്ട്രീയത്തിന്റെ അടിത്തറയായി ഇവിടത്തെ രക്ഷാകര്‍തൃത്വ ബോധം കാത്തുസൂക്ഷിക്കുന്ന മുഖ്യധാരാ വിഭാഗങ്ങള്‍ കാണുന്നത്. ഭര്‍ത്താവ് ജയിലില്‍ അകപ്പെടുമ്പോള്‍ വീട്ടില്‍ കുത്തിയിരുന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കേണ്ട ഒരു മുസ്ലിം സ്ത്രീ (സൂഫിയാ മഅ്ദനി) പൊതുഇടത്തിലേക്ക് ഇറങ്ങിയതിനെ സദാചാര വിരുദ്ധവും എടുത്തുച്ചാട്ടവുമായിട്ടാണ് നിരീക്ഷിക്കപ്പെട്ടത്. അവള്‍ക്ക് സത്യതന്തത തെളിയിക്കാനുള്ള ബാധ്യതയുണ്ട്. ആധുനികമായ ടെക്നോളജി (മൊബൈല്‍) പോലും ഉപയോഗിക്കുന്നതില്‍ കള്ളമില്ലെന്ന് തെളിയിക്കേണ്ടതുണ്ട്. കളമശ്ശേരി ബസ്സ് കത്തിക്കലിലെ പ്രതി കളുമായി ഫോണിലൂടെ ബന്ധപ്പെട്ടുവെന്ന തെളിവ് സത്യസന്ധതയില്ലായ്മയുടെ ഉദാഹരണമായി ചൂണ്ടിക്കാട്ടാന്‍ മാധ്യമങ്ങളും മുഖ്യധാരാ ചിഹ്നങ്ങളും തയ്യാറായി. പൊതുമണ്ഡലത്തെ അശുദ്ധമാക്കാനുള്ള ഒരു മുസ്ലിം സ്ത്രീയുടെ രാഷ്ട്രീയമായ നീക്കങ്ങളെ എടുത്തുച്ചാട്ടമായും കള്ളത്തരമായും വ്യഖ്യാനിക്കപ്പെടുന്നതിലെ സവര്‍ണ്ണ ശുദ്ധിവാദങ്ങളുടെ യുക്തി വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. ആദ്യം അസ്ഥിത്വം തെളിയിക്കണം പിന്നീട് സത്യസന്തതയും സദാചാര വിശുദ്ധിയും ആവശ്യമാവുന്നത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാണ്. കേരളത്തില്‍ അനേകം സ്ത്രീകള്‍ പൊതുരംഗത്തിറങ്ങിയപ്പോള്‍ ഇല്ലാതിരുന്ന ആരോപണങ്ങള്‍ സൂഫിയയുടെയും (മുസ്ലിം സ്ത്രീ) സി.കെ ജാനുവിന്റെയും (ആദിവാസി) രംഗപ്രവേശത്തോടെ സജീവമാവുകയുണ്ടായി. ആദിവാസികള്‍ക്ക് ഗവണ്‍മെന്റ് സഹായധനം നല്‍കിയാല്‍ അവര്‍ മദ്യപിക്കുമെന്നും വൃത്തിയുള്ളവീടുകള്‍ അവര്‍ അശുദ്ധിയാക്കുമെന്നുമായിരുന്നു പൊതുസമൂഹം അവരെക്കുറിച്ച് വിലയിരുത്തിയത്. മധ്യവര്‍ഗ്ഗം ഏറ്റവും കൂടുതല്‍ മദ്യപിക്കുന്ന (റേഷനരിയേക്കാള്‍) ഒരുനാട്ടിലാണ് ഈ ആരോപണമെന്ന് നാം ഓര്‍ക്കണം. അവരുടെ അവകാശ പോരാട്ടങ്ങളെ ഹിംസാത്മകമായി ഭരണകൂടത്തിന് നേരിടാന്‍ സാധിച്ചത് രക്ഷാകര്‍തൃത്വത്തിന് പുറത്തുള്ള ഒരു സമരരീതിക്കും വിജയിക്കാന്‍ യോഗ്യതയില്ലെന്ന യുക്തി ശക്തിപ്പെട്ടതുകൊണ്ടാണ്. ഇവിടെ പിടിമുറുക്കിയിട്ടുള്ള കര്‍തൃബോധങ്ങള്‍ക്കപ്പുറത്ത് വികസിച്ചുവരുന്ന ഉയര്‍ത്തേഴ്നേല്‍പ്പുകളെ സനാതന ശുദ്ധിവാദങ്ങള്‍കൊണ്ടാണ് സവര്‍ണ്ണര്‍ നേരിട്ടുവരുന്നത്. യു.