Monday, September 20, 2010
Friday, August 20, 2010
സി.പി.എം ഉയര്‍ത്തുന്നത് വര്‍ഗ്ഗരാഷ്ട്രീയമല്ല; വര്‍ഗ്ഗീയ രാഷ്ട്രീയമാണ്
മതമില്ലാതെ മതേതരത്വത്തിന് നിലനില്‍ക്കാനാവില്ല. (തലാല്‍ അസദ്)
ഭിന്നമതത്തെയും സംസ്കാരങ്ങളെയും ജാതികളെയും ഏക മതധാരയിലേക്ക് സ്വീകരിച്ചുകൊണ്ടാണ് മതേതരത്വം അതിന്റെ പ്രകടമായ ഹിംസ നിര്‍വഹിക്കുന്നത്. ഏക മതത്തെയും ജാതിയെയും കുറിച്ചുള്ള ആശങ്കകളും ആശകളും രൂപപ്പെടുത്തുകയും അതിനകത്ത് സ്ഥിതിചെയ്യുന്നതിനെ സംരക്ഷിച്ച് നിര്‍ത്തുകയും അതെല്ലാത്തമുഴുവന്‍ സ്വരങ്ങളെയും അന്യവല്‍കരിക്കുകയുമാണ് മതേതരത്വം ചെയ്യുന്നത് എന്ന് ഏറെ പഠനങ്ങളിലൂടെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ വ്യത്യസ്തങ്ങളായ വായനകളെയും പത്രങ്ങളെയും ഏക ധാരയിലേക്ക് സ്വാംശീകരിക്കുന്നതില്‍ 'ദ ഹിന്ദു' പത്രത്തിനുള്ള പങ്കിനെ കുറിച്ച് എം.എസ് പാണ്ഡ്യന്‍ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വിശേഷിച്ചും സി.പി.എം ചെറുതായി ഉയര്‍ന്നു വന്ന സമരപോരാട്ടങ്ങളെയും സംഘര്‍ഷങ്ങളുടെയും തങ്ങളുടെ അസാമാന്യമായ പുരോഗമന സ്വാംശീകരിണത്തിലൂടെ തങ്ങളുടേതാക്കുകയോ അല്ലെങ്കില്‍ അസന്നിഹിതമാക്കുകയോ ചെയ്തിട്ടുണ്ട്. ബി.ജെ.പിയെക്കുറിച്ചുള്ള സി.പി.എമ്മിന്റെ വിമര്‍ശം അത് തീവ്ര ഹിന്ദുത്വത്തെ പരസ്യമായി പ്രകടിപ്പിക്കുന്നുവെന്നും നാഷനല്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വം സ്വീകരിക്കുന്നുവെന്നുമാണ്. ഗുജറാത്ത് കലാപം നടത്തിയ നരേന്ദ്രമോഡിയും കലാപത്തിന് ശേഷം കാവിസാരിയെടുത്ത് ഗംഗയില്‍ മുങ്ങിയ സോണിയാജിയെയും ഇതിനുദാഹരണമായി അവര്‍ ചൂണിക്കാണിക്കാറുണ്ട്. ബി.ജെ.പിയുടെ സവര്‍ണതയെയും കോണ്‍ഗ്രസിന്റെ ദേശീയതയ്ക്കുമപ്പുറത്ത് സി.പി.എമ്മിന്റെ പുരോഗമന നാട്യത്തില്‍ ഉള്ളടങ്ങിയ സ്വാംശീകരണ ഹിംസയെക്കുറിച്ച് അധികപേരും വേണ്ടത്ര ബോധവാന്മാരായിട്ടില്ല. ഇന്ത്യയില്‍ ഹിംസാത്മകമായി പകര്‍ന്നാടിയ ഫാഷിസ്റ് പ്രചരണങ്ങളും സംഘ് മീഡിയകളുടെ കപടനീതിവിളികളുമുണ്ടായ ഏത് വിവാദകാലത്തും സി.പി.എം നിലയുറപ്പിച്ചിട്ടുള്ളത് ന്യൂനപക്ഷ വിരുദ്ധഭാഗത്തായിരുന്നു. ശരീഅത്ത് വിവാദം മുതല്‍ ബാബരി വിഷയത്തിലും ഒടുവില്‍ കേരളത്തില്‍ അരങ്ങേറിയ മുസ്്ലിം വിരുദ്ധ പ്രചരണങ്ങള്‍ വരെ എടുത്തു പരിശോധിച്ചുനോക്കിയാല്‍ കാവിക്കും ചുവപ്പിനും തമ്മില്‍ ഭിന്നസ്വരങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രവാചകനിന്ദാപരമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍സ്കോളേജിലെ പ്രൊഫ. ജോസഫിന്റെ കൈവെട്ടിമാറ്റിയ നടപടിയെ മതസംഘടനകള്‍ കൂട്ടായും ഒറ്റക്കായും അപലപിക്കുകയും അതിനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ടായിരുന്നു. ഇസ്്ലാമിക നീതി നടപ്പാക്കാന്‍ കൊതിക്കുന്ന താലിബാനിസ്റുകളുടെ നാടായി കേരളം മാറിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍- എന്ന സി.പി.എമ്മിന്റെ പ്രസ്താവനയിലൂടെ കൈപ്പത്തി വെട്ടിമാറ്റിയതിലൂടെ ഇസ്്ലാമിക നീതിയാണ് നടപ്പാക്കിയതെന്ന് ധ്വനിപ്പിക്കുന്നു. ഇതിനെ ചുവട്പിടിച്ച് യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ നടത്തിയ മതനിരപേക്ഷ കേരളം ജനപക്ഷ രാഷ്ട്രീയം എന്ന കാമ്പയിനിലും എസ്.എഫ്.ഐ കാമ്പസുകളില്‍ നടത്തിയ ഇലക്ഷന്‍ പ്രചരണത്തിലും ഈ യുക്തിയെയായിരുന്നു അവരും വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിലൂടെ സമൂഹത്തില്‍ പുറമേക്ക് നിലനിന്നിരുന്ന സൌഹൃദങ്ങളിലും രാഷ്ട്രീയ സംവാദങ്ങളിലും മതം ഒരു കീറാമുട്ടിയായി മാറുകയും ഇസ്്ലാം ഒരു കാടത്തമായി നിലനില്‍ക്കുകയും ചെയ്തു. സാമ്പത്തിക സംവരണമെന്ന പിന്നാക്ക വിരുദ്ധമായ പ്രസ്താവനയിലൂടെ ലൌജിഹാദാനന്തര കേരളത്തില്‍ എന്‍.എസ്.എസ് ന്യൂനപക്ഷ വിരുദ്ധ പ്രചരണത്തിന് വീണ്ടും തുടക്കമിട്ടപ്പോള്‍ അതിനെ ആശയപരമായും രാഷ്ട്രീയപരമായും പിന്താങ്ങിയവര്‍ ഇടതുപക്ഷകക്ഷികളായിരുന്നു. ഇതിലൂടെയാണ് സി.പി.എം നിലനിര്‍ത്തിയിരുന്ന (കേരളത്തില്‍) പുകമറകള്‍ക്കപ്പുറത്തുള്ള രാഷ്ട്രീയ അജണ്ടകള്‍ മറനീക്കി പുറത്ത് വരുന്നത്. കിനാലൂരിലെ ജനവിരുദ്ധ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മതമൌലികവാദ സംഘടനകള്‍ നഷ്ടപ്പെടുത്തിയ കോടികളുടെ അഴിമതിയുടെ അധികാരസുഖത്തിനുവേണ്ടി പരസ്യമായ ന്യൂനപക്ഷ പ്രസ്താവനകളിലും വ്യാപകമായ കാമ്പയിനുകളിലൂടെയും സി.പി.എം ഏറെ മുന്നേറുകയാണുണ്ടായത്. സംഘ് പരിവാര്‍ പോലും അമ്പരന്ന് നില്‍ക്കുന്ന തരത്തില്‍ മോഡിക്ക് പഠിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തയ്യാറായി. തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്്ലാമോഫോബിയ ഉല്‍പ്പാദിപ്പിക്കുന്ന പടിഞ്ഞാറിന്റെ അധീശ യുക്തിയെ പിന്താങ്ങുന്ന തരത്തില്‍ കാടിളക്കിയുള്ള ചിന്നംവിളികളായിരുന്നു പുരോഗമന രാഷ്ട്രീയത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. സ്വന്തം പാര്‍ട്ടിയിലുള്ള സ്വത്വവാദികളെയും (മുസ്്ലിംകളായ) വെറുതെവിട്ടില്ല. പാര്‍ട്ടിയുടേത് ശുദ്ധവര്‍ഗ്ഗ രാഷ്ട്രീയമാണെന്നും അതെല്ലാത്ത ഏത് മുസ്ലിം, ദലിത് രാഷ്ട്രീയവും ഭീകരവാദമാണെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ദലിത് ഭീകരവാദം എന്ന പദാവലി കേരളത്തില്‍ വികസിപ്പിച്ച് കൊണ്ടുവന്ന ഇടതുപക്ഷം ഇന്ത്യയില്‍ ഔദ്യോഗികമായി ആഘോഷിക്കുന്ന ഇസ്്ലാമിക ഭീകരവാദത്തെ ഏറ്റെടുക്കാനും വളര്‍ത്തിയെടുക്കാനും തയ്യാറായി. കൈവെട്ട് കേസ് എന്ന പിടിവള്ളിയിലൂടെ മുസ്്ലിം സമുദായത്തെ സമ്മര്‍ദ്ദത്തിലാക്കനും സമുദായ സംഘടനകളെ ശുദ്ധി തെളിയിക്കല്‍ കര്‍മ്മം നിര്‍വ്വഹിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. ലീഗും ലീഗിന്റെ ഏഴാംകൂലികളായ മതസംഘടനകളും ചേര്‍ന്ന് രാജിവിനേക്കാള്‍ വലിയ രാജഭക്തിതെളിയിച്ചു. അശോക് സിംഗാളിന്റെയും ലീഗ് നേതാക്കളുടെയും ശബ്ദത്തിന് മാറ്റമില്ലാതെ വന്നു. സമുദായം കത്തുന്ന സന്ദര്‍ഭത്തില്‍ കഴുക്കോല്‍ ഊരിയെടുക്കുക എന്നതായിരുന്നു ലീഗ് മിക്കസന്ദര്‍ഭങ്ങളിലും ചെയ്തിരുന്നത്. ആ അബദ്ധം മതസംഘടനകളുടെ പിന്‍ബലത്തോടെ കൂടുതല്‍ ആവേശപൂര്‍വ്വം നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിച്ചതിലൂടെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദ തന്ത്രമാണ് വിജയം കണ്ടത്. കേരള രാഷ്ട്രീയത്തില്‍ ഭിന്നകൊടികളും ഏക അജണ്ടയും എന്ന ദൌര്‍ബല്യം മുഴച്ച് നിന്നു. ഏവരുടെയും ഏകാത്മകതയിലൂടെ മതേതരത്വം അതിന്റെ നിലനില്‍പ്പിനെ കൂടുതല്‍ സുഖകരമാക്കുകയും ഏകധാരയില്‍ വ്യത്യസ്തങ്ങളായ രാഷ്ട്രീയ ശൈലികളെ കെട്ടിയിടുകയും ചെയ്തതിലൂടെ മതേതരത്വത്തിന്റെ ഉള്ളില്‍ നിറഞ്ഞുനിന്നിരുന്ന (ഭിന്നകൊടികളിലും മുദ്രാവാക്യങ്ങളിലും) മതമാണ് വിജയിച്ചത്. ഈയൊരുപശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് മഅ്ദനിവിഷയത്തെയും നമ്മള്‍ മനസ്സിലാക്കേണ്ടത്. തടിയന്റെവിട നസീര്‍ താന്‍ മഅ്ദനിക്കെതിരെ മൊഴികൊടുത്തിട്ടില്ലെന്ന് പരസ്യമായി പറയുകയും രഹസ്യമായി മഅ്ദനിക്കതിരെ മൊഴികൊടുക്കുകയും ചെയ്ത ദുരൂഹതയില്‍ നിന്നാണ് ബാംഗ്ളൂര്‍ സ്ഫോടനകേസിലെ പ്രതിയായി മഅ്ദനി അവതരിക്കുന്നത്. ഒരു കേസിലെ ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കുമില്ലാത്ത പ്രാധാന്യവും കൊടുംഭീകരവാദവും അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കുന്നതില്‍ സംഘ് മീഡിയകളും കേരള പോലീസും ഒരുപോലെ ജാഗ്രതപാലിച്ചിരുന്നു. മുമ്പ് സൂഫിയാ മഅ്ദനിയുടെ അറസ്റിലും മഅ്ദനിയുടേതന്നെ കോയമ്പത്തൂര്‍ അറസ്റിലും പുലര്‍ത്തിയ മതേതര ജാഗ്രതകാത്ത് സൂക്ഷിക്കുന്നതില്‍ എല്ലാ ഭരണകൂട സംവിധാനങ്ങളും മാധ്യമങ്ങളും ഏറെ സൂക്ഷ്മത പാലിച്ചു! ഒമ്പതരകൊല്ലം നിരപരാധിയായ ഒരാള്‍ (ആയുസ്സിന്റെ വലിയൊരുസമയം) ജയില്‍ വാസത്തില്‍ നിന്നു മോചിതനായി തിരിച്ചുവന്നപ്പോള്‍ ഗവണ്‍മെന്റിന്റെ മുഴുവന്‍ പരിവാരങ്ങളും ഏത് രീതിയിലാണോ ആഹ്ളാദപൂര്‍വ്വംകൊണ്ടാടിയത് അതിനേക്കാള്‍ ആഘോഷപൂര്‍വ്വം വീണ്ടുമൊരു ജയില്‍ വാസത്തിന് അദ്ദേഹത്തെ യാത്രയയച്ചു. അന്‍വാറുശ്ശേരിക്കു ചുറ്റും കര്‍ഫ്യു പ്രഖ്യാപിക്കുകയും അനാഥമക്കളുടെ അന്നം മുടക്കുകയും ദുരൂഹമായ ബാഗുകള്‍ കലാലയത്തിനകത്ത് ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ പോലീസ് സൃഷ്ടിച്ചത് കേവലം ഭീതിതമായൊരു അന്തരീക്ഷം മാത്രമല്ല. നേരത്തെ തന്നെ ഇന്ത്യയിലെ പോലീസിനെക്കുറിച്ചുള്ള ആരോപണമാണ് കമ്മ്യൂണലൈസ് ചെയ്യപ്പെട്ടു എന്നത്. പോലീസിന്റെ കാക്കിക്കുള്ളില്‍ കാവിയാണ് കൂടുതലുള്ളതെന്നും തെളിയിക്കാന്‍ കിട്ടിയ ഏത് സന്ദര്‍ഭത്തിലും അവരത് തെളിയിച്ചിട്ടുണ്ട്. പലസന്ദര്‍ഭങ്ങളിലായി ഇതിനെ അവര്‍ സാധൂകരിച്ചിട്ടുണ്ട്. നിരവധി ഭീകരവിരുദ്ധ നിയമങ്ങളില്‍ അറസ്റ് ചെയ്യപ്പെട്ടവരില്‍ 97 ശതമാനവും മുസ്്ലിം സമുദായത്തില്‍പെട്ടവരാണ്. സ്വതന്ത്രാനന്തര ഇന്ത്യയില്‍ നടന്ന മുവായിരത്തിലധികം വര്‍ഗ്ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടത് 90 ശതമാനവും മുസ്്ലിംകളും കലാപങ്ങളില്‍ അറസ്റ് ചെയ്യപ്പെട്ടവരില്‍ 80 ശതമാനവും ഈ സമുദായത്തില്‍പെട്ടര്‍ തന്നെയായിരുന്നു! ഈ നിയമനിര്‍വ്വഹണത്തിലുള്ള അസന്തുലിതത്വമാണ് വളര്‍ന്ന് വികസിച്ച് ഭീകരതയിലേക്ക് നീങ്ങുന്നത്. നിരന്തരമായി തുടരുന്ന നീതിഷേധങ്ങള്‍, അരക്ഷിതാവസ്ഥ, അവഹേളനം (വിശദമായ വിവരങ്ങള്‍ക്ക് സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നോക്കുക) മുസ്്ലിം സമുദായത്തെ പിന്നാക്കാവസ്ഥയിലേക്കെത്തിക്കുന്നതിന് വളരെവലിയ കാരണമായിട്ടുണ്ട്. ഇതിനെ ക്രമപ്രവൃദ്ധമായി മാറ്റിയെടുക്കുന്നതിനുപകരം ഇസ്്ലാമോഫോബിയയെന്ന ട്രന്‍ഡിന് കീഴടങ്ങാനാണ് ഇന്ത്യയിലെ ഭരണകൂടം തയ്യാറാവുന്നത്. അതിന്റെ മുഴുവന്‍ മെക്കാനിസങ്ങളെയും അതിനനുസരിച്ച് ക്രമപ്പെടുത്താനുള്ള തീവ്രയത്നത്തിലാണ് (മൊസാദിന്റെ സഹായത്തോടെ) കേന്ദ്ര ഭരണകൂടം. സാമ്രാജ്യത്വ വിരോധം, ഇസ്രേയല്‍ വിരോധം തുടങ്ങിയ പദാവലികള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുകയും എന്നാല്‍ പ്രയോഗതലത്തില്‍ അവരോട് രാജിയാവുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് സി.പി.എം കേരളത്തില്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്. ബാല്‍താക്കറെയും പ്രമോദ് മുത്തലിക്കും നരേന്ദ്രമോഡിയും (നിരവധി കേസുകളില്‍ പ്രതികളായ) വാഴുന്ന ഒരു രാജ്യത്ത് മഅ്ദനി ഭീകരവാദിയാവുന്നതില്‍ പ്രവര്‍ത്തിക്കുന്ന യുക്തി മതേതര ആശങ്കകളെ താങ്ങിനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയാത്തതുകൊണ്ടാണ്. രോഗം ബാധിച്ച് കിടക്കുന്ന മഅ്ദനി അറസ്റ്റിന് വിസ്സമ്മതിക്കുന്നതിനെക്കുറിച്ച് വാചാലാരാവുന്ന സംഘ്ബുജികള്‍ ഗുജറാത്തിലെ ആഭ്യന്തര മന്ത്രി അമിത്ഷാ ഒളിവില്‍ പോയതിനെക്കുറിച്ച മൌനം പാലിക്കുകയും ചെയ്യുന്നു. കര്‍ണ്ണാടകയില്‍ നിന്നും അറസ്റ് വാറണ്ടുള്ളത് കൊണ്ടാണ് മഅ്ദനിയെ അറസ്റ് ചെയ്യാന്‍ ഞങ്ങള്‍ സഹായമൊരുക്കുന്നതെന്ന് ഇപ്പോള്‍ കുമ്പസരിക്കുന്നവര്‍ക്ക് രാഷ്ട്രീയ ഇഛ്ാശക്തിയുണ്ടെങ്കില്‍ കേരളത്തില്‍ നിരവധി കേസുകളുള്ള തൊഗാഡിക്കെതിരെയും മുത്തലിക്കിനെതിരെയും വാറണ്ട് പുറപ്പെടുവിക്കാന്‍ കഴിയുമോ? മഅ്ദനിയുടെ അറസ്റ്റ് കേരളത്തില്‍ രൂപപ്പെട്ടുവരുന്ന സാമുദായിക ധ്രൂവികരണത്തെക്കുറിച്ചും മാധ്യമസദാചാരത്തെക്കുറിച്ചും കൂടുതല്‍ ഗൌരവത്തോടെ ആലോചിക്കേണ്ടിയിരിക്കുന്നു. വിദൂരുമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന സി.പി.എമ്മിന്റെ വര്‍ഗ്ഗീയരാഷ്ട്രീയത്തെ മുതലെടുത്ത് വിളവെടുക്കുന്നത് സംഘ്പരിവാറാണ്. സംഘ്പരിവാറിന്റെ ഭീക്ഷണിക്കുമുന്നില്‍ ആക്ഷന്‍ പ്ളാനുകള്‍ രൂപപ്പെടുത്തുന്നവരായി സി.പി.എമ്മും കേരള പോലീസും മാറിയിരിക്കുന്നു. വര്‍ക്കലയില്‍ ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശിവസേന, സി.പി.എം പോലീസ് എന്നിവരുടെ പങ്ക് വളരെ വ്യക്തമായിരുന്നു. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പേരില്‍ മതനിരപേക്ഷമേനി നടിച്ചവര്‍ മുസ്്ലിംകള്‍ പെരുകുന്നതിലും ഹിന്ദുക്കള്‍ കുറയുന്നതിലും അസ്വസ്ഥരാവുകയും ചെയ്യുന്നതിലൂടെ പ്രഖ്യാപിക്കപ്പെടുന്നത് ശുദ്ധവര്‍ഗ്ഗീയ രാഷ്ട്രീയമാണ്! മതേതര പുരോഗമന വ്യവഹാരങ്ങളെക്കുറിച്ച് ഗൌരവമായ പുനര്‍വായനകളും പുതിയ അന്വേഷണങ്ങളും ബദല്‍ രാഷ്ട്രീയ പ്രവേശനങ്ങളും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനൊക്കെയും വര്‍ഗ്ഗീയവാദ പദാവലികളില്‍ ഒതുക്കിനിര്‍ത്താന്‍ മാത്രം പാകത്തില്‍ കേരളത്തിലെ സൌഹൃദങ്ങള്‍ക്കും രാഷ്ട്രീയ മേഖലകള്‍ക്കും കനത്ത വിള്ളലുകള്‍ വീണിട്ടുണ്ട്. അതിന്റെ പഴുതുകള്‍ അടക്കാന്‍ എല്ലാവരും ഒന്നിച്ച് അധ്വാനിക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ അഹ്മദാബദുകള്‍ ഇവിടെ ആവര്‍ത്തിക്കപ്പെടും. അത് നികത്താന്‍ സി.പി.എമ്മിനു ബാധ്യതയുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ നാല്പത് ശതമാനത്തോളം മുസ്്ലിം-ക്രസ്ത്യന്‍ വോട്ടുകളുള്ള ഒറ്റ മണ്ഡലത്തിലും സി.പി.എമ്മിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. സി.പി.എമ്മിന്റെ പഴയമാഞ്ചസ്റര്‍ തൊഴിലാളികളുടെ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെയും പുതിയ വര്‍ഗ്ഗീരാഷ്ട്രീയത്തിന്റെയും പ്രതിശബ്ദങ്ങളാണ് ഇതിലൂടെ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് തുടര്‍ന്ന് കഴിഞ്ഞാല്‍ ചുവപ്പ് കൊടി റയില്‍ വേ സ്റേഷനുകളിലും റോഡ് ഗതാഗത പണികള്‍ നടക്കുന്ന സ്ഥലങ്ങളിലും മാത്രം കാണാന്‍ കഴിയുന്ന ഒരപൂര്‍വ്വ വസ്തുവായി മാറും.
Tuesday, August 17, 2010
മതരാഷ്ട്രീയ ഇടപെടലുകളും പി.ബി വെളിപാടുകളും
ന്യൂനപക്ഷ വര്‍ഗീയവല്‍കരണവും മതരാഷ്ട്രീയ ഇടപെടലുകളും ചെറുത്തുതോല്‍പിക്കാനും ഇതിനെതിരെ ബോധവല്‍കരണ പരിപാടികള്‍ നടത്താനും സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അനുവാദം നല്‍കിയിരിക്കുകയാണല്ലോ. രണ്ട് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ തീരുമാനം മാര്‍ക്സിസ്റ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്. പശ്ചിമബംഗാളില്‍ 26 ശതമാനം വരുന്ന മുസ്ലിംകള്‍ പാര്‍ട്ടിയെ കൈവെടിഞ്ഞതിന്റെ ഫലമായി വന്‍ തകര്‍ച്ച നേരിട്ടിരിക്കുന്നു. മതവിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ വേണ്ടി പാര്‍ട്ടി ഔദ്യോഗിക തിരുത്തല്‍ രേഖ തയാറാക്കുകയും ചെയ്തിരിക്കുന്നു. കേരളത്തില്‍നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളാണ് മതരാഷ്ട്രീയ ഇടപെടലിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുള്ളത്. കിനാലൂരിലെ വ്യവസായത്തിന്റെ പേരില്‍ അടിച്ചേല്‍പിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ തുറന്നെതിര്‍ക്കുന്നതോടെയാണ് പ്രായോഗിക പുരോഗമന രാഷ്ട്രീയത്തില്‍ മതേതര വ്യവഹാരങ്ങള്‍ ബീഭത്സമായി നിറഞ്ഞാടിയത്. വികസന വിരുദ്ധര്‍, വര്‍ഗീയ വാദികള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ എന്നിങ്ങനെ ഇസ്ലാമിനെക്കുറിച്ച് നേരത്തെയുള്ള നിര്‍മിതികള്‍ കവലകള്‍ തോറും പ്രഭാഷണ വിഷയങ്ങളായി. നേരത്തെ മേമ്പൊടിക്ക് വേണ്ടി ഭൂരിപക്ഷ വര്‍ഗീയത എന്ന്കൂടി ഇവര്‍ ചേര്‍ത്തു പറയാറുണ്ടായിരുന്നു. പക്ഷേ, ഇത്തവണ അടവുനയങ്ങളെല്ലാം കാറ്റില്‍പറത്തി ഇസ്ലാമിക രാഷ്ട്രീയത്തിന്റെ സുനാമി വരവിനെക്കുറിച്ചുള്ള മുന്നറിയിപ്പിലാണ് ഇവര്‍ ബദ്ധശ്രദ്ധരായത്. 'മതം' എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് വളരെ മോശം എന്ന നിര്‍മിതിയാണ്. 'മത'മെന്ന പദത്തിലൂടെ ഇസ്ലാമിനെയും മുസ്ലിംകളെയുമാണ് പൊതുവ്യവഹാരങ്ങള്‍ (ഇടത് പുരോഗമന ചിന്ത) വിവക്ഷിക്കുന്നത്.
2003ലാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരളത്തില്‍ നിലവില്‍ വരുന്നത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളില്‍ ജനപക്ഷ രാഷ്ട്രീയമെന്ന പ്രഖ്യാപനത്തിലൂന്നിയാണ് ആ സംഘടന ഇടപെട്ടു തുടങ്ങിയത്. ഇതിനുശേഷമുള്ള കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് സാംസ്കാരിക മുനിയാണ്ടികളുടെ ആശങ്കകള്‍ 'മതം പൊതുമണ്ഡലത്തില്‍ ഇടപെടുന്നു' എന്നതായിരുന്നു. ഇവിടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഏതാണെന്ന് വ്യക്തമാണ്. ഇപ്പോള്‍ പിണറായി വിജയനും തോമസ് ഐസകും വി.എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും മതത്തിന്റെ പൊതുവായ രംഗപ്രവേശത്തെ വര്‍ഗീയ വാദമായി ചിത്രീകരിക്കുന്നു. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് ഈയാരോപണങ്ങള്‍ ശക്തിപ്പെട്ടു തുടങ്ങിയത്. ആധുനികതയുടെ അപരത്വമായി നിലനില്‍ക്കുന്ന ഇസ്ലാമിനെയാണ് വര്‍ഗീയവാദം എന്നതിലൂടെ പരിചയപ്പെടുത്തുന്നത്.
