Sunday, February 7, 2010

സൂഫിയയും നസീറും ആരാന്റവിട സമുദായവും



2001 സെപ്റ്റംബര്‍ 11-നു ശേഷം ലോകത്തെ ഏറ്റവും വലിയ ഫാഷനായി മാറിയിരിക്കുകയാണ് ഭീകരവിരുദ്ധ പോരാട്ടങ്ങളും ഭീകരവാദ ആരോപണങ്ങളും. ഏതു രാജ്യവും മറ്റൊരു രാജ്യവുമായി കരാറിലേര്‍പ്പെടുമ്പോള്‍ അതിലൊരു വിഷയം ഭീകരവിരുദ്ധ പോരാട്ടത്തില്‍ സഹകരിക്കുമെന്നതായിരിക്കും. കമ്യൂണിസത്തിനു ശേഷം 'ഭീകരവാദം' ഒരു ബദല്‍ പ്രത്യയശാസ്ത്രമായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍, അമേരിക്കന്‍, റഷ്യന്‍ കരാറുകളെല്ലാം ഈ 'ഫാഷനെ' അടിസ്ഥാനപ്പെടുത്തി നിലവില്‍ വന്നതാണ്. ഇന്ത്യയില്‍ നിരവധി സ്ഫോടന പരമ്പരകള്‍ അരങ്ങേറിയിട്ടുണ്ട്. ഇന്ത്യന്‍ സേനയും പോലീസും ലശ്കറേ ത്വയ്യിബയുമായും ജയ്ശെ മുഹമ്മദുമായും മുഖാമുഖം ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. പലതും ഒറിജിനലിനെ വെല്ലുന്ന വ്യാജനായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാലേഗാവ് സ്ഫോടന പരമ്പരയുടെ പിന്നില്‍ വര്‍ത്തിച്ചത് ഇന്ത്യക്ക് ഇതുവരെ പരിചയമില്ലാത്ത ഭീകരവാദ മസാലകൂട്ടുകളായിരുന്നു. ഭീകരരുടെ നിറവും രുചിയും ഭാഷയും വസ്ത്രവും മണവും നേരത്തെ നിശ്ചയിക്കപ്പെട്ടതില്‍നിന്ന് വിരുദ്ധമായിരുന്നു മാലേഗാവ് സ്ഫോടനത്തില്‍ അറസ്റിലായ സംഘ്പരിവാര്‍ പൂജാരികള്‍! ഇത് അന്വേഷിച്ച് പുറത്തുകൊണ്ടുവന്ന ഹേമന്ദ് കര്‍ക്കരെ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. ഹേമന്ദ് കര്‍ക്കരെയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് രാജ്യം ഭരിക്കുന്ന മന്ത്രിമാര്‍ വരെ പറഞ്ഞു തുടങ്ങിയതാണ്. ഹൂ കില്‍ഡ് കര്‍ക്കരെ? എന്ന പുസ്തകത്തില്‍ മുശ്രിഫ് പ്രതിപാദിക്കുന്നതും നിരവധി സംശയങ്ങളുടെ ഒരു പട്ടിക തന്നെയാണ്. ആരാണ് ഭീകരര്‍ എന്ന ചോദ്യത്തിന് നിങ്ങള്‍ ഒരുത്തരമേ പറയാവൂ എന്ന് ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മീഡിയയും നിഷ്കര്‍ഷിച്ചിരിക്കുന്നു. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ മൂവായിരത്തോളം വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ കൊല്ലപ്പെട്ടവരും അറസ്റ് ചെയ്യപ്പെട്ടവരും ഒരേ സമുദായത്തില്‍ പെട്ടവരാണ്.
ശരീഅത്ത് വിവാദവും മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും ബാബരി മസ്ജിദ് തകര്‍ച്ചയും ഇന്ത്യയിലെ പൊതുബോധത്തെ സംശയിക്കുന്നതിന് മുസ്ലിം സമുദായത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. വളരെ പുരോഗമനാത്മകമായ മുഖംമൂടികളണിഞ്ഞവരുടെയുള്ളിലും കൊത്താന്‍ പാകത്തില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്നത് സവര്‍ണതയുടെ വിഷസര്‍പ്പങ്ങളാണ്. മണ്ഡല്‍വിരുദ്ധ പ്രക്ഷോഭത്തിന് ദല്‍ഹി യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളെ തെരുവിലിറക്കി ഹിംസാത്മകമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മാര്‍ക്സിസ്റ് ചരിത്രകാരനായ ബിപിന്‍ ചന്ദ്രയായിരുന്നു. ഇവിടത്തെ ഭൂരിപക്ഷസമുദായത്തെ കൂടെ നിര്‍ത്താന്‍ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി കൂടിയാലോചിച്ച് നടപ്പിലാക്കിയതായിരുന്നു ശരീഅത്ത് വിവാദം. ഇവിടത്തെ പൊതുമണ്ഡലവും മതേതരത്വവും അധിനിവേശം ചെയ്യപ്പെട്ടവയാണ്. മതേതരത്വത്തിന്റെ മതം ഏതാണെന്നും പൊതുമുഖത്തെ കൈയടക്കിയ ജാതിയേതാണെന്നും തിരിച്ചറിയുമ്പോഴാണ് ന്യൂനപക്ഷ/കീഴാള രാഷ്ട്രീയത്തിന് നിലനില്‍പുണ്ടാവുകയുള്ളൂ. ഇവിടത്തെ പൊതുമണ്ഡലത്തിന്റെ മത/ജാതി മൂല്യങ്ങള്‍ തന്നെയാണ് കമ്യൂണിസ്റ് പാര്‍ട്ടിയും പിന്തുടരുന്നത് എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളില്‍ ചിലത് മാത്രമാണ് മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും ശരീഅത്ത് വിവാദവും. ബാബരിയുടെ തകര്‍ച്ചയോടെ പൊതുമണ്ഡലത്തെ ആശ്രയിച്ചു നിന്നിരുന്ന ന്യൂനപക്ഷസമുദായം അക്ഷരാര്‍ഥത്തില്‍ അരക്ഷിതരായി. ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന ബോധം ഇതോടെ വ്യക്തമായി. അങ്ങനെ ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പുതുതായി രൂപീകൃതമായി. മുസ്ലിം പ്രസിദ്ധീകരണങ്ങള്‍, മത സ്ഥാപനങ്ങള്‍, പര്‍ദ തുടങ്ങിയവ വര്‍ധിക്കാന്‍ തുടങ്ങി. മുസ്ലിം മാനേജ്മെന്റുകള്‍ നടത്തുന്ന പത്രങ്ങളുടെ സര്‍ക്കുലേഷന്‍ കൂടി. മുസ്ലിം സ്ത്രീകള്‍ ധാരാളമായി പര്‍ദ ഉപയോഗിച്ചു. മത വസ്ത്രമെന്നതിലുപരി ഇവിടത്തെ പൊതുബോധവുമായി കലഹിക്കുന്ന വസ്ത്രമായി പര്‍ദ.
ബാബരിയുടെ തകര്‍ച്ചക്കു ശേഷം മുസ്ലിംകളില്‍ രാഷ്ട്രീയ ബോധം സ്വത്വാടിസ്ഥാനത്തില്‍ തന്നെ ശക്തിപ്പെട്ട രണ്ടു സംഭവങ്ങളായിരുന്നു ബട്ല ഹൌസ് ഏറ്റുമുട്ടലും ലൌ ജിഹാദ് വിവാദവും. ലൌ ജിഹാദുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്തവരെയും അതിനെതിരെ പൊതു പ്രസ്താവന നടത്തിയവരെയും ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്നത്, കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന കീഴാള രാഷ്ട്രീയത്തിന്റെ ശക്തമായ അടയാളങ്ങളാണ്. മുസ്ലിം സമുദായവും വളരെ ക്രിയാത്മകമായ സമീപനമാണ് ഈ വിഷയങ്ങളോട് സ്വീകരിച്ചിരുന്നത്. മനോരമക്കെതിരെ പ്രസംഗിക്കാനും അവരുടെ പത്രമാപ്പീസുകള്‍ക്കു മുന്നില്‍ പോസ്റര്‍ ഒട്ടിക്കാനും വരെ സമുദായം തയാറായി. ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളെയും മീഡിയയെയും പ്രതിരോധത്തിലാക്കാന്‍ ഈ ക്രിയാത്മകമായ സമീപനങ്ങള്‍ കൊണ്ട് സാധിച്ചുവെന്നതാണ് ലൌ ജിഹാദാനന്തര കീഴാള രാഷ്ട്രീയത്തിന്റെ പ്രസക്തി. അത്രമേല്‍ സുഖകരമല്ലാത്ത പൊതുബോധമാണ് കേരളത്തില്‍ നിലവിലുള്ളത്.
നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ സന്ദര്‍ഭത്തില്‍ ഇതു വളരെ വ്യക്തമായി ബോധ്യപ്പെട്ടതാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരത്തിരിക്കുന്ന വ്യക്തി, 'നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഞങ്ങള്‍ക്ക് എന്തു കിട്ടു'മെന്നായിരുന്നു അന്ന് ചോദിച്ചത്. 'ഞങ്ങള്‍' എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് സ്വന്തം ജാതിയെയായിരുന്നു. സവര്‍ണമൂല്യങ്ങള്‍ അരിച്ചിറങ്ങുന്ന ഈഴവ വാര്‍പ്പുമാതൃകയാണ് എസ്.എന്‍.ഡി.പി. ശ്രീനാരായണഗുരുവിനെ സംബന്ധിച്ചുള്ള വിമര്‍ശനം, അദ്ദേഹം സവര്‍ണ മാതൃകയില്‍ കീഴാള നവോത്ഥാനം നടപ്പിലാക്കിയെന്നതാണ്. കേരള കൌമുദി പരിശോധിച്ചാല്‍ ഈ പകര്‍ന്നാട്ടം വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ലൌ ജിഹാദ് വിവാദം കത്തിപ്പടരുമ്പോള്‍ എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി സഖ്യം യാദൃഛികമായിരുന്നില്ല, ചരിത്രപരമായ ഒരനിവാര്യതയായിരുന്നു. കമ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ വരെ ഈ ഭാഗത്ത് ചേര്‍ന്നതും പൊതുബോധത്തിന്റെ ഏക മതം വീര്‍പ്പുമുട്ടി പുറത്തു ചാടിയപ്പോഴായിരുന്നു. ശരീഅത്ത് വിവാദകാലത്ത് പരലോകത്തെയും മതത്തെയും നാലു കെട്ടുന്നതിനെയും തലേകെട്ടിനെയും ചീത്ത വിളിച്ചു നടന്നിരുന്ന ആള്‍ ഇസ്ലാമിക സ്വത്വപ്രശ്നങ്ങള്‍ കൈകാര്യം ചെയ്തപ്പോള്‍ വെറും കുഞ്ഞമ്മദായി മാറിയത് നാം കണ്ടതാണ്. മതേതരനായ 'കെ.ഇ.എന്നി'നും മുസ്ലിമായ 'കുഞ്ഞമ്മദിനും' ഒത്തുതീര്‍പ്പുകള്‍ പാടില്ല. എന്നാല്‍ കെ.എന്‍ പണിക്കര്‍ക്കതാവാം. എത്ര ഉറക്കെ പ്രഖ്യാപിച്ചാലും കെ.ഇ.എന്‍ അവസാന വിശകലനത്തില്‍ പൊതുമണ്ഡലത്തിനകത്ത് കുഞ്ഞമ്മദാവുന്നതിന്റെ രാഷ്ട്രീയധ്വനി വളരെ വ്യക്തമാണ്. കാരണം കുഞ്ഞമ്മദ് പൊതുമണ്ഡലത്തിനു പുറത്താണ്. അകത്തുകയറാന്‍ കുഞ്ഞമ്മദിന് കെ.ഇ.എന്നായാല്‍ മാത്രമേ കഴിയൂ എന്നതാണ് പ്രശ്നം. മുസ്ലിംകളെ പൊതുമണ്ഡലത്തിലേക്ക് ശുദ്ധീകരണം നടത്തി എടുക്കാനുള്ള നിയോഗമേറ്റടുത്ത എം.എന്‍ കാരശ്ശേരിക്കും പൊതുമണ്ഡലത്തിന്റെ അംഗീകാരം കിട്ടാന്‍ മുഹ്യിദ്ദീന്‍ നടുക്കണ്ടി എന്നതിന് പകരം 'എം.എന്‍' എന്നു തന്നെ ഉപയോഗിക്കണം. കെ.എന്‍ പണിക്കര്‍ക്കും ഇ.എം.എസ് നമ്പൂതിരിപ്പാടിനും എം.ടി വാസുദേവന്‍ നായര്‍ക്കും അതിന്റെ പ്രശ്നമില്ല. കാരണം പ്രത്യേക ജാതിക്കും മതത്തിനുമാണ് നമ്മള്‍ പൊതുമണ്ഡലം, മതേതരത്വം എന്നൊക്കെ പറഞ്ഞുവരുന്നത്. കെ.എന്‍ പണിക്കര്‍ 'മതം പൊതുമണ്ഡലത്തിലേക്ക് പ്രവേശിക്കുന്നു' (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന് പറയുമ്പോഴും പൊതുമണ്ഡലത്തിലേക്ക് പ്രവേശിക്കുന്ന മതം സോളിഡാരിറ്റി പോലുള്ള സംഘടനകളാണെന്ന് വ്യക്തമാണ്. ഇവിടെ പൊതു മണ്ഡലത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കാത്ത മത, ജാതി സ്വത്വങ്ങള്‍ ഏതെന്ന് നാം നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. അതായത് പരിശുദ്ധ 'പൊതു'മണ്ഡലത്തെ സോളിഡാരിറ്റി പിടിച്ചുകുലുക്കുന്നു. സവര്‍ണ അധീശ വ്യവസ്ഥ സെക്യുലര്‍ മോഡേണിസത്തിന്റെ മറവില്‍ (എം.എന്‍ കാരശ്ശേരി) സോളിഡാരിറ്റിയെ വിമര്‍ശിക്കുന്നു. അപ്പോള്‍ പണിക്കര്‍ വ്യക്തമാക്കുന്നത് നമ്മുടെ സാമ്പ്രാദായിക മാര്‍ക്സിസത്തിന്റെ പരിമിതിയാണ്. പൊതുമണ്ഡലത്തെക്കുറിച്ച് പണിക്കര്‍ പുലര്‍ത്തുന്ന ധാരണകള്‍ ഇവിടെ ഊട്ടിയുറപ്പിക്കുന്നത് ബ്രാഹ്മണിക്കല്‍ ആധിപത്യത്തെയാണ്. വ്യത്യസ്ത മതങ്ങള്‍, മത രഹിതര്‍ തുടങ്ങിയവ നിലനില്‍ക്കുന്ന വളരെ ബഹുസ്വര സ്വഭാവമുള്ള ഇടത്തെയാണ് പൊതുമണ്ഡലം എന്ന സങ്കല്‍പം നിര്‍മിക്കുന്നത്. അവിടെയാണ് വ്യത്യസ്തതകള്‍ തമ്മില്‍ പരസ്പരം സംവദിക്കുന്ന ജനാധിപത്യം നിലനില്‍ക്കുന്നത്. ഇവിടെയാണ് മതേതര ആധുനിക മതത്തിന്റെ അടിത്തറയിലുള്ള വിമോചന വഴികളെക്കുറിച്ച് സംസാരിക്കുന്നവരെ ഉള്‍ക്കൊള്ളണം എന്നൊക്കെ പറയാനാവുക. പര്‍ദ ധരിക്കുന്ന പെണ്‍കുട്ടിക്ക് ജനാധിപത്യ ബോധത്തിനകത്ത് ഇടം നല്‍കണം എന്നു പ്രഖ്യാപിക്കാന്‍ പാകത്തില്‍ വിശാലമായ പൊതുസംവാദാന്തരീക്ഷം നിലനില്‍ക്കണം. അപ്പോള്‍ നമുക്ക് ബഹുസ്വരതയുടെ താളലയങ്ങള്‍ അനുഭവപ്പെടും. ബഹുസ്വരതയുടെ താളലയങ്ങള്‍ ആര്‍ക്കാണ് ഏകപക്ഷീയമായി ലഭ്യമായിക്കൊണ്ടിരുന്നത്? ഈ കൊട്ടിഘോഷിക്കപ്പെടുന്ന 'മതേതര ബഹുസ്വര പൊതുമണ്ഡലം' എത്രമേല്‍ പൊതുവാണ് എന്നതാണ് ഇവിടത്തെ ന്യൂനപക്ഷ, കീഴാള രാഷ്ട്രീയത്തിന്റെ പ്രശ്നം. യഥാര്‍ഥത്തില്‍ സര്‍വര്‍ക്കും സര്‍വവും സാധ്യമാവുന്ന 'പൊതുമണ്ഡലം' കേരള ചരിത്രത്തില്‍ മാര്‍ക്സിയന്‍ നവോത്ഥാനത്തിനു ശേഷവും മരീചികയായി തുടരുന്നു.