പി ഭരിക്കുന്ന മായാവതിയെ അഴിമതിക്കാരിയായും ഭരിക്കാന്‍ കഴിയാത്തവളുമായ ഭരണാധികാരിയായിട്ടാണ് പൊതുവേ ചിത്രീകരിക്കപ്പെടാറുള്ളത്. ഇവിടത്തെ മുഖ്യധാരപാര്‍ട്ടികളുടെ ജില്ലാകമ്മറ്റികള്‍ക്കുള്ള ആസ്തിപോലും ബി.എസ്.പി ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ മായാവതിക്ക് ഭരിക്കാന്‍ യോഗ്യതയില്ല. ഉത്തരേന്ത്യയില്‍ ഏറെ വികസിച്ചുവന്ന വര്‍ഗ്ഗീയകലാപങ്ങള്‍ ഒരു പരിധിവരെ തടയിടാന്‍ മായാവതിക്കും മൂലായംസിംഗ് യാദവിനെപോലുള്ള ഭരണാധികാരികള്‍ക്കും സാധിച്ചിട്ടുണ്ട്. പക്ഷേ, ഇവര്‍ക്ക് 'പിടിപ്പുകേടും' 'കഴിവില്ലായ്മയും' ധാരാളമുള്ളവരായിട്ടാണ് വിലയിരുത്തുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ധാരാളം ഭരണാധികാരികള്‍ ഇന്ത്യയിലുണ്ട്. പക്ഷേ അവരെ ടാര്‍ഗറ്റ് ചെയ്യുന്നതിനുപകകരം മായാവതിയിലും ലാലുപ്രസാദിലും കേന്ദ്രീകരിക്കുന്നത് എന്തുകൊണ്ടാണ്?. വളരെ നന്നായി ഇന്ത്യന്റയില്‍വയെ ലാഭത്തിലേക്ക് നയിച്ച അഡ്മിനിസ്ട്രേറ്ററു കൂടിയായ ലാലുപ്രസാദ് യാദവിനെ കോമാളിയായി കാണുവാനായിരുന്നു പൊതുസമൂഹത്തിന് താല്‍പര്യം. ഭരിക്കാന്‍ കൊള്ളാത്തവര്‍ നികൃഷ്ടജാതികള്‍ എന്ന മനുസ്മൃതികള്‍ തന്നെയാണ് നമ്മുടെ പൊതുബോധത്തില്‍ ഓളം വെട്ടിക്കൊണ്ടിരിക്കുന്നത്. ദലിത് സംഘടനകളെക്കുറിച്ചും പൊതുവായി രൂപപ്പെട്ടുവന്ന ബോധം അവര്‍ തമ്മില്‍ തല്ലുന്നവരും നിരവധി ഗ്രൂപ്പുകളും ഐക്യമില്ലാത്തവരും, ഒന്നിച്ചുനില്‍ക്കാന്‍ കഴിവില്ലാത്തവരുമാണ് എന്നാണ്. ഇവിടെ ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നതുമായ എല്ലാ പാര്‍ട്ടികളിലും നിരവധി ഗ്രൂപ്പുകളും അവര്‍ തമ്മില്‍ വടംവലികളും ധാരാളമുണ്ട്. മതസംഘടനകള്‍ക്കിടയിലും ഈ സ്പധ നിലനില്‍ക്കുന്നുണ്ട്. പക്ഷേ ദലിതരെ മാത്രം തമ്മില്‍ തല്ലുന്നവരും, യോഗ്യതയില്ലാത്തവരുമായി ചിത്രീകരിക്കുന്നത് എന്ത്കൊണ്ടാണ്. സംഘടിക്കാനുള്ള കഴിവ് അവര്‍ക്കില്ലെന്ന് വിധിച്ചത് കൊണ്ടാണ് കണ്ണൂരിലെ പയ്യന്നൂരില്‍ ഓട്ടോ ഡ്രൈവറായ ചിത്രലേഖയെ കൈകാര്യം ചെയ്തതിന് ഇടതുപക്ഷപാര്‍ട്ടികള്‍ പറഞ്ഞത് അവര്‍ സദാചാരമില്ലാത്തവരും മദ്യപിക്കുന്നവരുമാണ് എന്നാണ്. ദലിത് സത്രീ വിട്ടിലിരിക്കുകയാണ് വേണ്ടത്, ഓട്ടോ ഓടിക്കാന്‍ സ്ത്രീക്ക് അവകാശമില്ല. സി.ഐ.ടിയുവില്‍ ചേര്‍ന്നാല്‍ പോലും ഈ ശുദ്ധിവീണ്ടെടുക്കാന്‍ കഴിയുന്നില്ല. അത്കൊണ്ടാണ് സി.ഐ.ടിയുവില്‍ അംഗമായിരിക്കുമ്പോഴും അവര്‍ മര്‍ദ്ദിക്കപ്പെട്ടതും ഓട്ടോ അഗ്നിക്കിരയാക്കിയതും. മദ്യപിച്ച് പോലീസിനെ അടിച്ചുവെന്നതാണ് അവര്‍ക്കുമേലുള്ള മറ്റൊരാരോപണം. (കേരളത്തിലെ ഏറ്റവും വലിയ ചെത്തുതൊഴിലാളി സംഘടനയുള്ള പാര്‍ട്ടിയാണിത് പറയുന്നത്). മദ്യപിക്കുക എന്നത് മുഴുവന്‍ ആളുകള്‍ ചെയ്യുമ്പോഴും ഒരുപോലെ തെറ്റാവണം. അത് ദലിത് സ്ത്രീ ചെയ്യുമ്പോള്‍ മാത്രമെങ്ങനെയാണ് കൈകാര്യം ചെയ്യപ്പേടേണ്ട തിന്മയാവുന്നത്. മുസ്ലിംകളുടെ സ്നേഹത്തില്‍ കളങ്കമുണ്ട്. അവര്‍ ചതിയന്‍മാരാണ്. അവരുടെ സ്നേഹത്തില്‍ ചോരയുടെയും കളവിന്റെയും മിശ്രിതങ്ങളുണ്ട്. ലൌജിഹാദ് വാദം ഉയര്‍ത്തപ്പെടുന്നത് ഇങ്ങനെയാണ്. കളങ്കമുള്ള സ്നേഹനാട്യങ്ങളാണ് മുസ്ലിംകളുടേതെന്ന പ്രചാരണമാണ് ഇതിലൂടെ മുന്നേറിയത്. പൊതുസമൂഹത്തില്‍ രക്ഷാകര്‍തൃ കേന്ദ്രത്തിലൂടെ വികസിച്ചുവന്ന അധികാരഘടനകള്‍ക്കപ്പുറത്തുള്ള എല്ലാ ചെറുതും വലുതുമായ ശ്രമങ്ങളെ, ചെറുത്തുനില്‍പ്പുകളെ അശുദ്ധമാക്കി, പൊട്ടിത്തെറികള്‍, എടുത്തുച്ചാട്ടം, കളങ്കം, കളവ്, മദ്യപാനം, സദാചാരമില്ലായ്മ, യോഗ്യതക്കുറവ്, കോമാളി തുടങ്ങിയ പദനിര്‍മിതികളിലൂടെ നേരിടുമ്പോള്‍ ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി ഇവയെ വിലയിരുത്തേണ്ടിവരും. അധസ്ഥിതരുടെ ഈ 'കളങ്കം' ഒരു രാഷ്ട്രീയ പ്രതിരോധം കൂടിയാണ്. ഇവിടെ വികസിച്ചുനില്‍ക്കുന്ന ക്രൂരമായ അധികാരഘടനയെ ദുര്‍ബലപ്പെടുത്താന്‍ ഈ അശുദ്ധവാദികള്‍ക്കാണ് കഴിയുക.