ഹമാസ് ഫലസ്ത്വീനില്‍ അധികാരത്തിലേറിയതും ലബനാനിലെ ഹിസ്ബുല്ലയുടെ വിജയവും തുര്‍ക്കിയിലെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ മുന്നേറ്റവും പാശ്ചാത്യ ലിബറല്‍ ചിന്താ പദ്ധതികള്‍ വിലയിരുത്തിയത് പോലെയാണ് ഇന്ത്യയില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളെ ഉദാര സവര്‍ണ മതേതര കാഴ്ചപ്പാടുകളും വിശകലനം ചെയ്യുന്നത്. 'കഴിഞ്ഞ രണ്ടു മൂന്ന് ദശകങ്ങള്‍ മതരാഷ്ട്രീയത്തിന്റെയും ജാതിരാഷ്ട്രീയത്തിന്റെയും വസന്തകാലമാണ്' (കെ.എന്‍ പണിക്കര്‍: മാര്‍ക്സിസ്റ് സംവാദം ലക്കം 36 പേജ് 21) എന്ന വാദവും ആഗോളവ്യാപകമായ ഇസ്ലാമിന്റെ മുന്നേറ്റത്തെ കൂടി മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഇസ്ലാമിക രാഷ്ട്രീയത്തിനെതിരെ ഇടതു വിമര്‍ശനങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ന്യൂനപക്ഷ
വര്‍ഗീയവല്‍കരണം
ഒരു രാഷ്ട്രത്തിന്റെ രൂപവത്കരണത്തിനു പിന്നിലുള്ള 'ജനകീയാംഗീകാര'മാണ് രാഷ്ട്രത്തെ ഒരാധുനിക പ്രതിഭാസമാക്കിതീര്‍ക്കുന്നത്. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും ഗാതഗത സൌകര്യങ്ങളും അച്ചടിശാലയും റോഡുകളും റെയില്‍വെയും മറ്റുമാണ് ജനങ്ങള്‍ക്കിടയില്‍ യഥാര്‍ഥ ദേശീയബോധം സൃഷ്ടിക്കുന്നതിന് നിമിത്തമായത്. ആധുനികതയും അതിന്റെ അനുബന്ധങ്ങളും നിര്‍മിച്ചെടുത്തതും സുരക്ഷിതമാക്കിയതും വരേണ്യരുടെ അധികാരവും രാഷ്ട്രീയവുമായിരുന്നു. രാഷ്ട്രീയ ആധുനികതയുടെ പടിവാതില്‍ക്കല്‍ എത്തിയിരുന്ന യൂറോപ്പ് ദേശീയതയെ പരിഗണിച്ചത് സംസ്കാരത്തിന്റെയും വംശത്തിന്റെയും സംജ്ഞകളിലായിരുന്നു. ദേശീയ രാഷ്ട്രം എന്നതു സര്‍വപ്രധാനമായി ക്രിസ്തീയമായിരുന്നു. സ്പെയിനിലെ ദേശീയതയുടെ ഏകീകരണം ജൂതന്മാരെ തള്ളിക്കൊണ്ടുള്ള 'നിഷ്കാസനപത്ര'ത്തിലൂടെയായിരുന്നു. ഒന്നുകില്‍ ക്രിസ്ത്യാനികളാവുക അല്ലെങ്കില്‍ നാടുവിടുക എന്നായിരുന്നു ദേശീയ സ്പെയിന്‍ ജൂതന്മാര്‍ക്ക് നല്‍കിയ അന്ത്യശാസനം. ദേശത്തില്‍ ഉള്‍കൊള്ളുകയോ അപരങ്ങളായി നിലനില്‍ക്കുകയോ ചെയ്യുക എന്ന രണ്ട് അധികാര ഘടനകളിലൂടെ മാത്രമായിരുന്നു യൂറോപ്പിലെ മുഴുവന്‍ രാജ്യങ്ങളും ആധുനിക ദേശരാഷ്ട്രം നിര്‍മിച്ചത്. 1499ല്‍ സ്പാനിഷ് സ്റേറ്റ് മുസ്ലിംകള്‍ക്ക് നല്‍കിയതും അതേ സന്ദേശമായിരുന്നു. ന്യൂനപക്ഷങ്ങള്‍/മുസ്ലിംകള്‍ പൊതുവായ വ്യവഹാരങ്ങളോട് ചേരാത്തതിനാല്‍ സ്വയം തന്നെ വര്‍ഗീയമാവാനാണ് അതിനുസാധിക്കുക എന്ന യുക്തി ഇതിലൂടെ ചരിത്രപരമായി അവര്‍ സ്ഥാപിച്ചെടുത്തു. 'അധമവംശങ്ങളെ ഭൂതലത്തില്‍നിന്ന് ഒഴിവാക്കുക വഴി സാമ്രാജ്യവാദം നാഗരികതക്ക് ഒരു സേവനമാണ് ചെയ്തത്' എന്ന ആശയം പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചിന്തയില്‍ വ്യാപകമായി സ്ഥാനം പിടിച്ചിട്ടുണ്ട്.
പ്രകൃതി ശാസ്ത്രങ്ങള്‍, ദര്‍ശനം, നരവംശപഠനം, സാഹിത്യം, സിനിമ തുടങ്ങിയ എല്ലാ രംഗങ്ങളിലും ഈ ആശയം ഒരുപോലെ പ്രകടമായിരുന്നു. യൂറോപ്യന്‍ ആധുനിക മതേതര ചരിത്രം രണ്ട് ഇരകളുടെ ('അധമവംശങ്ങളു'ടെ) ചരിത്രത്തെ ഒന്നിച്ചു കൊണ്ടുവരുന്നു. ആഭ്യന്തര ശത്രുക്കളും/ബാഹ്യശത്രുക്കളുമാ(ജൂതന്മാരും മുസ്ലിംകളും)യിട്ടാണ് ഇതിനെ വിഭജിച്ചത്. യൂറോ കേന്ദ്രിതമായ പൊതുവ്യവഹാരങ്ങളില്‍ ഉള്‍ച്ചേരാന്‍ സാധിക്കാത്ത ഇസ്ലാമിനെ ആധുനികതയെ ചെറുക്കുന്നവരും ശത്രുക്കളുമായി നിര്‍മിച്ചെടുത്തുവെന്ന് മഹ്മൂദ് മംദാനി (ഏീീറ ങൌഹെശാ, ആമറ ങൌഹെശാ) നിരീക്ഷിക്കുന്നുണ്ട്. കറുത്ത വര്‍ഗക്കാരുടെയും മുസ്ലിംകളുടെയും ചരിത്രവും ഇതിനു സമാനമായി ഇന്ത്യയിലും അമേരിക്കയിലും രൂപപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ കോളനികളില്‍ വംശീയതയും വംശനാശവും നടന്നിരുന്നു. കൂട്ടക്കൊല, രോഗങ്ങള്‍, കുടിയൊഴിപ്പിക്കല്‍ എന്നിവയിലൂടെ തദ്ദേശീയ അമേരിക്കക്കാരെ ഏതാണ്ട് പൂര്‍ണമായി ഉന്മൂലനം ചെയ്തതിന് ശേഷമാണ് ദേശീയതയും ആധുനികതയും അമേരിക്കയില്‍ സ്ഥാപനങ്ങളായി നിലവില്‍ വരുന്നത്. ആധുനിക വിരുദ്ധ മതമൌലികവാദത്തിന് (ഇസ്ലാമിന്) അസാധാരണമായ നശീകരണ ശേഷിയുണ്ടെന്നും സ്വന്തം ജീവനുള്‍പ്പെടെ (ചാവേര്‍) അവര്‍ ഹനിക്കുമെന്നും പ്രചരിപ്പിച്ചുകൊണ്ടാണ് അവര്‍ ഭീകരവാദ തിയറി ഉണ്ടാക്കുന്നത്.
ഇടതു പുരോഗമന വാദവും മതവും
ആധുനികതയുടെ നിര്‍മിതികള്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ അതിന്റേതായ വകഭേദങ്ങളോടെ അപരത്വങ്ങളെ നിലനിര്‍ത്തുകയും രാഷ്ട്രീയ/അധികാര ഘടന പ്രത്യേകമായി കേന്ദ്രീകരിക്കുകയും ചെയ്യുന്നു. മതം എന്നുപറയുമ്പോള്‍ ചില പ്രത്യേക വിവക്ഷകളാണ് ഇവിടത്തെ അധികാര ഘടന കല്‍പിച്ചു നല്‍കിയിരിക്കുന്നത്. 'മതം മനുഷ്യവാകാശങ്ങള്‍ ലംഘിക്കുന്നു'വെന്ന കെ.ഇ.എന്നിന്റെ പ്രസ്താവന ഏത് മതത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിലനില്‍ക്കുന്ന/നിലനിര്‍ത്തിയ പശ്ചാത്തലം വ്യക്തമാക്കിത്തരും. മതം എന്നതിലൂടെ ട്രീറ്റ് ചെയ്യുന്നത് ഇസ്ലാമിനെയും മതേതരം, ആധുനികം തുടങ്ങിയ പദാവലികളിലൂടെ ട്രീറ്റ് ചെയ്യുന്നത് സവര്‍ണ മൂല്യങ്ങളെയു(പുരോഗമനം)മാണ്. രാഷ്ട്രീയപരമായി മതം മോശം എന്നൊരര്‍ഥം ഇവിടെ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. മതത്തിന്റെ ആഗമനം (അധമവംശങ്ങളുടെ ഇടപെടല്‍) രാഷ്ട്രീയ വിശുദ്ധിയെ തകര്‍ക്കുമെന്ന് തന്നെയാണ് ഇടതു/വലതു പുരോഗമനത്തിന്റെ ആവര്‍ത്തനങ്ങളിലൂടെ വ്യക്തമാക്കുന്നത്. ഇടതു മതേതരചിന്തക്ക് ബ്രാഹ്മണിസത്തെ മാറ്റിനിര്‍ത്തി നിരുപാധികമായ ഒരു ചിന്തയെക്കുറിച്ചോ മതത്തെക്കുറിച്ചോ സംസാരിക്കാന്‍ സാധിക്കുകയില്ല. എം.എന്‍ റോയ് (നരേന്ദ്രനാഥ് ഭട്ടാചാര്യ), സി.പി.എമ്മിന്റെ പ്രഥമ ജനറല്‍ സെക്രട്ടറി തീവ്ര ഹിന്ദു ഗ്രൂപ്പില്‍നിന്നാണ് മാര്‍ക്സിസ്റ് പാര്‍ട്ടിയിലേക്ക് കടന്നുവരുന്നത്. വളരെ റേഷനലായ/സുഖലോലുപമായ വലതുപക്ഷത്തെ ഇന്ത്യയിലെ ആധുനികതയെ കേഡര്‍വല്‍കരിക്കുകയാണ് അദ്ദേഹം ചെയ്തത്.* മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെയും സെക്രട്ടറിമാരുടെയും മുഖ്യമന്ത്രിമാരുടെയും ലിസ്റുകള്‍ എടുത്താല്‍ ഈ യുക്തിയിലൂടെ ആരുടെ ദേശവും ആശയവുമായിരുന്നു ഇതുവരെ സംരക്ഷിച്ചുനിര്‍ത്തിയെതെന്ന് ബോധ്യമാവും. സവര്‍ണ വിഭാഗങ്ങളിലുള്ളവര്‍ക്കും സവര്‍ണരാവാന്‍ ശ്രമിക്കുന്നവര്‍ക്കും മാത്രമാണ് ഇതില്‍ സ്ഥാനമുള്ളത്. ഐക്യകേരളത്തില്‍ രൂപപ്പെട്ട കമ്മ്യൂണിസ്റ് മുന്നേറ്റത്തെക്കുറിച്ചുള്ള നിരീക്ഷണവും ഇവിടെ ശ്രദ്ധേയമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ എന്‍.എസ്.എസുമായുള്ള ബന്ധം വിശദീകരിക്കുന്നതും ഇ.എം.എസിനെ മുഖ്യമന്ത്രിയാക്കുന്നതിലും പ്രവര്‍ത്തിച്ച യുക്തിയെക്കുറിച്ച് രാമചന്ദ്രന്‍ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്. എം.എന്റെ (എം.എന്‍ ഗോവിന്ദന്‍ നായര്‍) കുടുംബത്തിന് എന്‍.എസ്.എസുമായുള്ള ബന്ധം, എം.എന്റെ പന്തളത്തെ മുളയ്ക്കല്‍ കുടുംബത്തെയും എം.എന്റെ പിതാവ് ആലപ്പുഴ സനാതന ഹൈസ്കൂളില്‍ പഠിപ്പിച്ചിരുന്ന വി.ആര്‍ നാരായണ പിള്ളയെയും ഒഴിച്ച് നിര്‍ത്തി എന്‍.എസ്.എസിന്റെ ചരിത്രം എഴുതുക തന്നെ സാധ്യമല്ല. ആ ചരിത്രത്തിന്റെ പിന്‍ബലത്തിലാണ് ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ ഇന്റര്‍മീഡിയറ്റിന് തോറ്റ എം.എന്‍ 1928, 29ല്‍ പന്തളം എന്‍.എസ്.എസ് ഹൈസ്കൂളില്‍ അധ്യാപകനായതും ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള കേര കര്‍ഷക സംഘവുമായി നടന്നപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറി ആയതും. (കലഹം കവര്‍ന്ന കാലം 24: മാധ്യമം ആഴ്ച്ചപതിപ്പ്) ഈ യോഗ്യത തന്നെയാണ് ആദ്യത്തെ പാര്‍ട്ടി സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതിന് പിന്നിലും പ്രവര്‍ത്തിച്ചത്. 1957ലെ കമ്മ്യൂണിസ്റ് വിപ്ളവത്തെ വിലയിരുത്തിക്കൊണ്ടദ്ദേഹം പറയുന്നതും ശ്രദ്ധിക്കുക. "മൂന്ന് വലിയ നായര്‍ നേതാക്കള്‍. എം.എന്‍ ഗോവിന്ദന്‍ നായര്‍, മന്നത്ത് പത്മനാഭന്‍, പട്ടം നാണുപിള്ള, എന്നിവര്‍ സവര്‍ണരെ കോണ്‍ഗ്രസിന്റെ എതിര്‍പക്ഷത്തേക്ക് ധ്രുവീകരിച്ചു. കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ജയിച്ച ക്രിസ്ത്യാനികള്‍ വെറും നാലുപേര്‍ മാത്രം. ജയിച്ചവരില്‍ 90% ഹിന്ദുക്കളായിരുന്നു. (ബി.ജെ.പി ഒരുകാലത്തും ഈ നാട്ടില്‍ ക്ളെച്ച് പിടിക്കില്ല.'' കമ്മ്യൂണിസ്റ് പാര്‍ട്ടിയുള്ളിടത്ത് വര്‍ഗ്ഗീയ ഫാസിസ്റുകള്‍ വളരുന്നില്ല എന്ന ന്യായത്തെയാണ് ഇത് ചോദ്യം ചെയ്യുന്നത്. അതിനേക്കാള്‍ സുന്ദരമായി ആ അജണ്ട വളരെ 'അച്ചടക്കത്തോടുകൂടി' സി.പി.എം നടപ്പാക്കുന്നുണ്ട്. "സംവരണ മണ്ഡലങ്ങളില്‍ വെറും 25 ശതമാനത്തില്‍ മാത്രമേ കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് നിയമസഭാഗംങ്ങള്‍ ഉണ്ടായുള്ളു. അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗം 1957-ല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിക്കൊപ്പമായിരുന്നില്ല. 1957ലെ കമ്മ്യണിസ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവഷിഷ്ടം മാത്രമായരുന്നു. ഇ.എം.എസിന്റെ വിപ്ളവത്തില്‍ അടിസ്ഥാന വര്‍ഗ്ഗം ഉണ്ടായിരുന്നില്ല. മുന്‍കാല പ്രാബല്യത്തോടെ നമുക്ക് ചോദിക്കാം 1957ല്‍ അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്ന് എത്രപേര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായിരുന്നു. നായന്‍മാരുടെ ശിപായി ലഹളയായിരുന്നു 1957''. (കലഹം കവര്‍ന്ന കാലം 24: മാധ്യമം ആഴ്ച്ചപതിപ്പ്) ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അധീശ വ്യവഹാരത്തെ വ്യവസ്ഥാപിതമായി നിലനിര്‍ത്തുന്നതില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ബംഗാളില്‍ സി.പി.എമ്മിന്റെ മുഴുവന്‍ മുഖ്യമന്ത്രിമാരും സെക്രട്ടറിമാരും ബ്രാഹ്മണരായിരുന്നു. കേരളത്തില്‍ 90 ശതമാനം ഇതേ വിഭാഗത്തില്‍ പെട്ടവര്‍ തന്നെയാണ് (ഉന്നതജാതിക്കാര്‍) അധികാര പദവികളിലെത്തിയത്. ജാതി അയിത്തങ്ങള്‍ പ്രകടമായിരുന്ന കാലത്ത് ചിരട്ടയില്‍ ചായകൊടുത്തിരുന്ന അധഃസ്ഥിതര്‍ക്ക് / മുസ്ലിംകള്‍ക്ക് ഇന്നും ചില ചിരട്ട സീറ്റുകള്‍ മാത്രം നല്‍കി അയിത്തം നിലനിര്‍ത്തുകയാണ് ഇടതു പാര്‍ട്ടികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കണ്ണൂരില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സംരക്ഷിച്ചു നിര്‍ത്തുന്നത് ഉന്നത ജാതിക്കാരെയും അവരുടെ മേല്‍ക്കോയ്മയെയുമാണ്. ഒരു ഉന്നതജാതിക്കാരനും വെട്ടേറ്റ് രക്തസാക്ഷിയാകാത്ത ഇത്തരം സംഘര്‍ഷങ്ങള്‍ ആര്‍.എസ്.എസും സി.പി.എമ്മും ഒരുപോലെ ഐക്യപ്പെടുന്നത് ഉന്നതജാതിക്കാരുടെ സുഖസൌകര്യങ്ങള്‍ക്ക് വേണ്ടി താഴ്ന്ന ജാതിക്കാര്‍ സ്വയം ത്യജിക്കണമെന്ന അധീശയുക്തിയിലാണ്.
സോവിയറ്റ് റഷ്യയുടെ തകര്‍ച്ചക്കുശേഷം യൂറോപ്യന്‍ ഇടതുചിന്തയും ഇടതു ചിന്തകരും വ്യത്യസ്ഥതകളെ ഉള്‍കൊള്ളുന്നതിനെക്കുറിച്ചാണ് വാചാലരായത്. വൈവിധ്യമായ ഭാഷ, മത, ജാതി, വര്‍ണ ഗ്രൂപ്പുകളെ അഭിമുഖീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുന്ന വിശാലമായ ഇടതുബോധത്തെക്കുറിച്ചും ഇടതുവീക്ഷണങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ദൌര്‍ബല്യത്തെ ഇതിലൂടെ പരിഹരിക്കുന്നതിനെക്കുറിച്ചുമാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഹെബര്‍മാസ്, ഏണസ്റോ ലക്ളോവ്, ചാന്റെല്‍ മോഫ് തുടങ്ങിയവര്‍ സമര്‍പ്പിക്കുന്ന സര്‍വരെയും ഉള്‍ക്കൊള്ളുന്ന ഇടതുചക്രവാളമെന്ന (ഘലള വീൃശ്വീി) കാഴ്ച്ചപ്പാട് സോവിയറ്റാനന്തര ഇടതു ചിന്തയുടെ വളര്‍ച്ചയെ കാണിക്കുന്നതാണ്. പക്ഷേ, അവര്‍ പോലും ഇസ്ലാമടക്കമുള്ള യൂറോപ്യന്‍ കുടിയേറ്റ മതസാന്നിധ്യങ്ങളെ ഉള്‍ക്കൊള്ളണമെന്ന് പറയുന്നത്, രസകരമായ ഒരു യുക്തി അവതരിപ്പിച്ചാണ്. നമ്മള്‍ 'ഇടത്' എന്നത് വികസിപ്പിച്ചില്ലെങ്കില്‍, ഇവരെല്ലാം, 'വലതുപക്ഷ'ക്കാരായിത്തീരുമെന്നാണ് ആ യുക്തി! ഇങ്ങനെ 'ചരിത്രത്തിന്റെ ഭാരം' പരിഹാസ്യമായ രീതിയില്‍ നിരന്തരം നവ ഇടതു ചിന്തകര്‍ ഏറ്റെടുക്കുന്നുണ്ടെന്നത്, നമ്മുടെ നാട്ടിലെ 1850 മോഡല്‍ മാഞ്ചസ്റര്‍ തൊഴിലാളിയെ മാത്രം കാണുന്ന സാദാ സഖാക്കള്‍ കാണാത്തത് മുഖ്യമായും മേല്‍ജാതി ഏര്‍പ്പാടാണ് അവരുടെ 'വിപ്ളവ പ്രവര്‍ത്തനം' എന്നതിനാലാണ്.
അപ്പോഴാണ് നമ്മുടെ സവര്‍ണ സഖാക്കള്‍ 'ശുദ്ധ വര്‍ഗരാഷ്ട്രീയ'ത്തെക്കുറിച്ച് വിടുവായത്തം പറയുന്നത്. സാധ്യമായ ബഹുസ്വരതയെ സ്വാംശീകരിക്കുന്നതിലൂടെ ഇടതു വീക്ഷണങ്ങളെ പുഷ്ടിപ്പെടുത്തുന്നതിനെ സംബന്ധിച്ച് ഗൌരവമായ വിലയിരുത്തലുകള്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. വര്‍ഗരാഷ്ട്രീയത്തിലൂടെ മുസ്ലിംകളെയും അധഃസ്ഥിത ജനവിഭാഗങ്ങളെയും അഭിമുഖീകരിക്കാന്‍ കഴിയില്ലെന്നും ഉന്നതജാതികളുടെ ദേശരൂപവത്കരണത്തിനാണ് ചരിത്രത്തില്‍ വര്‍ഗരാഷ്ട്രീയം സഹായകമായിട്ടുള്ളതെന്നും ബോധ്യമാവുന്നുണ്ട്. ആധുനികത ഇസ്ലാമിനെ അഭിമുഖീകരിക്കുന്നില്ല. ആധുനിക ദേശരാഷ്ട്രവും ലിബറല്‍ ചിന്താപദ്ധതിയും ഇസ്ലാമിനെ അപരമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സ്വാതന്ത്യ്രത്തിനു ശേഷം നടന്ന ദേശീയത രൂപവത്കരണത്തില്‍ മുസ്ലിംകളെ മാറ്റിനിര്‍ത്തുകയും ഹിന്ദു-മുസ്ലിം ഐക്യം എന്നതിലൂടെ ഉന്നതജാതിക്കാരുടെ ചിഹ്നകളെ മുസ്ലിംകള്‍ ചോദ്യം ചെയ്യാതിരിക്കാന്‍ ശ്രമിക്കുകയുമാണ് ഗാന്ധിയടക്കമുള്ളവര്‍ ചെയ്തതെന്ന് ജി. അലോഷ്യസ് നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ പുരോഗമന താല്‍പര്യവും മാര്‍ക്സിസ ദര്‍ശനവും വിസ്ഥാപനം ചെയ്തത് മുസ്ലിംകളെയും സ്ഥാപനവല്‍കരിച്ചത് ഉദാര ഹിന്ദുത്വത്തെയുമാണ്.
ഇന്ത്യയിലെ ഇടതുപക്ഷവും മുസ്ലിംകളും
ഇസ്ലാമിന് കമ്യൂണിസവുമായി ആദര്‍ശപരമായ വിയോജിപ്പുകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും അപരമായികണ്ട മോഡേണിറ്റിയുടെ തന്നെ ഭാഗമാകാനാണ് മാര്‍ക്സിസ്റ് പാര്‍ട്ടിക്കും സാധിച്ചത്. അപരിഷ്കൃത ജനവിഭാഗത്തിന്റെ അപരിഷ്കൃത നിയമം എന്നാണ് ശരീഅത്ത് വിവാദകാലത്ത് 'മാര്‍ക്സിസ്റ്' ഇസ്ലാമിനെ വിലയിരുത്തിയത്. പി.ബി കൂടി തീരുമാനിച്ചതായിരുന്നു ശരീഅത്ത് വിവാദത്തില്‍ ഹിന്ദു ഭൂരിപക്ഷത്തെ കൂടെ നിര്‍ത്താന്‍. അപരിഷ്കൃതമായ നിയമമെന്ന മോഡേണിറ്റിയുടെ നിര്‍മിതി തന്നെയായിരുന്നു ഇ.എം.എസും ഉപയോഗിച്ചത്. ഇ.എം.എസിന്റെയും ഹിന്ദുത്വത്തിന്റെയും ഭാഷ ഇക്കാര്യത്തില്‍ ഒരേ പോലെ തോന്നിച്ചു. ഒ.ബി.സിക്ക് 27 ശതമാനം സംവരണം നല്‍കണമെന്ന ശിപാര്‍ശയുള്ള മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെയും പടനയിച്ചത് ഇടതു ചിന്തകരും ബുദ്ധിജീവികളുമായിരുന്നു. ഇന്ത്യയുടെ സാമൂഹിക ഭാവന മുസ്ലിം-ദലിത് വിരുദ്ധമായി വികസിപ്പിച്ചതിന്റെ പിന്നില്‍ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. ഈ വിവാദങ്ങളില്‍നിന്ന് വേണ്ടത്ര ജനപിന്തുണയാര്‍ജിച്ച് രാമജന്മഭൂമി പ്രശ്നം സജീവമാക്കാന്‍ സംഘ്ശക്തികള്‍ക്ക് ആശയപരമായ പിന്‍ബലം നല്‍കിയത് മാര്‍ക്സിസ്റ് പുരോഗമന വൃത്തങ്ങള്‍ കൂടിയായിരുന്നു. ശരീഅത്ത് വിവാദ കാലത്ത് ഏകസിവില്‍കോഡ് വാദം ഉയര്‍ത്തിയതും ഇടതുപക്ഷമായിരുന്നു. ഒരൊറ്റ ജനത ഒരൊറ്റ നിയമം എന്ന് ബാല്‍താക്കറെ പറയുന്നതിനു മുമ്പ് ഇ.എം.എസ് നമ്പൂതിരിപ്പാട് ശരീഅത്ത് വിവാദകാലത്ത് ഇത് വാദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സംഘശക്തികളുടെ നേതൃത്വത്തില്‍ വര്‍ഗീയ കലാപങ്ങള്‍ വ്യാപകമാകാനുള്ള രണ്ട് കാരണങ്ങളായിരുന്നു ശരീഅത്ത് വിവാദവും ഏകസിവില്‍കോഡ് വാദവും അതിനോടനുബന്ധിച്ച് അരങ്ങേറിയ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും. ഇന്ത്യയിലെ വര്‍ഗീയ ധ്രുവീകരണത്തില്‍ ഇടത് പാര്‍ട്ടികളുടെ പങ്ക് എത്ര പുരോഗമന മുഖംമൂടിയണിഞ്ഞാലും മറക്കാന്‍ സാധിക്കുകയില്ല. ഇന്ത്യയില്‍ ബാബരിയുടെ തകര്‍ച്ചയോടെ ശക്തിപ്പെട്ടുവന്ന ന്യൂനപക്ഷ പ്രതിരോധങ്ങളെ സ്വീകരിക്കാതിരിക്കാന്‍ കഴിയാത്തവിധം സി.പി.എം സമ്മര്‍ദത്തിലകപ്പെട്ടു. ബാബരിക്ക് മുമ്പ് ഇസ്ലാമിനെ അപരിഷ്കൃതമായും മുസ്ലിംകളുടെ മതനിയമങ്ങളെയും രാഷ്ട്രീയ കൂട്ടായ്മകളെയും വര്‍ഗീയവുമായും വിലയിരുത്തിയിരുന്നവര്‍ 1992ന് ശേഷം രാഷ്ട്രീയ അടവ് നയം പ്രഖ്യാപിച്ചു. മുസ്ലിം പേര് മാറ്റി വന്നാല്‍ നിങ്ങളെ ഞങ്ങള്‍ സ്വീകരിക്കാമെന്ന് സേട്ടു സാഹിബിന് സുര്‍ജിത്ത് വാക്കു കൊടുത്തു. ഐ.എന്‍.എല്‍ രൂപീകൃതമാവുകയും രാഷ്ട്രീയമായി ഇടതുപക്ഷത്തെ 16 വര്‍ഷമായി സഹായിച്ചു കൊണ്ടിരുന്നിട്ടും 'അപരിഷ്കൃത'രെ മുന്നണിയിലെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഈ അടവ് നയത്തിലൂടെ രൂപപ്പെട്ടതാണ് മുസ്ലിം രാഷ്ട്രീയത്തെ അടുപ്പിക്കുക, അതിനുവേണ്ടി സാമ്രാജ്യത്വ വിരുദ്ധ കാര്‍ഡുകളിറക്കുക എന്നത്. യാസര്‍ അറഫാത്തിനെ ഞമ്മന്റെ ആളാക്കുന്നതും സദ്ദാമിനെ സഖാവാക്കുന്നതും ഇസ്രയേലിന്റെ ചട്ടമ്പിത്തരത്തില്‍ പ്രതിഷേധ പരിപാടി നടത്തുന്നതുമെല്ലാം ഈ അടവുനയത്തിന്റെ രാഷ്ട്രീയ പുറംപൂച്ചുകളായിരുന്നു. സാമ്രാജത്വ വിരോധം രക്തത്തില്‍ ലയിച്ചുചേര്‍ന്നതായിരുന്നുവെങ്കില്‍ പശ്ചിമബംഗാളില്‍ അത് പ്രകടമാകേണ്ടിയിരുന്നു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാത്രം ഫലസ്ഥീനും ഇറാഖും പറയുന്നവര്‍ ഇരട്ടത്താപ്പുതന്നെയാണ് ഈ വിഷയത്തില്‍ പുലര്‍ത്തിയിരുന്നത്. സാമ്രജ്വത ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ധാരളമായി ഉല്‍പ്പാദിപ്പിക്കുന്നത് കൊല്‍ക്കത്തയില്‍ നിന്നാണ്. സോവ്യയറ്റ് റഷ്യ അഫ്ഗാനിസ്ഥാനെ അക്രമിച്ചപ്പോഴും ചൈന ടിബറ്റിനെ കീഴ്പ്പെടുത്തിയപ്പോഴും സാമ്രാജത്വ വിരോധം ഇവര്‍ പ്രകടിപ്പിച്ചിരുന്നില്ല. സോവിയറ്റ് റഷ്യയെ തകര്‍ത്ത അമേരിക്കയോടുള്ള വിദ്വേശം എന്നതിനപ്പുറം ഒരാശയമെന്ന നിലയില്‍ വളര്‍ന്നു വികസിച്ചിട്ടില്ല. തൊണ്ണൂറുകളില്‍ ഉയര്‍ന്ന് വികസിച്ച മുസ്ലിം ഉണര്‍വുകളെ ഹൈജാക്ക് ചെയ്യാനുള്ള സി.പി.എമ്മിന്റെ വെറും വാക്കുകളാണ് സാമ്രാജ്യത്വ വിരോധം. മുപ്പത് വര്‍ഷമായി ബംഗാള്‍ ഭരിക്കുന്ന സി.പി.എം അവിടത്തെ മുസ്ലിം ന്യൂനപക്ഷത്തിന് വേണ്ടി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ മടിച്ചത് (സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നോക്കുക) ചേര്‍ത്തു വായിക്കുക.