ഇന്ത്യയിലെ തീവ്രവാദത്തിന്റെ ഹോള്‍സെയില്‍ നടക്കുന്നത് കേരളത്തിലാണെന്നാണ് ഇവിടെ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 'ഉമ്മ കാണാത്ത മയ്യിത്ത്' മുതല്‍ നിരവധി ഭീകരവേട്ട കേസുകള്‍ എവിടെയെത്തി, കശ്മീര്‍ റിക്രൂട്ട്മെന്റ് നിലച്ചോ തുടങ്ങിയ തുടര്‍ ചോദ്യങ്ങള്‍ പോലും ചോദിക്കാന്‍ പറ്റാത്ത വിധത്തില്‍ ഇവിടത്തെ 'പൊതുബോധ'ത്തെ മറവി ബാധിച്ചിരിക്കുന്നു. ഈ ആരോപണങ്ങള്‍ ശക്തിപ്പെട്ടു വരുമ്പോള്‍ സമുദായം ആരാന്റെ വീട്ടിലെ അനാഥ മക്കളെപ്പോലെ അന്തംവിട്ട് നില്‍ക്കുകയാണ്. നസീറിനെ അറസ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലാക്കി അവിടന്ന് ലഭിക്കുന്ന വെളിപാടുകള്‍ നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. കിട്ടിയ അളവില്‍ നസീറിനെയും അദ്ദേഹത്തിന്റെ പിതാവിനെയും, പിതാവ് പോകുന്ന പള്ളിയെയും പള്ളി പരിപാലിക്കുന്ന സമുദായത്തെയും ചീത്ത വിളിക്കാനും നമ്മുടെ പത്രമാധ്യമങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്യുമ്പോള്‍ കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മുസ്ലിം സംഘടനകളുടെയും ഓഫീസുകള്‍ കാട്ടി ഇതില്‍നിന്ന് എവിടെനിന്നാണ് ആര്‍.ഡി.എക്സ് ചെന്നതെന്ന ചര്‍ച്ചകളിലായിരുന്നു നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍. ഇന്ത്യയിലെ മുഴുവന്‍ സ്ഫോടനങ്ങളുടെയും പിന്നില്‍ നസീറാണെന്നതിന് തെളിവുകള്‍ ലഭിച്ചുകഴിഞ്ഞതായി ഓരോ ചാനലും അഭിമാനത്തോടെ പറയാന്‍ തുടങ്ങി. ഇതിനിടയില്‍ ഹൈക്കോടതി ലൌ ജിഹാദ് ഭൂതത്തെ തുറന്നുവിട്ടു. കോടതിക്ക് സമര്‍പ്പിച്ച 14 റിപ്പോര്‍ട്ടുകളും വ്യാജമാണെന്ന് പ്രഖ്യാപിക്കാനും ഹൈക്കോടതി സന്നദ്ധമായി.
കളമശ്ശേരി ബസ് കത്തല്‍ കേസിലും നസീറിന്റെ പങ്കും സൂഫിയ മഅ്ദനിയെ പ്രതിചേര്‍ത്ത പട്ടികയും പോലീസ് പുറത്തുവിട്ടു. ഇതിലെ ഒന്നും രണ്ടും പ്രതികളെവിടെയാണ്? കളമശ്ശേരി ബസ് കത്തിക്കലിലെ പത്താം പ്രതിക്കെന്താണ് ഇത്ര പ്രത്യേകത? അവിടെയാണ് പൊതുമണ്ഡലത്തിന്റെ യുക്തി പ്രവര്‍ത്തിക്കുന്നത്. പര്‍ദ ധരിച്ച മുസ്ലിം സ്ത്രീ ബസ് കത്തിക്കലിലെ മാത്രം പ്രതിയല്ല, ഒരു സമുദായത്തിന്റെ പ്രതീകമാണ്. മാതൃഭൂമിയില്‍ വന്ന ഒരു കാര്‍ട്ടൂണ്‍ ഇതിനുദാഹരണമാണ്. പര്‍ദ ധരിച്ച കേരളത്തിന്റെ മാപ്പ് അതിനു നേരെ 'അന്ധകാരത്തിലേക്ക്' എന്ന വാചകവും ചേര്‍ത്തു വെച്ചിരിക്കുന്നു. സൂഫിയയിലൂടെയും നസീറിലൂടെയും എന്താണ് നടക്കുന്നതെന്നതിന്റെ മറയില്ലാത്ത പ്രഖ്യാനമായിരുന്നു ആ ചിത്രം. ഇവിടത്തെ ഇടതുപക്ഷത്തിനു പോലും (രാഷ്ട്രീയമായി) മഅ്ദനിയെ സഹായിക്കാന്‍ സാധിക്കാതെ വന്നതില്‍നിന്നും പൊതുബോധത്തിന്റെ പ്രത്യയശാസ്ത്രം എത്ര രൂക്ഷവും സങ്കീര്‍ണവുമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യമാവുന്നു. നമ്മുടെ രാഷ്ട്രീയത്തെയും സാഹിത്യത്തെയും സിനിമയെയും പാഠപുസ്തകങ്ങളെയും നിര്‍ണയിക്കുന്ന വലിയ ജ്ഞാനപദ്ധതിയെ തിരിച്ചറിയുകയും അതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുകയും വേണം. ബ്രാഹ്മണിക്കല്‍ ജ്ഞാനാധികാരത്തിന്റെ നിര്‍ണയങ്ങളെ വെല്ലുവിളിക്കാന്‍ ശക്തിയുണ്ടാവുമ്പോഴാണ് ന്യൂനപക്ഷ കീഴാള രാഷ്ട്രീയത്തിന് നിലനില്‍പ്പുണ്ടാവുക.

Wednesday, February 3, 2010

ലൌ ജിഹാദ്‌: ചെറുത്തുനില്‍പ്പിന്റെ വിദ്യാര്‍ഥി രാഷ്ട്രീയം



ഭരണകൂട(ടമേലേ)ത്തിന്റെ മുഴുവന്‍ ഉപകരണങ്ങളും ഉപയോഗിച്ച് ഒരു സമുദായത്തെ ഭീകരമായ രീതിയില്‍ വേട്ടയാടിയ സന്ദര്‍ഭമായിരുന്നു 'ലൌ ജിഹാദ്' വിവാദം. രാഷ്ട്ര(ചമശീിേ)ത്തെയും ഭരണകൂട(ടമേലേ)ത്തെയും നിയന്ത്രിക്കുന്ന യുക്തിയെ ശക്തിപ്പെടുത്താന്‍ അധികാരികള്‍ക്ക് ഇത്തരം പദങ്ങള്‍ ആവശ്യമാണ്. ഹിന്ദുവെന്ന, വിഘടിതമായി നില്‍ക്കുന്ന സത്തയെ എകീകരിക്കുവാന്‍ ഭരണകൂടത്തിന് ഒരു അപരനെ ആവശ്യമാണ്. ഇന്ത്യയില്‍ മുസ്ലിം/ദലിത് അപരസ്വത്വങ്ങളെയാണ് അതിനായി സൃഷ്ടിച്ചെടുത്തിട്ടുള്ളത്. അപരത്വം ഉറപ്പിച്ച് നിര്‍ത്തുന്നതിനാവശ്യമായ ഹിംസാത്മകവും വിഷലിപ്തവുമായ സംഭവങ്ങള്‍ ഇവിടത്തെ സവര്‍ണ്ണകേന്ദ്രീകൃത പൊതുണ്ഡലം ആസൂത്രണം ചെയ്യാറുണ്ട്. രാമരാജ്യ വിവാദം, ബാബരി മസ്ജിദ് തകര്‍ച്ച, ഗുജറാത്ത് കലാപം, മാലോഗാവ് സ്ഫോടനം, 'ലൌ ജിഹാദ്' വിവാദം, വ്യാജ ഏറ്റുമുട്ടലുകള്‍, സൂഫിയാ മഅ്ദനിയുടെ അറസ്റ് തുടങ്ങിയ നിരവധി സംഭവങ്ങള്‍ സവര്‍ണാധിപത്യത്തെ നിലനിര്‍ത്തുന്നതിനും അതിന്റെ അപരത്വത്തെ കൂടുതല്‍ ഭീകരമായി ചിത്രീകരിക്കുന്നതിനും വേണ്ടിയായിരുന്നു. ചില സമയങ്ങളില്‍ മുസ്ലിം/ദലിത് വംശങ്ങള്‍ അധികാരവുമായി രമ്യതയിലെത്തി, സദാ ഭീതിയില്‍ ജീവിക്കാനും തയ്യാറായിട്ടുണ്ട് എന്നും കാണാം. ഏറ്റവും വലിയ സമുദായികപാര്‍ട്ടിയുടെ രാഷ്ട്രീയനീക്കങ്ങള്‍ ഇതിനുദാഹരണമാണ്. പൊതുമണ്ഡലത്തിന്റെ ഏജന്‍സികളായാണ് അവരും സാമുദായികവേരുകളുള്ള ബുദ്ധിജീവികളും വര്‍ത്തിക്കുന്നത്. സമുദായത്തിന് ആത്മവിശ്വാസവും രാഷ്ട്രീയബോധങ്ങളും നല്‍കേണ്ട സന്ദര്‍ഭങ്ങളിലും ഇവര്‍ മറിച്ച് ചിന്തിക്കുന്നില്ല.
ഉത്തരേന്ത്യയെ അപേക്ഷിച്ച് ജാതിബോധം വളരെ പരോക്ഷമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് കേരളം. ചില സന്ദര്‍ഭങ്ങളില്‍ ഈ ജാതിബോധം കൊത്താന്‍ പാകത്തില്‍ പത്തിവിടര്‍ത്തി നൃത്തം ചെയ്യുന്നത് നമുക്ക് കാണാം. ചെങ്ങറ സമരം, സംവരണപ്രശ്നങ്ങള്‍, നരേന്ദ്രന്‍ കമ്മീഷന്‍, ലൌ ജിഹാദ് വിവാദം, സൂഫിയാ മഅ്ദനിയുടെ അറസ്റ് തുടങ്ങിയ വിഷയങ്ങളില്‍ വളരെ പ്രത്യക്ഷമായ ജാതിമേല്‍ക്കോയ്മകളെയായിരുന്നു ഭരണകൂടവും കോടതിയും മാധ്യമങ്ങളും പ്രകടമാക്കിയത്. വളര്‍ന്നു വരുന്ന തലമുറകള്‍ക്കിടയില്‍ സാംസ്ക്കാരികമായ വിടവുകളും രാഷ്ട്രീയമായ ഇരുമ്പുമറകളും സൃഷ്ടിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയതായിരുന്നു 'ലൌ ജിഹാദ്' വിവാദം. കേരളീയ സമുദായത്തിന്റെ പൊതുബോധം ഈ വിവാദത്തെ ആര്‍ഭാടമായി ആഘോഷിക്കുകയും ഇത്തരമൊരു സന്ദര്‍ഭത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് ഒരു സമുദായത്തെ ഉന്മൂലനവിധേയമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുസ്ലിം വിദ്യാര്‍ഥികളുടെ പഠനമേഖലയിലെ മുന്നേറ്റത്തിലും രാഷ്ട്രീയ ഉയിര്‍ത്തേഴുന്നേല്‍പ്പിനുമെതിരെയുള്ള വംശവെറിയായിരുന്നു ഇതിലൂടെ പ്രകടമായത്. ഇടതുപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍വരെ, അവരുടെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന സവര്‍ണബോധം ഉണര്‍ന്നെഴുന്നേറ്റ് അതില്‍ കക്ഷിചേര്‍ന്നു. സമുദായിക സംഘടനകള്‍ ജാതിതട്ടുകള്‍ മറന്ന് ഹിന്ദുഏകാത്മകതയില്‍ ഒന്നിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തന ഗ്രൂപ്പുകളുള്ള കത്തോലിക്ക് സഭ 'മതപരിവര്‍ത്തന ജിഹാദി'നെതിരെ കുര്‍ബാന നടത്തി. സമൂഹം വളരെ പ്രകടമായി വിഭജിതരായി. മുസ്ലിമായ വിദ്യാര്‍ഥിയെ വളരെ സംശയത്തോടെ മധ്യവര്‍ഗ്ഗ ഹിന്ദുകുടുംബങ്ങള്‍ വീക്ഷിക്കാന്‍ തുടങ്ങി. മുസ്ലിംകളായ സുഹൃത്തുക്കളെ ഫോണ്‍ വിളിക്കുന്നതില്‍നിന്ന് മാതാപിതാക്കള്‍ അവരെ വിലക്കി. ധ്രുവീകരണത്തിന്റെ ഗുജറാത്തിമോഡല്‍ വളരെ ആസൂത്രിതമായി ഇവിടെ അരങ്ങേറി. മുസ്ലിം സംഘടനകള്‍ ബാബരി ബാലന്‍സ് രാഷട്രീയത്തിലേക്കും ഉള്‍വലിയലുകളിലേക്കും നീങ്ങി. വിഷലിപ്തമായ ലഘുലേഖകളും ചാനല്‍ ബൈറ്റുകളും പോസ്ററുകളും കേരളത്തില്‍ നിറഞ്ഞുതുളുമ്പാന്‍ തുടങ്ങി. മുഖ്യധാരാപാര്‍ട്ടികള്‍ അര്‍ത്ഥഗര്‍ഭമായ മൌനം അവലംബിച്ചു. ഇത്തരമൊരു ഭീകരമായ സന്ദര്‍ഭത്തില്‍ കേരളത്തിലാദ്യമായി, മാധ്യമങ്ങളും കോടതിയും പൊട്ടിച്ചനുണയാണ് ലൌ ജിഹാദെന്ന് കോളമെഴുതാനും കാമ്പസുകളില്‍ മുഴുവന്‍ 'ലൌ ജിഹാദ്: വര്‍ഗ്ഗീയ ഫാഷിസത്തിന്റെ ഉച്ചക്കിറുക്ക്' എന്ന ലഘുലേഖ അടിച്ച് വിതരണം ചെയ്യാനും ആത്മവിശ്വാസമുണ്ടായത് എസ്.ഐ.ഒവിന് മാത്രമാണ്. ഈ വിഷയത്തില്‍ കേരളത്തിലാദ്യമായി ഒരു പൊതുപരിപാടി മലപ്പുറത്ത് സംഘടിപ്പിച്ചതും എസ്.ഐ.ഒ ആയിരുന്നു. അതിനുശേഷമാണ് മുസ്ലിം സമുദായത്തില്‍ നിന്ന് ചെറുത്തുനില്‍പ്പിന്റെ സ്വരം ഉയര്‍ന്നുവന്നത്.
ലൌ ജിഹാദ് വിവാദം കൊടുമ്പിരികൊള്ളുന്ന വേളയില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പത്രലേഖകരുടെ ചോദ്യത്തിന് മറുപടി പറത്തത് നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കൃത്യമായും സംഘ്പരിവാര്‍ അനുകൂലവിഭാഗങ്ങള്‍ സൃഷ്ടിച്ച പ്രസ്തുത ഇഷ്യുവിനെ അഭിമുഖീകരിക്കുന്നതിന് പകരം, മതമൌലികവാദികള്‍ കേരളത്തിലെ കാമ്പസുകളിലുണ്ട് എന്ന മറുപടിയാണ് എസ്.എഫ്.ഐയുടെ സെക്രട്ടറി അറിയിച്ചത്. സംഘ്പരിവാര്‍രാഷ്ട്രീയത്തെ നേരിട്ടഭിമുഖീകരിക്കുന്നതിന് പകരം സവര്‍ണ ഉദാര നിലപാടിലൂടെ വെളിവാക്കപ്പെട്ടത് എസ്.എഫ്.ഐയുടെ മൃദുഹിന്ദുത്വത്തിലധിഷ്ടിതമായ മതേതരത്വത്തിന്റെ രാഷട്രീയം തന്നെയാണ്. പിന്നീട് ഒരു മാസത്തിനുശേഷമാണ് ലൌ ജിഹാദിനു പിന്നില്‍ സംഘ്പരിവാറാണ് എന്ന് ഉറക്കെ പറയാന്‍ അവര്‍ക്ക് സാധിച്ചത്. മതേതരരാഷട്രീയമെന്നത് സവര്‍ണ്ണ ഉദാരതയുടെ നിര്‍ണയങ്ങളെയാണ് നിരന്തരം പുനരുല്‍പാദിപ്പിക്കുന്നതെന്ന പാഠം എസ്.എഫ്.ഐയുടെ നിലപാടിലൂടെ പുറത്തുവന്നിരിക്കുന്നു. മതേതരത്വത്തിന്റെ നിര്‍വചനം മുസ്ലിമിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം സവര്‍ണ്ണവല്‍ക്കരിക്കപ്പെട്ടിരിക്കുന്നതിനാല്‍, എസ്.എഫ്.ഐയുടെ മതേതര കാമ്പസ് എന്ന സങ്കല്പം തന്നെ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. മുസ്ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ നിശബ്ദരാക്കുന്ന മര്‍ദ്ദക സംവിധാനമായി മതേതരത്വം മാറിയിരിക്കുന്നു. അതിനാല്‍ കാമ്പസിന്റെ ബഹുസ്വരതയെക്കുറിച്ച പുതിയ നിലപാടിലേക്കും ചര്‍ച്ചകളിലേക്കും നാം ഉടന്‍ പ്രവേശിക്കേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിലായിരുന്നു എസ്.ഐ.ഒ കേരളത്തിലുടനീളം ശ്രദ്ധേയമായ പരിപാടികള്‍ സംഘടിപ്പിച്ചത്. കോട്ടയത്തും തിരുവനന്തപുരത്തും സെമിനാറുകള്‍ നടത്തി. സാംസ്കാരിക നായകന്‍മാര്‍ ഒപ്പുവെച്ച പൊതുപ്രസ്താവന പുറത്തിറക്കാന്‍ സാധിച്ചു. ഈ ധീരമായ ചുവടുവെപ്പിനുശേഷം സമുദായത്തിനകത്തും പുറത്തും പ്രതിഷേധത്തിന്റെയും സംവാദത്തിന്റെയും അന്തരീക്ഷം രൂപപ്പെട്ടു. ഈ നിര്‍ണായകമായ രാഷ്ട്രീയ ഉള്‍പിരിവുകളിലും ഇടഞ്ഞുനില്‍ക്കാനുള്ള ആര്‍ജവം സമൂഹത്തില്‍ സൃഷ്ടിച്ചതിനു നിമിത്തമായത് എസ്.ഐ.ഒവിന്റെ ധീരമായ ഇടപെടലുകളായിരുന്നു. ലൌജിഹാദാനന്തര കീഴാളരാഷ്ട്രീയത്തിന്റെ ഉയര്‍ത്തേഴുന്നേല്‍പ്പുകൂടിയായിരുന്നു ഇതിലൂടെ സാധിച്ചത്. എസ്.ഐ.ഒവിന്റെ പരിപാടികളില്‍ പങ്കെടുത്തവരിലധികവും ഈ രാഷ്ട്രീയ മാറ്റത്തിനുവേണ്ടി ജാഗ്രത പുലര്‍ത്തുന്നവരായിരുന്നു. നിരവധി പരിപാടികളിലായി വിവിധ സ്ട്രീമുകളില്‍ ധാരാളം ആളുകള്‍ സംസാരിക്കുകയുണ്ടായി. കെ.കെ കൊച്ച്, ജെ. രഘു, ബി.ആര്‍.പി ഭാസ്കര്‍, ഗൌരിദാസ് നായര്‍, അശ്റഫ് കടക്കല്‍, കെ.എം സലീം കുമാര്‍, എം.എം നാരായണന്‍, അഡ്വ കെ.എന്‍.എ ഖാദര്‍ സുന്ദര്‍ രാജ്, ഡോ. കൂട്ടില്‍ മുമ്മദലി, പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, ശിഹാബ് പൂക്കോട്ടൂര്‍, കെ.പി സല്‍വ, എസ്.ഇര്‍ഷാദ്, ടി. മുഹമ്മദ്, ടി. ശാക്കിര്‍, കെ.കെ ബാബുരാജ്, എംബി മനോജ്, സണ്ണി എം കവിക്കാട് തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്.
കേരളത്തിലെ സംഘ്പരിവാര്‍ ഗ്രൂപ്പുകളും അവരില്‍ നിന്ന് ഓശാരംപറ്റി ജീവിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത ഒരു കള്ളക്കഥ മാത്രമായിരുന്നു ലൌ ജിഹാദ് വിവാദമെന്ന് ഏറെക്കുറെ തെളിഞ്ഞുകഴിഞ്ഞു. കേരളത്തിന്റെ പൊതുബോധം അപകടകരമാംവിധം സവര്‍ണ്ണബോധത്തിലധിഷ്ഠിതമാണെന്നും അതിനെ ചെറുക്കാന്‍ വലിയ ജാഗ്രത ആവശ്യമാണെന്നും തന്നെയാണ് ഈ സംഭവം ഒരിക്കല്‍കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

ദേശീയത : അപരവല്‍ക്കരണത്തിന്റെ സങ്കേതങ്ങള്‍


ദേശീയത നിരവധി അപരവല്‍ക്കരണങ്ങളുടെ സങ്കേതമാണ്. പ്രശ്ന വല്‍കൃതമായ പ്രത്യയശാസ്ത്രവുമാണ്. അയല്‍രാജ്യങ്ങളെ മാത്രമല്ല ഓരോ രാഷ്ട്രത്തിലെയും പ്രബലരല്ലാത്ത ജനസമൂഹത്തെയും ദേശീയത അന്യവല്‍ക്കരിക്കുന്നുണ്ട്. ഇന്ത്യയില്‍ മുസ്ലിം, സിഖ്, ശ്രീലങ്കയില്‍ തമിഴ് ജനത തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. ഇന്ത്യയില്‍ സമീപകാലത്ത് നടന്ന ഭീകരവേട്ട, മുസ്ലിം വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലല്‍, യുവാക്കളെ അറസ്റു ചെയ്യല്‍ മുഴുവന്‍ ഈ അന്യവല്‍ക്കരണത്തിന്റെ തുടര്‍ച്ചകള്‍ തന്നെയാണ്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാവുന്ന പ്രദേശങ്ങളും ദേശീയതയുടെ കീഴില്‍ അപരവല്‍ക്കരണത്തിനും/ ദേശദ്രോഹമെന്ന വിളിപ്പേരുകള്‍ക്കും വിധേയമാവാറുണ്ട്. ജമ്മു കാശ്മീര്‍ (മുസ്ലിം ഭൂരിപക്ഷം) നാഗാലാന്റ് (ക്രിസ്ത്യന്‍ ഭൂരിപക്ഷം) പഞ്ചാബ് (സിഖ് ഭൂരിപക്ഷം) തുടങ്ങിയവയുടെ പ്രശ്നങ്ങളെ നമ്മുടെ പൊതുബോധം വിലയിരുത്തുന്നത് ദേശീയ വിരുദ്ധ സമീപനങ്ങളായിട്ടാണ്.
ദേശീയത ആധുനിക ലോകത്തിന്റെ സൃഷ്ടിയാണ്. ദേശീയതയും സ്വരാജ്യസ്നേഹവും പതിനെട്ടാം നൂറ്റാണ്ടിന്റെ സംഭാവനയാണ്. പതിനെട്ടാം നൂറ്റാണ്ടിന് മുമ്പ് ജനങ്ങള്‍ തങ്ങളുടെ കൂറ് പ്രഖ്യാപിച്ചിരുന്നത് സ്വസമുദായത്തോടോ, വംശത്തോടോ, ജന്മിമാരാടോ, രാജാക്കന്മാരാടോ മതങ്ങളോടോ ആയിരുന്നു. 1789 ലെ ഫ്രഞ്ച് വിപ്ളവത്തോട് കൂടിയാണ് ദേശീയത ശക്തി പ്രാപിക്കുന്നത്. സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം, എന്ന മുദ്രാവാക്യവുമായി ലൂയി പതിനാറാമന്റെ സ്വേഛാധിപത്യ ഭരണത്തിനെതിരെ നടന്ന ദേശീയ പ്രക്ഷോഭമാണ് ഫ്രഞ്ച് വിപ്ളവം. ഈ ആവേശത്തില്‍ നിന്നാണ് യൂറോപ്പില്‍ ദേശീയ ബോധം ഉയര്‍ന്നു വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലാണു ദേശീയാടിസ്ഥാനത്തിലുള്ള ഏകീകരണത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ രൂപം കൊണ്ടത്. ഇങ്ങനെ ദേശീയ വികാരത്തില്‍ നിന്ന് രൂപം കൊണ്ട രണ്ടു രാഷ്ട്രങ്ങളാണു ഇറ്റലിയും ജര്‍മ്മിനിയും. ജോസഫ് മസീനിയും ഗ്യാരിബാള്‍ഡിയും ചേര്‍ന്ന് നയിച്ച യംഗ് ഇറ്റലി എന്ന പ്രസ്ഥാനം ഇറ്റലിയെ വിദേശാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച് ഏകീകരിച്ചു. പോപ്പിന്റെ ഭരണം വത്തിക്കാന്‍ സിറ്റിയില്‍ മാത്രമാക്കി. നാസിസത്തിന്റെയും ഫാസിസത്തിന്റെയും ദേശീയതയിലധിഷ്ഠിതമായ അതിക്രമങ്ങള്‍ ലോകചരിത്രത്തില്‍ തുല്യതയല്ലാത്തതാണ്. സോഷ്യലിസവും ഇത് തന്നെ തുടര്‍ന്നു. 1914 ല്‍ യുദ്ധം തുടങ്ങിയപ്പോള്‍ യൂറോപ്യന്‍ സോഷ്യലിസ്റുകള്‍ സാര്‍വ്വ ദേശീയത കൈവെടിയുകയും ദേശീയത പുണരുകയും ചെയ്തു. 1917 ല്‍ ഒക്ടോബര്‍ വിപ്ളവ കാലത്ത് കമ്മ്യൂണിസ്റുകാര്‍ അന്തര്‍ ദേശീയ തൊഴിലാളി ഐക്യത്തെ പറ്റി സംസാരിച്ചിരുന്നുവെങ്കിലും പിന്നീട് അതിര്‍ത്തിക്കുള്ളിലെ ദേശീയവാദികളായി മാറുകയും ചെയ്തു. ചൈന, ക്യൂബ, വിയറ്റ്നാം എന്നിവിടങ്ങളിലും പാര്‍ട്ടി സ്വന്തം ദേശീയത കെട്ടിപ്പടുത്തു. ഏഷ്യയിലും ആഫ്രിക്കയിലും ദേശീയത പടര്‍ന്നതു സാമ്രാജ്യത്വ വിരുദ്ധ സമരത്തോട് കൂടിയാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇന്ത്യയിലും ഈജിപ്തിലും ദേശീയ സമരങ്ങള്‍ വിജയം കണ്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 66 പുതിയ രാഷ്ട്രങ്ങള്‍ രൂപം കൊണ്ടു. അങ്ങനെ ദേശീയത അന്താരാഷ്ട്ര രാഷ്ട്രീയ രംഗത്ത് പ്രബല ഘടകമായി നിലകൊണ്ടു.