Saturday, January 16, 2010

ചെങ്ങറ: സമരമെഴുത്തിന്റെ മാനിഫെസ്റോ




എങ്ങനെയാണ് ജനാധിപത്യ ഭരണകൂടത്തിന് കീഴില്‍ രണ്ട് തരം പൌരന്‍മാരെ സൃഷ്ടിക്കപ്പെടുന്നത്? പൌരത്വത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവികുന്നവരും, പൌരത്വത്തിന് അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നവരുമായി രണ്ട് തരം വിഭാഗങ്ങള്‍ ഏത് ജനാധിപത്യരാഷ്ട്രത്തിന്റെയും പൊതുസ്വഭാവമാണ്. ഭരണകൂടത്തിന്റെ മുഴുവന്‍ വ്യവഹാരങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ട ജനതയുടെ സമ്പൂര്‍ണ്ണ പൌരത്വത്തിനുവേണ്ടിയുള്ള മാനിഫെസ്റോയാണ് ചെങ്ങറ ഐക്യദാര്‍ഢ്യ പുസ്തകം. ടി.മുഹമ്മദ് എഡിറ്റ് ചെയ്ത ചെങ്ങറ ഐക്യദാര്‍ഡ്യ പുസ്തകം ചേര്‍ത്തുവെക്കലുകള്‍ കൊണ്ട് തന്നെ ശ്രദ്ധേയമാണ്. ലോകത്തുള്ള കിടപ്പാടു സമരങ്ങള്‍ക്ക് വേണ്ടിയാണ് ഈ പുസ്തകം സമര്‍പ്പിച്ചിട്ടുള്ളത്. സമര്‍പ്പണം തന്നെ അതിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ആദ്യഭാഗത്ത് മണ്ണില്ലാത്തവരുടെ താളങ്ങളും ജനങ്ങളുമാണ് കോര്‍ത്തിണക്കിയിട്ടുള്ളത്. സാരാവേശമായിത്തീര്‍ന്ന കവിതയുടെ അകങ്ങള്‍ പുറത്തേക്ക് തന്നെ വിസ്ഫോടനാത്മകമാണ്. സമരഭൂമിയിലെ ജീവതാനുഭവങ്ങളുടെ കൂടികാഴ്ചക്കളിലൂടെയാണ് ഈ ഗ്രന്ഥം പുരോഗമിക്കുന്നത്. മനുഷ്യര്‍ വളര്‍ത്തിയ സമരവും സമരം നിര്‍മ്മിച്ച മനുഷ്യരുടെയും ജീവിതത്തിന്റെ തുടിപ്പുകള്‍, കിതപ്പുകള്‍, നിശ്വാസങ്ങള്‍ വളരെ സൂക്ഷമതയോടെ എന്നാല്‍ അത്യന്തം പ്രകോപനപരമായി കുറിച്ചിട്ടുണ്ട്. സമരഭൂമിയെ പരിഗണിച്ച നിസ്വാര്‍ത്ഥരായ രാഷ്ട്രീയ, സാമൂഹിക നേതാക്കളുടെ ചെറുതെങ്കിലും ചരിത്രത്തെ കൃത്യമായി നിര്‍വചിക്കുമ്പോള്‍ പിഴുതെറിയാന്‍ പറ്റാത്തവിധം ചേര്‍ന്ന് നില്‍ക്കുന്നു. അഭിവാദ്യകുറിപ്പുകള്‍! ഭൂമിയെയും സമരത്തെയും കുറിച്ചുള്ള വിശദമായ വിശകലനങ്ങള്‍ പൌരസമൂഹത്തെയും പ്രതികൂട്ടില്‍ നിര്‍ത്തുന്നു. തീവ്രമായ രാഷ്ട്രീയ ഇടപെടലുകള്‍ തന്നെയാണ് ഈ ഗ്രന്ഥത്തിന്റെ കാമ്പും കാതലും. ഭൂസമരങ്ങളുടെ ചരിത്രമായി രേഖപ്പെടുത്താന്‍ പാകത്തില്‍ ഇതിനെ ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു. ചെങ്ങറ സമരവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍, കത്തുകള്‍, അധികാരികള്‍ക്ക് നല്‍കിയ നിവേദനങ്ങള്‍ എന്നിവ അവസാന ഭാഗങ്ങളിലും കോറിയിട്ടുണ്ട്. കനിവ് മാത്രമല്ല കനലുകളും സത്യന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഇന്ധനങ്ങളാണ് എന്ന് പ്രഖ്യാപിക്കുന്നിടത്ത് ഈ പുസ്തകത്തിന്റെ പ്രസക്തി വന്‍തോതില്‍ വരദ്ധിക്കുന്നുണ്ട്.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാത്ത സംഘടിത ജനമുന്നേറ്റങ്ങളോടും നവസാമൂഹിക പ്രസ്ഥാനങ്ങളുടെ 'അവ്യവസ്ഥാപിത' സമര രീതികളോടും പുറം തിരിഞ്ഞ് നില്‍ക്കാന്‍ സാമൂഹിക പ്രതിബദ്ധതയുള്ള പ്രക്ഷോഭകാരികള്‍ക്ക് സാധ്യമല്ല എന്നതിന്റെ തുറന്ന പ്രഖ്യാപനമാണ് ഈ എഴുത്തുകുത്തുകള്‍. ഭൂസമരത്തിന്റെ നേരും നെറിയും വരയും വരിയും രേഖപ്പെടുത്തപെടേണ്ടതുണ്ട്. ചരിത്ര സത്യങ്ങളുടെ വലിച്ചു കൂട്ടിയിട്ടുള്ള മണ്ണും ചപ്പുചവറും തോണ്ടി മാറ്റിക്കൊണ്ട് അഗാധതയില്‍ മറഞ്ഞ് കിടക്കുന്നതോ അല്ലെങ്കില്‍ കുഴിച്ചു മൂടപ്പെട്ടതോ ആയ അധസ്ഥിതരുടെ ചരിത്രം ചികഞ്ഞെടുത്ത് അതിനെ വിശകലനം ചെയ്യാന്‍ തയ്യാറാവേണ്ടതുണ്ട്. ഇന്ത്യന്‍ ചരിത്രമെന്ന് പറയുന്നത്, ബ്രഹ്മണ മതം രാഷ്ട്രയാധികാരത്തിനും മേല്‍ക്കോയ്മയക്കും വേണ്ടി നടത്തിയ വിനാശകരണങ്ങളായ സമരങ്ങളുടെതാണ്. പുരോഗമനം/ഇടതുപക്ഷം എന്ന വ്യവഹാരങ്ങളില്‍ ആരെയാണ് കൂടുതല്‍ കേന്ദ്രീകരിച്ചതെന്ന് നമുക്ക് ബോധ്യപ്പെടും. അധസ്ഥിതര്‍ക്ക് തെളിമയുള്ളതും അഭിമാനാര്‍ഹവുമായ ഒരു ഭാവികാലമുണ്ട്. അവര്‍ക്ക് ഇന്ത്യയില്‍ പലയിടങ്ങളിലും രാജ്യസ്ഥാനങ്ങളുണ്ടായിരുന്ന അവര്‍ സംഘടിതരും ശക്തരുമായിരുന്നു. ആ വര്‍ഗ്ഗക്കാര്‍ എന്നെന്നും അപരിഷ്കൃതരും അജ്ഞരും അടിമകളും പെറുക്കിത്തിന്നു ജീവിച്ചവരായിരുന്നുവെന്ന് ചരിത്രത്തിന്റെ തുമ്പില്‍ കോറി വെക്കാന്‍ തയ്യാറായത് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും, ഇടതുപക്ഷ പുരോഗമന ചരിത്രമെഴുത്തുകളാണ്. ഭൂമിയുടെ അധികാരം വര്‍ഗ്ഗ ഘടനയുടെ യുക്തികളിലൂടെയല്ല ജാതിയുക്തികളിലൂടെ വിശകലനം ചെയ്യാന്‍ തയ്യാറാവാതിരുന്നത് കൊണ്ടാണ് ഏറെ കൊട്ടിഘോഷിച്ച ഭൂപരിഷ്ക്കരണം ഒരു വഞ്ചനയുടെ പര്യായമായിത്തീര്‍ന്നത്. ക്രയവിക്രയം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ മൂല്യത്തിന് നിദാനമാക്കുന്ന വസ്തുവെന്ന നിലയ്ക്കുളള ഭൂമിയുടെ മാറ്റവും അതിനനസൃതമായി കാര്‍ഷിക സാമൂഹ്യഘടനയിലുണ്ടായ മാറ്റവും പരിഗണിക്കപ്പെടേണ്ടതുണ്ട്.ഈ പ്രക്രിയ കാര്‍ഷിക മേഖലയില്‍ അധീശത്വത്തെ ശക്തിപ്പെടുത്തുകയും ജാതിശ്രേണി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തു.പൊതുവെ കാര്‍ഷികമേഖലയില്‍ ജോലിചെയ്തിരുന്നവര്‍ ജാതീയമായി താഴ്ന്ന നിലയില്‍ ഉള്ളവരായിരുന്നു. ഇന്ത്യയിലെ ഏതു പ്രദേശങ്ങള്‍ എടുത്തു നോക്കിയാല്‍ ജാതിശ്രേണിയും ഭൂമിയുടെ മേലുള്ള അധികാരവും തമ്മില്‍ ഒരു ബന്ധമുണ്ടായിരുന്നു. മധ്യജാതിക്കാര്‍ക്ക് ഭൂമിയുടെമേല്‍ ഏറെ നിയന്ത്രണമുണ്ടായിരുന്നു എന്നു കാണാം. അത് പോലെ തന്നെ കര്‍ഷകതൊഴിലാളി വിഭാഗത്തെ പരിശോധിച്ചാല്‍ അതില്‍ മഹാഭൂരിപക്ഷവും ജാതിയില്‍ ഏറ്റവും താഴെക്കിടയിലുള്ളവരാണ്.
കേരള വികസന മാതൃകയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ജാതീയമായിട്ടള്ള പ്രശ്നങ്ങളുടെ അപഗ്രഥനം ഒരിക്കലും കടന്നുവന്നിട്ടില്ലത്തതു കൊണ്ട് ഇന്ന് പൊതുവെ നമുക്ക് ബോധ്യമായിട്ടുള്ളത് വളരെയെറെ വികാസം പ്രാപിച്ചു കേരളത്തിന്റെ ചിത്രമാണ്. എന്നാല്‍ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന സാമൂഹിക പ്രശ്നങ്ങളെ അത് മൂടിവെക്കുന്നില്ലെയെന്ന് ഭൂമിയുടെ ഉടമസ്ഥാവകാശമായി ബന്ധപ്പെടുത്തി നമുക്ക് ചോദിക്കാവുന്നതാണ്. ഇന്ത്യയുടെ ഇന്നത്തെ സാമൂഹിക സ്ഥിതിവെച്ച് നോക്കിയാല്‍ നമ്മളെന്തായാലും വളരെപ്പെട്ടെന്ന് സാങ്കേതിക വിക്രയില്‍ അടിസ്ഥാനപ്പെടുത്തിയ കാര്‍ഷിക രീതിയിലേക്ക് മാറാനിടയില്ലയെന്നതുകൊണ്ട് ഭൂമിയുടെ മേലുള്ള അധികാരം ഒരു പ്രശ്നമായി തുടരുന്നതില്‍ തെറ്റില്ല. വിഭവങ്ങളുടെ മേലുള്ള നിയന്ത്രണവുമയി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യാവുന്ന മറ്റൊരു കാര്യം മൂലധന സമാഹാരണത്തിന്റെ സവിഷേശതകളാണ്. അതുപോലെ തന്നെ വ്യവസായിക മൂലധന സമഹാരണവും ജാതിജന്യമായ സാമൂഹിക ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് നടന്നിട്ടുള്ളത്. എന്നാല്‍ ഇത് ആഴത്തില്‍ അപഗ്രഥിക്കപ്പെട്ടിട്ടുള്ളതല്ല. ദേശീയ ബര്‍ഷ്വാസിക് ജാതി പശ്ചാത്തലം ഉള്ളതായി പൊതുവെ ചരിത്രപഠനങ്ങളില്‍ സൂചിപ്പിക്കുന്നില്ല. കെ. വേണുവിന്റെ ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് നിരീക്ഷണം ഇത് സൂചിപിക്കുന്നുണ്ട്. കമ്മ്യൂണിസ്റുകാരുടെ കേവലവര്‍ഗ സമീപനം സൃഷ്ടിച്ച മറ്റൊരു വിനയായിരുന്നു മതലാളിത്ത സംരംഭങ്ങളെന്ന നിലക്ക് നേട്ടങ്ങളെല്ലാം ഭൂപരിഷ്ക്കരണത്തില്‍ നിന്നും ഒഴിവാക്കിയത്. ജന്മിത്ത ബന്ധങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ പകരം വരുന്നത് മുതലാളിത്ത ബന്ധങ്ങളാണ്. മുതലാളിത്ത ബന്ധങ്ങള്‍ തകര്‍ക്കുന്നത് സോഷ്യലിസ്റ് വിപ്ളവത്തിന് പാകമാവുന്ന ഘട്ടത്തിലാണ്. ജന്മി ബന്ധങ്ങള്‍ക്കെതിരായ ഭൂപരിഷ്ക്കരണത്തിന്റെ ഘട്ടത്തില്‍ മുതലാളിത്ത സംരംഭങ്ങളായ നേട്ടങ്ങളെ ഒഴിവാക്കിയത് ആ അര്‍ത്ഥത്തില്‍ ന്യായം തന്നെയാണ്. പക്ഷേ കേരളത്തിലെ സാഹചര്യത്തില്‍ വലിയൊരു വിഭാഗം ജന്മിമാര്‍ക്ക് തങ്ങളുടെ വന്‍തോതിലുള്ള മിച്ചഭൂമി സംരക്ഷിക്കുന്നതിനുള്ള ഒരു ഉപാധിയായി ഈ ഒഴിവാക്കല്‍ മാറുകയുണ്ടായി (ചെങ്ങറ: ഐക്യദാര്‍ഢ്യ പുസ്തകം: പേജ് 105). തൊഴിലാളി വര്‍ഗ്ഗത്തിന്റെ കൂട്ടായ്മകളെ സഹായിച്ചിരുന്ന അടിസ്ഥാന വര്‍ഗ്ഗങ്ങളെ അതേ രീതിയിലല്ല വ്യവസ്ഥാപിത തൊഴിലാളി വര്‍ഗ്ഗങ്ങള്‍ പരിഗണിച്ചിരുന്നത്. ചരിത്രപരമായ വിശകലന രീതികളില്‍ മാത്രമല്ല, പ്രയോഗിക സമീപനങ്ങളിലും ദലിത് പിന്നാക്ക വിഭാഗങ്ങളോട് തൊട്ടുകൂടായ്മ സ്ഥാപിക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്, നന്ദിഗ്രാമും സിംഗൂരും ചെങ്ങറയും മൂലമ്പിള്ളിയും മുക്കാല്‍സെന്റ് കോളനിയുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഭൂയുടമസ്ഥതയില്‍ നിന്നും ദലിതര്‍ പുറത്താക്കപ്പെടിരിക്കുന്നു എന്നതുമാത്രമല്ല ജാതിവിവേജനങ്ങളുടെ പുതിയ ഇടങ്ങളായി ദലിതരുടെ അധിവാസ കേന്ദ്രങ്ങള്‍ മാറ്റപ്പെട്ടിരിക്കുന്നുവെന്നതും വളരെ ഗൌരവപ്പെട്ട കാര്യമാണ്. ‘കോളനി’കളാക്കി വെച്ചിരിക്കുകയാണ് ഇവരുടെ അധിവാസ കേന്ദ്രങ്ങള്‍.!