വീണ്ടും സി.പി.എം ശരീഅത്ത് വിവാദം പൊടിതട്ടി പുറത്തെടുത്തിരിക്കുന്നു. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ജനകീയ പിന്തുണയും രാഷ്ട്രീയ ഇടപെടലുകളും ശക്തിപ്പെട്ട് വരുന്നതിനാല്‍ അവര്‍ അസ്വസ്ഥരാണ്. ലൌ ജിഹാദ് വിഷയത്തിലും സാമ്പത്തിക സംവരണ വിഷയത്തിലും പ്രതിരോധത്തിലാവേണ്ടിയിരുന്ന മുസ്ലിം സമുദായം ആശയപരമായ കടന്നാക്രമണത്തിലൂടെ അതിനെ നേരിട്ടതിനു പിന്നില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചിന്തയും മാധ്യമങ്ങളുമുണ്ട് എന്ന അസ്വസ്ഥഭരിതമായ തിരിച്ചറിവുകളാണ് പെരുന്നയില്‍ പോയി പുഷ്പാര്‍ച്ചന നടത്താന്‍ അവരെ പ്രേരിപ്പിച്ചത്. എല്ലാ മുഖംമൂടികളും അഴിച്ചുവെച്ച് സി.പി.എം അതിന്റെ തനിനിറത്തില്‍ വെളിപ്പെട്ടിരിക്കുന്നു. നെഹ്റുവിയന്‍ പ്രൊജക്ടിന്റെ പരാജയത്തിനു ശേഷം ഉയര്‍ന്നുവന്ന മുസ്ലിം/അധഃസ്ഥിത ചോദ്യങ്ങളെ ശരിയായ ദിശയില്‍ അഭിമുഖീകരിക്കാന്‍ കഴിയുന്നവര്‍ക്കാണ് രാഷ്ട്രീയമായി നിലനില്‍പുണ്ടാവുകയുള്ളൂ എന്ന സത്യം അവര്‍ അറിഞ്ഞിരിക്കുന്നത് നന്ന്.
*
Thursday, June 10, 2010
പര്‍ദപ്പേടിയുടെ രാഷ്ട്രീയം
'കേരളത്തിലെ കാമ്പസുകള്‍ക്ക് അതിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. മതനിരപേക്ഷ മൂല്യങ്ങള്‍ ഏറെ മാനിച്ചിരുന്ന സ്ഥലങ്ങളില്‍ മതചിഹ്നങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മഫ്തകള്‍ വ്യാപിക്കുകയും അതിനെ അഭിമാനത്തിന്റെ ചിഹ്നമായി അണിയുകയും ചെയ്യുന്നു.' ഒരു പ്രമുഖ ഇടതുപക്ഷ ബുദ്ധിജീവിയുടെ നിരീക്ഷണമാണിത്. അപരവത്കരണത്തിന്റെ മതവും ജാതിയും എന്ന വിഷയത്തില്‍ തിരൂരില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ പങ്കെടുത്ത് ഒരു ബി.ജെ.പി നേതാവ് പറഞ്ഞതിങ്ങനെയാണ്: 'കേരളത്തിലെ വളര്‍ന്നുവരുന്ന തലമുറയില്‍ അഭ്യസ്ത വിദ്യരായ വര്‍ഗീയവാദികളെ സൃഷ്ടിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്'. ഈ രണ്ട് നിരീക്ഷണങ്ങളും കേന്ദ്രീകരിക്കുന്ന ഒരു ബിന്ദുവുണ്ട്. വിജ്ഞാന മൂലധനം കരസ്ഥമാക്കാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷ, പിന്നാക്ക സമുദായത്തിനെതിരെയുള്ള മതനിരപേക്ഷതയുടെയും അതില്‍ ഉള്ളടങ്ങിയിട്ടുള്ള 'മത'ത്തിന്റെയും അസഹിഷ്ണുതയാണ് ഇതിലൂടെ മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇത് പുതുതലമുറയുടെ ഭീതിദമായ ഒരു മാറ്റമായിട്ടാണ് ഇവിടെ നിരീക്ഷിക്കപ്പെടുന്നത്. പുരോഗമന നാട്യവും സംഘ്പരിവാര്‍ മൂല്യങ്ങളും ചേര്‍ന്ന് അഴിഞ്ഞാടിയ നിരവധി സന്ദര്‍ഭങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അതിലേറ്റവും വലിയ രണ്ട് ഉദാഹരണങ്ങളായിരുന്നു ശരീഅത്ത് വിവാദവും മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും. എത്രമേല്‍ പിന്നാക്ക വിരുദ്ധമാണ് ഹിന്ദുത്വവും അതിന്റെ അനുബന്ധ ദേശ നിര്‍മിത വ്യവഹാരങ്ങളുമെന്ന് അതിലൂടെ ബോധ്യപ്പെട്ടതാണ്. കേരളത്തില്‍ ലൌ ജിഹാദ് വര്‍ഗീയ ഫാഷിസ്റുകള്‍ വ്യാപകമായി പ്രചരിപ്പിച്ചപ്പോള്‍ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞത്, ലൌ ജിഹാദ് കേരളത്തിലെ കലാലയങ്ങളിലില്ല എന്നല്ല മറിച്ച്, കാമ്പസുകളില്‍ മത മൌലികവാദികള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്. ഇവിടെയും ഈ ഐക്യപ്പെടലുകള്‍ നമുക്ക് കാണാന്‍ കഴിയും.
പര്‍ദയെയും ശിരോവസ്ത്രത്തെയും പാശ്ചാത്യര്‍ അപരചിഹ്നങ്ങളായിട്ടാണ് കാണുന്നത്. ഇത്തരം വസ്ത്രങ്ങളോട് വംശീയമായൊരു വെറുപ്പ് വ്യാപകമായി അവിടങ്ങളില്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. ടോയ്ലറ്റിന്റെ ആകൃതി വരെ മഫ്തയിട്ട പെണ്‍കുട്ടിയുടേത് പോലെ ഇമേജ് ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചതും ഈ വികാരം തന്നെയാണ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതും ഈ ഇമേജുകളെയായിരുന്നു. കൊളോണിയല്‍ ഇമേജുകളാണ് ഇവിടത്തെ മുസ്ലിംകളെയും അവരുടെ ചിഹ്നങ്ങളെയും അപരവത്കരിക്കാന്‍ തുടങ്ങിയത്. മലയാള മാധ്യമങ്ങളുടെ ജാതി വളരെ വ്യക്തമായ സന്ദര്‍ഭമായിരുന്നു സൂഫിയാ മഅ്ദനിക്കെതിരെയുള്ള മുറവിളികള്‍. ഇത് സൂഫിയാ എന്ന വ്യക്തിയില്‍ ഒതുങ്ങിനില്‍ക്കാതെ അവര്‍ ധരിക്കുന്ന പര്‍ദക്കെതിരെ നെഗറ്റീവ് ഇമേജ് വളര്‍ത്താനും ശ്രമിച്ചു. ഇതിന്റെ അനുരണനങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ പോലും മഫ്തക്കെതിരെയും പര്‍ദക്കെതിരെയും ഹിംസാത്മകമായ നടപടികളെടുക്കാന്‍ വളരെയെളുപ്പത്തില്‍ സാധിക്കുന്നത്. ആലപ്പുഴയിലെ ബിലിവേഴ്സ് സ്കൂളില്‍ മഫ്തയിട്ട പെണ്‍കുട്ടിയെ പുറത്താക്കിയതും തൊടുപുഴയില്‍ പ്രവാചകനിന്ദ നടത്തിയതും മഫ്ത ധരിച്ച അധ്യാപികയുടെ നേരെ രോഷത്തോടെ പ്രതികരിക്കുന്നതും അത് പിടിച്ച് വലിച്ചെറിയുന്നതും നേരത്തെ തന്നെ സമൂഹത്തില്‍ നിര്‍മിച്ചെടുത്ത വാര്‍പ്പു മാതൃകകള്‍ വളര്‍ന്നു വികസിക്കുമ്പോഴാണ്.
പൊതുമണ്ഡലത്തില്‍ ദാസ്യപ്പണി ചെയ്യുന്ന എഴുത്തുകാരും ഈ മൂല്യങ്ങളില്‍ ഒന്നിക്കുന്നതായി കാണാന്‍ സാധിക്കും. ഹമീദ് ചേന്ദമംഗല്ലൂരിന്റെയും എം.എന്‍ കാരശ്ശേരിയുടെയും പര്‍ദയെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ സംഘ്പരിവാര്‍/ പുരോഗമന നാട്യങ്ങളില്‍നിന്ന് ഭിന്നമാകുന്നില്ല. 'പര്‍ദ ധരിക്കുന്നത് മതതീവ്രവാദമായും' (ഹമീദ് ചേന്ദമംഗല്ലൂര്‍, പര്‍ദയുടെ മനഃശാസ്ത്രം) 'ആകെ മൂടിപ്പുതച്ച് കൊണ്ട് കൂടെ നടക്കുന്നത് സ്വന്തം ഭാര്യയാണോ മറ്റു വല്ലവന്റെയും ഭാര്യയാണോ എന്നറിയാന്‍ മറ്റുള്ളവര്‍ക്ക് വഴിയുണ്ടാവില്ല' (ഉമ്മമാര്‍ക്ക് വേണ്ടി ഒരു സങ്കട ഹരജി, എം.എന്‍ കാരശ്ശേരി) തുടങ്ങിയ നിരീക്ഷണങ്ങള്‍ മതേതര മൂല്യങ്ങളെ ശരിവെക്കുന്നുവെന്ന് മാത്രമല്ല, അതിനകത്ത് ഒതുങ്ങിയിരിക്കുന്ന മതത്തെയും തൃപ്തിപ്പെടുത്തുന്നുണ്ട്. മതേതരമെന്നാല്‍ സര്‍വരും അവരുടെ വിശ്വാസാചാരങ്ങള്‍ ഏറ്റവും ശക്തമായി പാലിക്കുമ്പോള്‍ നിലനില്‍ക്കുന്നതാണെന്ന് ഏറെ ആഘോഷപൂര്‍വം നമ്മള്‍ പറയാറുണ്ട്. പക്ഷേ, ചില പ്രത്യേക വിഭാഗങ്ങള്‍ ഇതില്‍നിന്ന്പുറത്താണെന്ന് അബോധമായിട്ടെങ്കിലും നമ്മള്‍ സമ്മതിക്കുകയാണ്.
എസ്.ഐ.ഒ നടത്തിയ ഫിലിം സ്റഡീ ക്യാമ്പില്‍, ക്യാമ്പംഗങ്ങളോട് മതേതരയായ ഒരു പെണ്‍കുട്ടിയുടെ വസ്ത്രവും പേരും ഡിസൈന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ മുഴുവനാളുകളും ശിരോവസ്ത്രമില്ലാത്ത പെണ്‍കുട്ടിയെയാണ് ഡിസൈന്‍ ചെയ്തത്. സെക്യുലറായ ഒരു വ്യക്തിയുടെ രൂപം നമ്മുടെ മുന്നില്‍ വളരെ നേരത്തെ തന്നെ നിര്‍മിക്കപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ടാണ് ഈ രൂപ കല്‍പനകള്‍ ഉണ്ടായത്. ഒരു സുഹൃത്തിന്റെ കുഞ്ഞിന് പേരിടുന്നതിനെക്കുറിച്ച് കാമ്പസിലെ കുറെയാളുകളെ വിളിച്ചുകൂട്ടി അഭിപ്രായം ചോദിച്ചു. അദ്ദേഹം കുട്ടിക്ക് നല്‍കാന്‍ ആഗ്രഹിച്ച് പേര് ശേബയാണെന്ന് പറഞ്ഞപ്പോള്‍ ഉടനെ വിദ്യാര്‍ഥികള്‍ അഭിപ്രായം പറഞ്ഞു: കുറച്ചുകൂടി മതേതരമായ പേരാകുന്നതാണ് നല്ലത്. മതേതരമായ പേര് നിര്‍ദേശിക്കാന്‍ പറഞ്ഞപ്പോള്‍ 'ദുര്‍ഗ' എന്നായിരുന്നു മറുപടി. ഈ സംഭവത്തിലൂടെയും പുറത്ത് വരുന്നത് ഇമേജ് ചെയ്യപ്പെട്ട മതേതരത്വത്തിന്റെ രൂപങ്ങള്‍ തന്നെയാണ്. ആരാണ് മതേതരമാവുന്നത്, ആര്‍ക്കാണ് മതേതരമാവാന്‍ സാധിക്കാത്തത് എന്നത് ഇതിലൂടെ വ്യക്തമാണ്.
മതേതര മൂല്യങ്ങള്‍ക്കു ടിപ്പണി നടത്തുന്ന കാരശ്ശേരിയുടെ വീടിന്റെ പേര് 'അമ്പാടി' എന്നാണ്. ദാറുസ്സലാം എന്ന പേരിന് തീവ്രവാദ ചുവയുണ്ടെന്നും അമ്പാടിക്കുള്ളത് മതേതര രുചിയാണെന്നും പറയുന്ന വ്യക്തിയാണ് പര്‍ദക്കെതിരെ കൃമിക്കടിയുമായി രംഗത്ത് വന്നിരിക്കുന്നത്. യുക്തിവാദികളുടെ വീടിന്റെ പേരുകള്‍, അവരുടെ മക്കളുടെ പേരുകള്‍ എന്നിവ ശ്രദ്ധിച്ചാലും ഈ കാര്യം ബോധ്യമാവുന്നതാണ്. മതേതരമെന്ന കുടിലില്‍ വിശ്രമിക്കാന്‍ അവകാശമുള്ളത് ഒരു മതത്തിനു മാത്രമാണെന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും സാധ്യമായ ഒരു സെക്യുലര്‍ ഇടത്തെയാണ് നമ്മള്‍ അന്വേഷിക്കേണ്ടത്. നമ്മുടെ കലാലയങ്ങളില്‍/ സമൂഹത്തില്‍ സര്‍വര്‍ക്കും ഇടപെടാന്‍ പറ്റുന്ന രീതിയില്‍ 'മതേതരം' വികസിച്ചിരുന്നോ? ഇടതു മതേതര വിദ്യാര്‍ഥി സംഘടനകള്‍ പ്രതിനിധാനം ചെയ്തിരുന്ന മൂല്യങ്ങള്‍ ആരുടേതായിരുന്നു? എന്തുകൊണ്ടാണ് കാമ്പസുകളില്‍ ശിരോവസ്ത്രവും മത സംഘടനകളും (ഇവര്‍ ഉദ്ദേശിക്കുന്നത് ഇസ്ലാമിക വിദ്യാര്‍ഥി രാഷ്ട്രീയത്തെയാണ്) വ്യാപകമായത്? ഈ ചോദ്യങ്ങളുടെ വിശകലനത്തിലൂടെ സത്യസന്ധമായി ഒരാള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നത് ഏറെ വികസിച്ച ഒരു രാഷ്ട്രീയത്തിലേക്കാണ്.
ലോകത്ത് പര്‍ദ ആത്മവിശ്വാസത്തിന്റെയും ഫാഷന്റെയും വസ്ത്രമായി ഏറെ പ്രചാരം നേടിയത് ഇറാന്‍ വിപ്ളവത്തിനു ശേഷമാണ്. പര്‍ദ ധരിച്ച സ്ത്രീകള്‍ ഏകാധിപത്യത്തിനെതിരെ പോരാടിയ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിച്ചതോടെയാണ് പര്‍ദ വ്യാപകമാകാന്‍ തുടങ്ങിയത്. പക്ഷേ, ഇന്ത്യയില്‍ ഇത് വ്യാപകമായത് (പ്രത്യേകിച്ചും കേരളത്തില്‍) ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെയാണ്. പര്‍ദക്ക് ഒരു കേവല വസ്ത്രമെന്നതിലുപരി പ്രതിരോധത്തിന്റെ മാനം കൂടിയുണ്ട്. ഈ പ്രതിരോധത്തിനെതിരെയുള്ള അസഹിഷ്ണുതയാണ് പര്‍ദ പേടിയുടെ പിന്നിലെ രാഷ്ട്രീയം. സ്ത്രീ സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട ഒരു പ്രശ്നം മാത്രമല്ലയിത്.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെയാണ് മുസ്ലിം രാഷ്ട്രീയവും മുസ്ലിംകള്‍ നടത്തുന്ന പത്ര പ്രസിദ്ധീകരണങ്ങളും വര്‍ധിക്കാന്‍ തുടങ്ങിയത്. ദേശനിര്‍മിതിയുടെ അനുബന്ധങ്ങളായ കോണ്‍ഗ്രസ്, കമ്യൂണിസം, ഗാന്ധിസം തുടങ്ങിയ ചരിത്ര വിശകലന രീതികളില്‍നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്നും വേറിട്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ ഏറെ ശ്രമങ്ങള്‍ നടന്ന സന്ദര്‍ഭമായിരുന്നു അത്. മുസ്ലിംകള്‍ നടത്തുന്ന പത്രങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ധിച്ചതും ഈ സമയത്തായിരുന്നു. മുസ്ലിം പ്രസിദ്ധീകരണങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, പര്‍ദയുടെ വര്‍ധന ഇവയുടെ അഭാവത്തില്‍ വളര്‍ന്നു വികസിച്ച ദൃശ്യപരതയുടെ ചട്ടകൂടുകള്‍ക്ക് ശക്തമായ ആഘാതമായിരുന്നു ഈ മുന്നേറ്റങ്ങള്‍. ദൃശ്യപ്പെടാന്‍ ചില നിശ്ചിത രൂപങ്ങളാണ് ഇവിടെ നിര്‍മിച്ചിട്ടുള്ളത്. അതിനകത്തുനിന്നും പുറത്ത് കടക്കുന്ന ഏതു പ്രവര്‍ത്തനങ്ങളെയും വസ്ത്രങ്ങളെയും ദേശനിര്‍മിതിയുടെ പുറത്തുള്ള ശരീരങ്ങളായി അപരവത്കരിക്കുന്നതാണ്.
ഒടുവില്‍ ബെല്‍ജിയം ശിരോവസ്ത്രം നിരോധിച്ചപ്പോഴും ഇന്ത്യയിലെ പരമോന്നത നീതിപീഠം പര്‍ദയെ പരാമര്‍ശിച്ചപ്പോഴും നിരത്തിയ കാരണങ്ങള്‍ ഐഡന്റിറ്റി വ്യക്തമല്ല എന്നതായിരുന്നു. ഇന്ത്യയില്‍ ഏറെ സ്വീകാര്യത നേടിയ നെഹ്റുവിയന്‍ പ്രോജക്ട്, കീഴാള ജനവിഭാഗങ്ങളോട് 'ദേശത്തിന്റെ നിര്‍മിതിക്ക് വേണ്ടി ഐഡന്റിറ്റികള്‍ ത്യജിക്കണം' (നെഹ്റു-ഉമാല മൃല വേല ലാുേഹല ീള ങീറലൃി കിറശമ) എന്നാണ് പറഞ്ഞത്. ഐഡന്റിറ്റികള്‍ സ്വയം ത്യജിച്ചവര്‍ ന്യായമായ പ്രതിരോധത്തിന് വേണ്ടി സ്വയം വെളിപ്പെടാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ കലിതുള്ളുന്നവര്‍ യഥാര്‍ഥത്തില്‍ പറയുന്നത് നിങ്ങള്‍ ദൃശ്യപ്പെടാതെ സ്വയം ത്യാഗം ചെയ്യണമെന്നാണ്. അവര്‍ സ്വയം ത്യജിച്ച് നിര്‍മിക്കുന്ന ദേശം ആരുടേതാണെന്ന ചോദ്യത്തോടെ പര്‍ദയും ഇസ്ലാമിക രാഷ്ട്രീയവും ശക്തമായി രംഗത്തുവന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ ശേഷിപ്പുകളില്‍ കെട്ടിപ്പൊക്കിയ അധികാരത്തിന്റെ/ എഴുത്തിന്റെ പൊതു വ്യവഹാരങ്ങളുടെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ്. നിരന്തരം സംശയിച്ചുകൊണ്ടാണ് സ്ഥിരീകരിക്കപ്പെട്ട സ്ഥാനപ്പെടുത്തലുകളെ മാറ്റിമറിക്കാന്‍ ഈ രംഗപ്രവേശത്തിനു സാധിച്ചത്. ഈ രംഗപ്രവേശത്തോടെ ഇന്ത്യയില്‍ രൂപപ്പെട്ടുവന്ന സംഘര്‍ഷമാണ് 'സ്ഥിതി' സംരക്ഷകരെ അലട്ടുന്നത്.
വരേണ്യ സ്ത്രീവാദ ധാരകളുടെ സമന്വയത്തിലൂടെ രൂപപ്പെട്ട കുത്തകാധീശത്വത്തെ അപനിര്‍മിക്കാന്‍ പാരമ്പര്യ മതേതര വീക്ഷണങ്ങള്‍ അപര്യാപ്തമാണ്. അവഗണിത ജനവിഭാഗങ്ങളുടെ ചരിത്ര പ്രവേശനത്തെ സഹായിച്ച ഈ ഇടപെടല്‍ മൂലമാണ് അറുപതുകളില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്ര മാനിഫെസ്റോകളും സമര പ്രതിരോധ പ്രസ്ഥാനങ്ങളും രൂപപ്പെടുത്താന്‍ സാധ്യമായത്. ഇതേസമയം പിന്നാക്ക ജനവിഭാഗങ്ങളിലെ സ്ത്രീകളെ കുറിച്ചുള്ള നേരിയ സൂചനകള്‍ പോലും ഉന്നയിക്കാത്ത കേരളീയ സ്ത്രീവാദങ്ങള്‍ സവര്‍ണ ഉദാര പുരുഷന്മാരോട് ശൃംഗരിക്കുന്നതാണ്. അതുകൊണ്ടാണ് പര്‍ദക്കെതിരെ ഉദാര സ്ത്രീവാദികളും സ്വത്വ രാഷ്ട്രീയ വാദികളും ഏകോപിക്കുന്നത്. ഇസ്ലാമിന്റെ ഉള്ളടക്കങ്ങളിലുള്ള രാഷ്ട്രീയത്തെ ക്രൂരമായി തമസ്കരിക്കുകയും പകരം സാംസ്കാരിക ഇസ്ലാമിനെ പ്രമോട്ട് ചെയ്യുകയും ചെയ്യുന്നതില്‍ ഉദാര മാനവിക രാഷ്ട്രീയം പോലെതന്നെ സ്വത്വ രാഷ്ട്രീവും അപകടകരമായ പ്രവണതകളാണ് പിന്തുടരുന്നത്. ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം എന്നിവയിലുള്ള രാഷ്ട്രീയധ്വനികള്‍ക്ക് പകരം മുസ്ലിം സാമുദായികതയുടെ സാംസ്കാരിക സ്വത്വങ്ങളില്‍ അതിനെ തളച്ചിടാനാണ് സ്വത്വരാഷ്ട്രീയവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ഉണര്‍വുകളില്‍ 'മതനിരപേക്ഷത'ക്ക് വേണ്ടതിലധികം അസ്വസ്ഥതകളുണ്ടാകുമ്പോള്‍, മതേതരം വേണ്ടത്ര സഹിഷ്ണുത ചില പ്രത്യേക വിഭാഗങ്ങളോട് പുലര്‍ത്തുന്നില്ല എന്നുതന്നെയാണ് മനസ്സിലാവുന്നത്. അവരവരുടെ വാദങ്ങളെ തുറന്നു പ്രചരിപ്പിക്കാനുള്ള പുതിയ രാഷ്ട്രീയ അന്വേഷണങ്ങള്‍ സാധ്യമാകുന്ന ഒരിടം മതനിരപേക്ഷതയുടെ കാവല്‍ക്കാര്‍ തുറന്നിട്ടില്ല. ശിരോവസ്ത്രം ധരിക്കുന്നവര്‍ക്കും നമസ്കരിക്കുന്നവര്‍ക്കും ഇടം കൊടുക്കാന്‍ കഴിയാത്തവിധം ആധിപത്യ മൂല്യങ്ങള്‍ കുടില്‍കെട്ടി താമസമുറപ്പിച്ചതായിരുന്നു നമ്മുടെ മതേതര ദേശനിര്‍മിതി വ്യവഹാരങ്ങള്‍. ശിരോവസ്ത്രം ധരിക്കുമ്പോള്‍ മതേതരമല്ലാതാവുകയും ശിരോവസ്ത്രമില്ലാതാവുമ്പോള്‍ മതേതരമാവുകയും ചെയ്യുന്ന വിവേചനപരമായ യുക്തി തന്നെയാണ് മതേതരത്വം പാലിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ ലോകത്ത് ഏറ്റവും വിശാലമാക്കിയത് വ്യത്യസ്ത ധാരകളെ ഉള്‍ക്കൊള്ളാനുള്ള അതിന്റെ ശേഷിയായിരുന്നു. പക്ഷേ ആ കരുത്തിനെ ചോര്‍ത്തിക്കളയുന്ന രീതിയിലാണ് പല ജനവിഭാഗങ്ങളെയും അത് ഉള്‍ക്കൊണ്ടിരിക്കുന്നത്. ഈ നാട്യങ്ങള്‍ക്ക് നേരെയുള്ള കൂര്‍ത്ത ചോദ്യങ്ങളാണ് വിശാലമായ ഒരു രാഷ്ട്രീയ മുന്‍കൈക്ക് ശക്തിയേകുന്നത്
Thursday, April 1, 2010
കേരളാ മോഡല്‍ വികസനവും സാഗര്‍ ഹോട്ടലും
അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ആശ്വാസങ്ങളോട് അസാമാന്യമായ അസഹിഷ്ണുതകളോടുകൂടിയാണ് ഇവിടത്തെ സംഘ്ശക്തികളും അവരുടെ പിന്‍ബലമായ സമൂഹങ്ങളും പെരുമാറിക്കൊണ്ടിരിക്കുന്നത്. 'കേരളാ മോഡല്‍' എന്നറിയപ്പെടുന്ന വികസന സങ്കല്‍പങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്ന കര്‍തൃത്വമാതൃകകളില്‍ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട അധസ്ഥിതരായ ആള്‍ക്കൂട്ടങ്ങള്‍ തൊഴില്‍ തേടിയും ജീവിതം മുന്നോട്ടുകൊണ്ടുപോകുവാനും കണ്ടെത്തിയ വഴിയാണ് പ്രവാസം. ഭരണകൂടത്തിന്റെ ഉദ്യോഗങ്ങള്‍ മുഴുവന്‍ മേല്‍ജാതിക്കാരായവര്‍ പിടിച്ചടക്കുകയും ഭരണകൂടത്തിന്റെ അവഗണനയ്ക്ക് കൂടുതല്‍ പാത്രമാവുകയും ചെയ്തപ്പോഴാണ് ന്യൂനപക്ഷ സമൂഹങ്ങള്‍ പ്രവാസം ഒരു തൊഴിലായി തെരഞ്ഞെടുക്കുന്നത്. അപരിഷ്കൃതരായവരുടെ തൊഴിലിടം എന്ന നിലയില്‍ ഗള്‍ഫിനോട് പരിഹാസം നിറഞ്ഞ സമീപനമായിരുന്നു നമ്മുടെ സിനിമകള്‍ അടക്കമുള്ള മാധ്യമങ്ങള്‍ പുലര്‍ത്തിയിരുന്നത്. ഗള്‍ഫില്‍ നിന്നും വന്നവര്‍ കോമാളികളായും തങ്ങളുടെ 'തനിമ'കളോട് ചേരാത്തവരുമായിട്ടായിരുന്നു അവരെ ചിത്രീകരിച്ചിരുന്നത്. മേല്‍ജാതിക്കാരായ യുവാക്കള്‍ ഗള്‍ഫിലും, പുതുതായി രൂപപ്പെട്ടുവരുന്ന മറ്റുതൊഴിലിടങ്ങളിലും, നിര്‍മാണ പ്രക്രിയകകളിലും സജീവമായതോടെയാണ് പ്രവാസവും ഗള്‍ഫും ഒരു മാന്യമായ സ്ഥലമായി മാറിയത്. ജോലി തേടി ഗള്‍ഫിലെത്തുന്നവരുടെ ദുരന്തഭൂമിയായും ജോലിയോടെ ഗള്‍ഫിലെത്തുന്നവരുടെ വാഗ്ദത്ത ഭൂമിയായും ഇന്നത് മാറിക്കഴിഞ്ഞിരിക്കുന്നു. 'കേരളാ മോഡല്‍' വികസനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പൊതുവെ സാമ്പത്തിക ചരിത്രത്തിന്റെ മൂല്യനിര്‍ണ്ണയത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ കുടുങ്ങികിടക്കുമ്പോള്‍ ചോദിക്കപ്പെടാതെ പോകുന്നത് ഇത്തരമൊരു മോഡല്‍ ആരെ അഭിസംബോധന ചെയ്യുന്നു/ചെയ്തിരുന്നു എന്നാണ്. സിനിമകള്‍ മാത്രമല്ല ഇത്തരം സാമ്പത്തിക/രാഷ്ട്രീയ വ്യവഹാരങ്ങളും ആരൊക്കെയോ നിരന്തരം അഭിസംബോധന ചെയ്യുന്നുണ്ട്. ആരുടെയോക്കെയോ വികസനത്തില്‍, സ്വപ്നങ്ങളില്‍, ഈ മാതൃകയ്ക്ക് ഒരു റോളുണ്ടായിരിക്കണം. 'കേരളാ മോഡല്‍' ആരെയെല്ലാം പ്രതിനിധാനം ചെയ്തിരുന്നില്ല എന്നത് ധാരാളമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ആദിവാസികള്‍, ദലിതര്‍, തീരദേശമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍, മലബാറിലെ മാപ്പിളമാര്‍, തുടങ്ങിയ അരിക് ജീവിതങ്ങളെ ഈ മാതൃകയുടെ പുറം ലോകമായി നാം കണ്ടെത്തിയിട്ടുണ്ട്. വിജ്ഞാനം, സാമ്പത്തികം തുടങ്ങിയ മൂലധനങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്നും നിരന്തരമായി അവരെ തടയുന്നതുകൂടിയായിരുന്നു ഏറെ കൊട്ടിഘോഷിക്കപ്പെട്ട 'കേരളാ മോഡല്‍'. ഈ കൂട്ടിക്കിഴിക്കല്‍ എന്താണ് കാണിച്ചുതരുന്നത്? നമ്മുടെ സിനിമകളും സാഹിത്യങ്ങളും, വരേണ്യ നിരൂപണങ്ങളും നിര്‍മിക്കുന്ന ഉദാത്തകര്‍തൃത്വങ്ങള്‍ തന്നെയാണ് കേരളമാതൃകയുടെയും ഉദാത്തകര്‍തൃത്വങ്ങള്‍ എന്നതുതന്നെയാണ്. സേവനമേഖലയുടെ അധീശത്വവുമായി ബന്ധപ്പെട്ടാണ് 'കേരളാ മോഡലി'ന്റെ വിജയം നിലനിന്നിരുന്നത് എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ 'കേരളാ മോഡല്‍' എന്നു നാം പേരിട്ടുവിളിക്കുന്ന വികസന പദ്ധതികള്‍ കേരളത്തിലെ ഒരു വലിയ ജനവിഭാഗത്തിന്റെ അധികാരത്തെയും അധീശ്വത്വത്തെയും നിലനിര്‍ത്താന്‍ സഹായിച്ചുവെന്നര്‍ത്ഥം. ഇതേ വിഭാഗത്തിന്റെ സൌന്ദര്യചട്ടകൂടുകള്‍ക്കകത്താണ് നമ്മുടെ സിനിമകളുടെയും സാഹിത്യങ്ങളുടെയും സംസ്കാരത്തിന്റെയും നന്മതിന്മകള്‍ നിര്‍വചിക്കപ്പെട്ടതും.