ദേശീയത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഭൂപടത്തിലെ അതിര്‍ത്തി രേഖക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തോടുള്ള സ്വരാജ്യ സ്നേഹമാണ്. ഈ പ്രദേശം ഏകവും അഖണ്ഡവുമായ ഒരു രാഷ്ട്രമാണെന്നും അതിനോടുള്ള ജാതിമത പ്രാദേശിക ഭേദമന്യേയുള്ള സ്നേഹം സംഘടിപ്പിക്കലാണു ദേശീയത. ഇതൊരു സാമൂഹിക ബോധമാണ്. ഒരു രാജ്യത്തെ ജനതയെ കൂട്ടിയിണക്കുന്ന വൈകാരിക ഭാവമാണ് ദേശീയത. ഇതിനു പലമാനങ്ങളുണ്ട്. പലരും ഇതിനെ പല രൂപത്തിലാണു കാണുന്നത്. വ്യക്തി, കുടുംബം, സമൂഹം, ദേശം, സാര്‍വ്വ ദേശീയത ഇവ മാനവ രാശിയുടെ ഔന്നത്യത്തിലേക്കുള്ള വളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളാണ്. അവ പരസ്പരം ഏറ്റുമുട്ടുന്നില്ല. ഒരു ഘട്ടത്തില്‍ നിന്നാണ് അടുത്ത ഘട്ടം രൂപം കൊള്ളുന്നത്. വ്യക്തിയും കുടുംബവും, കുടുംബവും സമൂഹവും പോലെ. കടുംബസൃഷ്ടിക്ക് അനിവാര്യമായത് പോലെ സമൂഹ സൃഷ്ടിക്ക് കുടുംബങ്ങളും സാര്‍വ്വദേശീയതയുടെ രൂപീകരണത്തിന് ദേശീയതയും സന്ധി ചെയ്യുന്നു.
ദേശീയതയുടെ മറുവശം സങ്കുചിതമാണ്. ഇന്ത്യയിലെ സവര്‍ണ ദേശീയത പ്രതിനിധീകരിക്കുന്നത് ഉന്മാദ ദേശീയ വികാരത്തെയാണ്. പ്രാദേശികതയെ നിരന്തരം ചെറുത്തു തോല്‍പ്പിക്കാന്‍ ദേശീയ വികാരം എപ്പോഴും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കണം. വൈദേശിക ശക്തികളുടെ എതിര്‍പ്പിനെ വിജയപൂര്‍വ്വം നേരിടാന്‍ വേണ്ടിയുള്ള മനോഭാവവും സൈനിക സജ്ജീകരണവും അനിവാര്യമാണ്. ഒരു സംസ്കാരം, ഒരു ദേശം ഇതാണ് ഇന്ത്യയിലെ ദേശീയവാദികളുടെ കാഴ്ചപ്പാട്. ദേശീയതയും വംശീയതയും ചേര്‍ന്ന് അപകടകരമായ കൂട്ടുകെട്ട് ഉണ്ടാവുന്നു. ഇരുപതാം നൂറ്റാണ്ടിലെ ദുരന്തങ്ങളായ വംശഹത്യകള്‍ നടത്തിയത് വംശീയതയിലധിഷ്ഠിതമായ ദേശീയതയാണ്. വംശത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ദേശീയത അപകടകരവും ജനാധിപത്യ വിരുദ്ധവും ഫാസിസ്റ് മുഖവുമുള്ളതുമാവുന്നു. ഇത്തരം ദേശീയത ഒരു പൊതുവീക്ഷണത്തോടു കൂടിയല്ല മറിച്ച് സമൂഹത്തിലെ പ്രബലായവരുടെ വീക്ഷണകോണിലൂന്നിയതാണ്. തങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരും ഉന്നതരമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇത്തരം ദേശീയത അതിന്റെ തീവ്രരൂപത്തില്‍ വംശഹത്യയെയും കൂട്ടക്കുരുതിയെയും അംഗീകരിക്കുന്നു. ഇതിനു ഉദാഹരണങ്ങളാണ് ജൂതന്മാര്‍ക്കെതിരെ നടന്ന നാസിക്കൂട്ടക്കൊല. മുസ്ലിംകള്‍ക്കെതിരായ സെര്‍ബ് കുരുതി, ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശം എന്നിവ. വംശ ദേശീയത വളരെ അപകടകരമാണെന്നു പറയുന്നത് മിക്ക രാജ്യങ്ങളിലും വ്യത്യസ്ത വംശങ്ങള്‍ ഇടകലര്‍ന്നാണ് ജീവിക്കുന്നത് എന്നതുകൊണ്ടാണ്. ഇംഗ്ളണ്ടില്‍ സ്കോട്സ്, വെല്‍ഷ്, ഐറിഷ്, ഇംഗ്ളീഷുകാര്‍ എന്നിവരുണ്ട്. ഇന്ത്യ മത, ഭാഷ ദേശ വൈജാത്യമുള്ള വിവിധ ജനവിഭാഗങ്ങളെയും സംസ്കാരത്തെയും ഉള്‍ക്കൊള്ളുന്നു. മറ്റു രാജ്യങ്ങളിലെല്ലാം പല വിഭാഗം ജനങ്ങള്‍ ഇടകലര്‍ന്നു വസിക്കുന്നു. ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങള്‍ സിംഹളരുടെയും മലായ് നിവാസികളുടെയും മാതൃരാജ്യമായാണ് അറിയപ്പെടുന്നതെങ്കിലും ഈ രാജ്യങ്ങള്‍ കുടിയേറ്റം മൂലമുള്ള വൈവിധ്യ സമൂഹത്തെ ഉള്‍ക്കൊള്ളുന്നു. ഇന്ത്യ, നൈജീരിയ എന്നിവ നാനാജാതി മതസ്ഥരുടെ ദേശമാണ്. കരീബിയന്‍ നാടുകളുടെ കാര്യവും വിത്യസ്തമല്ല. വടക്കെ അമേരിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ കുടിയേറിയ യൂറോപ്യരുടെയും അമേരിക്കന്‍ ഇന്ത്യക്കാരുടെയും സങ്കര സമൂഹം വസിക്കുന്നു.
ഒരു രാഷ്ട്രം ജനിച്ച് കഴിഞ്ഞാല്‍ ഉടന്‍ അവിടത്തെ ഭരണകൂടത്തിന്റെ പ്രധാന ചുമതല ജനങ്ങളില്‍ ദേശീയ ബോധം വളര്‍ത്തുകയാണ്. എങ്കിലെ സൈനികവും രാഷ്ട്രീയവുമായ ശക്തി കൈവരിക്കാന്‍ പറ്റുകയുള്ളൂ. ലാത്വിയ, ഉക്രൈന്‍, ചെച്നിയ എന്നിവിടങ്ങളിലെ ദേശീയ പ്രക്ഷോഭം സോവിയറ്റ് റഷ്യയുടെ ആധിപത്യത്തിനെതിരായിരുന്നു. സെര്‍ബ്, സ്കോട്സ്, വെല്‍ഷ് എന്നിവിടങ്ങളിലെ ദേശീയ സമരങ്ങള്‍ വലിയൊരു രാഷ്ട്രത്തില്‍ ലയിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരായിരുന്നു. ദേശീയത ശക്തിയാര്‍ജിക്കുന്നത് മറ്റൊരു ദേശീയതക്കുള്ള പ്രതികരണമായാണ്. ഓരോ രാഷ്ട്രത്തിലും മത, ജാതി, ഭാഷ, ദേശഉപദേശീയതകളുണ്ടാവും. പ്രബല സമൂഹത്തിന്റെ ദേശവികാരങ്ങളെയാണ് പൊതുവെ ദേശീയതയെന്നത് കൊണ്ട് വിവക്ഷിക്കുന്നത്. പ്രബല സമൂഹത്തിന്റെ ദേശതാല്‍പര്യങ്ങള്‍ ഉപദേശീയതക്കെതിരെ വരുമ്പോള്‍ സമാന്തരമായ ദേശീയ സംസ്കാരങ്ങള്‍ രൂപപ്പെടുന്നു. പ്രബല ദേശീയത ഉപദേശീയതകളുടെ സര്‍വ്വ ചിഹ്നങ്ങളെയും (മതം, ഭാഷ, ജാതി) അപരവല്‍കരിക്കുകയും സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുന്നു. ഇന്ത്യയില്‍ ദലിത്/മുസ്ലിം/പിന്നക്ക ന്യൂനപക്ഷങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങള്‍ ഭൂരിപക്ഷ ഹൈന്ദവ ദേശീയത ചവിട്ടിയരക്കുന്നു. ന്യൂനപക്ഷങ്ങളുടെ അധികാരചിഹ്നങ്ങളെയും പ്രദേശങ്ങളെയും വേലിക്കെട്ടി ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. 'അവരെ നാം വകവരുത്തിയില്ലെങ്കില്‍ അവര്‍ നമ്മെ വകവരുത്തും' ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് രാഷ്ട്രദേശീയതകളും, ഒരു രാഷ്ട്രത്തിലെ പ്രബല ദേശീയതയും പരസ്പരം ആയുധങ്ങള്‍ ശേഖരിക്കുന്നത്.