എഴായിരം കുടുംബങ്ങള്‍ ചെങ്ങറയില്‍ വര്‍ഷങ്ങളായി കൃഷിഭൂമിക്ക് വേണ്ടിയുള്ള സമരത്തിലാണ്. ഭൂരഹിത സമരക്കാരെ ചെങ്ങറയില്‍ കുടിവെള്ളവും ഭക്ഷണവും ഗതാഗതവും വിലക്കി ഉപരോധിക്കുകയാണ് തൊഴിലാളി വര്‍ഗ്ഗം.! അവരുടെ രാഷ്ട്രീയമായ ഒരിടപാടിനെ മതില്‍ക്കെട്ടി കോളനികളാക്കി ചിത്രീകരിക്കാനാണ് വീണ്ടും ഇവിടത്തെ മധ്യവര്‍ഗ്ഗസമൂഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ എക്കാലവും മധ്യ-ഉന്നത-മധ്യവര്‍ഗ്ഗ പ്രസ്ഥാനങ്ങളാണ്. ആവര്‍ഗ്ഗങ്ങളോടനുബന്ധിച്ച പരിഗണനകള്‍ക്കും ആവശ്യങ്ങള്‍ക്കും പുറത്ത്കിടക്കുന്ന മേഖലകള്‍ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വിദൂരങ്ങളായ ഒരുതരം വര്‍ത്താ വൃഷ്ടി പ്രദേശങ്ങള്‍ മാത്രമാണ്. ആദിവാസി ദളിത് പിന്നാക്ക മേഖല പ്രത്യേകിച്ചും മാധ്യമ ശ്രദ്ധയില്‍ നിന്ന് തിരസ്ക്കരിക്കപ്പെടുന്നതിന്റെ കാരണങ്ങളിലൊന്ന് അവര്‍ പത്രങ്ങളുടെ വരിക്കാരോ ചാനലുകളുടെ കാണികളോ അല്ല എന്നതാണ്. അതിനാല്‍ ആ വൃഷ്ടി പ്രദേശത്ത് നിന്ന് വല്ലപ്പോഴും ഒരു തുള്ളി വാര്‍ത്ത അല്ലെങ്കില്‍ വിരസതയകറ്റാന്‍ ഒരു കദനകഥ മാത്രമാണ് മാധ്യമങ്ങള്‍ ശേഖരിച്ച് പോന്നത്. ശരാശരി മാധ്യാമ പ്രവര്‍ത്തകന്റെ മധ്യാവര്‍ഗ്ഗ താല്‍പര്യങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഈ സമീപനം ഭീകരമായ തമസ്ക്കരണമായി മറുന്നു.
ഭൂമി മൌലികവും പരിമിതവുമായ ഉല്‍പാദന ഘടകമാണ്. അതിന്റെ ഉടമസ്ഥത ഉപജീവനത്തിന് ശക്തി പകരുന്നു. അതീശശക്തികള്‍ നിയന്ത്രിക്കുന്ന ഭൂമി അധികാരത്തിന്റെ സ്രോതസ്സ് കൂടിയാണ്. ഭൂമിയുടെ മേലുള്ള അവകാശവും ഉല്‍പാദന വിതരണ ശൃഖലയും പരമ്പരാഗതമായി ജാതി വ്യവസ്ഥയ്ക്ക് അനുസൃതമായാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ അവക്ക് വ്യവസ്ഥാപിത സ്വഭാവമുണ്ട്. ഭൂമിയുമായി ഇവര്‍ക്ക് അഭേദ്യബന്ധമുണ്ടെങ്കിലും ആ അവകാശം നിഷേധിക്കപ്പെട്ട് സ്വന്തം മണ്ണില്‍ ഇവര്‍ക്ക് അന്യരായി കഴിയേണ്ടി വന്നു. ഇത്തരം വ്യവസ്ഥാപിതമായ അരികുവല്‍ക്കരണത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളാണ് കേരളത്തില്‍ ശക്തിപ്പെട്ടുകൊണ്ടരിക്കുന്നത്. ചേരികളുടെയും തുരുത്തുകളുടെയും രാഷ്ട്രീയ ഉര്‍ജ്ജം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അവ്യവസ്ഥാപിതമായ കലാപങ്ങളില്‍ വ്യവസ്ഥാപിത സംഘടന കൈകോര്‍ക്കുക എന്ന ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഈ പുസ്തകം നിര്‍വഹിക്കുന്നത്. അത്ര സൂക്ഷ്മതയോടെയാണ് കവിതയും, വിശകലനവും, ചരിത്രവും, അഭിപ്രായങ്ങളും ഇതില്‍ ചേര്‍ത്ത് വെച്ചിട്ടുള്ളത്. ഇതിന്റെ ചരിത്രപരമായ അനിവാര്യത ഇതിന്റെ മുഴുവന്‍ പരിമിതികളെയും മറികടക്കുന്നുണ്ട്. കേവല ഐക്യദാര്‍ഢ്യ പുസ്തകമെന്നതിലുപരി സമരമെഴുത്തിന്റെ ചരിത്ര പ്രക്രിയകളില്‍ ഇത് അഭിമാനപൂര്‍വ്വം ഇടപെടുകയും ചെയ്യുന്നു. ഭാവിയില്‍ വലിയ ഒരു രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും ഈ രേഖ ഒരു ആധാരമായിത്തീരും, തീര്‍ച്ച.!