നിര്‍മാണമേഖലയുടെ അഭാവത്തില്‍ നിര്‍മിക്കപ്പെട്ട 'കേരളാ മോഡലി'നെ നിലനിര്‍ത്തുന്നത് തൊഴിലിന്റെ കയറ്റുമതി/ഇറക്കുമതിയിലൂടെയാണ്. കേരളത്തിന്റെ വരുമാനത്തിന്റെ ഏറിയപങ്കും കേരളത്തിനു പുറത്ത് ജോലിചെയ്യുന്ന മലയാളിയുടേതാണ്. കേരളത്തിനകത്താകട്ടെ രണ്ടുതരത്തില്‍ തൊഴില്‍ അദൃശ്യമാകുന്നു. ഒന്ന് അസംഘടിത മേഖലയില്‍ എന്ന നിലയില്‍. രണ്ട് പുറത്തു നിന്നും ഇറക്കുമതി ചെയ്യുന്ന തൊഴിലാളികള്‍ ഏര്‍പ്പെടുന്നവ എന്ന തരത്തില്‍. ഈ അദൃശ്യതയാണ് തൊഴില്‍ മേഖലയെ എളുപ്പത്തില്‍ സംഘടിതമേഖലയാക്കി മാറ്റുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അദൃശ്യമായ ഒരു വലിയ ലോകം താങ്ങി നിര്‍ത്തിയ ഒരു ജനവിഭാഗത്തിന്റെ വികസനത്തെയും സ്വപ്നങ്ങളെയുമാണ് നാം 'കേരളാ മോഡല്‍' എന്നുവിളിച്ചത്. ഈയൊരു ലോകത്തിനോടുള്ള സേവനമേഖലാ മധ്യവര്‍ഗ്ഗത്തിന്റെ മാറിമാറിവരുന്ന നിലപാടുകളെ അടയാളപ്പെടുത്താന്‍ ഗള്‍ഫ് കുടിയേറ്റം ഉദാഹരണമാക്കാവുന്നതാണ്. പുറലോകവുമായിബന്ധപ്പെട്ട് മുഖ്യധാരയില്‍ നിന്ന് അകന്ന് പുറംലോകത്തായവര്‍ കൂടിച്ചേര്‍ന്നാണ് സമാന്തരമായ സംസ്കാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനവും രൂപീകരിച്ചത്. അവരുടെ ചരിത്രം നിര്‍മിച്ചതും എഴുതിയതും സാംസ്കാരികമായ മൂലധനങ്ങള്‍ വളരെ കാലത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം ആര്‍ജിച്ചെടുത്തതും, സമ്പത്തും, വിജ്ഞാനവും അവരിലേക്ക് നീങ്ങാന്‍ തുടങ്ങിയതും സമാന്തരമായ അധ്വാനങ്ങളിലൂടെയാണ്. കേരളത്തിലെ മുസ്ലിംകളുടെ സാമ്പത്തികവും വൈജ്ഞാനികവുമായ പുരോഗതിക്ക് പിന്നില്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത പുറംലോകബന്ധവും 'പുറംലോകത്തു' നിന്നുള്ള ചെറുത്തുനില്‍പ്പുകളിലൂടെയുമാണ്. മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയുടെയും അവകാശവാദങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ലാത്ത വിധം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതസംഘടനകള്‍, സമാന്തരമായ മതവിദ്യാഭ്യാസ സംവിധാനങ്ങള്‍, ആരാധനാലയങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പുറംലോകത്തുള്ളവരുടെ സ്വപ്രയത്നങ്ങളിലൂടെയാണ് രൂപീകരിക്കപ്പെട്ടത്.മുസ്ലിം നഗരങ്ങള്‍ക്കും ഈ പ്രത്യേകതയുള്ളതായി നമുക്ക് ബോധ്യപ്പെടും. കേരളത്തിലെ ഭൂരിപക്ഷം നഗരങ്ങളും ഗ്രാമങ്ങളും സ്റേറ്റിന്റെ അപ്പാരറ്റസുകളായി നിലനില്‍ക്കുമ്പോള്‍ 'കേരളാ മോഡല്‍' എന്നതിനകത്ത് പ്രബലമായി കഴിയുമ്പോള്‍ മുസ്ലിം/ന്യൂനപക്ഷ പ്രദേശങ്ങള്‍, നഗരങ്ങള്‍ എന്നിവ ഇതിനുപുറത്തു നിന്നും വികസിച്ചതായിരുന്നു.
തിരുവനന്തപുരവും, എറണാകുളവും മറ്റു പ്രധാന നഗരങ്ങളും 'കേരളാ മോഡല്‍' എന്നതില്‍ ഉള്‍പ്പെടുകയും അതിന്റെ അദൃശ്യ യുക്തിയെ പിന്താങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ കോഴിക്കോട് നഗരം ഇതില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു. കോഴിക്കോടിനെ 'കേരളാ മോഡലി'ല്‍ ഉള്‍പ്പെടുത്തുക എന്ന പൊതുഅജണ്ടകളുടെ ഭാഗമായി ഇതിന്റെ അദൃശ്യ സാന്നിദ്ധ്യമായ വാരേണ്യ ജനവിഭാഗം നിരവധി എഴുത്തുകളും ഇടപെടലുകളും നടത്തിയിട്ടുണ്ട്. കോഴിക്കോട് ഒരു നഗരമെന്നതിലുപരി ഒരു ജനവിഭാഗത്തിന്റെ നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്ര നിര്‍മിതിയുടെയും അതിലൂടെ നേടിയെടുത്ത കച്ചവടമെന്ന പൌരാണിക (അറബികളുമായി) ഇടപാടുകളിലൂടെയും പിന്നീട് അധസ്ഥിതരുടെ അഭയകേന്ദ്രമായ ഗള്‍ഫ് എന്ന തൊഴിലിടങ്ങളില്‍ നിന്നും നേടിയെടുത്ത സമ്പത്തും കൂടിച്ചേര്‍ന്ന ഒരു പ്രതീകമാണ് ഈ നഗരം. കോഴിക്കോട് നഗരം 'കേരളാ മോഡലി'ന് പുറത്ത് നില്‍ക്കുന്നത് കൊണ്ട് അത് അപകടവും അപരിഷ്കൃതവുമാണ്. അത്കൊണ്ട് പൊതുധാരയില്‍ ലയിച്ചുചേരാന്‍ അതിന് സാധിക്കേണ്ടതുണ്ട് എന്നാണ് സംഘപരിവാര്‍ അടക്കമുള്ള മുഖ്യധാര ആര്‍ത്തുവിളിക്കുന്നത്. മലബാര്‍ വിദ്യാഭ്യാസ മേഖലയില്‍ അനുഭവിക്കുന്ന പിന്നാക്കാവസ്ഥയ്ക്ക് കാരണം മാറിമാറി വരുന്ന സര്‍ക്കാറുകള്‍ സീറ്റ് വര്‍ദ്ധിപ്പിക്കാത്തതിന്റെ കാരണം 'കേരളാ മോഡല്‍' എന്ന വികസന സംജ്ഞയില്‍ അത് ഉള്‍പ്പെടുകയില്ലെന്ന് പൊതുധാരയുടെ വിശ്വാസമായിരുന്നു. ഈ വിഷയത്തില്‍ എസ്.ഐ.ഒ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധങ്ങള്‍ നടത്തിയതിനോട് മുഖ്യധാര പ്രതികരിക്കാത്തത് രണ്ട് കാരണങ്ങള്‍ കൊണ്ടായിരുന്നു. വികസനങ്ങളില്‍ വേണ്ടത്ര ശീലിച്ചിട്ടില്ലാത്ത പാര്‍ശ്വവല്‍കൃതരുടെ ഉന്നമനമാണിത് കൊണ്ട് ലക്ഷ്യംവെക്കുന്നതെന്നും, നിലനില്‍ക്കുന്ന മൂലധന (വിജ്ഞാനം/സമ്പത്ത്) ഉടമകളോട് കലഹിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ശക്തിവരുമെന്നുമുള്ള കാരണങ്ങള്‍കൊണ്ടാണ്, ഒരു സാംസ്കാരിക/രാഷ്ട്രീയ ധാരയും ഇതിനോട് ക്രിയാത്മകമായി പ്രിതികരിക്കാതിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ഈ കാരണങ്ങള്‍ പരോക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്.
മാപ്പിള അനുഭവങ്ങളോടും ആശ്വാസങ്ങളോടും സമൂഹം പുലര്‍ത്തിവന്ന നിസ്സംഗതകളാണ് കോഴിക്കോടിനെ കേന്ദ്രീകരിച്ച് സംഘ്പരിവാര്‍ തുടങ്ങിയ ആക്രമണങ്ങളില്‍ പ്രതിഫലിക്കുന്നത്. കോഴിക്കോട് പരിപാടികള്‍ക്ക് വന്നാല്‍ ഇവിടെ അപകടമൊന്നുമില്ലെന്ന് ഇടക്കിടെ വീട്ടിലേക്ക് വിളിച്ച് പറയുന്നവരാണ് കേരളത്തിലെ മുഖ്യ സാംസ്കാരിക നായകരിലധികവും പട്ടാളം പള്ളിയിലേക്ക് കല്ലെറിഞ്ഞപ്പോഴും, തര്‍ബ്ബിയത്ത് (പുതുമുസ്ലിംകളുടെ പഠനകേന്ദ്രം)ലേക്ക് മാര്‍ച്ച് നടത്തിയപ്പോഴും (കേരളത്തില്‍ കൂടുതല്‍ മതപരിവര്‍ത്തന കേന്ദ്രം ഔദ്യോഗികമായി ആര്യസമാജ്യത്തിനാണ് ഉള്ളത്) സംഘ്പരിവാര്‍ തിട്ടൂരങ്ങളെ അപലപിക്കാന്‍ നമ്മുടെ സാംസ്കാരിക മുനിയാണ്ടികളിലധികവും തയ്യാറായിട്ടില്ല. കോഴിക്കോട് ജീവിക്കുന്ന പ്രമുഖനായ എഴുത്തുകാരനെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് ക്ഷണിച്ചപ്പോള്‍ ഹമാസ് ഭീകരവാദികളാണെന്നും, മുസ്ലിംകള്‍ മധ്യനൂറ്റാണ്ടില്‍ ചെയ്ത പാതകങ്ങള്‍ക്ക് അര്‍ഹിച്ച ശിക്ഷയാണ് ഇസ്രായേല്‍ ഇപ്പോള്‍ നല്‍കുന്നതെന്നും പറഞ്ഞ് പരിപാടിയില്‍ നിന്ന് ഒഴിഞ്ഞു നിന്നു. മറ്റൊരു മതേതര നാട്യമുള്ള ചരിത്രകാരന്‍ ലൌ ജിഹാദിനെതിരെ ഒപ്പുശേഖരണത്തിനു വിളിച്ചപ്പോള്‍ അതില്‍ വാസ്തവമുണ്ടെന്ന ചരിത്രപരമായ നിഗമനത്തിലാണ് അദ്ദേഹമെത്തിയത്. ഇതാണ് കോഴിക്കോടിന്റെ പൊതുവായ സാംസ്കാരിക വൃത്തങ്ങളുടെ സ്വഭാവം. സ്വാഭാവികമായ അദ്ധ്വാനം കൊണ്ട് നിര്‍മിച്ചെടുത്ത മുസ്ലിം/സാംസ്കാരിക/രാഷ്ട്രീയ/സാമ്പത്തിക/വൈജ്ഞാനിക പ്രദേശങ്ങളെയും സമൂഹത്തെയും ഒറ്റതിരിച്ച് വേട്ടയാടുകായെന്ന ഉത്തരേന്ത്യന്‍ സംഘ് അജണ്ടകളാണ് കോഴിക്കോട് കേന്ദ്രീകരിച്ചും നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട് മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടല്‍ ജീവനക്കാരന്‍ ബാത്ത്റൂമില്‍ മൊബൈല്‍വെച്ച് സ്ത്രീകളുടെ നഗ്നത പകര്‍ത്താന്‍ ശ്രമിച്ചു എന്ന കാരണത്താല്‍വലിയ ഒച്ചപ്പാടുകളും വിവാദങ്ങളും നടക്കുകയുണ്ടായി. കുറ്റവാളിയെ പിടികൂടിയിട്ടും, ഹോട്ടല്‍ ഉടമ പരസ്യമായി മാപ്പ് പറഞ്ഞിട്ടും സംഘ്പരിവാര്‍ ഹോട്ടല്‍ തുറക്കാന്‍ (മറ്റു സംഘടനകള്‍ മുഴുവന്‍ പ്രതിഷേധങ്ങഷളില്‍ നിന്ന് പിന്മാറി) അനുവദിക്കുന്നില്ല. (ഒടുവില്‍ ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു)കോഴിക്കോടിന്റെ സാംസ്കാരിക മേല്‍ക്കോയ്മയെ നിരന്തരമായ പ്രകോപനങ്ങളിലൂടെ കീഴ്പ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുക (തൊഗാഡിയയെ കോഴിക്കോടില്‍ കൊണ്ടുവരികയും അത്യന്തം പ്രകോപനപരമായ പ്രസംഗം നടത്തിക്കുകയും) എന്നത് ഒരു ഗൂഢോദ്ദേശ്യത്തിന്റെ ഭാഗം തന്നെയാണ്. എസ്.ഐ.ഒ നടത്തുന്ന എരിഞ്ഞിപ്പാലത്തുള്ള വിദ്യാര്‍ഥി ഹോസ്റലിനെതിരെയും ആര്‍.എസ്.എസുകാര്‍ ഭീഷണിയുമായി രംഗത്ത് വന്നിട്ടുണ്ട്. 'നീയൊക്കെ ആദ്യം ഇവിടെ ഹോസ്റല്‍ പണിയും പിന്നെ പള്ളിയും പണിയും അതൊന്നും ഇവിടെ നടക്കില്ല' എന്നു പറഞ്ഞുകൊണ്ടാണ് ഹോസ്റലിനെതിരെ സംഘ്പരിവാര്‍ രംഗത്ത് വന്നിരിക്കുന്നത്. ഞങ്ങള്‍ ഇവിടെയുള്ള ക്രിസ്ത്യന്‍ ധ്യാനകേന്ദ്രം പൂട്ടിച്ചവരാണ് പിന്നെയാണോ നിങ്ങളുടെ ഹോസ്റല്‍ എന്നാണ് ആക്രോശിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയെ ഹിംസാത്മകമായി നേരിടുന്ന (അഹമ്മദാബാദ്, ബാംഗ്ളൂരില്‍ അരങ്ങേറിയ കലാപങ്ങള്‍, ഇവിടെ മുസ്ലിംകള്‍ക്ക് നേരിയ മേല്‍ക്കോയ്മ ഉണ്ടായിരുന്നു) രീതിതന്നെയാണ് ഇവിടെയും പുലര്‍ത്തിയത്. മാവൂര്‍റോഡിലെ ആളുകളെ ഞങ്ങള്‍ക്ക് പേടിയാണ് അത്കൊണ്ട് ചില ഒരുക്കങ്ങള്‍ (സായുധമായ) നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് എന്നാണ് പ്രദേശത്തുകാരനായ ആര്‍.എസ്.എസ് നേതാവ് ഫോണില്‍ വിളിച്ച് പറഞ്ഞത്. മാവൂര്‍ റോഡ് കോഴിക്കോട് നഗരത്തിലെ തന്നെ സുപ്രധാനമായ ഒരു സ്ഥലമാണ്. മുസ്ലിം ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, സുഗന്ധവ്യാപാരങ്ങള്‍, പുസ്തക ശാലകള്‍, മതസംഘടനകളുടെ കാര്യാലയങ്ങള്‍ തുടങ്ങി ഏതൊരു മുസ്ലിം പ്രദേശങ്ങളെപോലെയും (ഡല്‍ഹി ജുമാമസ്ജിദിനു സമീപം, ഹൈദരാബാദ് മക്കാ മസ്ജിദിനു സമീപം) സമാനതപുലര്‍ത്തന്ന രീതിയാണ് കോഴിക്കോടിലെ മാവൂര്‍റോഡിനുള്ളത്. ഇതിനെയാണ് പേടിപ്പെടുത്തുന്നവരുടെ കേന്ദ്രമായി കാണുന്നതും. തടിയന്റെവിട നസീറിനെ ബാംഗ്ളൂരില്‍ ചോദ്യം ചെയ്തപ്പോള്‍ ഒരു ദേശീയ ചാനല്‍ (കോഴിക്കോട് സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ എന്ന് സംശയം ജനിപ്പിക്കുന്ന രീതിയില്‍) മാവൂര്‍ റോഡിലുള്ള പള്ളികളും മതസംഘടനാ കേന്ദ്രങ്ങളുമാണ് കാണിച്ചിരുന്നത്. ഈ ഭീകരമായ കാഴ്ച്ചപ്പാടുകളിലൂടെയും, ഉപരോധങ്ങളിലൂടെയും, ഭീഷണികളിലൂടെയും വികസിച്ചുവന്ന സങ്കീര്‍ണ്ണമായ ഒരവസ്ഥയുടെ വക്കിലാണ് ഈ മുസ്ലിം സാംസ്കാരിക കേന്ദ്രം നിലനില്‍ക്കുന്നത്. ഒളവണ്ണയില്‍ കന്യസ്ത്രീകളെ ആക്രമിച്ചതും ക്രിസ്ത്യന്‍ മതകേന്ദ്രങ്ങള്‍ക്കെതിരെ ഭീഷണിയുയര്‍ത്തിയതും ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. കോഴിക്കോടിന്റെ ചിലഭാഗങ്ങളില്‍ മുസ്ലിം ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും പ്രഖ്യാപിത വിലക്കുകള്‍ ഉണ്ട്. കൃത്യമായ രാഷ്ട്രീയ/സാംസ്കാരിക പ്രതിരോധങ്ങള്‍ രൂപപ്പെട്ടുവന്നിട്ടില്ലെങ്കില്‍ ഭീതിതമായ ഒരന്ത്യത്തിലേക്ക് ഈ നഗരവും അതിലുള്ളടങ്ങിയ സംസ്കാരങ്ങളും ചെന്നുചേരുമെന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
Tuesday, March 23, 2010
മുസ്ലിം പ്രതിനിധാനത്തിന്റെ രോഗാവസ്ഥകള്‍
ഇന്ത്യയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഒരു സിനിമയാണ് മൈ നൈം ഈസ് ഖാന്‍. ഐ.പി.എല്‍ ക്രിക്കറ്റില്‍ പാക്ക് കളിക്കാരുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനും സവര്‍ണ സേനാ നേതാവ് ബാല്‍താക്കറയും തമ്മില്‍ പരസ്യമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. മുസ്ലിം എന്ന നിലക്ക് അസാധാരണമായ അനുഭവങ്ങള്‍ക്ക് ശാരീരികമായി വിധേയമായ ഒരു വ്യക്തി കൂടിയാണ് ഷാറൂഖ് ഖാന്‍. നമ്മുടെ സിനിമ രംഗത്ത് നടക്കുന്ന വിഴുപ്പലക്കല്‍ വിവാദങ്ങളുടെ അര്‍ത്ഥശൂന്യതയില്‍ നിന്നും ഏറെ അകലെയാണ് കൃത്യമായ രാഷ്ട്രീയ ബോധത്തോടെ നടത്തുന്ന ബോളിവുഡ് വിവാദങ്ങള്‍. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മുസ്ലിം ആയതിന്റെ പേരില്‍ മാത്രം അടിവസ്ത്രം അഴിക്കേണ്ടി വന്ന പ്രശസ്തരായ ആളുകളായിരുന്നു എ.പി.ജെ അബ്ദുല്‍ കലാം, ഷാറൂഖ് ഖാന്‍, മമ്മുട്ടി എന്നിവര്‍. കൂട്ടത്തില്‍ പേരിനൊരു അറബി രുചിയുള്ളതിനാല്‍ തമിഴ് ബ്രഹ്മണനായ കമാല്‍ ഹസന്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. ഈ തിക്താനുഭവങ്ങളില്‍ നിന്നും വികസിച്ചെടുത്ത ഒരാശയമായിരുന്നു മൈ നൈം ഈസ് ഖാന്‍. ഒരു വ്യത്യസ്ഥമായ വഴിയെന്ന നിലയില്‍ (ബോളിവുഡില്‍) ചില മാറ്റങ്ങള്‍ക്ക് സംവിധായകന്‍ കരണ്‍ ജൌഹര്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ പരമ്പാരഗതമായ വാര്‍പ്പു മാതൃകകളെ കുടഞ്ഞെറിയാന്‍ കഴിയാത്തവിധം പിടിമുറുക്കിയ ആധിപത്യ പൊതുബോധമെന്ന അടിച്ചേല്‍പ്പിക്കപ്പെട്ട പരിമിതിക്കകത്തുതന്നെയാണ് ഈ സിനിമയും സ്ഥിതിചെയ്യുന്നത്. 'ഞാനൊരു ഭീകരവാദിയല്ല' എന്ന പ്രഖ്യാപനം ഇതിനു തെളിവാണ്. ഇത് നിരന്തരമായി തെളിയിച്ചുകൊണ്ടുമാത്രമാണ് ഒരു മുസ്ലിമിന് പൊതുബോധത്തെ തൃപ്ത്തിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന് തന്നെയാണ് ഈ സിനിമ വ്യക്തമാക്കുന്നത്. ഞാന്‍ ഭീകരവാദിയല്ല എന്ന തെളിയിക്കലില്‍ മറ്റുള്ളവര്‍ ആവാമെന്ന ധ്വനിയില്‍ നിന്നാണ് ഈ സിനിമയും പൊതുബോധത്തിലേക്കുള്ള പാലം നിര്‍മിച്ചിട്ടുള്ളത്. സാധാരണ ഒരു മുസ്ലിമിന് ഭീകരവാദിയാകാതിരിക്കാന്‍ കഴിയുകയില്ലെന്നും അഥവാ ഭീകരവാദിയാകാതിരിക്കണമെങ്കില്‍ മാനസിക, ശാരീരികമായ വൈകല്യങ്ങള്‍ക്കോ രോഗാവസ്ഥകള്‍ക്കോ വിധേയമാകണമെന്നുള്ള പൊതുവായ കാഴ്ച്ചപാടു തന്നെയാണ് ഇത് മുന്നോട്ട് വെക്കുന്നത്. റിസ്വാന്‍ ഖാന്‍ (ഷാറൂഖ്) ആസ്പര്‍ഗ്രേസ് സിന്‍ഡ്രം എന്ന രോഗം ബാധിച്ചത്കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് നല്ല മുസ്ലിമാവാന്‍ സാധിച്ചത്. ആരോഗ്യമുള്ള (ചീൃാമഹ) ഒരു മുസ്ലിമിന് നല്ല മുസ്ലിമാവാന്‍കഴിയുകയില്ല. റിസ്വാന്‍ ഖാനെ കുത്തിപ്പരിക്കേല്‍പ്പിക്കുന്നതും പള്ളിയില്‍ 'ത്രീവ്രവാദ ക്ളാസുകള്‍' നടത്തുന്നതും നോര്‍മലായ മുസ്ലിംകളാണ്. സാധാരണ ഗതിയില്‍ മുസ്ലിം/ദലിത് പ്രതിനിധാനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഹിംസാത്മകമായ അപരസ്ഥാനങ്ങളെയാണ്. ജൈവശാസ്ത്രപരമായ ഉന്മൂലനത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയുമാണ് ഈ പ്രതിനിധാനങ്ങള്‍ മെരുക്കപ്പെടുന്നത്. ജൈവശാസ്ത്രപരമായ ബലഹീനതകള്‍ വഹിക്കുന്നതോടൊപ്പം തന്നെ നിരവധി സന്തുലിത (ആമഹമിരല)മായ ഇടപാടുകളിലൂടെയാണ് ഈ കഥാപാത്രം തന്റെ അസാധാരണമായ ജീവിതഗതിയെ നിയന്ത്രിച്ച് നിര്‍ത്തുന്നത്. മന്ദിര (കാജോള്‍) എന്ന ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിക്കുന്നതിലൂടെയാണ് ഈ സെക്യുലര്‍ സന്തുലിതത്വം പാലിക്കപ്പെടുന്നത്. മതപരമായ ജീവിതത്തെ ചിലസമയങ്ങളില്‍ കോമാളിത്തരമായി ചിത്രീകരിച്ചുകൊണ്ടും ഇത് നിലനിര്‍ത്തപ്പെടുന്നുണ്ട്. മുമ്പ് സിനിമയില്‍ നല്ല മുസ്ലിമിന് ആരോഗ്യമുള്ളതോടൊപ്പം ചില സന്തുലിത(പൊതുബോധവുമായി)ങ്ങളും രാജിയാവലുകളും ചേര്‍ത്ത് നേരെയാക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നിരുന്നത്. ഹിന്ദുവായ ഉയര്‍ന്നജാതിയില്‍പെട്ട ഒരു സ്ത്രീയെ വിവാഹം കഴിക്കുക, മുസ്ലിംകളെ ചീത്തപറയുക തുടങ്ങി നിരവധി ചാഞ്ചാട്ടങ്ങളിലൂടെയാണ് മുസ്ലിം കഥാപാത്രത്തിന്റെ 'നന്മ' നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ നല്ല മുസ്ലിമിന് ബയോളജിക്കലായി തന്നെ ന്യൂനതകള്‍ നിര്‍മിക്കുകയും അത്കൊണ്ട് മാത്രം അയാള്‍ക്ക് ആക്രമണോത്സുക സ്വഭാവം പ്രകടിപ്പിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു എന്ന രീതിയിലാണ് മുസ്ലിം/ദലിത് കഥാപാത്രങ്ങളെ ഇപ്പോള്‍ രൂപപ്പെടുത്തുന്നത്. എങ്കില്‍ പോലും ചില സമയങ്ങളില്‍ വയലന്‍സ് ആകാനുള്ള സാധ്യതകള്‍ ഉണ്ടാവുകയും അതിനെയും നിയന്ത്രിച്ച് നിര്‍ത്തുക എന്ന ചിന്തയില്‍ നിന്നാണ് റിസ്വാന്‍ ഖാന്റെ കൂടെ മന്ദിര എന്ന കഥാപാത്രം ജീവിത പങ്കാളിയാവുന്നത്. നമ്മുടെ സിനിമ വളരെയധികം ക്രൂരമായ രീതിയിലാണ് ഇസ്ലാമികമായ രാഷ്ട്രീയ വശങ്ങളെ കയ്യടക്കിവെച്ചിരിക്കുന്നത്. നല്ല (ജൈവശാസ്ത്രപരമായി) മുസ്ലിം ചീത്ത (കഥാപാത്രം) മുസ്ലിമായും ചീത്ത (ജൈവശാസ്ത്രപരമായി) നല്ല മുസ്ലിം കഥാപാത്രവുമായാണ് ഇതിലൂടെ ചിത്രീകരിക്കപ്പെടുന്നത്. വംശീയമായ ഉന്മൂലനത്തിന് പാകപ്പെടുത്തപ്പെട്ട ഒരു പ്രത്യയ ശാസ്ത്രമായിട്ടാണ് ഇത്തരം സിനിമകള്‍ പ്രവര്‍ത്തിക്കുന്നത്.