ദേശീയത കുറെ തത്വങ്ങളില്‍ വിശ്വസിക്കുന്നു. സ്വയം സമര്‍പ്പണം, രാജ്യത്തിനു വേണ്ടിയുള്ള ത്യാഗം, അഭിമാനം, വിദ്വേഷം, പ്രതികാരവാഞ്ഛ എന്നിവ മഹത്വല്‍ക്കരിക്കപ്പെടുന്നു. യുദ്ധഭ്രമമുള്ള രാജ്യസ്നേഹി തന്റെ രാജ്യത്തിനു വേണ്ടി കൊല നടത്താന്‍ തയ്യാറാവുന്നു. ദേശീയത ക്രൂരമായ ആദര്‍ശങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നു. അയല്‍രാജ്യങ്ങളെ ആക്രമിക്കുകയും അവരുടെ സംസ്കാരങ്ങള്‍ തകര്‍ക്കുകയും ചെയ്തവരെ വീരനായകന്മാരായി ചിത്രീകരിക്കുന്നത് കുട്ടികളില്‍ തെറ്റായ വിശ്വാസങ്ങള്‍ വളര്‍ത്തുന്നു. പ്രബല ദേശീയതയാണ് ഒരു രാഷ്ട്രത്തിന്റെ സംസ്കാരം, വിദ്യാഭ്യാസം, വികസനം എന്നിവ നിശ്ചയിക്കുന്നത്.അപര ദേശീയതകളോടുള്ള അതേ സമീപനം തന്നെയായിരിക്കും ഉപദേശീയതകളോട് പുലര്‍ത്തുക. ദേശീയവാദികള്‍ ഒരു കൂട്ടം വിശ്വാസങ്ങള്‍ ജനങ്ങളില്‍ കുത്തിവെച്ച് കൊണ്ടാണ് തങ്ങളുടെ സ്വാധീനം ഉറപ്പിക്കുക. ഹിറ്റ്ലര്‍ ജര്‍മ്മിനിയിലും മുസ്സോളിനി ഇറ്റലിയിലും ഇതാണ് നടപ്പിലാക്കിയത്. നിരന്തരമായും ശക്തമായും ഈ പാഠങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി ഇതില്‍ നിന്നും മോചനം അസാധ്യമാകുന്നു. ഇവര്‍ ഒരു വിഭാഗം ജനങ്ങളുടെ കാര്യം മാത്രം സംസ്കരിക്കുന്നു. ഇത്തരം വിഭാഗീയ വിശ്വാസങ്ങള്‍ കൂട്ട ഉന്മാദത്തിലേക്കും അന്യവല്‍ക്കരണ പ്രക്രിയകളിലേക്കും നയിക്കുന്നു.
ദേശീയ പരമാധികാരം മധ്യകാല യൂറോപ്പിലെ നാടുവാഴിത്തവ്യവസ്ഥയില്‍ നിന്നുണ്ടായ അരാജകത്വത്തിന്റെ ഉത്തരമായി ഉരുത്തിരിഞ്ഞതാണ്. ദേശീയതയുടെ ഒരു പ്രത്യേകത അധികാരികള്‍ പൌരന്മാര്‍ക്കിടയില്‍ തങ്ങളുടെ ദേശത്തോട് തീക്ഷ്ണമായ കൂറ് വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുന്നുവെന്നതാണ്. ദേശീയത അധികാര ഭാവത്തിന്റെ സംരക്ഷണ ചുമതലയാണ് നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്നത്. ദേശദ്രോഹം എന്ന പദാവലി പോലും അധികാരത്തിന് വിരുദ്ധമായത് എന്ന പ്രത്യയശാസ്ത്രത്തിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. അധികാരത്തോടും/അധികാര സമൂഹത്തോടുമുള്ള വിധേയത്വത്തെചോദ്യം ചെയ്യുന്നത് ദേശ വിരുദ്ധ പ്രവര്‍ത്തനമായി വിലയിരുത്തപ്പെടുന്നു. ഇതിന്റെ ഫലമായി ദേശീയത പൌരന്മാരുടെ സ്വാതന്ത്യ്രം, അവകാശം, അന്തസ്സ്, എന്നിവ അവഗണിക്കുന്നു. പൌരന്മാര്‍ക്കിടയില്‍ അധികാര സമൂഹത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നവരുടെ സ്വാതന്ത്യ്രം കൂടുതല്‍ ദേശസംരക്ഷണത്തിന്റെ പേരില്‍ പരിഗണിക്കപ്പെടുന്നു. ഒരു പരമാധികാര രാഷ്ട്രത്തിന്റെ പ്രത്യേകത അത് പുറത്തു നിന്നുള്ള ഇടപെടലുകളില്‍ നിന്ന് സ്വതന്ത്രമാണ് എന്നുള്ളതാണ് സ്വാതന്ത്യ്ര ലബ്ധി പ്രാപിച്ച പല രാഷ്ട്രങ്ങള്‍ക്കും തങ്ങളുടെ പൌരന്മാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥ സംജാതമായി. ആഫ്രിക്കന്‍ രാജ്യങ്ങളുടെ കാര്യത്തില്‍ ഈ പ്രശ്നം വളരെ രൂക്ഷമായിരുന്നു. ആഫ്രിക്കന്‍ ജനത വ്യത്യസ്ത സംസ്കാരങ്ങള്‍ പേറുന്ന അനേകം ചെറുവിഭാഗങ്ങളായി ജീവിക്കുന്നു. 800 ല്‍ പരം വംശീയ വിഭാഗങ്ങളായി ആഫ്രിക്കന്‍ ജനത വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ വംശത്തിനും അവരവരുടെ ഭാഷയും, മതവും ജീവിത രീതികളുമുണ്ട്. ഈ വംശീയ വിഭാഗങ്ങളുടെ ആധിക്യമാണ് ആഫ്രിക്കന്‍ ജനതയുടെ പുരോഗതിക്കുള്ള ഒരു പ്രധാന തടസ്സം. ചില വംശങ്ങള്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും വ്യാപിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ തങ്ങളുടെ രാജ്യത്തിനോടുള്ളതിനേക്കാള്‍ കൂറ് അയല്‍ രാജ്യത്തെ സ്വന്തം വംശങ്ങളുമായിട്ടാവും. ഈ വംശീയ വ്യത്യാസം പല രാജ്യങ്ങളിലും ആഭ്യന്തര കലഹങ്ങള്‍ക്ക് കാരണമാവുന്നു. ദേശീയത, വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ പരിഹാരമെന്നതിലുപരി പ്രശ്നങ്ങള്‍ക്കാണ് കൂടുതല്‍ വളമിട്ടിട്ടുള്ളത്.
പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പുകാര്‍ തങ്ങളുടെ കച്ചവട കേന്ദ്രങ്ങള്‍ ആഫ്രിക്കയില്‍ തുടങ്ങി. സ്വര്‍ണ്ണവും അടിമകളെയുമായിരുന്നു അവര്‍ക്ക് ആവശ്യം. 1900 ഓടെ ആഫ്രിക്ക മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പങ്കുവെച്ചെടുത്തു. തുടര്‍ന്ന് അധിനിവേശത്തിനെതിരെ ചെറുത്തു നില്‍പ്പ് ആരംഭിച്ചു. 1957 ല്‍ ഗോള്‍ഡ് കോസ്റ്(ഘാന) സ്വാതന്ത്യ്രം നേടുന്ന ആദ്യത്തെ അഫ്രിക്കന്‍ രാജ്യമായി മാറി. 1990 മാര്‍ച്ച് 21 ന് നമീബിയ സ്വതന്ത്രമായതോടെ ആഫ്രിക്കയിലെ സാമ്രാജ്യത്വ അധിനിവേശം അവസാനിച്ചു. തങ്ങള്‍ നേടിയെടുത്ത സ്വാതന്ത്യ്രത്തില്‍ ആഫ്രിക്കന്‍ ജനത അതിയായി ആഹ്ളാദിച്ചു. വൈകാതെ അവര്‍ക്ക് ബോധ്യമായി സ്വാതന്ത്യ്രം തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. അധിനിവേശ ഭരണം ആഫ്രിക്കയുടെ ഭൂമിശാസ്ത്രം തന്നെ മാറ്റി വരച്ചിരുന്നു. ഒരു വംശീയ വിഭാഗത്തിന്റെ മാതൃരാജ്യം പലരാജ്യാതിര്‍ത്തികള്‍ക്കിയില്‍ വ്യാപിച്ചു കിടക്കുന്ന അവസ്ഥയുണ്ടായി. അധിനിവേശത്തോടൊപ്പമെത്തയ ക്രിസ്ത്യന്‍ മിഷണറിമാരുടെ മതാധിനിവേശ ഭരണം ആഫ്രിക്കയുടെ സമ്പദ് വ്യവസ്ഥയെ പാശ്ചാത്യ കമ്പോളത്തെ ആശ്രയിക്കേണ്ട രീതിയിലാണ് സംവിധാനിച്ചത്. ഇതിന്റെ ഫലമായി ആഫ്രക്കയിലെ കര്‍ഷകരും ഖനി ഉടമകളും ആഗോള വിപണികളും .യൂറോപ്യന്‍ ആവശ്യങ്ങള്‍ക്കും അനുസൃതമായി ഉല്പാദനം നടത്തേണ്ടി വന്നു.പ്രാദേശികമായി ഇവ ഉപയോഗപ്പെടുത്താനുള്ള അടിസ്ഥാന സൌകര്യങ്ങളോ സാങ്കേതിക ജ്ഞാനമോ അവിടെ ഇല്ലായിരുന്നു. രാഷ്ട്രീയ സാമ്പത്തിക, സാമൂഹിക മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങല്‍ ആഫ്രിക്കന്‍ നേതാക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാതായി പല രാജ്യങ്ങളിലും സൈന്യം ജനകീയ ഭരണങ്ങളെ അട്ടിമറിച്ചു. ആഭ്യന്തര ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. ദാരിദ്യ്രം, നിരക്ഷരത, രോഗങ്ങള്‍, ക്ഷാമം, വരള്‍ച്ച എന്നിവ ഇന്നും ആഫ്രിക്കയുടെ മുഖമുദ്രയാണ് ചുരുങ്ങിയ വിലയ്ക്ക് അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുകയും ഉയര്‍ന്ന വിലയ്ക്ക് ഉപഭോഗവസ്തുക്കള്‍ ഇറക്കുമതി ചെയ്യുകയും ചെയ്യുന്നത് രാഷ്ട്രങ്ങളെ പാപ്പരാക്കി.
വംശീയ ഏറ്റുമുട്ടലുകളും അതിര്‍ത്തി തര്‍ക്കങ്ങളും പലരാജ്യങ്ങളെയും തകര്‍ത്തുകൊണ്ടിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനം 1992 ല്‍ മാത്രമാണ് നിയമത്തില്‍ ഇല്ലാതായത്. വംശീയ പരമാധികാരം ലഭിക്കുന്നതിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല എന്നതാണ് ആഫ്രിക്ക നല്‍കുന്ന പാഠം. ആഫ്രിക്കന്‍ ജനത നേരിടുന്ന പ്രശ്നം ലോകമെമ്പാടുമുള്ള ദരിദ്ര രാഷ്ട്രങ്ങളുടെ പ്രശ്നമാണ്. ദേശീയതയിലൂടെയും ദേശസ്നേഹത്തിലൂടെയും അന്തിമമായി ലക്ഷ്യമാക്കുന്നത് മനുഷ്യന്റെ മഹത്വവും ക്ഷേമമും ആകണം. രാജ്യത്തിന്റെ ചിത്രം ശക്തിയും യശ്ശസ്സുമാകരുത് നാം പാടുപെട്ട് കൃത്യമായ അളവും അതിരും നിശ്ചയിച്ച് ഭൂപടത്തില്‍ ചായം കൊടുത്ത് തന്റെ രാജ്യത്തെ മാറ്റി നിര്‍ത്തുന്നതിന്റെ പിന്നിലുള്ളത് മനസ്സിനുള്ളിലെ നിഷ്കൃഷ്ടതയും സ്വര്‍ത്ഥതയും മാത്രമാണ്. അതിരുകള്‍ നിശ്ചയിച്ച് മനുഷ്യനെ വേര്‍തിരിക്കുന്ന തത്വശാസ്ത്രം അവരുടെ സൃഷ്ടിയല്ല. മതങ്ങളെല്ലാം മനുഷ്യസാഹോദര്യത്തെപ്പറ്റിയാണ് പറയുന്നത്.
മതേതരമെന്ന വ്യവഹാരമാണ് ദേശീയതക്ക് കാതല്‍ നല്‍കിയത്. മനുഷ്യനെ ഒന്നിച്ച് അഭിമുഖീകരിക്കാന്‍ കഴിയാത്ത സങ്കുചിതത്വത്തിലും മനുഷ്യ നിരാസത്തിലും, അധിഷ്ഠിതമായ മതേതരത്വത്തിന് മാത്രമേ പാരതന്ത്യ്രത്തിന്റെ അതിരുകള്‍ അംഗീകരിക്കാന്‍ പറ്റുകയുള്ളൂ.
ഓരോ സമൂഹവും കടന്നുപോകണ്ട ചരിത്രപരമായ ഘട്ടമായാണ് ദേശീയതയെ കാണേണ്ടത്. അധിനിവേശ കാലഘട്ടത്തില്‍ ദേശീയത ഒരാവശ്യമായിരുന്നു. അധിനിവേശാനന്തര ജീവിതത്തില്‍ ദേശീയത ഒരു പാഴ് വാക്ക്മാത്രമാണ്. ഇന്ത്യന്‍ ദേശീയതയുടെ വക്താക്കള്‍ ദേശീയതയില്‍ തന്നെ തുടരുവാനും പ്രാചീന കാലത്തേക്ക് ചാതുര്‍ വര്‍ണ്യത്തിന്റെ വംശമേലാള അധികാരഘടനയിലേക്ക് തിരിച്ചു പോവണമെന്നാണ് ആയുധങ്ങളുടെയും, മീഡിയകളുടെയും സഹായത്തോടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രത്തിന് മറ്റൊരു ദേശീയത കനത്ത വിഘാതമായി ഭവിക്കും. ദേശരാഷ്ട്രങ്ങള്‍ക്ക് നാമമാത്രമായ അസ്ഥിത്വം മാത്രമുള്ള ഒരവസ്ഥയില്‍ സാര്‍വ്വദേശീയതയെ അംഗീകരിക്കാന്‍ ഓരോ രാഷ്ട്രവും തയ്യാറാകേണ്ടതുണ്ട്.
ഹിംസാത്മക ദേശീയതയും, സങ്കുചിത ദേശീയതയും സാര്‍വ്വദേശീയതയ്ക്ക് വിഘാതമാണ്. ധാര്‍മ്മിക മൂല്യങ്ങളാകണം ഇതിന്റെ അടിസ്ഥാനം. ദേശീയതയുടെ കൈവഴികളില്‍ സംഭവിക്കുന്ന മറ്റൊരു അനിവാര്യതയാണ് ഉപദേശീയതകളുടെ ക്രിയാത്മകമായ ഉപയോഗമെന്നത്. മത, ജാതി ഭാഷകളുടെ പുരോഗതികളിലൂടെ നിരവധി ദേശീയതകളുള്ള ഇന്ത്യ പോലുള്ള രാഷ്ട്രങ്ങള്‍ വികസിക്കേണ്ടത്. ഏകദേശീയത മാത്രമാണ് രാഷ്ട്രത്തിനാവശ്യം മറ്റുള്ളതെല്ലാം ആപത്താണെന്ന അലറിവിളികള്‍ പൌരാണിക രാജാധിപത്യന്റെ അവശിഷ്ടങ്ങളാണ്.
ദേശരാഷ്ട്രങ്ങള്‍ എന്ന മതേരത. യുക്തിയെ തല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ ഇസ്ലാമും അംഗീകരിക്കുന്നുണ്ട്. ദേശീയത ലക്ഷ്യമായി കാണാന്‍ ഇസ്ലാമിന് സാധിക്കുകയില്ല. എല്ലാ ജനങ്ങളും സ്നേഹത്തോടും, പരസ്പര സഹകരണത്തോടും കഴിയുന്നതും ചൂഷണരഹിതവും അവസരസമത്വം ഉറപ്പു നല്‍കുന്നതുമായ നീതിപൂര്‍വ്വകമായ ഒരു ലോകമാണ് ഇസ്ലാമിന്റെ ആത്യന്തിക ലക്ഷ്യം. ഇസ്ലാമിന്റെ സാര്‍വ്വദേശിയത എന്ന കാഴ്ച്ചപ്പാട് ഏക വഴിയിലൂടെ മൂര്‍ത്തമാവേണ്ടതല്ല. ദേശീയത, ഉപദേശിയത എന്നിവയുടെ പുതിയ വായനകള്‍ക്ക് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സന്നദ്ധമാവുമ്പോള്‍ ഉണ്ടാകുന്ന ഉള്‍ത്തെളിച്ചമാണ് ഇതിനു സഹായകമാവുക.