മുസ്ലിമിന്റെ മൂലധനം
മലയാളത്തില്‍ പുറത്തിറങ്ങിയ രജ്ഞിത്ത് സംവിധാനം ചെയ്ത ടി.പി രാജീവിന്റെ 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന സിനിമയിലും ഈ യുക്തി പ്രവര്‍ത്തിക്കുന്നതായി കാണാന്‍ കഴിയും. നല്ല മുസ്ലിമായി ചിത്രീകരിക്കുന്നത് മന്ത്രവാദ ചികിത്സക്കാരനായ ഒരു മുസ്ലിയാരെയാണ്. ഇദ്ദേഹം ജൈവശാസ്ത്രപരമായി വൈകല്യമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ 'നല്ല' എന്ന ഇമേജ് ലഭിക്കുന്നത്. അദ്ദേഹമാണ് വേലായുധന്‍ എന്ന കുറ്റവാളിയെ സമര്‍ത്ഥമായി കെണിയില്‍ അകപ്പെടുത്തുന്നത്. എന്നാല്‍ ചീത്ത മുസ്ലിമായി ചിത്രീകരിക്കുന്നത് ജൈവികമായി ദൃഢഗാത്രനായ അഹ്മ്മദ് ഹാജി (മമ്മുട്ടി) എന്ന കഥാപാത്രത്തെയാണ്. മുസ്ലിം കഥാപാത്രത്തിന്റെ രോഗ/ആരോഗ്യ അവസ്ഥകളിലൂടെയാണ് നല്ലയും ചീത്തയുമായ നിര്‍മിതികള്‍ രൂപപ്പെടുന്നത്. മമ്മുട്ടി അവതരിപ്പിക്കുന്ന മൂന്ന് കഥാപാത്രങ്ങളും ആരോഗ്യമുള്ളതായതുകൊണ്ട് അവരില്‍ ചീത്തമുസ്ലിമിന്റെ നിര്‍മിതികള്‍ തന്നെയാണ് നടത്തിയിട്ടുള്ളത്. അഹമ്മദ് ഹാജിയുടെ മകന്‍ ഖാലിദ് അഹമ്മദാണ് മാണിക്യമെന്ന സ്ത്രീയെ കൊലപ്പെടുത്തിയിട്ടുള്ളത്. പാതിമുസ്ലിമായ ഹരിദാസ് അഹമ്മദ് അന്യന്റെ ഭാര്യയെ കൂടെ പൊറുപ്പിക്കുന്നവനാണ്. മൂന്ന് ശക്തരായ മുസ്ലിം കഥാപാത്രങ്ങളിലും നെഗറ്റിവിറ്റിയാണ് സന്നിവേശിപ്പിച്ചിട്ടുള്ളത്. ജൈവികവും സ്വാഭാവികവുമായ ഉണര്‍വുകളെ ക്രൂരമായ ആവിഷ്കാരങ്ങളിലൂടെയാണ് അപരവത്കരണത്തിന് വിധേയമാക്കുന്നത്. പാലേരിമാണിക്യത്തില്‍ തന്നെ ഖാലിദ് അഹമ്മദിന്റെ സ്കോളര്‍ഷിപ്പിനെ (ജ്ഞാനാധികാരം) ചോദ്യംചെയ്യുകയും കുറ്റ്യകൃത്യങ്ങളുടെ തുടര്‍ച്ചകള്‍ മുസ്ലിം സമുദായത്തിന്റെ പുതിയ തലമുറയില്‍ കൂടെ ചാര്‍ത്തുകയും ചെയ്യുന്നുണ്ട്. അലീഗഢില്‍ (മലയാളസിനിമക്ക് അലീഗഢ് ഭീകരവാദത്തിന്റെ കേന്ദ്രമാണ്) പോയി ഉന്നത പഠനം നടത്തിയ പുതിയ മുസ്ലിം തലമുറകളെകൂടി നെഗറ്റിവിറ്റിയുടെ വാര്‍പ്പുമാതൃകകളിലൂടെ വരിഞ്ഞുമുറുക്കുകയും ഇവര്‍ വിവരം കയ്യടക്കുന്നതോടൊപ്പം അപകടകരമായ പ്രവണതകള്‍ വര്‍ദ്ധിക്കുന്നുവെന്നും ഇതിലൂടെ ബോധ്യപ്പെടുത്തുന്നു. അലീഗഢ്മുസ്ലിം സര്‍വ്വകലാശാല (കൂടുതല്‍ ന്യൂനപക്ഷ സമുദായം പഠിക്കുന്ന കലാലയം)യോട് പ്രത്യേക വിരോധം മലയാള സിനിമയില്‍ കാണാന്‍ കഴിയുന്നതാണ്. ദൈവനാമത്തില്‍ എന്ന ആര്യാടന്‍ ശൌക്കത്തിന്റെ സിനിമയിലെ അന്‍വര്‍ എന്ന കഥാപാത്രവും അലീഗഢില്‍ നിന്ന് പഠനം കഴിഞ്ഞെത്തി തീവ്രവാദ ചിന്തയിലേക്ക് നയിക്കപ്പെടുകയും സ്ഫോടന പരമ്പരകള്‍ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ്. അലീഗഢിന്റെ സെന്റര്‍ മലപ്പുറത്ത് തുടങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ സംഘപരിവാര്‍ അതിനെതിരെ ശക്തമായ പ്രക്ഷേഭവുമായി രംഗത്ത് വന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും കേന്ദ്രം മറ്റൊരു തീവ്രവാദ കേന്ദ്രത്തില്‍ സ്ഥാപിക്കുന്നത് ദേശവിരുദ്ധ പ്രക്രിയയായിട്ടാണ് അവര്‍ മനസ്സിലാക്കിയത്. മുസ്ലിംകളുടെ സാംസ്കാരിക തലസ്ഥാനമായ കോഴിക്കോട് വ്യാവസായിക തലസ്ഥാനമായ കോയമ്പത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളോട് മുഖ്യധാരാ സമീപനം സംഘ്പരിവാര്‍ വീക്ഷണത്തെയാണ് ബലപ്പെടുത്തുന്നത്. മുസ്ലിംകളുടെ/ദലിതുകളുടെ സ്കോളര്‍ഷിപ്പിനോടും പോലും ആളിക്കത്തുന്ന വിരോധമാണ് ഇതിലൂടെ പ്രകടമാവുന്നത്. മുസ്ലിംകളുടെ സാംസ്കാരിക സാമ്പത്തിക വൈജ്ഞാനിക മൂലധനങ്ങളെ സ്വയം നാശത്തിന്റെ ഹേതുവായി നമ്മുടെ പൊതുബോധം രൂപപ്പെടുത്തുന്നത്. പാലേരിമാണിക്യത്തിലെ ഖാലിദ് അഹമ്മദിന്റെ കഥാപാത്രത്തില്‍ നെഗറ്റിവിറ്റി സന്നിവേശിപ്പിക്കന്നതിലൂടെ സംഘപരിവാര്‍ പ്രക്ഷോഭങ്ങളെ സാധൂകരിക്കുക കൂടി ചെയ്യുന്നുണ്ട്. ലൌജിഹാദ് വിവാദവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടാണ്. മൈ. നയിം. ഈസ് ഖാന്‍, പാലേരിമാണിക്യം എന്നീ സിനിമകളിലെ മുസ്ലിം സ്കോളര്‍ഷിപ്പിനോടും, ആരോഗ്യത്തോടും(ബയോളജിക്കലായി)പുലര്‍ത്തിയ സമീപനം തന്നെയാണ് കേരളത്തില്‍ ശക്തിപെട്ട് ഇന്ത്യയില്‍ ഒട്ടാകെ പടര്‍ന്ന മുസ്ലിം വംശീയ ഉന്മൂലനത്തിന്റെ ഹോളോകാസ്റായ ലൌ ജിഹാദ് വിവാദത്തിലും ഉണ്ടായിരുന്നത്. എം.ടി അന്‍സാരിയുടെ 'മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍' എന്ന പുസ്തകത്തില്‍ ദലിതനില്‍ നിന്നും വിഭിന്നമായി 'മൂലധനം' കൈവശമുള്ള മുസ്ലിമിന്റെ പരിണിതി തകഴിയുടെ 'ചെമ്മീന്‍' എന്ന നോവലിനെ മുന്‍നിര്‍ത്തി പ്രതിപാദിക്കുന്നുണ്ട്. മുസ്ലിമിന്റെ മൂലധനം സ്വയം നാശത്തിലേക്കുള്ള വഴിയായി തീരുന്നു. സമ്പത്തുള്ള പരീകുട്ടിയുടെ അന്ത്യം ഇങ്ങനെയാണ് സംഭവിക്കുന്നത്. പുതിയ സമ്പത്ത് വ്യവസ്ഥ എന്നത് വിജ്ഞാന സമ്പത്ത് വ്യവസ്ഥയാണ്. വിജ്ഞാനമാണ് അധികാരത്തെ നിര്‍ണയിക്കുന്നത്. ഇവിടെ വിജ്ഞാനവും സമ്പത്തും (രണ്ട് കാലങ്ങളിലുള്ള അധികാര നിര്‍ണയത്തിന്റെ മാനദണ്ഡങ്ങള്‍) പാലേരിമണിക്യം എന്ന സിനിമയില്‍ മുസ്ലിമിന്റെ നാശത്തിന് കാരണമാകുന്നു. സമ്പത്ത് വ്യവസ്ഥ എന്ന മൂലധനമുള്ള അഹമ്മദ് ഹാജിയും വിജ്ഞാന മൂലധനമുള്ള ഖാലിദ് അഹമ്മദും സ്വയം നാശം തെരഞ്ഞെടുക്കുന്നു. വിജ്ഞാനത്തിന് മേലുള്ള അധികാരം സവര്‍ണ മേല്‍കോയ്മക്ക് മാത്രം അവകാശപ്പെട്ടിരുന്നിടത്ത് 'നികൃഷ്ടരായ' ജനവിഭാഗങ്ങള്‍ വര്‍ദ്ധിക്കുകയും ജ്ഞാനാധിക്കാരത്തെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് 'ലൌ ജിഹാദ്' ഉടലെടുക്കുന്നത്. മുസ്ലിമിന്റെ പ്രണയ(ബയോളജിക്കല്‍)ത്തെപ്പോലും അകറ്റി നിര്‍ത്തേണ്ട അസാധാരണമായ ഒരിടപാടായിട്ടാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടത്. ജൈവശാസ്ത്രപരമായി ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യുക എന്ന നാസിസ്റ് യുക്തിയുടെ സാധൂകരണമാണ് ഇതിലൂടെ നിര്‍വ്വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. റോമിയോ ജിഹാദ്, ലൌജിഹാദ്, ക്ളിനിക്കല്‍ ജിഹാദ് എന്നിവയിലൂടെയുടെയും നിര്‍വ്വഹിക്കപ്പെട്ടത് സാമൂഹികമായ ഒരു പലേരിമാണിക്യം തന്നെയാണ്. ലൌജിഹാദ് മുസ്ലിമിനെ 'നല്ല മുസ്ലിം' എന്ന കാറ്റഗറിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉപയോഗിക്കപ്പെട്ടതായിരുന്നു. നല്ല മുസ്ലിം ചീത്ത മുസ്ലിം എന്ന് തരം തിരിച്ചതിന് ശേഷം നല്ലവാനാകാനുള്ള ശ്രമങ്ങള്‍ തന്നെയാണ് മുഴുവന്‍ മുസ്ലിംകളും നിര്‍വഹിക്കേണ്ടത് എന്നാണ് പൊതുസമൂഹം പ്രഖ്യാപിക്കുന്നത്. നന്മ സ്വയം സ്ഥാപിക്കുന്നവരും അടിസ്ഥാനപരമായി നന്മയുള്ളവരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെയാണ് ലൌ ജിഹാദ് വിവാദവും ഈ രണ്ട് സിനിമകളും നിര്‍മിക്കപ്പെട്ടിട്ടുള്ളത്. മുസ്ലിം/ദലിത് എന്നിവരുടെ പ്രണയം, ആരോഗ്യം തുടങ്ങിയ ജൈവാവസ്ഥകളും വിജ്ഞാനം, കഴിവ്, എന്ന അധികാരവസ്ഥകളും ഒരുപോലെ നിര്‍വഹിക്കുന്നത് ഭീകരമായ ഉള്ളടക്കങ്ങളാണ്. ഈ ഭീകരമായ ഉള്ളടക്കങ്ങളെ തേച്ചുമായ്ക്കുന്നതിനാണ് രോഗം, വൈകല്യം, കോമാളി, ദൌര്‍ബല്യം തുടങ്ങിയ വാര്‍പ്പുമാതൃകള്‍ അവരില്‍ സന്നിവേശിപ്പിക്കുന്നത്. കൂടുതല്‍ ആരോഗ്യാവസ്ഥയുള്ള മുസ്ലികളെ, അവര്‍ വസിക്കുന്ന സ്ഥലങ്ങളെ(കഴിവ്, വിദ്യാഭ്യാസം...)ശുദ്ധീകരിക്കുകയോ അല്ലെങ്കില്‍ ചില വൈകല്യങ്ങള്‍ ബോധപൂര്‍വ്വമായി നിര്‍മിച്ചെടുക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യുന്നു. കേരളം ഭീകരവാദികളുടെ ആസ്ഥാനമെന്ന പ്രചരണം മുസ്ലിം ആരോഗ്യാവസ്ഥക്കെതിരെയുള്ള അസ്വസ്ഥ പൂര്‍ണ്ണമായ ചില പ്രഖ്യാപനങ്ങളാണ്.
മൈ നൈം ഈസ് ഖാന്‍ എന്ന സിനിമയില്‍ റിസ്വാന്‍ഖാന്‍ എന്ന കഥാപാത്രത്തിന്‍മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടരോഗമാണ് ആസ്പര്‍ഗ്രേസ്സിന്‍ഡ്രോം. എങ്കില്‍ പോലും നിരന്തരമായ തെളിയിക്കല്‍ ഇവിടെ നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കണം. ദേശം, ദേശത്തിന്റെ ആകൃതിയിലുള്ള ശരീര നിര്‍മിതികള്‍ എന്നിവക്കകത്തുനിന്നും പുറത്ത് കടന്ന ഒരു രൂപമായിട്ടാണ് ഇത്തരം കഥാപാത്രങ്ങളെ മുഖ്യധാരാ കൈകാര്യം ചെയ്യാറുള്ളത്. ശരീരത്തിന്റെ ദേശസാമ്യമായ രൂപങ്ങളെല്ലാത്തവയെല്ലാം ഉന്മൂലനം ചെയ്യുക എന്നതായിരുന്നു ഹിറ്റലര്‍ സ്വീകരിച്ചിരുന്നത്. മുസ്ലിമിന്റെ രോഗം വിഭ്രാന്തി, പൊട്ടിത്തെറി, എന്നിവ എങ്ങനെയാണ് ദേശവിരുദ്ധമായതെന്ന് മലബാര്‍ ദേശീയതയുടെ ഇടപാടപകള്‍ എം.ടി അന്‍സാരി സൂചിപ്പിക്കുന്നുണ്ട്. സമരങ്ങള്‍, പോരാട്ടങ്ങള്‍, ഭരണം തുടങ്ങിയവയൊന്നും നോര്‍മലായ ഒരു മുസ്ലിമിനും സ്വാഭാവികമായും ഏറ്റെടുക്കാന്‍ സാധിക്കുകയില്ല. കഴിവ് കുറഞ്ഞവരും കോമാളികളുമായിട്ടാണ് പൊതുസമൂഹം ഇവരെ വിലയിരുത്തുന്നത്. "മാപ്പിളമാര്‍ ദുരിതപൂര്‍ണ്ണമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളുടെ ഭാരവും പേറി, ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ സൃഷ്ടിച്ചതിന്, ദേശത്തെ വിഭജിക്കുന്നതിനുതന്നെ, കുറ്റവാളികളായി ചിത്രീകരിക്കപ്പെട്ട്, സമുദായത്തെക്കുറിച്ചുള്ള അവരുടെ ധാരണ തന്നെ 'വര്‍ഗ്ഗീയത'യായി മുദ്രയടിക്കപ്പെട്ട്, സംസാരം/ആഖ്യാനം നിറവേറ്റാനുള്ള ഒരു അവസ്ഥയിലേ ആയിരുന്നില്ല. അവരെ നീതീകരിക്കുന്ന ഒരു യുക്തിയും ഉണ്ടായിരുന്നില്ല, വിശേഷിച്ചും ദേശീയ പുനര്‍നിര്‍മാണത്തിന്റെ നെഹ്രുവിയന്‍ കാലഘട്ടത്തില്‍. ഏകീകൃതമായ രാഷ്ട്രത്തിന് ഭീഷണിയുയര്‍ത്തിക്കൊണ്ടല്ലാതെ തങ്ങളുടെ ജീവിതങ്ങള്‍ കരുപ്പിടിപ്പിക്കുവാന്‍ ഒരുപക്ഷേ, ഇപ്പോള്‍ പോലും മാപ്പിളമാര്‍ക്ക് കഴിയില്ല. അവരെ അതുകൊണ്ട് ന്യൂന-പ്രജകള്‍ (ങശിൌ ടൌയഷലര) ആയി വിവരിക്കാം, സാധാരണ പൌരന്‍മാര്‍(ിീൃാമഹ ഇശശ്വേലി) ആയി പരിഭാഷപ്പെടുത്തേണ്ടവരായി, സ്വതേഭംശ്രം സംഭവിച്ചവരും(ഛൃഴശിമൃശഹ്യ അയലൃൃമി) അതുകൊണ്ട് ഒരിക്കലും സ്വാഭാവിക/സാധാരണ ഇന്ത്യാക്കാരല്ലാതെയും.'' (എം.ടി അന്‍സാരി.)
അവരുടെ ആരോഗ്യമായ അവസ്ഥകളെ, രാഷ്ട്രീയമായ ഉള്ളടക്കങ്ങളെ ചീത്തയാരോപിച്ച് മാറ്റി നിര്‍ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചെങ്ങറ സമരം പരാജയപ്പെടാന്‍ കാരണം ളാഹാ ഗോപാലന്റെ 'കഴിവുകേടും' അശ്രദ്ധയുമൂലമാണ് എന്നാണ് ആരോപിക്കപ്പെട്ടത്. ആധിപത്യപരമായ ഭീകരയുക്തികളാണ് മുസ്ലിം/ദലിത് സമൂഹത്തെ മെരുക്കിയെടുക്കുക എന്ന കര്‍ത്തവ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ ഷാരൂഖ് തന്നെ നിര്‍മിച്ച സിനിമ ബാല്‍താക്കറയുടെ യുക്തിയെയാണ് അബോധമായിട്ടെങ്കിലും പിന്താങ്ങുന്നത്.
Labels:
ഗുഡ് muslm,
പലേരി മാണിക്യം,
ബാദ് മുസ്ലിം,
മൈ നെയിം ഈസ് ഖാന്‍
Tuesday, March 9, 2010
നമ്മളെപ്പോഴും നന്മ നിറഞ്ഞവരായിരിക്കണമെന്നു വിചാരിക്കുന്നത് എന്തുകൊണ്ട്?
സിവില്‍ സമൂഹത്തിന്റ നിരന്തരമായ സമരങ്ങളാണ് ജനാധിപത്യത്തെ കൂടുതല്‍ വിപുലമാക്കുന്നത്. ആളും അര്‍ത്ഥവുമുള്ളവരുടെ ആഘോഷമായി മാറിയ അതിസമര്‍ത്ഥരായ ചിലയാളുകള്‍ 'അസമര്‍ത്ഥരായ' അനേകമാളുകളെ നിയന്ത്രിച്ചു നിര്‍ത്തുന്ന ഒരു സംവിധാനമാണ് ജനാധിപത്യം. കേന്ദ്രീകൃതമായ അധികാരഘടനയും അതിനെതന്നെ ശക്തമായി നിലനിര്‍ത്തുന്ന രക്ഷാകര്‍തൃബോധത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ഇടപെടലുകളാണ് മുഖ്യധാര എന്നവിളിപ്പേരില്‍ അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവിടത്തെ അധികാരകേന്ദ്രത്തില്‍ പ്രതിഷ്ഠിച്ച രക്ഷാകര്‍തൃത്വത്തെ കേന്ദ്രമാക്കി വികസിച്ചുവന്നവയോ അല്ലെങ്കില്‍ അവയെ പ്രതിഫലിപ്പിക്കുന്നതോ അല്ലാത്ത എല്ലാ ഇടപെടലുകളും അശുദ്ധമാകുന്നു. ഇവിടത്തെ പൊതുബോധത്തെയും പൊതുമണ്ഡലത്തെയും വേലിക്കെട്ടി സംരക്ഷിക്കുന്ന രാഷ്ട്രവ്യവഹാരങ്ങള്‍ക്കകത്ത് സ്ഥിതിചെയ്യുന്നവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരുന്നത്. ശുദ്ധവും മാന്യവും വിവേകമുള്ളതുമായ ഒരു ഏര്‍പ്പാടായിട്ടാണ് രാഷ്ട്രീയപ്രവര്‍ത്തനത്തെ വിലയിരുത്തുന്നത്. ഇവിടെ സംരക്ഷിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന മൂല്യങ്ങള്‍ക്ക് പുറത്തുനിന്നുയരുന്നതിനെ അശുദ്ധമാക്കി ചിത്രീകരിക്കുകയും ചെയ്യുന്നു. വേലിക്കകത്ത് സ്ഥിതിചെയ്യുന്ന എഴുത്ത്, വിശകലനരീതി, ഇടപെടലുകള്‍, സമരങ്ങള്‍ തുടങ്ങിയവയെ മുഖ്യധാരാ രാഷ്ട്രീയ ഇടപാടുകളായി കാണുന്നു. മലബാര്‍ സ്വാതന്ത്യ്ര പോരാട്ടങ്ങളെ മതഭ്രാന്ത്, ലഹള, പൊട്ടിത്തെറി തുടങ്ങിയ പദാവലികളിലൂടെയാണ് കോളോണിയല്‍ കോളോണിയലാനന്തര ദേശീയ ചരിത്രമെഴുത്തുകളിലും വിശകലനരീതികളിലും നിരീക്ഷിക്കപ്പെടുന്നതെന്ന് എം.ടി അന്‍സാരി സൂചിപ്പിക്കുന്നുണ്ട്. ലഹളയും പൊട്ടിത്തെറിയമായിരുന്നില്ലെന്ന് പ്രഖ്യാപിച്ച് പാപമുക്തമായി ശുദ്ധീകരിക്കപ്പെട്ടതിനു ശേഷമാണ് മുഖ്യധാരയുടെ അംഗീകാര മുസ്ലിം വിഭാഗങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. മുസ്ലിംകളുടെ പ്രസക്തമായ ചെറുത്തുനില്‍പ്പുകളെ എടുത്തുച്ചാട്ടമായും വിഢിത്തമായും പിന്നീട് തീവ്രവാദവും ഭീകരവാദവുമായി ചിത്രീകരിക്കാനും പൊതുരാഷ്ട്രീയ മാധ്യമങ്ങളും തയ്യാറായിട്ടുണ്ട് (ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കുക). സാമ്പ്രദായിക ഇടതുപക്ഷത്തിന്റെ ചരിത്ര വിശകലന രീതികളെ നോക്കുകുത്തികളാക്കി കൊണ്ടായിരുന്നു ചെങ്ങറയിലെ ജാതിഅധിഷ്ഠിത സമരങ്ങള്‍. വര്‍ഗ്ഗ വിശകലന രീതികള്‍ക്ക് പുറത്തു നടന്ന ഈ സമര രീതിയെ തുടക്കത്തില്‍ തന്നെ മാറ്റിനിര്‍ത്തുവാന്‍ പൊതുസമൂഹം വളരെയധികം ശ്രദ്ധിച്ചിരുന്നു. ചെങ്ങറയിലെ ജനങ്ങലെ ഉപരോധത്തിലൂടെ പീഡിപ്പിക്കുന്നതിന് ഈ അകറ്റി നിര്‍ത്തല്‍ ബോധം സഹായകമായിട്ടുണ്ട്. ളാഹാ ഗോപാലന്റെ 'പിടിപ്പുകേട്', 'അശ്രദ്ധ' എന്നിവയാണ് ചെങ്ങറസമരം വേണ്ടത്ര വിജയംവരിക്കാതെ പോയതെന്നാണ് സാമ്പ്രദായിക വിശകലനം. ഇത്തരം ജനകീയമായ വിപ്ളവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കാനുള്ള ശേഷിയില്ലാത്തവരായിട്ടാണ് കീഴാള ജനതയെ വിലയിരുത്തപ്പെടുന്നത്. അഥവാ ഇപ്രകാരമുള്ള സമരങ്ങള്‍ മുന്നോട്ടു കൊണ്ടുപോയാല്‍ അശ്രദ്ധയും പിടിപ്പുകേടും കാരണം പരാജയപ്പെടുകയും ചെയ്യും. സാമ്പ്രദായിക സമരരീതികള്‍ എത്രതന്നെ പരാജയപ്പെട്ടാലും അതുപിടിപ്പുകേടുകൊണ്ടും അശ്രദ്ധകൊണ്ടുമായിരുന്നുവെന്ന് ആരോപിക്കപ്പെടാറില്ല. കേസുകളില്‍ ളാഹാഗോപാലന്‍ കൃത്യമായി ഹാജരാവാത്തത് അശ്രദ്ധമൂലമായിരുന്നുവെന്നാ (അങ്ങാടിയിലിറങ്ങിയാല്‍ തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവരാണ് ഇത് പറയുന്നത്)ണ് പ്രചരിപ്പിക്കപ്പെടുന്നത്. ഈ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള കഴിവ് തൊലികറുത്തവനും, മാപ്പിളക്കും, കീഴാള ജനവിഭാഗങ്ങള്‍ക്കും ഇല്ലായെന്നാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്വന്തം കാര്യം നോക്കാന്‍ കഴിയുന്ന യോഗ്യത (മെറിറ്റ്) ഇല്ലാത്തവരാണ് കീഴാള ജാതിക്കാരും മാപ്പിളമാരുമെന്ന കോളോണിയലാനന്തര ചരിത്രത്തിന്റെ കൈകാര്യ കര്‍ത്താക്കളും മീഡിയകളും പറഞ്ഞുകൊണ്ടിരിക്കുന്നത്. കീഴാള/മുസ്ലിം ഇടപെടലുകള്‍ക്ക് വിജയിക്കാന്‍ കഴിവില്ലാത്തവരും, അവരുടെമേല്‍ നേരത്തെ ആരോപിക്കപ്പെട്ട അശുദ്ധിവാദങ്ങളെ നിരന്തരം തെളിയിക്കേണ്ടവരുമായിട്ടാണ് പൊതുവേ വിലയിരുത്തുന്നത്. എന്‍.എസ് മാധവന്റെ 'മുബൈ'യിലെ അസീസിന്റെതുപോലത്തെ അവസ്ഥകളാണ് മുസ്ലിം രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍.
'മിസ്റര്‍ അസീസ് അല്ലേ'? പ്രമീള പതുക്കെ വളരെ പതുക്കെ പ്രേമത്തുടക്കത്തിലെ കാമുകിയെപോലെ മന്ത്രിച്ചു.
'അതേ'
'അച്ഛന്റെ പേര്'?
'ബീരാന്‍ കുഞ്ഞ്'
അമ്മ?
'ഫാത്തിമ'
രണ്ടുപേരും ഇപ്പോഴുമുണ്ടോ?
'ഇല്ല, കഴിഞ്ഞതിന്റെ മുമ്പത്തെ കൊല്ലം ഒരുമാസം ഇടവിട്ട് രണ്ടുപേരും മരിച്ചു'
സ്വന്തമായി ഭൂസ്വത്ത്?
'ഇല്ല, എന്നെ ഐ.ടിയില്‍ പഠിപ്പിക്കുവാനും പിന്നെ അനിയന് അബൂദാബിയിലേക്ക് വിസയെടുക്കാനും വേണ്ടി പറമ്പുകളെല്ലാം വില്‍ക്കേണ്ടിവന്നു.'
അപ്പോള്‍ കരം അടച്ച രസീതുകള്‍ കയ്യില്‍ കാണില്ലേ?
'ഇല്ല'
നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഭൂമിയുള്ളതായി യാതൊരു തെളിവുമില്ല, അല്ലേ?
'ഇല്ല, എന്റെ റേഷന്‍ കാര്‍ഡ്'
ഈ അന്വേഷണം അതിനെക്കുറിച്ചാണ്. ആദ്യം നിങ്ങള്‍ ഇന്ത്യക്കാരനാണെന്ന് ബോധ്യമാകണമല്ലോ, പിന്നെയല്ലേ റേഷന്‍ കാര്‍ഡ്?
ഇതുനല്ല കളി, ഒരു ദിവസം ഉറക്കത്തില്‍ നിന്നും നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യക്കാരിയാണെന്ന് തെളിയിക്കുവാന്‍ പറഞ്ഞാല്‍ സഹോദരി എന്ത് ചെയ്യും.?
'.... ഞാനെന്റെ പേരുപറയും. അത്രതന്നെ, എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റ് പേരുതന്നെയാണ്. പ്രമീള ഗോഖ്ലെ മഹാരാഷ്ട്രക്കാരി, ഹിന്ദു, ചിത്പവന്‍ ബ്രഹ്മണന്‍, മനസ്സിലായോ'? (മുംബെയ്, എന്‍.എസ് മാധവന്‍)
സ്വയം തെളിയിക്കാന്‍ ബാധ്യതയുള്ള ഒരു സമൂഹം എങ്ങനെയാണ് സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. നിരന്തരം തെളിയിക്കുക എന്നതുതന്നെയാണ് ഇസ്ലാമിക രാഷ്ട്രീയത്തിനകത്ത് പ്രവര്‍ത്തിക്കുന്നത്. ആസൂത്രിതമായ ഭീകരവേട്ട സന്ദര്‍ഭങ്ങളിലെല്ലാം മുസ്ലിം ലീഗ് അടക്കമുള്ള മുസ്ലിം സംഘടനകള്‍ നടത്തുന്ന കാമ്പയിനുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. 'മതം തീവ്രവാദമല്ല, സമാധാനമാണ്' 'ഇസ്ലാം സമാധാനത്തിന്റെ മതം' തുടങ്ങിയ കാമ്പയിനുകളിലൂടെ തെളിയിക്കല്‍ പ്രക്രിയയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ എന്താണ് എന്ന് നിരന്തരം സ്ഥാപിച്ച് കൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയ ശൈലി ആത്യന്തികമായി സവര്‍ണ്ണബോധത്തെയാണ് തൃപ്തിപ്പെടുത്തുന്നത്. പുരോഗമന ഇടതുപക്ഷ സംഘടനകള്‍ പോലും മതത്തെക്കുറിച്ച് നിരന്തരം 'തെളിവ്' ആവശ്യപ്പെടുന്നതായി അവരുടെ കാമ്പയിനുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. ശുദ്ധി സമൂഹത്തില്‍ നിലനില്‍ക്കുന്ന ബോധത്തിന്റെ നിര്‍മിതിയാണ്. നിലനില്‍ക്കുന്ന അധികാര രൂപങ്ങളുടെ നിഴല്‍ അവയില്‍ വീണ് കിടപ്പുണ്ട്. എല്ലാ സമൂഹങ്ങളിലും ഇത്തരം ശുദ്ധിവാദങ്ങളെ സനാതനമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കും. അവ ലംഘിക്കാനുള്ള നീക്കങ്ങളെ വളരെ ആസൂത്രതിമായി മാറ്റിമറിക്കാനും 'യോഗ്യത' തെളിയിക്കാന്‍ ആവശ്യപ്പെട്ട് വിലക്ക് കല്‍പ്പിക്കാനും മുഖ്യധാര തയ്യാറാവും. കള്ളം പറയുക എന്നതാണ് കീഴാള രാഷ്ട്രീയത്തിന്റെ അടിത്തറയായി ഇവിടത്തെ രക്ഷാകര്‍തൃത്വ ബോധം കാത്തുസൂക്ഷിക്കുന്ന മുഖ്യധാരാ വിഭാഗങ്ങള്‍ കാണുന്നത്. ഭര്‍ത്താവ് ജയിലില്‍ അകപ്പെടുമ്പോള്‍ വീട്ടില്‍ കുത്തിയിരുന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കേണ്ട ഒരു മുസ്ലിം സ്ത്രീ (സൂഫിയാ മഅ്ദനി) പൊതുഇടത്തിലേക്ക് ഇറങ്ങിയതിനെ സദാചാര വിരുദ്ധവും എടുത്തുച്ചാട്ടവുമായിട്ടാണ് നിരീക്ഷിക്കപ്പെട്ടത്. അവള്‍ക്ക് സത്യതന്തത തെളിയിക്കാനുള്ള ബാധ്യതയുണ്ട്. ആധുനികമായ ടെക്നോളജി (മൊബൈല്‍) പോലും ഉപയോഗിക്കുന്നതില്‍ കള്ളമില്ലെന്ന് തെളിയിക്കേണ്ടതുണ്ട്. കളമശ്ശേരി ബസ്സ് കത്തിക്കലിലെ പ്രതി കളുമായി ഫോണിലൂടെ ബന്ധപ്പെട്ടുവെന്ന തെളിവ് സത്യസന്ധതയില്ലായ്മയുടെ ഉദാഹരണമായി ചൂണ്ടിക്കാട്ടാന്‍ മാധ്യമങ്ങളും മുഖ്യധാരാ ചിഹ്നങ്ങളും തയ്യാറായി. പൊതുമണ്ഡലത്തെ അശുദ്ധമാക്കാനുള്ള ഒരു മുസ്ലിം സ്ത്രീയുടെ രാഷ്ട്രീയമായ നീക്കങ്ങളെ എടുത്തുച്ചാട്ടമായും കള്ളത്തരമായും വ്യഖ്യാനിക്കപ്പെടുന്നതിലെ സവര്‍ണ്ണ ശുദ്ധിവാദങ്ങളുടെ യുക്തി വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. ആദ്യം അസ്ഥിത്വം തെളിയിക്കണം പിന്നീട് സത്യസന്തതയും സദാചാര വിശുദ്ധിയും ആവശ്യമാവുന്നത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാണ്. കേരളത്തില്‍ അനേകം സ്ത്രീകള്‍ പൊതുരംഗത്തിറങ്ങിയപ്പോള്‍ ഇല്ലാതിരുന്ന ആരോപണങ്ങള്‍ സൂഫിയയുടെയും (മുസ്ലിം സ്ത്രീ) സി.കെ ജാനുവിന്റെയും (ആദിവാസി) രംഗപ്രവേശത്തോടെ സജീവമാവുകയുണ്ടായി. ആദിവാസികള്‍ക്ക് ഗവണ്‍മെന്റ് സഹായധനം നല്‍കിയാല്‍ അവര്‍ മദ്യപിക്കുമെന്നും വൃത്തിയുള്ളവീടുകള്‍ അവര്‍ അശുദ്ധിയാക്കുമെന്നുമായിരുന്നു പൊതുസമൂഹം അവരെക്കുറിച്ച് വിലയിരുത്തിയത്. മധ്യവര്‍ഗ്ഗം ഏറ്റവും കൂടുതല്‍ മദ്യപിക്കുന്ന (റേഷനരിയേക്കാള്‍) ഒരുനാട്ടിലാണ് ഈ ആരോപണമെന്ന് നാം ഓര്‍ക്കണം. അവരുടെ അവകാശ പോരാട്ടങ്ങളെ ഹിംസാത്മകമായി ഭരണകൂടത്തിന് നേരിടാന്‍ സാധിച്ചത് രക്ഷാകര്‍തൃത്വത്തിന് പുറത്തുള്ള ഒരു സമരരീതിക്കും വിജയിക്കാന്‍ യോഗ്യതയില്ലെന്ന യുക്തി ശക്തിപ്പെട്ടതുകൊണ്ടാണ്. ഇവിടെ പിടിമുറുക്കിയിട്ടുള്ള കര്‍തൃബോധങ്ങള്‍ക്കപ്പുറത്ത് വികസിച്ചുവരുന്ന ഉയര്‍ത്തേഴ്നേല്‍പ്പുകളെ സനാതന ശുദ്ധിവാദങ്ങള്‍കൊണ്ടാണ് സവര്‍ണ്ണര്‍ നേരിട്ടുവരുന്നത്. യു.പി ഭരിക്കുന്ന മായാവതിയെ അഴിമതിക്കാരിയായും ഭരിക്കാന്‍ കഴിയാത്തവളുമായ ഭരണാധികാരിയായിട്ടാണ് പൊതുവേ ചിത്രീകരിക്കപ്പെടാറുള്ളത്. ഇവിടത്തെ മുഖ്യധാരപാര്‍ട്ടികളുടെ ജില്ലാകമ്മറ്റികള്‍ക്കുള്ള ആസ്തിപോലും ബി.എസ്.പി ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ മായാവതിക്ക് ഭരിക്കാന്‍ യോഗ്യതയില്ല. ഉത്തരേന്ത്യയില്‍ ഏറെ വികസിച്ചുവന്ന വര്‍ഗ്ഗീയകലാപങ്ങള്‍ ഒരു പരിധിവരെ തടയിടാന്‍ മായാവതിക്കും മൂലായംസിംഗ് യാദവിനെപോലുള്ള ഭരണാധികാരികള്‍ക്കും സാധിച്ചിട്ടുണ്ട്. പക്ഷേ, ഇവര്‍ക്ക് 'പിടിപ്പുകേടും' 'കഴിവില്ലായ്മയും' ധാരാളമുള്ളവരായിട്ടാണ് വിലയിരുത്തുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ധാരാളം ഭരണാധികാരികള്‍ ഇന്ത്യയിലുണ്ട്. പക്ഷേ അവരെ ടാര്‍ഗറ്റ് ചെയ്യുന്നതിനുപകകരം മായാവതിയിലും ലാലുപ്രസാദിലും കേന്ദ്രീകരിക്കുന്നത് എന്തുകൊണ്ടാണ്?. വളരെ നന്നായി ഇന്ത്യന്റയില്‍വയെ ലാഭത്തിലേക്ക് നയിച്ച അഡ്മിനിസ്ട്രേറ്ററു കൂടിയായ ലാലുപ്രസാദ് യാദവിനെ കോമാളിയായി കാണുവാനായിരുന്നു പൊതുസമൂഹത്തിന് താല്‍പര്യം. ഭരിക്കാന്‍ കൊള്ളാത്തവര്‍ നികൃഷ്ടജാതികള്‍ എന്ന മനുസ്മൃതികള്‍ തന്നെയാണ് നമ്മുടെ പൊതുബോധത്തില്‍ ഓളം വെട്ടിക്കൊണ്ടിരിക്കുന്നത്. ദലിത് സംഘടനകളെക്കുറിച്ചും പൊതുവായി രൂപപ്പെട്ടുവന്ന ബോധം അവര്‍ തമ്മില്‍ തല്ലുന്നവരും നിരവധി ഗ്രൂപ്പുകളും ഐക്യമില്ലാത്തവരും, ഒന്നിച്ചുനില്‍ക്കാന്‍ കഴിവില്ലാത്തവരുമാണ് എന്നാണ്. ഇവിടെ ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നതുമായ എല്ലാ പാര്‍ട്ടികളിലും നിരവധി ഗ്രൂപ്പുകളും അവര്‍ തമ്മില്‍ വടംവലികളും ധാരാളമുണ്ട്. മതസംഘടനകള്‍ക്കിടയിലും ഈ സ്പധ നിലനില്‍ക്കുന്നുണ്ട്. പക്ഷേ ദലിതരെ മാത്രം തമ്മില്‍ തല്ലുന്നവരും, യോഗ്യതയില്ലാത്തവരുമായി ചിത്രീകരിക്കുന്നത് എന്ത്കൊണ്ടാണ്. സംഘടിക്കാനുള്ള കഴിവ് അവര്‍ക്കില്ലെന്ന് വിധിച്ചത് കൊണ്ടാണ് കണ്ണൂരിലെ പയ്യന്നൂരില്‍ ഓട്ടോ ഡ്രൈവറായ ചിത്രലേഖയെ കൈകാര്യം ചെയ്തതിന് ഇടതുപക്ഷപാര്‍ട്ടികള്‍ പറഞ്ഞത് അവര്‍ സദാചാരമില്ലാത്തവരും മദ്യപിക്കുന്നവരുമാണ് എന്നാണ്. ദലിത് സത്രീ വിട്ടിലിരിക്കുകയാണ് വേണ്ടത്, ഓട്ടോ ഓടിക്കാന്‍ സ്ത്രീക്ക് അവകാശമില്ല. സി.ഐ.ടിയുവില്‍ ചേര്‍ന്നാല്‍ പോലും ഈ ശുദ്ധിവീണ്ടെടുക്കാന്‍ കഴിയുന്നില്ല. അത്കൊണ്ടാണ് സി.ഐ.ടിയുവില്‍ അംഗമായിരിക്കുമ്പോഴും അവര്‍ മര്‍ദ്ദിക്കപ്പെട്ടതും ഓട്ടോ അഗ്നിക്കിരയാക്കിയതും. മദ്യപിച്ച് പോലീസിനെ അടിച്ചുവെന്നതാണ് അവര്‍ക്കുമേലുള്ള മറ്റൊരാരോപണം. (കേരളത്തിലെ ഏറ്റവും വലിയ ചെത്തുതൊഴിലാളി സംഘടനയുള്ള പാര്‍ട്ടിയാണിത് പറയുന്നത്). മദ്യപിക്കുക എന്നത് മുഴുവന്‍ ആളുകള്‍ ചെയ്യുമ്പോഴും ഒരുപോലെ തെറ്റാവണം. അത് ദലിത് സ്ത്രീ ചെയ്യുമ്പോള്‍ മാത്രമെങ്ങനെയാണ് കൈകാര്യം ചെയ്യപ്പേടേണ്ട തിന്മയാവുന്നത്. മുസ്ലിംകളുടെ സ്നേഹത്തില്‍ കളങ്കമുണ്ട്. അവര്‍ ചതിയന്‍മാരാണ്. അവരുടെ സ്നേഹത്തില്‍ ചോരയുടെയും കളവിന്റെയും മിശ്രിതങ്ങളുണ്ട്. ലൌജിഹാദ് വാദം ഉയര്‍ത്തപ്പെടുന്നത് ഇങ്ങനെയാണ്. കളങ്കമുള്ള സ്നേഹനാട്യങ്ങളാണ് മുസ്ലിംകളുടേതെന്ന പ്രചാരണമാണ് ഇതിലൂടെ മുന്നേറിയത്. പൊതുസമൂഹത്തില്‍ രക്ഷാകര്‍തൃ കേന്ദ്രത്തിലൂടെ വികസിച്ചുവന്ന അധികാരഘടനകള്‍ക്കപ്പുറത്തുള്ള എല്ലാ ചെറുതും വലുതുമായ ശ്രമങ്ങളെ, ചെറുത്തുനില്‍പ്പുകളെ അശുദ്ധമാക്കി, പൊട്ടിത്തെറികള്‍, എടുത്തുച്ചാട്ടം, കളങ്കം, കളവ്, മദ്യപാനം, സദാചാരമില്ലായ്മ, യോഗ്യതക്കുറവ്, കോമാളി തുടങ്ങിയ പദനിര്‍മിതികളിലൂടെ നേരിടുമ്പോള്‍ ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി ഇവയെ വിലയിരുത്തേണ്ടിവരും. അധസ്ഥിതരുടെ ഈ 'കളങ്കം' ഒരു രാഷ്ട്രീയ പ്രതിരോധം കൂടിയാണ്. ഇവിടെ വികസിച്ചുനില്‍ക്കുന്ന ക്രൂരമായ അധികാരഘടനയെ ദുര്‍ബലപ്പെടുത്താന്‍ ഈ അശുദ്ധവാദികള്‍ക്കാണ് കഴിയുക.
Sunday, February 7, 2010
സൂഫിയയും നസീറും ആരാന്റവിട സമുദായവും
2001 സെപ്റ്റംബര്‍ 11-നു ശേഷം ലോകത്തെ ഏറ്റവും വലിയ ഫാഷനായി മാറിയിരിക്കുകയാണ് ഭീകരവിരുദ്ധ പോരാട്ടങ്ങളും ഭീകരവാദ ആരോപണങ്ങളും. ഏതു രാജ്യവും മറ്റൊരു രാജ്യവുമായി കരാറിലേര്‍പ്പെടുമ്പോള്‍ അതിലൊരു വിഷയം ഭീകരവിരുദ്ധ പോരാട്ടത്തില്‍ സഹകരിക്കുമെന്നതായിരിക്കും. കമ്യൂണിസത്തിനു ശേഷം 'ഭീകരവാദം' ഒരു ബദല്‍ പ്രത്യയശാസ്ത്രമായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍, അമേരിക്കന്‍, റഷ്യന്‍ കരാറുകളെല്ലാം ഈ 'ഫാഷനെ' അടിസ്ഥാനപ്പെടുത്തി നിലവില്‍ വന്നതാണ്. ഇന്ത്യയില്‍ നിരവധി സ്ഫോടന പരമ്പരകള്‍ അരങ്ങേറിയിട്ടുണ്ട്. ഇന്ത്യന്‍ സേനയും പോലീസും ലശ്കറേ ത്വയ്യിബയുമായും ജയ്ശെ മുഹമ്മദുമായും മുഖാമുഖം ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. പലതും ഒറിജിനലിനെ വെല്ലുന്ന വ്യാജനായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാലേഗാവ് സ്ഫോടന പരമ്പരയുടെ പിന്നില്‍ വര്‍ത്തിച്ചത് ഇന്ത്യക്ക് ഇതുവരെ പരിചയമില്ലാത്ത ഭീകരവാദ മസാലകൂട്ടുകളായിരുന്നു. ഭീകരരുടെ നിറവും രുചിയും ഭാഷയും വസ്ത്രവും മണവും നേരത്തെ നിശ്ചയിക്കപ്പെട്ടതില്‍നിന്ന് വിരുദ്ധമായിരുന്നു മാലേഗാവ് സ്ഫോടനത്തില്‍ അറസ്റിലായ സംഘ്പരിവാര്‍ പൂജാരികള്‍! ഇത് അന്വേഷിച്ച് പുറത്തുകൊണ്ടുവന്ന ഹേമന്ദ് കര്‍ക്കരെ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. ഹേമന്ദ് കര്‍ക്കരെയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് രാജ്യം ഭരിക്കുന്ന മന്ത്രിമാര്‍ വരെ പറഞ്ഞു തുടങ്ങിയതാണ്. ഹൂ കില്‍ഡ് കര്‍ക്കരെ? എന്ന പുസ്തകത്തില്‍ മുശ്രിഫ് പ്രതിപാദിക്കുന്നതും നിരവധി സംശയങ്ങളുടെ ഒരു പട്ടിക തന്നെയാണ്. ആരാണ് ഭീകരര്‍ എന്ന ചോദ്യത്തിന് നിങ്ങള്‍ ഒരുത്തരമേ പറയാവൂ എന്ന് ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മീഡിയയും നിഷ്കര്‍ഷിച്ചിരിക്കുന്നു. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ മൂവായിരത്തോളം വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ കൊല്ലപ്പെട്ടവരും അറസ്റ് ചെയ്യപ്പെട്ടവരും ഒരേ സമുദായത്തില്‍ പെട്ടവരാണ്.
ശരീഅത്ത് വിവാദവും മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും ബാബരി മസ്ജിദ് തകര്‍ച്ചയും ഇന്ത്യയിലെ പൊതുബോധത്തെ സംശയിക്കുന്നതിന് മുസ്ലിം സമുദായത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. വളരെ പുരോഗമനാത്മകമായ മുഖംമൂടികളണിഞ്ഞവരുടെയുള്ളിലും കൊത്താന്‍ പാകത്തില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്നത് സവര്‍ണതയുടെ വിഷസര്‍പ്പങ്ങളാണ്. മണ്ഡല്‍വിരുദ്ധ പ്രക്ഷോഭത്തിന് ദല്‍ഹി യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളെ തെരുവിലിറക്കി ഹിംസാത്മകമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മാര്‍ക്സിസ്റ് ചരിത്രകാരനായ ബിപിന്‍ ചന്ദ്രയായിരുന്നു. ഇവിടത്തെ ഭൂരിപക്ഷസമുദായത്തെ കൂടെ നിര്‍ത്താന്‍ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി കൂടിയാലോചിച്ച് നടപ്പിലാക്കിയതായിരുന്നു ശരീഅത്ത് വിവാദം. ഇവിടത്തെ പൊതുമണ്ഡലവും മതേതരത്വവും അധിനിവേശം ചെയ്യപ്പെട്ടവയാണ്. മതേതരത്വത്തിന്റെ മതം ഏതാണെന്നും പൊതുമുഖത്തെ കൈയടക്കിയ ജാതിയേതാണെന്നും തിരിച്ചറിയുമ്പോഴാണ് ന്യൂനപക്ഷ/കീഴാള രാഷ്ട്രീയത്തിന് നിലനില്‍പുണ്ടാവുകയുള്ളൂ. ഇവിടത്തെ പൊതുമണ്ഡലത്തിന്റെ മത/ജാതി മൂല്യങ്ങള്‍ തന്നെയാണ് കമ്യൂണിസ്റ് പാര്‍ട്ടിയും പിന്തുടരുന്നത് എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളില്‍ ചിലത് മാത്രമാണ് മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും ശരീഅത്ത് വിവാദവും. ബാബരിയുടെ തകര്‍ച്ചയോടെ പൊതുമണ്ഡലത്തെ ആശ്രയിച്ചു നിന്നിരുന്ന ന്യൂനപക്ഷസമുദായം അക്ഷരാര്‍ഥത്തില്‍ അരക്ഷിതരായി. ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന ബോധം ഇതോടെ വ്യക്തമായി. അങ്ങനെ ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പുതുതായി രൂപീകൃതമായി. മുസ്ലിം പ്രസിദ്ധീകരണങ്ങള്‍, മത സ്ഥാപനങ്ങള്‍, പര്‍ദ തുടങ്ങിയവ വര്‍ധിക്കാന്‍ തുടങ്ങി. മുസ്ലിം മാനേജ്മെന്റുകള്‍ നടത്തുന്ന പത്രങ്ങളുടെ സര്‍ക്കുലേഷന്‍ കൂടി. മുസ്ലിം സ്ത്രീകള്‍ ധാരാളമായി പര്‍ദ ഉപയോഗിച്ചു. മത വസ്ത്രമെന്നതിലുപരി ഇവിടത്തെ പൊതുബോധവുമായി കലഹിക്കുന്ന വസ്ത്രമായി പര്‍ദ.
ബാബരിയുടെ തകര്‍ച്ചക്കു ശേഷം മുസ്ലിംകളില്‍ രാഷ്ട്രീയ ബോധം സ്വത്വാടിസ്ഥാനത്തില്‍ തന്നെ ശക്തിപ്പെട്ട രണ്ടു സംഭവങ്ങളായിരുന്നു ബട്ല ഹൌസ് ഏറ്റുമുട്ടലും ലൌ ജിഹാദ് വിവാദവും. ലൌ ജിഹാദുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്തവരെയും അതിനെതിരെ പൊതു പ്രസ്താവന നടത്തിയവരെയും ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്നത്, കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന കീഴാള രാഷ്ട്രീയത്തിന്റെ ശക്തമായ അടയാളങ്ങളാണ്. മുസ്ലിം സമുദായവും വളരെ ക്രിയാത്മകമായ സമീപനമാണ് ഈ വിഷയങ്ങളോട് സ്വീകരിച്ചിരുന്നത്. മനോരമക്കെതിരെ പ്രസംഗിക്കാനും അവരുടെ പത്രമാപ്പീസുകള്‍ക്കു മുന്നില്‍ പോസ്റര്‍ ഒട്ടിക്കാനും വരെ സമുദായം തയാറായി. ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളെയും മീഡിയയെയും പ്രതിരോധത്തിലാക്കാന്‍ ഈ ക്രിയാത്മകമായ സമീപനങ്ങള്‍ കൊണ്ട് സാധിച്ചുവെന്നതാണ് ലൌ ജിഹാദാനന്തര കീഴാള രാഷ്ട്രീയത്തിന്റെ പ്രസക്തി. അത്രമേല്‍ സുഖകരമല്ലാത്ത പൊതുബോധമാണ് കേരളത്തില്‍ നിലവിലുള്ളത്.
നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ സന്ദര്‍ഭത്തില്‍ ഇതു വളരെ വ്യക്തമായി ബോധ്യപ്പെട്ടതാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരത്തിരിക്കുന്ന വ്യക്തി, 'നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഞങ്ങള്‍ക്ക് എന്തു കിട്ടു'മെന്നായിരുന്നു അന്ന് ചോദിച്ചത്. 'ഞങ്ങള്‍' എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് സ്വന്തം ജാതിയെയായിരുന്നു. സവര്‍ണമൂല്യങ്ങള്‍ അരിച്ചിറങ്ങുന്ന ഈഴവ വാര്‍പ്പുമാതൃകയാണ് എസ്.എന്‍.ഡി.പി. ശ്രീനാരായണഗുരുവിനെ സംബന്ധിച്ചുള്ള വിമര്‍ശനം, അദ്ദേഹം സവര്‍ണ മാതൃകയില്‍ കീഴാള നവോത്ഥാനം നടപ്പിലാക്കിയെന്നതാണ്. കേരള കൌമുദി പരിശോധിച്ചാല്‍ ഈ പകര്‍ന്നാട്ടം വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ലൌ ജിഹാദ് വിവാദം കത്തിപ്പടരുമ്പോള്‍ എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി സഖ്യം യാദൃഛികമായിരുന്നില്ല, ചരിത്രപരമായ ഒരനിവാര്യതയായിരുന്നു. കമ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ വരെ ഈ ഭാഗത്ത് ചേര്‍ന്നതും പൊതുബോധത്തിന്റെ ഏക മതം വീര്‍പ്പുമുട്ടി പുറത്തു ചാടിയപ്പോഴായിരുന്നു. ശരീഅത്ത് വിവാദകാലത്ത് പരലോകത്തെയും മതത്തെയും നാലു കെട്ടുന്നതിനെയും തലേകെട്ടിനെയും ചീത്ത വിളിച്ചു നടന്നിരുന്ന ആള്‍ ഇസ്ലാമിക സ്വത്വപ്രശ്നങ്ങള്‍ കൈകാര്യം ചെയ്തപ്പോള്‍ വെറും കുഞ്ഞമ്മദായി മാറിയത് നാം കണ്ടതാണ്. മതേതരനായ 'കെ.ഇ.എന്നി'നും മുസ്ലിമായ 'കുഞ്ഞമ്മദിനും' ഒത്തുതീര്‍പ്പുകള്‍ പാടില്ല. എന്നാല്‍ കെ.എന്‍ പണിക്കര്‍ക്കതാവാം. എത്ര ഉറക്കെ പ്രഖ്യാപിച്ചാലും കെ.ഇ.എന്‍ അവസാന വിശകലനത്തില്‍ പൊതുമണ്ഡലത്തിനകത്ത് കുഞ്ഞമ്മദാവുന്നതിന്റെ രാഷ്ട്രീയധ്വനി വളരെ വ്യക്തമാണ്. കാരണം കുഞ്ഞമ്മദ് പൊതുമണ്ഡലത്തിനു പുറത്താണ്. അകത്തുകയറാന്‍ കുഞ്ഞമ്മദിന് കെ.ഇ.എന്നായാല്‍ മാത്രമേ കഴിയൂ എന്നതാണ് പ്രശ്നം. മുസ്ലിംകളെ പൊതുമണ്ഡലത്തിലേക്ക് ശുദ്ധീകരണം നടത്തി എടുക്കാനുള്ള നിയോഗമേറ്റടുത്ത എം.എന്‍ കാരശ്ശേരിക്കും പൊതുമണ്ഡലത്തിന്റെ അംഗീകാരം കിട്ടാന്‍ മുഹ്യിദ്ദീന്‍ നടുക്കണ്ടി എന്നതിന് പകരം 'എം.എന്‍' എന്നു തന്നെ ഉപയോഗിക്കണം. കെ.എന്‍ പണിക്കര്‍ക്കും ഇ.എം.എസ് നമ്പൂതിരിപ്പാടിനും എം.ടി വാസുദേവന്‍ നായര്‍ക്കും അതിന്റെ പ്രശ്നമില്ല. കാരണം പ്രത്യേക ജാതിക്കും മതത്തിനുമാണ് നമ്മള്‍ പൊതുമണ്ഡലം, മതേതരത്വം എന്നൊക്കെ പറഞ്ഞുവരുന്നത്. കെ.എന്‍ പണിക്കര്‍ 'മതം പൊതുമണ്ഡലത്തിലേക്ക് പ്രവേശിക്കുന്നു' (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന് പറയുമ്പോഴും പൊതുമണ്ഡലത്തിലേക്ക് പ്രവേശിക്കുന്ന മതം സോളിഡാരിറ്റി പോലുള്ള സംഘടനകളാണെന്ന് വ്യക്തമാണ്. ഇവിടെ പൊതു മണ്ഡലത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കാത്ത മത, ജാതി സ്വത്വങ്ങള്‍ ഏതെന്ന് നാം നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. അതായത് പരിശുദ്ധ 'പൊതു'മണ്ഡലത്തെ സോളിഡാരിറ്റി പിടിച്ചുകുലുക്കുന്നു. സവര്‍ണ അധീശ വ്യവസ്ഥ സെക്യുലര്‍ മോഡേണിസത്തിന്റെ മറവില്‍ (എം.എന്‍ കാരശ്ശേരി) സോളിഡാരിറ്റിയെ വിമര്‍ശിക്കുന്നു. അപ്പോള്‍ പണിക്കര്‍ വ്യക്തമാക്കുന്നത് നമ്മുടെ സാമ്പ്രാദായിക മാര്‍ക്സിസത്തിന്റെ പരിമിതിയാണ്. പൊതുമണ്ഡലത്തെക്കുറിച്ച് പണിക്കര്‍ പുലര്‍ത്തുന്ന ധാരണകള്‍ ഇവിടെ ഊട്ടിയുറപ്പിക്കുന്നത് ബ്രാഹ്മണിക്കല്‍ ആധിപത്യത്തെയാണ്. വ്യത്യസ്ത മതങ്ങള്‍, മത രഹിതര്‍ തുടങ്ങിയവ നിലനില്‍ക്കുന്ന വളരെ ബഹുസ്വര സ്വഭാവമുള്ള ഇടത്തെയാണ് പൊതുമണ്ഡലം എന്ന സങ്കല്‍പം നിര്‍മിക്കുന്നത്. അവിടെയാണ് വ്യത്യസ്തതകള്‍ തമ്മില്‍ പരസ്പരം സംവദിക്കുന്ന ജനാധിപത്യം നിലനില്‍ക്കുന്നത്. ഇവിടെയാണ് മതേതര ആധുനിക മതത്തിന്റെ അടിത്തറയിലുള്ള വിമോചന വഴികളെക്കുറിച്ച് സംസാരിക്കുന്നവരെ ഉള്‍ക്കൊള്ളണം എന്നൊക്കെ പറയാനാവുക. പര്‍ദ ധരിക്കുന്ന പെണ്‍കുട്ടിക്ക് ജനാധിപത്യ ബോധത്തിനകത്ത് ഇടം നല്‍കണം എന്നു പ്രഖ്യാപിക്കാന്‍ പാകത്തില്‍ വിശാലമായ പൊതുസംവാദാന്തരീക്ഷം നിലനില്‍ക്കണം. അപ്പോള്‍ നമുക്ക് ബഹുസ്വരതയുടെ താളലയങ്ങള്‍ അനുഭവപ്പെടും. ബഹുസ്വരതയുടെ താളലയങ്ങള്‍ ആര്‍ക്കാണ് ഏകപക്ഷീയമായി ലഭ്യമായിക്കൊണ്ടിരുന്നത്? ഈ കൊട്ടിഘോഷിക്കപ്പെടുന്ന 'മതേതര ബഹുസ്വര പൊതുമണ്ഡലം' എത്രമേല്‍ പൊതുവാണ് എന്നതാണ് ഇവിടത്തെ ന്യൂനപക്ഷ, കീഴാള രാഷ്ട്രീയത്തിന്റെ പ്രശ്നം. യഥാര്‍ഥത്തില്‍ സര്‍വര്‍ക്കും സര്‍വവും സാധ്യമാവുന്ന 'പൊതുമണ്ഡലം' കേരള ചരിത്രത്തില്‍ മാര്‍ക്സിയന്‍ നവോത്ഥാനത്തിനു ശേഷവും മരീചികയായി തുടരുന്നു.
ഇന്ത്യയിലെ തീവ്രവാദത്തിന്റെ ഹോള്‍സെയില്‍ നടക്കുന്നത് കേരളത്തിലാണെന്നാണ് ഇവിടെ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 'ഉമ്മ കാണാത്ത മയ്യിത്ത്' മുതല്‍ നിരവധി ഭീകരവേട്ട കേസുകള്‍ എവിടെയെത്തി, കശ്മീര്‍ റിക്രൂട്ട്മെന്റ് നിലച്ചോ തുടങ്ങിയ തുടര്‍ ചോദ്യങ്ങള്‍ പോലും ചോദിക്കാന്‍ പറ്റാത്ത വിധത്തില്‍ ഇവിടത്തെ 'പൊതുബോധ'ത്തെ മറവി ബാധിച്ചിരിക്കുന്നു. ഈ ആരോപണങ്ങള്‍ ശക്തിപ്പെട്ടു വരുമ്പോള്‍ സമുദായം ആരാന്റെ വീട്ടിലെ അനാഥ മക്കളെപ്പോലെ അന്തംവിട്ട് നില്‍ക്കുകയാണ്. നസീറിനെ അറസ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലാക്കി അവിടന്ന് ലഭിക്കുന്ന വെളിപാടുകള്‍ നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. കിട്ടിയ അളവില്‍ നസീറിനെയും അദ്ദേഹത്തിന്റെ പിതാവിനെയും, പിതാവ് പോകുന്ന പള്ളിയെയും പള്ളി പരിപാലിക്കുന്ന സമുദായത്തെയും ചീത്ത വിളിക്കാനും നമ്മുടെ പത്രമാധ്യമങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്യുമ്പോള്‍ കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മുസ്ലിം സംഘടനകളുടെയും ഓഫീസുകള്‍ കാട്ടി ഇതില്‍നിന്ന് എവിടെനിന്നാണ് ആര്‍.ഡി.എക്സ് ചെന്നതെന്ന ചര്‍ച്ചകളിലായിരുന്നു നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍. ഇന്ത്യയിലെ മുഴുവന്‍ സ്ഫോടനങ്ങളുടെയും പിന്നില്‍ നസീറാണെന്നതിന് തെളിവുകള്‍ ലഭിച്ചുകഴിഞ്ഞതായി ഓരോ ചാനലും അഭിമാനത്തോടെ പറയാന്‍ തുടങ്ങി. ഇതിനിടയില്‍ ഹൈക്കോടതി ലൌ ജിഹാദ് ഭൂതത്തെ തുറന്നുവിട്ടു. കോടതിക്ക് സമര്‍പ്പിച്ച 14 റിപ്പോര്‍ട്ടുകളും വ്യാജമാണെന്ന് പ്രഖ്യാപിക്കാനും ഹൈക്കോടതി സന്നദ്ധമായി.
കളമശ്ശേരി ബസ് കത്തല്‍ കേസിലും നസീറിന്റെ പങ്കും സൂഫിയ മഅ്ദനിയെ പ്രതിചേര്‍ത്ത പട്ടികയും പോലീസ് പുറത്തുവിട്ടു. ഇതിലെ ഒന്നും രണ്ടും പ്രതികളെവിടെയാണ്? കളമശ്ശേരി ബസ് കത്തിക്കലിലെ പത്താം പ്രതിക്കെന്താണ് ഇത്ര പ്രത്യേകത? അവിടെയാണ് പൊതുമണ്ഡലത്തിന്റെ യുക്തി പ്രവര്‍ത്തിക്കുന്നത്. പര്‍ദ ധരിച്ച മുസ്ലിം സ്ത്രീ ബസ് കത്തിക്കലിലെ മാത്രം പ്രതിയല്ല, ഒരു സമുദായത്തിന്റെ പ്രതീകമാണ്. മാതൃഭൂമിയില്‍ വന്ന ഒരു കാര്‍ട്ടൂണ്‍ ഇതിനുദാഹരണമാണ്. പര്‍ദ ധരിച്ച കേരളത്തിന്റെ മാപ്പ് അതിനു നേരെ 'അന്ധകാരത്തിലേക്ക്' എന്ന വാചകവും ചേര്‍ത്തു വെച്ചിരിക്കുന്നു. സൂഫിയയിലൂടെയും നസീറിലൂടെയും എന്താണ് നടക്കുന്നതെന്നതിന്റെ മറയില്ലാത്ത പ്രഖ്യാനമായിരുന്നു ആ ചിത്രം. ഇവിടത്തെ ഇടതുപക്ഷത്തിനു പോലും (രാഷ്ട്രീയമായി) മഅ്ദനിയെ സഹായിക്കാന്‍ സാധിക്കാതെ വന്നതില്‍നിന്നും പൊതുബോധത്തിന്റെ പ്രത്യയശാസ്ത്രം എത്ര രൂക്ഷവും സങ്കീര്‍ണവുമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യമാവുന്നു. നമ്മുടെ രാഷ്ട്രീയത്തെയും സാഹിത്യത്തെയും സിനിമയെയും പാഠപുസ്തകങ്ങളെയും നിര്‍ണയിക്കുന്ന വലിയ ജ്ഞാനപദ്ധതിയെ തിരിച്ചറിയുകയും അതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുകയും വേണം. ബ്രാഹ്മണിക്കല്‍ ജ്ഞാനാധികാരത്തിന്റെ നിര്‍ണയങ്ങളെ വെല്ലുവിളിക്കാന്‍ ശക്തിയുണ്ടാവുമ്പോഴാണ് ന്യൂനപക്ഷ കീഴാള രാഷ്ട്രീയത്തിന് നിലനില്‍പ്പുണ്ടാവുക.
Wednesday, February 3, 2010
ലൌ ജിഹാദ്: ചെറുത്തുനില്‍പ്പിന്റെ വിദ്യാര്‍ഥി രാഷ്ട്രീയം
ഭരണകൂട(ടമേലേ)ത്തിന്റെ മുഴുവന്‍ ഉപകരണങ്ങളും ഉപയോഗിച്ച് ഒരു സമുദായത്തെ ഭീകരമായ രീതിയില്‍ വേട്ടയാടിയ സന്ദര്‍ഭമായിരുന്നു 'ലൌ ജിഹാദ്' വിവാദം. രാഷ്ട്ര(ചമശീിേ)ത്തെയും ഭരണകൂട(ടമേലേ)ത്തെയും നിയന്ത്രിക്കുന്ന യുക്തിയെ ശക്തിപ്പെടുത്താന്‍ അധികാരികള്‍ക്ക് ഇത്തരം പദങ്ങള്‍ ആവശ്യമാണ്. ഹിന്ദുവെന്ന, വിഘടിതമായി നില്‍ക്കുന്ന സത്തയെ എകീകരിക്കുവാന്‍ ഭരണകൂടത്തിന് ഒരു അപരനെ ആവശ്യമാണ്. ഇന്ത്യയില്‍ മുസ്ലിം/ദലിത് അപരസ്വത്വങ്ങളെയാണ് അതിനായി സൃഷ്ടിച്ചെടുത്തിട്ടുള്ളത്. അപരത്വം ഉറപ്പിച്ച് നിര്‍ത്തുന്നതിനാവശ്യമായ ഹിംസാത്മകവും വിഷലിപ്തവുമായ സംഭവങ്ങള്‍ ഇവിടത്തെ സവര്‍ണ്ണകേന്ദ്രീകൃത പൊതുണ്ഡലം ആസൂത്രണം ചെയ്യാറുണ്ട്. രാമരാജ്യ വിവാദം, ബാബരി മസ്ജിദ് തകര്‍ച്ച, ഗുജറാത്ത് കലാപം, മാലോഗാവ് സ്ഫോടനം, 'ലൌ ജിഹാദ്' വിവാദം, വ്യാജ ഏറ്റുമുട്ടലുകള്‍, സൂഫിയാ മഅ്ദനിയുടെ അറസ്റ് തുടങ്ങിയ നിരവധി സംഭവങ്ങള്‍ സവര്‍ണാധിപത്യത്തെ നിലനിര്‍ത്തുന്നതിനും അതിന്റെ അപരത്വത്തെ കൂടുതല്‍ ഭീകരമായി ചിത്രീകരിക്കുന്നതിനും വേണ്ടിയായിരുന്നു. ചില സമയങ്ങളില്‍ മുസ്ലിം/ദലിത് വംശങ്ങള്‍ അധികാരവുമായി രമ്യതയിലെത്തി, സദാ ഭീതിയില്‍ ജീവിക്കാനും തയ്യാറായിട്ടുണ്ട് എന്നും കാണാം. ഏറ്റവും വലിയ സമുദായികപാര്‍ട്ടിയുടെ രാഷ്ട്രീയനീക്കങ്ങള്‍ ഇതിനുദാഹരണമാണ്. പൊതുമണ്ഡലത്തിന്റെ ഏജന്‍സികളായാണ് അവരും സാമുദായികവേരുകളുള്ള ബുദ്ധിജീവികളും വര്‍ത്തിക്കുന്നത്. സമുദായത്തിന് ആത്മവിശ്വാസവും രാഷ്ട്രീയബോധങ്ങളും നല്‍കേണ്ട സന്ദര്‍ഭങ്ങളിലും ഇവര്‍ മറിച്ച് ചിന്തിക്കുന്നില്ല.
ഉത്തരേന്ത്യയെ അപേക്ഷിച്ച് ജാതിബോധം വളരെ പരോക്ഷമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് കേരളം. ചില സന്ദര്‍ഭങ്ങളില്‍ ഈ ജാതിബോധം കൊത്താന്‍ പാകത്തില്‍ പത്തിവിടര്‍ത്തി നൃത്തം ചെയ്യുന്നത് നമുക്ക് കാണാം. ചെങ്ങറ സമരം, സംവരണപ്രശ്നങ്ങള്‍, നരേന്ദ്രന്‍ കമ്മീഷന്‍, ലൌ ജിഹാദ് വിവാദം, സൂഫിയാ മഅ്ദനിയുടെ അറസ്റ് തുടങ്ങിയ വിഷയങ്ങളില്‍ വളരെ പ്രത്യക്ഷമായ ജാതിമേല്‍ക്കോയ്മകളെയായിരുന്നു ഭരണകൂടവും കോടതിയും മാധ്യമങ്ങളും പ്രകടമാക്കിയത്. വളര്‍ന്നു വരുന്ന തലമുറകള്‍ക്കിടയില്‍ സാംസ്ക്കാരികമായ വിടവുകളും രാഷ്ട്രീയമായ ഇരുമ്പുമറകളും സൃഷ്ടിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയതായിരുന്നു 'ലൌ ജിഹാദ്' വിവാദം. കേരളീയ സമുദായത്തിന്റെ പൊതുബോധം ഈ വിവാദത്തെ ആര്‍ഭാടമായി ആഘോഷിക്കുകയും ഇത്തരമൊരു സന്ദര്‍ഭത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് ഒരു സമുദായത്തെ ഉന്മൂലനവിധേയമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുസ്ലിം വിദ്യാര്‍ഥികളുടെ പഠനമേഖലയിലെ മുന്നേറ്റത്തിലും രാഷ്ട്രീയ ഉയിര്‍ത്തേഴുന്നേല്‍പ്പിനുമെതിരെയുള്ള വംശവെറിയായിരുന്നു ഇതിലൂടെ പ്രകടമായത്. ഇടതുപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍വരെ, അവരുടെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന സവര്‍ണബോധം ഉണര്‍ന്നെഴുന്നേറ്റ് അതില്‍ കക്ഷിചേര്‍ന്നു. സമുദായിക സംഘടനകള്‍ ജാതിതട്ടുകള്‍ മറന്ന് ഹിന്ദുഏകാത്മകതയില്‍ ഒന്നിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തന ഗ്രൂപ്പുകളുള്ള കത്തോലിക്ക് സഭ 'മതപരിവര്‍ത്തന ജിഹാദി'നെതിരെ കുര്‍ബാന നടത്തി. സമൂഹം വളരെ പ്രകടമായി വിഭജിതരായി. മുസ്ലിമായ വിദ്യാര്‍ഥിയെ വളരെ സംശയത്തോടെ മധ്യവര്‍ഗ്ഗ ഹിന്ദുകുടുംബങ്ങള്‍ വീക്ഷിക്കാന്‍ തുടങ്ങി. മുസ്ലിംകളായ സുഹൃത്തുക്കളെ ഫോണ്‍ വിളിക്കുന്നതില്‍നിന്ന് മാതാപിതാക്കള്‍ അവരെ വിലക്കി. ധ്രുവീകരണത്തിന്റെ ഗുജറാത്തിമോഡല്‍ വളരെ ആസൂത്രിതമായി ഇവിടെ അരങ്ങേറി. മുസ്ലിം സംഘടനകള്‍ ബാബരി ബാലന്‍സ് രാഷട്രീയത്തിലേക്കും ഉള്‍വലിയലുകളിലേക്കും നീങ്ങി. വിഷലിപ്തമായ ലഘുലേഖകളും ചാനല്‍ ബൈറ്റുകളും പോസ്ററുകളും കേരളത്തില്‍ നിറഞ്ഞുതുളുമ്പാന്‍ തുടങ്ങി. മുഖ്യധാരാപാര്‍ട്ടികള്‍ അര്‍ത്ഥഗര്‍ഭമായ മൌനം അവലംബിച്ചു. ഇത്തരമൊരു ഭീകരമായ സന്ദര്‍ഭത്തില്‍ കേരളത്തിലാദ്യമായി, മാധ്യമങ്ങളും കോടതിയും പൊട്ടിച്ചനുണയാണ് ലൌ ജിഹാദെന്ന് കോളമെഴുതാനും കാമ്പസുകളില്‍ മുഴുവന്‍ 'ലൌ ജിഹാദ്: വര്‍ഗ്ഗീയ ഫാഷിസത്തിന്റെ ഉച്ചക്കിറുക്ക്' എന്ന ലഘുലേഖ അടിച്ച് വിതരണം ചെയ്യാനും ആത്മവിശ്വാസമുണ്ടായത് എസ്.ഐ.ഒവിന് മാത്രമാണ്. ഈ വിഷയത്തില്‍ കേരളത്തിലാദ്യമായി ഒരു പൊതുപരിപാടി മലപ്പുറത്ത് സംഘടിപ്പിച്ചതും എസ്.ഐ.ഒ ആയിരുന്നു. അതിനുശേഷമാണ് മുസ്ലിം സമുദായത്തില്‍ നിന്ന് ചെറുത്തുനില്‍പ്പിന്റെ സ്വരം ഉയര്‍ന്നുവന്നത്.
ലൌ ജിഹാദ് വിവാദം കൊടുമ്പിരികൊള്ളുന്ന വേളയില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പത്രലേഖകരുടെ ചോദ്യത്തിന് മറുപടി പറത്തത് നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കൃത്യമായും സംഘ്പരിവാര്‍ അനുകൂലവിഭാഗങ്ങള്‍ സൃഷ്ടിച്ച പ്രസ്തുത ഇഷ്യുവിനെ അഭിമുഖീകരിക്കുന്നതിന് പകരം, മതമൌലികവാദികള്‍ കേരളത്തിലെ കാമ്പസുകളിലുണ്ട് എന്ന മറുപടിയാണ് എസ്.എഫ്.ഐയുടെ സെക്രട്ടറി അറിയിച്ചത്. സംഘ്പരിവാര്‍രാഷ്ട്രീയത്തെ നേരിട്ടഭിമുഖീകരിക്കുന്നതിന് പകരം സവര്‍ണ ഉദാര നിലപാടിലൂടെ വെളിവാക്കപ്പെട്ടത് എസ്.എഫ്.ഐയുടെ മൃദുഹിന്ദുത്വത്തിലധിഷ്ടിതമായ മതേതരത്വത്തിന്റെ രാഷട്രീയം തന്നെയാണ്. പിന്നീട് ഒരു മാസത്തിനുശേഷമാണ് ലൌ ജിഹാദിനു പിന്നില്‍ സംഘ്പരിവാറാണ് എന്ന് ഉറക്കെ പറയാന്‍ അവര്‍ക്ക് സാധിച്ചത്. മതേതരരാഷട്രീയമെന്നത് സവര്‍ണ്ണ ഉദാരതയുടെ നിര്‍ണയങ്ങളെയാണ് നിരന്തരം പുനരുല്‍പാദിപ്പിക്കുന്നതെന്ന പാഠം എസ്.എഫ്.ഐയുടെ നിലപാടിലൂടെ പുറത്തുവന്നിരിക്കുന്നു. മതേതരത്വത്തിന്റെ നിര്‍വചനം മുസ്ലിമിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം സവര്‍ണ്ണവല്‍ക്കരിക്കപ്പെട്ടിരിക്കുന്നതിനാല്‍, എസ്.എഫ്.ഐയുടെ മതേതര കാമ്പസ് എന്ന സങ്കല്പം തന്നെ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. മുസ്ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ നിശബ്ദരാക്കുന്ന മര്‍ദ്ദക സംവിധാനമായി മതേതരത്വം മാറിയിരിക്കുന്നു. അതിനാല്‍ കാമ്പസിന്റെ ബഹുസ്വരതയെക്കുറിച്ച പുതിയ നിലപാടിലേക്കും ചര്‍ച്ചകളിലേക്കും നാം ഉടന്‍ പ്രവേശിക്കേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിലായിരുന്നു എസ്.ഐ.ഒ കേരളത്തിലുടനീളം ശ്രദ്ധേയമായ പരിപാടികള്‍ സംഘടിപ്പിച്ചത്. കോട്ടയത്തും തിരുവനന്തപുരത്തും സെമിനാറുകള്‍ നടത്തി. സാംസ്കാരിക നായകന്‍മാര്‍ ഒപ്പുവെച്ച പൊതുപ്രസ്താവന പുറത്തിറക്കാന്‍ സാധിച്ചു. ഈ ധീരമായ ചുവടുവെപ്പിനുശേഷം സമുദായത്തിനകത്തും പുറത്തും പ്രതിഷേധത്തിന്റെയും സംവാദത്തിന്റെയും അന്തരീക്ഷം രൂപപ്പെട്ടു. ഈ നിര്‍ണായകമായ രാഷ്ട്രീയ ഉള്‍പിരിവുകളിലും ഇടഞ്ഞുനില്‍ക്കാനുള്ള ആര്‍ജവം സമൂഹത്തില്‍ സൃഷ്ടിച്ചതിനു നിമിത്തമായത് എസ്.ഐ.ഒവിന്റെ ധീരമായ ഇടപെടലുകളായിരുന്നു. ലൌജിഹാദാനന്തര കീഴാളരാഷ്ട്രീയത്തിന്റെ ഉയര്‍ത്തേഴുന്നേല്‍പ്പുകൂടിയായിരുന്നു ഇതിലൂടെ സാധിച്ചത്. എസ്.ഐ.ഒവിന്റെ പരിപാടികളില്‍ പങ്കെടുത്തവരിലധികവും ഈ രാഷ്ട്രീയ മാറ്റത്തിനുവേണ്ടി ജാഗ്രത പുലര്‍ത്തുന്നവരായിരുന്നു. നിരവധി പരിപാടികളിലായി വിവിധ സ്ട്രീമുകളില്‍ ധാരാളം ആളുകള്‍ സംസാരിക്കുകയുണ്ടായി. കെ.കെ കൊച്ച്, ജെ. രഘു, ബി.ആര്‍.പി ഭാസ്കര്‍, ഗൌരിദാസ് നായര്‍, അശ്റഫ് കടക്കല്‍, കെ.എം സലീം കുമാര്‍, എം.എം നാരായണന്‍, അഡ്വ കെ.എന്‍.എ ഖാദര്‍ സുന്ദര്‍ രാജ്, ഡോ. കൂട്ടില്‍ മുമ്മദലി, പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, ശിഹാബ് പൂക്കോട്ടൂര്‍, കെ.പി സല്‍വ, എസ്.ഇര്‍ഷാദ്, ടി. മുഹമ്മദ്, ടി. ശാക്കിര്‍, കെ.കെ ബാബുരാജ്, എംബി മനോജ്, സണ്ണി എം കവിക്കാട് തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്.
കേരളത്തിലെ സംഘ്പരിവാര്‍ ഗ്രൂപ്പുകളും അവരില്‍ നിന്ന് ഓശാരംപറ്റി ജീവിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത ഒരു കള്ളക്കഥ മാത്രമായിരുന്നു ലൌ ജിഹാദ് വിവാദമെന്ന് ഏറെക്കുറെ തെളിഞ്ഞുകഴിഞ്ഞു. കേരളത്തിന്റെ പൊതുബോധം അപകടകരമാംവിധം സവര്‍ണ്ണബോധത്തിലധിഷ്ഠിതമാണെന്നും അതിനെ ചെറുക്കാന്‍ വലിയ ജാഗ്രത ആവശ്യമാണെന്നും തന്നെയാണ് ഈ സംഭവം ഒരിക്കല്‍കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
ദേശീയത : അപരവല്‍ക്കരണത്തിന്റെ സങ്കേതങ്ങള്‍
ദേശീയത നിരവധി അപരവല്‍ക്കരണങ്ങളുടെ സങ്കേതമാണ്. പ്രശ്ന വല്‍കൃതമായ പ്രത്യയശാസ്ത്രവുമാണ്. അയല്‍രാജ്യങ്ങളെ മാത്രമല്ല ഓരോ രാഷ്ട്രത്തിലെയും പ്രബലരല്ലാത്ത ജനസമൂഹത്തെയും ദേശീയത അന്യവല്‍ക്കരിക്കുന്നുണ്ട്. ഇന്ത്യയില്‍ മുസ്ലിം, സിഖ്, ശ്രീലങ്കയില്‍ തമിഴ് ജനത തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. ഇന്ത്യയില്‍ സമീപകാലത്ത് നടന്ന ഭീകരവേട്ട, മുസ്ലിം വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലല്‍, യുവാക്കളെ അറസ്റു ചെയ്യല്‍ മുഴുവന്‍ ഈ അന്യവല്‍ക്കരണത്തിന്റെ തുടര്‍ച്ചകള്‍ തന്നെയാണ്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാവുന്ന പ്രദേശങ്ങളും ദേശീയതയുടെ കീഴില്‍ അപരവല്‍ക്കരണത്തിനും/ ദേശദ്രോഹമെന്ന വിളിപ്പേരുകള്‍ക്കും വിധേയമാവാറുണ്ട്. ജമ്മു കാശ്മീര്‍ (മുസ്ലിം ഭൂരിപക്ഷം) നാഗാലാന്റ് (ക്രിസ്ത്യന്‍ ഭൂരിപക്ഷം) പഞ്ചാബ് (സിഖ് ഭൂരിപക്ഷം) തുടങ്ങിയവയുടെ പ്രശ്നങ്ങളെ നമ്മുടെ പൊതുബോധം വിലയിരുത്തുന്നത് ദേശീയ വിരുദ്ധ സമീപനങ്ങളായിട്ടാണ്.
ദേശീയത ആധുനിക ലോകത്തിന്റെ സൃഷ്ടിയാണ്. ദേശീയതയും സ്വരാജ്യസ്നേഹവും പതിനെട്ടാം നൂറ്റാണ്ടിന്റെ സംഭാവനയാണ്. പതിനെട്ടാം നൂറ്റാണ്ടിന് മുമ്പ് ജനങ്ങള്‍ തങ്ങളുടെ കൂറ് പ്രഖ്യാപിച്ചിരുന്നത് സ്വസമുദായത്തോടോ, വംശത്തോടോ, ജന്മിമാരാടോ, രാജാക്കന്മാരാടോ മതങ്ങളോടോ ആയിരുന്നു. 1789 ലെ ഫ്രഞ്ച് വിപ്ളവത്തോട് കൂടിയാണ് ദേശീയത ശക്തി പ്രാപിക്കുന്നത്. സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം, എന്ന മുദ്രാവാക്യവുമായി ലൂയി പതിനാറാമന്റെ സ്വേഛാധിപത്യ ഭരണത്തിനെതിരെ നടന്ന ദേശീയ പ്രക്ഷോഭമാണ് ഫ്രഞ്ച് വിപ്ളവം. ഈ ആവേശത്തില്‍ നിന്നാണ് യൂറോപ്പില്‍ ദേശീയ ബോധം ഉയര്‍ന്നു വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലാണു ദേശീയാടിസ്ഥാനത്തിലുള്ള ഏകീകരണത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ രൂപം കൊണ്ടത്. ഇങ്ങനെ ദേശീയ വികാരത്തില്‍ നിന്ന് രൂപം കൊണ്ട രണ്ടു രാഷ്ട്രങ്ങളാണു ഇറ്റലിയും ജര്‍മ്മിനിയും. ജോസഫ് മസീനിയും ഗ്യാരിബാള്‍ഡിയും ചേര്‍ന്ന് നയിച്ച യംഗ് ഇറ്റലി എന്ന പ്രസ്ഥാനം ഇറ്റലിയെ വിദേശാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച് ഏകീകരിച്ചു. പോപ്പിന്റെ ഭരണം വത്തിക്കാന്‍ സിറ്റിയില്‍ മാത്രമാക്കി. നാസിസത്തിന്റെയും ഫാസിസത്തിന്റെയും ദേശീയതയിലധിഷ്ഠിതമായ അതിക്രമങ്ങള്‍ ലോകചരിത്രത്തില്‍ തുല്യതയല്ലാത്തതാണ്. സോഷ്യലിസവും ഇത് തന്നെ തുടര്‍ന്നു. 1914 ല്‍ യുദ്ധം തുടങ്ങിയപ്പോള്‍ യൂറോപ്യന്‍ സോഷ്യലിസ്റുകള്‍ സാര്‍വ്വ ദേശീയത കൈവെടിയുകയും ദേശീയത പുണരുകയും ചെയ്തു. 1917 ല്‍ ഒക്ടോബര്‍ വിപ്ളവ കാലത്ത് കമ്മ്യൂണിസ്റുകാര്‍ അന്തര്‍ ദേശീയ തൊഴിലാളി ഐക്യത്തെ പറ്റി സംസാരിച്ചിരുന്നുവെങ്കിലും പിന്നീട് അതിര്‍ത്തിക്കുള്ളിലെ ദേശീയവാദികളായി മാറുകയും ചെയ്തു. ചൈന, ക്യൂബ, വിയറ്റ്നാം എന്നിവിടങ്ങളിലും പാര്‍ട്ടി സ്വന്തം ദേശീയത കെട്ടിപ്പടുത്തു. ഏഷ്യയിലും ആഫ്രിക്കയിലും ദേശീയത പടര്‍ന്നതു സാമ്രാജ്യത്വ വിരുദ്ധ സമരത്തോട് കൂടിയാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇന്ത്യയിലും ഈജിപ്തിലും ദേശീയ സമരങ്ങള്‍ വിജയം കണ്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 66 പുതിയ രാഷ്ട്രങ്ങള്‍ രൂപം കൊണ്ടു. അങ്ങനെ ദേശീയത അന്താരാഷ്ട്ര രാഷ്ട്രീയ രംഗത്ത് പ്രബല ഘടകമായി നിലകൊണ്ടു.
ദേശീയത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഭൂപടത്തിലെ അതിര്‍ത്തി രേഖക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തോടുള്ള സ്വരാജ്യ സ്നേഹമാണ്. ഈ പ്രദേശം ഏകവും അഖണ്ഡവുമായ ഒരു രാഷ്ട്രമാണെന്നും അതിനോടുള്ള ജാതിമത പ്രാദേശിക ഭേദമന്യേയുള്ള സ്നേഹം സംഘടിപ്പിക്കലാണു ദേശീയത. ഇതൊരു സാമൂഹിക ബോധമാണ്. ഒരു രാജ്യത്തെ ജനതയെ കൂട്ടിയിണക്കുന്ന വൈകാരിക ഭാവമാണ് ദേശീയത. ഇതിനു പലമാനങ്ങളുണ്ട്. പലരും ഇതിനെ പല രൂപത്തിലാണു കാണുന്നത്. വ്യക്തി, കുടുംബം, സമൂഹം, ദേശം, സാര്‍വ്വ ദേശീയത ഇവ മാനവ രാശിയുടെ ഔന്നത്യത്തിലേക്കുള്ള വളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളാണ്. അവ പരസ്പരം ഏറ്റുമുട്ടുന്നില്ല. ഒരു ഘട്ടത്തില്‍ നിന്നാണ് അടുത്ത ഘട്ടം രൂപം കൊള്ളുന്നത്. വ്യക്തിയും കുടുംബവും, കുടുംബവും സമൂഹവും പോലെ. കടുംബസൃഷ്ടിക്ക് അനിവാര്യമായത് പോലെ സമൂഹ സൃഷ്ടിക്ക് കുടുംബങ്ങളും സാര്‍വ്വദേശീയതയുടെ രൂപീകരണത്തിന് ദേശീയതയും സന്ധി ചെയ്യുന്നു.
ദേശീയതയുടെ മറുവശം സങ്കുചിതമാണ്. ഇന്ത്യയിലെ സവര്‍ണ ദേശീയത പ്രതിനിധീകരിക്കുന്നത് ഉന്മാദ ദേശീയ വികാരത്തെയാണ്. പ്രാദേശികതയെ നിരന്തരം ചെറുത്തു തോല്‍പ്പിക്കാന്‍ ദേശീയ വികാരം എപ്പോഴും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കണം. വൈദേശിക ശക്തികളുടെ എതിര്‍പ്പിനെ വിജയപൂര്‍വ്വം നേരിടാന്‍ വേണ്ടിയുള്ള മനോഭാവവും സൈനിക സജ്ജീകരണവും അനിവാര്യമാണ്. ഒരു സംസ്കാരം, ഒരു ദേശം ഇതാണ് ഇന്ത്യയിലെ ദേശീയവാദികളുടെ കാഴ്ചപ്പാട്. ദേശീയതയും വംശീയതയും ചേര്‍ന്ന് അപകടകരമായ കൂട്ടുകെട്ട് ഉണ്ടാവുന്നു. ഇരുപതാം നൂറ്റാണ്ടിലെ ദുരന്തങ്ങളായ വംശഹത്യകള്‍ നടത്തിയത് വംശീയതയിലധിഷ്ഠിതമായ ദേശീയതയാണ്. വംശത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ദേശീയത അപകടകരവും ജനാധിപത്യ വിരുദ്ധവും ഫാസിസ്റ് മുഖവുമുള്ളതുമാവുന്നു. ഇത്തരം ദേശീയത ഒരു പൊതുവീക്ഷണത്തോടു കൂടിയല്ല മറിച്ച് സമൂഹത്തിലെ പ്രബലായവരുടെ വീക്ഷണകോണിലൂന്നിയതാണ്. തങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരും ഉന്നതരമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇത്തരം ദേശീയത അതിന്റെ തീവ്രരൂപത്തില്‍ വംശഹത്യയെയും കൂട്ടക്കുരുതിയെയും അംഗീകരിക്കുന്നു. ഇതിനു ഉദാഹരണങ്ങളാണ് ജൂതന്മാര്‍ക്കെതിരെ നടന്ന നാസിക്കൂട്ടക്കൊല. മുസ്ലിംകള്‍ക്കെതിരായ സെര്‍ബ് കുരുതി, ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശം എന്നിവ. വംശ ദേശീയത വളരെ അപകടകരമാണെന്നു പറയുന്നത് മിക്ക രാജ്യങ്ങളിലും വ്യത്യസ്ത വംശങ്ങള്‍ ഇടകലര്‍ന്നാണ് ജീവിക്കുന്നത് എന്നതുകൊണ്ടാണ്. ഇംഗ്ളണ്ടില്‍ സ്കോട്സ്, വെല്‍ഷ്, ഐറിഷ്, ഇംഗ്ളീഷുകാര്‍ എന്നിവരുണ്ട്. ഇന്ത്യ മത, ഭാഷ ദേശ വൈജാത്യമുള്ള വിവിധ ജനവിഭാഗങ്ങളെയും സംസ്കാരത്തെയും ഉള്‍ക്കൊള്ളുന്നു. മറ്റു രാജ്യങ്ങളിലെല്ലാം പല വിഭാഗം ജനങ്ങള്‍ ഇടകലര്‍ന്നു വസിക്കുന്നു. ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങള്‍ സിംഹളരുടെയും മലായ് നിവാസികളുടെയും മാതൃരാജ്യമായാണ് അറിയപ്പെടുന്നതെങ്കിലും ഈ രാജ്യങ്ങള്‍ കുടിയേറ്റം മൂലമുള്ള വൈവിധ്യ സമൂഹത്തെ ഉള്‍ക്കൊള്ളുന്നു. ഇന്ത്യ, നൈജീരിയ എന്നിവ നാനാജാതി മതസ്ഥരുടെ ദേശമാണ്. കരീബിയന്‍ നാടുകളുടെ കാര്യവും വിത്യസ്തമല്ല. വടക്കെ അമേരിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ കുടിയേറിയ യൂറോപ്യരുടെയും അമേരിക്കന്‍ ഇന്ത്യക്കാരുടെയും സങ്കര സമൂഹം വസിക്കുന്നു.
ഒരു രാഷ്ട്രം ജനിച്ച് കഴിഞ്ഞാല്‍ ഉടന്‍ അവിടത്തെ ഭരണകൂടത്തിന്റെ പ്രധാന ചുമതല ജനങ്ങളില്‍ ദേശീയ ബോധം വളര്‍ത്തുകയാണ്. എങ്കിലെ സൈനികവും രാഷ്ട്രീയവുമായ ശക്തി കൈവരിക്കാന്‍ പറ്റുകയുള്ളൂ. ലാത്വിയ, ഉക്രൈന്‍, ചെച്നിയ എന്നിവിടങ്ങളിലെ ദേശീയ പ്രക്ഷോഭം സോവിയറ്റ് റഷ്യയുടെ ആധിപത്യത്തിനെതിരായിരുന്നു. സെര്‍ബ്, സ്കോട്സ്, വെല്‍ഷ് എന്നിവിടങ്ങളിലെ ദേശീയ സമരങ്ങള്‍ വലിയൊരു രാഷ്ട്രത്തില്‍ ലയിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരായിരുന്നു. ദേശീയത ശക്തിയാര്‍ജിക്കുന്നത് മറ്റൊരു ദേശീയതക്കുള്ള പ്രതികരണമായാണ്. ഓരോ രാഷ്ട്രത്തിലും മത, ജാതി, ഭാഷ, ദേശഉപദേശീയതകളുണ്ടാവും. പ്രബല സമൂഹത്തിന്റെ ദേശവികാരങ്ങളെയാണ് പൊതുവെ ദേശീയതയെന്നത് കൊണ്ട് വിവക്ഷിക്കുന്നത്. പ്രബല സമൂഹത്തിന്റെ ദേശതാല്‍പര്യങ്ങള്‍ ഉപദേശീയതക്കെതിരെ വരുമ്പോള്‍ സമാന്തരമായ ദേശീയ സംസ്കാരങ്ങള്‍ രൂപപ്പെടുന്നു. പ്രബല ദേശീയത ഉപദേശീയതകളുടെ സര്‍വ്വ ചിഹ്നങ്ങളെയും (മതം, ഭാഷ, ജാതി) അപരവല്‍കരിക്കുകയും സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുന്നു. ഇന്ത്യയില്‍ ദലിത്/മുസ്ലിം/പിന്നക്ക ന്യൂനപക്ഷങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങള്‍ ഭൂരിപക്ഷ ഹൈന്ദവ ദേശീയത ചവിട്ടിയരക്കുന്നു. ന്യൂനപക്ഷങ്ങളുടെ അധികാരചിഹ്നങ്ങളെയും പ്രദേശങ്ങളെയും വേലിക്കെട്ടി ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. 'അവരെ നാം വകവരുത്തിയില്ലെങ്കില്‍ അവര്‍ നമ്മെ വകവരുത്തും' ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് രാഷ്ട്രദേശീയതകളും, ഒരു രാഷ്ട്രത്തിലെ പ്രബല ദേശീയതയും പരസ്പരം ആയുധങ്ങള്‍ ശേഖരിക്കുന്നത്.
ദേശീയത കുറെ തത്വങ്ങളില്‍ വിശ്വസിക്കുന്നു. സ്വയം സമര്‍പ്പണം, രാജ്യത്തിനു വേണ്ടിയുള്ള ത്യാഗം, അഭിമാനം, വിദ്വേഷം, പ്രതികാരവാഞ്ഛ എന്നിവ മഹത്വല്‍ക്കരിക്കപ്പെടുന്നു. യുദ്ധഭ്രമമുള്ള രാജ്യസ്നേഹി തന്റെ രാജ്യത്തിനു വേണ്ടി കൊല നടത്താന്‍ തയ്യാറാവുന്നു. ദേശീയത ക്രൂരമായ ആദര്‍ശങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നു. അയല്‍രാജ്യങ്ങളെ ആക്രമിക്കുകയും അവരുടെ സംസ്കാരങ്ങള്‍ തകര്‍ക്കുകയും ചെയ്തവരെ വീരനായകന്മാരായി ചിത്രീകരിക്കുന്നത് കുട്ടികളില്‍ തെറ്റായ വിശ്വാസങ്ങള്‍ വളര്‍ത്തുന്നു. പ്രബല ദേശീയതയാണ് ഒരു രാഷ്ട്രത്തിന്റെ സംസ്കാരം, വിദ്യാഭ്യാസം, വികസനം എന്നിവ നിശ്ചയിക്കുന്നത്.അപര ദേശീയതകളോടുള്ള അതേ സമീപനം തന്നെയായിരിക്കും ഉപദേശീയതകളോട് പുലര്‍ത്തുക. ദേശീയവാദികള്‍ ഒരു കൂട്ടം വിശ്വാസങ്ങള്‍ ജനങ്ങളില്‍ കുത്തിവെച്ച് കൊണ്ടാണ് തങ്ങളുടെ സ്വാധീനം ഉറപ്പിക്കുക. ഹിറ്റ്ലര്‍ ജര്‍മ്മിനിയിലും മുസ്സോളിനി ഇറ്റലിയിലും ഇതാണ് നടപ്പിലാക്കിയത്. നിരന്തരമായും ശക്തമായും ഈ പാഠങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി ഇതില്‍ നിന്നും മോചനം അസാധ്യമാകുന്നു. ഇവര്‍ ഒരു വിഭാഗം ജനങ്ങളുടെ കാര്യം മാത്രം സംസ്കരിക്കുന്നു. ഇത്തരം വിഭാഗീയ വിശ്വാസങ്ങള്‍ കൂട്ട ഉന്മാദത്തിലേക്കും അന്യവല്‍ക്കരണ പ്രക്രിയകളിലേക്കും നയിക്കുന്നു.
ദേശീയ പരമാധികാരം മധ്യകാല യൂറോപ്പിലെ നാടുവാഴിത്തവ്യവസ്ഥയില്‍ നിന്നുണ്ടായ അരാജകത്വത്തിന്റെ ഉത്തരമായി ഉരുത്തിരിഞ്ഞതാണ്. ദേശീയതയുടെ ഒരു പ്രത്യേകത അധികാരികള്‍ പൌരന്മാര്‍ക്കിടയില്‍ തങ്ങളുടെ ദേശത്തോട് തീക്ഷ്ണമായ കൂറ് വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുന്നുവെന്നതാണ്. ദേശീയത അധികാര ഭാവത്തിന്റെ സംരക്ഷണ ചുമതലയാണ് നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്നത്. ദേശദ്രോഹം എന്ന പദാവലി പോലും അധികാരത്തിന് വിരുദ്ധമായത് എന്ന പ്രത്യയശാസ്ത്രത്തിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. അധികാരത്തോടും/അധികാര സമൂഹത്തോടുമുള്ള വിധേയത്വത്തെചോദ്യം ചെയ്യുന്നത് ദേശ വിരുദ്ധ പ്രവര്‍ത്തനമായി വിലയിരുത്തപ്പെടുന്നു. ഇതിന്റെ ഫലമായി ദേശീയത പൌരന്മാരുടെ സ്വാതന്ത്യ്രം, അവകാശം, അന്തസ്സ്, എന്നിവ അവഗണിക്കുന്നു. പൌരന്മാര്‍ക്കിടയില്‍ അധികാര സമൂഹത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നവരുടെ സ്വാതന്ത്യ്രം കൂടുതല്‍ ദേശസംരക്ഷണത്തിന്റെ പേരില്‍ പരിഗണിക്കപ്പെടുന്നു. ഒരു പരമാധികാര രാഷ്ട്രത്തിന്റെ പ്രത്യേകത അത് പുറത്തു നിന്നുള്ള ഇടപെടലുകളില്‍ നിന്ന് സ്വതന്ത്രമാണ് എന്നുള്ളതാണ് സ്വാതന്ത്യ്ര ലബ്ധി പ്രാപിച്ച പല രാഷ്ട്രങ്ങള്‍ക്കും തങ്ങളുടെ പൌരന്മാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥ സംജാതമായി. ആഫ്രിക്കന്‍ രാജ്യങ്ങളുടെ കാര്യത്തില്‍ ഈ പ്രശ്നം വളരെ രൂക്ഷമായിരുന്നു. ആഫ്രിക്കന്‍ ജനത വ്യത്യസ്ത സംസ്കാരങ്ങള്‍ പേറുന്ന അനേകം ചെറുവിഭാഗങ്ങളായി ജീവിക്കുന്നു. 800 ല്‍ പരം വംശീയ വിഭാഗങ്ങളായി ആഫ്രിക്കന്‍ ജനത വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ വംശത്തിനും അവരവരുടെ ഭാഷയും, മതവും ജീവിത രീതികളുമുണ്ട്. ഈ വംശീയ വിഭാഗങ്ങളുടെ ആധിക്യമാണ് ആഫ്രിക്കന്‍ ജനതയുടെ പുരോഗതിക്കുള്ള ഒരു പ്രധാന തടസ്സം. ചില വംശങ്ങള്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും വ്യാപിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ തങ്ങളുടെ രാജ്യത്തിനോടുള്ളതിനേക്കാള്‍ കൂറ് അയല്‍ രാജ്യത്തെ സ്വന്തം വംശങ്ങളുമായിട്ടാവും. ഈ വംശീയ വ്യത്യാസം പല രാജ്യങ്ങളിലും ആഭ്യന്തര കലഹങ്ങള്‍ക്ക് കാരണമാവുന്നു. ദേശീയത, വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ പരിഹാരമെന്നതിലുപരി പ്രശ്നങ്ങള്‍ക്കാണ് കൂടുതല്‍ വളമിട്ടിട്ടുള്ളത്.
പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പുകാര്‍ തങ്ങളുടെ കച്ചവട കേന്ദ്രങ്ങള്‍ ആഫ്രിക്കയില്‍ തുടങ്ങി. സ്വര്‍ണ്ണവും അടിമകളെയുമായിരുന്നു അവര്‍ക്ക് ആവശ്യം. 1900 ഓടെ ആഫ്രിക്ക മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പങ്കുവെച്ചെടുത്തു. തുടര്‍ന്ന് അധിനിവേശത്തിനെതിരെ ചെറുത്തു നില്‍പ്പ് ആരംഭിച്ചു. 1957 ല്‍ ഗോള്‍ഡ് കോസ്റ്(ഘാന) സ്വാതന്ത്യ്രം നേടുന്ന ആദ്യത്തെ അഫ്രിക്കന്‍ രാജ്യമായി മാറി. 1990 മാര്‍ച്ച് 21 ന് നമീബിയ സ്വതന്ത്രമായതോടെ ആഫ്രിക്കയിലെ സാമ്രാജ്യത്വ അധിനിവേശം അവസാനിച്ചു. തങ്ങള്‍ നേടിയെടുത്ത സ്വാതന്ത്യ്രത്തില്‍ ആഫ്രിക്കന്‍ ജനത അതിയായി ആഹ്ളാദിച്ചു. വൈകാതെ അവര്‍ക്ക് ബോധ്യമായി സ്വാതന്ത്യ്രം തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. അധിനിവേശ ഭരണം ആഫ്രിക്കയുടെ ഭൂമിശാസ്ത്രം തന്നെ മാറ്റി വരച്ചിരുന്നു. ഒരു വംശീയ വിഭാഗത്തിന്റെ മാതൃരാജ്യം പലരാജ്യാതിര്‍ത്തികള്‍ക്കിയില്‍ വ്യാപിച്ചു കിടക്കുന്ന അവസ്ഥയുണ്ടായി. അധിനിവേശത്തോടൊപ്പമെത്തയ ക്രിസ്ത്യന്‍ മിഷണറിമാരുടെ മതാധിനിവേശ ഭരണം ആഫ്രിക്കയുടെ സമ്പദ് വ്യവസ്ഥയെ പാശ്ചാത്യ കമ്പോളത്തെ ആശ്രയിക്കേണ്ട രീതിയിലാണ് സംവിധാനിച്ചത്. ഇതിന്റെ ഫലമായി ആഫ്രക്കയിലെ കര്‍ഷകരും ഖനി ഉടമകളും ആഗോള വിപണികളും .യൂറോപ്യന്‍ ആവശ്യങ്ങള്‍ക്കും അനുസൃതമായി ഉല്പാദനം നടത്തേണ്ടി വന്നു.പ്രാദേശികമായി ഇവ ഉപയോഗപ്പെടുത്താനുള്ള അടിസ്ഥാന സൌകര്യങ്ങളോ സാങ്കേതിക ജ്ഞാനമോ അവിടെ ഇല്ലായിരുന്നു. രാഷ്ട്രീയ സാമ്പത്തിക, സാമൂഹിക മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങല്‍ ആഫ്രിക്കന്‍ നേതാക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാതായി പല രാജ്യങ്ങളിലും സൈന്യം ജനകീയ ഭരണങ്ങളെ അട്ടിമറിച്ചു. ആഭ്യന്തര ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. ദാരിദ്യ്രം, നിരക്ഷരത, രോഗങ്ങള്‍, ക്ഷാമം, വരള്‍ച്ച എന്നിവ ഇന്നും ആഫ്രിക്കയുടെ മുഖമുദ്രയാണ് ചുരുങ്ങിയ വിലയ്ക്ക് അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുകയും ഉയര്‍ന്ന വിലയ്ക്ക് ഉപഭോഗവസ്തുക്കള്‍ ഇറക്കുമതി ചെയ്യുകയും ചെയ്യുന്നത് രാഷ്ട്രങ്ങളെ പാപ്പരാക്കി.
വംശീയ ഏറ്റുമുട്ടലുകളും അതിര്‍ത്തി തര്‍ക്കങ്ങളും പലരാജ്യങ്ങളെയും തകര്‍ത്തുകൊണ്ടിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനം 1992 ല്‍ മാത്രമാണ് നിയമത്തില്‍ ഇല്ലാതായത്. വംശീയ പരമാധികാരം ലഭിക്കുന്നതിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല എന്നതാണ് ആഫ്രിക്ക നല്‍കുന്ന പാഠം. ആഫ്രിക്കന്‍ ജനത നേരിടുന്ന പ്രശ്നം ലോകമെമ്പാടുമുള്ള ദരിദ്ര രാഷ്ട്രങ്ങളുടെ പ്രശ്നമാണ്. ദേശീയതയിലൂടെയും ദേശസ്നേഹത്തിലൂടെയും അന്തിമമായി ലക്ഷ്യമാക്കുന്നത് മനുഷ്യന്റെ മഹത്വവും ക്ഷേമമും ആകണം. രാജ്യത്തിന്റെ ചിത്രം ശക്തിയും യശ്ശസ്സുമാകരുത് നാം പാടുപെട്ട് കൃത്യമായ അളവും അതിരും നിശ്ചയിച്ച് ഭൂപടത്തില്‍ ചായം കൊടുത്ത് തന്റെ രാജ്യത്തെ മാറ്റി നിര്‍ത്തുന്നതിന്റെ പിന്നിലുള്ളത് മനസ്സിനുള്ളിലെ നിഷ്കൃഷ്ടതയും സ്വര്‍ത്ഥതയും മാത്രമാണ്. അതിരുകള്‍ നിശ്ചയിച്ച് മനുഷ്യനെ വേര്‍തിരിക്കുന്ന തത്വശാസ്ത്രം അവരുടെ സൃഷ്ടിയല്ല. മതങ്ങളെല്ലാം മനുഷ്യസാഹോദര്യത്തെപ്പറ്റിയാണ് പറയുന്നത്.
മതേതരമെന്ന വ്യവഹാരമാണ് ദേശീയതക്ക് കാതല്‍ നല്‍കിയത്. മനുഷ്യനെ ഒന്നിച്ച് അഭിമുഖീകരിക്കാന്‍ കഴിയാത്ത സങ്കുചിതത്വത്തിലും മനുഷ്യ നിരാസത്തിലും, അധിഷ്ഠിതമായ മതേതരത്വത്തിന് മാത്രമേ പാരതന്ത്യ്രത്തിന്റെ അതിരുകള്‍ അംഗീകരിക്കാന്‍ പറ്റുകയുള്ളൂ.
ഓരോ സമൂഹവും കടന്നുപോകണ്ട ചരിത്രപരമായ ഘട്ടമായാണ് ദേശീയതയെ കാണേണ്ടത്. അധിനിവേശ കാലഘട്ടത്തില്‍ ദേശീയത ഒരാവശ്യമായിരുന്നു. അധിനിവേശാനന്തര ജീവിതത്തില്‍ ദേശീയത ഒരു പാഴ് വാക്ക്മാത്രമാണ്. ഇന്ത്യന്‍ ദേശീയതയുടെ വക്താക്കള്‍ ദേശീയതയില്‍ തന്നെ തുടരുവാനും പ്രാചീന കാലത്തേക്ക് ചാതുര്‍ വര്‍ണ്യത്തിന്റെ വംശമേലാള അധികാരഘടനയിലേക്ക് തിരിച്ചു പോവണമെന്നാണ് ആയുധങ്ങളുടെയും, മീഡിയകളുടെയും സഹായത്തോടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രത്തിന് മറ്റൊരു ദേശീയത കനത്ത വിഘാതമായി ഭവിക്കും. ദേശരാഷ്ട്രങ്ങള്‍ക്ക് നാമമാത്രമായ അസ്ഥിത്വം മാത്രമുള്ള ഒരവസ്ഥയില്‍ സാര്‍വ്വദേശീയതയെ അംഗീകരിക്കാന്‍ ഓരോ രാഷ്ട്രവും തയ്യാറാകേണ്ടതുണ്ട്.
ഹിംസാത്മക ദേശീയതയും, സങ്കുചിത ദേശീയതയും സാര്‍വ്വദേശീയതയ്ക്ക് വിഘാതമാണ്. ധാര്‍മ്മിക മൂല്യങ്ങളാകണം ഇതിന്റെ അടിസ്ഥാനം. ദേശീയതയുടെ കൈവഴികളില്‍ സംഭവിക്കുന്ന മറ്റൊരു അനിവാര്യതയാണ് ഉപദേശീയതകളുടെ ക്രിയാത്മകമായ ഉപയോഗമെന്നത്. മത, ജാതി ഭാഷകളുടെ പുരോഗതികളിലൂടെ നിരവധി ദേശീയതകളുള്ള ഇന്ത്യ പോലുള്ള രാഷ്ട്രങ്ങള്‍ വികസിക്കേണ്ടത്. ഏകദേശീയത മാത്രമാണ് രാഷ്ട്രത്തിനാവശ്യം മറ്റുള്ളതെല്ലാം ആപത്താണെന്ന അലറിവിളികള്‍ പൌരാണിക രാജാധിപത്യന്റെ അവശിഷ്ടങ്ങളാണ്.
ദേശരാഷ്ട്രങ്ങള്‍ എന്ന മതേരത. യുക്തിയെ തല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ ഇസ്ലാമും അംഗീകരിക്കുന്നുണ്ട്. ദേശീയത ലക്ഷ്യമായി കാണാന്‍ ഇസ്ലാമിന് സാധിക്കുകയില്ല. എല്ലാ ജനങ്ങളും സ്നേഹത്തോടും, പരസ്പര സഹകരണത്തോടും കഴിയുന്നതും ചൂഷണരഹിതവും അവസരസമത്വം ഉറപ്പു നല്‍കുന്നതുമായ നീതിപൂര്‍വ്വകമായ ഒരു ലോകമാണ് ഇസ്ലാമിന്റെ ആത്യന്തിക ലക്ഷ്യം. ഇസ്ലാമിന്റെ സാര്‍വ്വദേശിയത എന്ന കാഴ്ച്ചപ്പാട് ഏക വഴിയിലൂടെ മൂര്‍ത്തമാവേണ്ടതല്ല. ദേശീയത, ഉപദേശിയത എന്നിവയുടെ പുതിയ വായനകള്‍ക്ക് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സന്നദ്ധമാവുമ്പോള്‍ ഉണ്ടാകുന്ന ഉള്‍ത്തെളിച്ചമാണ് ഇതിനു സഹായകമാവുക.
Subscribe to:
Posts (Atom)